എല്ലാത്തരം ജനങ്ങളുമായി സംവദിക്കുന്ന രാഹുലിന്റെ ശൈലി അഭിന്ദനാർഹമാണ്. ഏകപക്ഷീയമായ പ്രസംഗങ്ങളേക്കാൾ ജനാധിപത്യത്തിനാവശ്യം എതിരഭിപ്രായങ്ങൾപോലും കേൾക്കാനുള്ള വിശാലമനസും ധൈര്യവുമാണ്. അതിനെയൊക്കെ രാഷ്ട്രീയത്തിലേക്കും തെരഞ്ഞെടുപ്പു പ്രക്രിയയിലേക്കും പരിണമിപ്പിക്കാനും അതിൽ സ്ഥിരത പുലർത്താനും കഴിഞ്ഞാൽ അദ്ഭുതം അകലെയല്ല.
എട്ടു വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിന്റെ പ്രവർത്തനപഥത്തെ ചലനാത്മകമാക്കിയിരിക്കുന്നു, ഭാരത് ജോഡോ യാത്രയിലൂടെ. സെപ്റ്റംബർ ഏഴിന് തമിഴ്നാട്ടിൽനിന്നു തുടങ്ങിയ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദയാത്ര പാർട്ടി പ്രവർത്തകർക്ക് പുത്തനുണർവു നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അതിലും പ്രധാനമായ കാര്യം, ഇന്ത്യയിലെ ജനങ്ങൾ ഈ പ്രസ്ഥാനത്തെ ഇപ്പോഴും എത്ര വിലപ്പെട്ടതായി കാണുന്നു എന്നതാണ്. കന്യാകുമാരിയിൽ എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്ത യാത്രയിലുടനീളം ഇരുവശവും തടിച്ചുകൂടിയ ജനാവലി അതിന്റെ ദൃഷ്ടാന്തമാണ്. ഇന്നലെ കേരളത്തിലും അതു ദൃശ്യമായി. ഉത്തരേന്ത്യയിലെത്തുന്പോഴും ഈ ആവേശം നിലനിർത്താനായാൽ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് സമീപസ്ഥമാണെന്നു കരുതാം.
“വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിൽ എനിക്കു പിതാവിനെ നഷ്ടപ്പെട്ടു. പ്രിയപ്പെട്ട നാടിനെ നഷ്ടപ്പെടുത്താൻ അനുവദിക്കില്ല. സ്നേഹം വെറുപ്പിനെ കീഴടക്കും. പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും. ഒരുമിച്ചു നമ്മൾ മറികടക്കും.’’തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ രാജീവ്ഗാന്ധിയുടെ സ്മൃതിമണ്ഡപത്തിലെത്തി പ്രാർഥിച്ചശേഷം യാത്രയുടെ നായകൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. പൗരന്മാരെ വിവേചനമില്ലാതെ കാണുകയും അതിനായി യത്നിക്കുകയും ചെയ്ത ജവഹർലാൽ നെഹ്റു മുതലുള്ള കോൺഗ്രസ് നേതാക്കളുടെ രാഷ്ട്രീയ-മാനവിക പ്രതിബദ്ധത ആ വാക്കുകളിലുണ്ട്. ‘ഒരുമയോടെ രാജ്യത്തെ ശക്തിപ്പെടുത്താൻ ഇന്ത്യക്കായി ഒന്നുചേരുക’ എന്ന യാത്രയുടെ ലക്ഷ്യം കാലികപ്രസക്തമാണ്.
2024ലെ തെരഞ്ഞെടുപ്പിന് ഒരുക്കമായി ദേശീയ രാഷ്ട്രീയത്തിൽ കരുത്തു തെളിയിച്ച് പ്രതിപക്ഷ നേതൃസ്ഥാനവും ഒത്താൽ പ്രധാനമന്ത്രിപദവും ലക്ഷ്യമിട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി കേജരിവാൾ തുടങ്ങിയവർ ചുവടുവയ്ക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ നീക്കം. ഇതേ ലക്ഷ്യംതന്നെ കോൺഗ്രസിനുമുണ്ടെങ്കിലും പാർട്ടിക്ക് കരുത്തുറ്റ നേതൃത്വമില്ലാത്തതും ദേശീയതലത്തിലും സംസ്ഥാനതലത്തിലും തുടർച്ചയായുണ്ടാകുന്ന തെരഞ്ഞെടുപ്പു തോൽവികളും പ്രമുഖരായ നേതാക്കളിൽ പലരും പാർട്ടി വിട്ടതുമൊക്കെ കനത്ത പ്രഹരമായിരുന്നു. അത്തരം ചോദ്യങ്ങൾക്കൊന്നും ഉത്തരമായിട്ടില്ലെങ്കിലും യാത്രയുടെ തുടക്കം ഗംഭീരമായിട്ടുണ്ട്.
12 സംസ്ഥാനങ്ങളിലൂടെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും 150 ദിവസംകൊണ്ട് 3570 കിലോമീറ്റർ കടന്നുപോകുന്ന ഈ യാത്ര അണികളെയും ജനങ്ങളെയും ഉണർത്തുകയും ആവേശഭരിതരാക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, തെരഞ്ഞെടുപ്പിനെ നേരിടാൻ അതു പോരാ. കെട്ടുറപ്പും അച്ചടക്കവും കരുത്തുറ്റ നേതൃത്വവുമുള്ള പാർട്ടിയാണെന്നു തെളിയിക്കാത്തിടത്തോളം കോൺഗ്രസിനു പ്രതിപക്ഷ നേതൃപദവി അപ്രാപ്യമാകും. ഒക്ടോബർ 17നു നടക്കാനിരിക്കുന്ന എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ നേതൃത്വ പ്രശ്നത്തിനു പരിഹാരമാകുമെന്നു കരുതാം. പ്രാദേശികതലം മുതൽ ദേശീയതലം വരെ കരുത്തുള്ളതാക്കി പാർട്ടിയെ ശക്തിപ്പെടുത്തുന്ന കർത്തവ്യവും ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി നടക്കേണ്ടതാണ്; അതത്ര എളുപ്പല്ലെങ്കിലും.
മഹത്തായ നയങ്ങളുടെയും ആദർശങ്ങളുടെയം മാറ്റുരയ്ക്കുന്ന പരീക്ഷണശാല മാത്രമല്ല ഇപ്പോഴത്തെ പാർലമെന്ററി ജനാധിപത്യവും തെരഞ്ഞെടുപ്പുകളും. തെരഞ്ഞെടുപ്പുസമയത്തെ ജനമനസിന്റെ സ്പന്ദനങ്ങളെയും പ്രതിപക്ഷത്തിന്റെ തന്ത്രങ്ങളെയും തിരിച്ചറിയാനും അതിനെ വോട്ടാക്കി മാറ്റാനുമുള്ള എൻജിനിയറിംഗ് പഠിച്ചിരിക്കണം. രാഹുൽ ഗാന്ധിയുടെ വാക്കിലും നോക്കിലും ചലനത്തിലുമുള്ള പ്രത്യേകതകളെയും ന്യൂനതകളെയും വർഗീയ ധ്രുവീകരണത്തിന് ഉപാധിയാക്കാനാകുമോയെന്നു ഗവേഷണം നടത്തുന്നവർ ഉണ്ടെന്നതും യാത്രയുടെ ആവേശത്തിനിടെ മറക്കാതിരുന്നാൽ നന്ന്.
എല്ലാത്തരം ജനങ്ങളുമായി സംവദിക്കുന്ന രാഹുലിന്റെ ശൈലി അഭിന്ദനാർഹമാണ്. ഏകപക്ഷീയമായ പ്രസംഗങ്ങളേക്കാൾ ജനാധിപത്യത്തിനാവശ്യം എതിരഭിപ്രായങ്ങൾപോലും കേൾക്കാനുള്ള വിശാലമനസും ധൈര്യവുമാണ്. അതിനെയൊക്കെ രാഷ്ട്രീയത്തിലേക്കും തെരഞ്ഞെടുപ്പു പ്രക്രിയയിലേക്കും പരിണമിപ്പിക്കാനും അതിൽ സ്ഥിരത പുലർത്താനും കഴിഞ്ഞാൽ അദ്ഭുതം അകലെയല്ല. നേതാവിന്റെ കരുത്തും ജനപ്രീതിയും വർധിപ്പിക്കുക അഥവാ, തെരഞ്ഞെടുപ്പിന് ഒരുങ്ങുക എന്നതാണ് ഇത്തരം യാത്രകളുടെ രാഷ്ട്രീയലക്ഷ്യം. യാത്രകഴിഞ്ഞു പിന്നോട്ടു മാറാനാണെങ്കിൽ നിലവിൽ എംപി മാത്രമായ രാഹുലിനുവേണ്ടി ഇത്രയും പണവും അധ്വാനവും കോൺഗ്രസ് ചെലവഴിക്കേണ്ടിയിരുന്നില്ലെന്ന വിമർശനം കഴന്പുള്ളതാകും.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോലും ഒന്നിക്കാൻ കഴിയാതിരുന്ന പ്രതിപക്ഷത്തെ കൂട്ടിവിളക്കാനുള്ള സാധ്യത ഏറ്റവുമധികം അടങ്ങിയിരിക്കുന്നത് കോൺഗ്രസിലാണ്. എട്ടുവർഷം നീണ്ട സ്വന്തം ഇലപൊഴിയുംകാലത്തെ അതിജീവിച്ച് വസന്തത്തിന്റെ വരവറിയിക്കാൻ, സ്വാതന്ത്ര്യസമരപോരാട്ടങ്ങളിലൂടെ രാജ്യമെങ്ങും വേരുകളാഴ്ത്തിയ കോൺഗ്രസിന് ഈ യാത്ര വെള്ളവും വളവും നൽകിയേക്കും. ജനങ്ങൾ ഒപ്പമുണ്ടാകും, നിങ്ങൾ ജനങ്ങൾക്കൊപ്പമുണ്ടോ എന്ന ചോദ്യമാകാം ഭാരത് ജോഡോ യാത്രാവീഥിയുടെ ഇരുവശത്തുമുള്ള ജനങ്ങളുടെ ഉള്ളിലിരുപ്പ്. പാർട്ടിക്ക് അതു മനസിലാകുമോ?
ഭാരത് ജോഡോ വെറും യാത്രയല്ല
12:16 AM Sep 12, 2022 | Deepika.com