ഈസ്റ്റ് ഇന്ത്യാ കന്പനിവഴിയും നേരിട്ടുമായി രണ്ടു നൂറ്റാണ്ടു കാലം ഇന്ത്യയെ ഭരിച്ച ബ്രിട്ടന്റെ രാജ്ഞിയായിട്ടും ഇന്ത്യ അവർക്ക് ആദരവർപ്പിക്കുന്നതിന്റെ കാരണവും ജനാധിപത്യമാണ്. എലിസബത്ത് രാജ്ഞി ചരിത്രമാകുന്പോൾ ഇന്ത്യക്കുമുണ്ട് ഓർമിക്കാനേറെ.
ഏഴു പതിറ്റാണ്ട് ബ്രിട്ടന്റെ രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ലോകം ആദരാഞ്ജലിയർപ്പിക്കുകയാണ്. ചരിത്രപ്രാധാന്യത്തിനൊപ്പം, ജനാധിപത്യത്തെ ആദരിക്കുകയും ജനാധിപത്യം ആദരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞിയെന്നതാണ് അവരുടെ വിയോഗത്തിൽ ലോകം അർപ്പിക്കുന്ന ആദരാഞ്ജലികളുടെ കാതൽ. രണ്ടു തവണ എലിസബത്ത് രാജ്ഞിയെ സന്ദർശിച്ച തനിക്ക് അവരുടെ ഊഷ്മളവും ഹൃദ്യവുമായ പെരുമാറ്റം മറക്കാനാവില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. രാജവാഴ്ചയെ വന്ദിക്കുന്നില്ലെങ്കിലും ജനാധിപത്യത്തിന്റെ മാന്യമായ പ്രതികരണം.
1926 ഏപ്രില്‍ 21ന് ജോര്‍ജ് ആറാമന്റെയും (ഡ്യൂക്ക് ഓഫ് യോര്‍ക്ക്) എലിസബത്ത് രാജ്ഞിയുടെയും (ഡച്ചസ് ഓഫ് യോര്‍ക്ക്) മകളായാണ് എലിസബത്തിന്റെ ജനനം. പിതാവ് ജോർജ് ആറാമന്റെ പിൻഗാമിയായി 1952ൽ എലിസബത്ത് രാജ്ഞിയായി സ്ഥാനാരോഹണം ചെയ്തു. 56 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ഗ്രൂപ്പിന്റെ നേതാവും പ്രതീകാത്മകമായാണെങ്കിലും ഓസ്ട്രേലിയയും കാനഡയുമുൾപ്പെടെ 14 കോമൺവെൽത്ത് രാജ്യങ്ങളുടെ രാഷ്ട്രത്തലവനെന്ന പദവിയുമുണ്ടായിരുന്നു.
രാജ്ഞിയുടെ അനന്തരാവകാശിയായി ചാൾസ് ഫിലിപ് ആർതർ ജോർജ് എന്ന ചാൾസ് രാജകുമാരൻ ചാൾസ് മൂന്നാമൻ എന്ന പേരിൽ രാജാവായി. അദ്ദേഹത്തിന്റെ ഭാര്യ കാമില രാജ്ഞിയും. എലിസബത്ത് രാജ്ഞിയുടെ 70 വർഷത്തെ വാഴ്ചയിൽ 16 പ്രധാനമന്ത്രിമാർ ബ്രിട്ടനിൽ ഭരണം നടത്തി. ജനാധിപത്യകാലത്ത് രാജവാഴ്ചയുടെ അവശേഷിപ്പ് എന്തിനു നിലനിർത്തണമെന്ന ചോദ്യത്തിനുത്തരം, അതു രാജവാഴ്ചയുടെ കാലാതീതമായ മഹത്വംകൊണ്ടോ നാമതിനെ അംഗീകരിക്കുന്നതുകൊണ്ടോ അല്ലെന്നും മറിച്ച് വിനാശകരമല്ലാത്തതും ചരിത്രപരവുമായ എല്ലാത്തിനോടും സഹിഷ്ണുത പുലർത്തുന്ന ജനാധിപത്യത്തിന്റെ മഹത്വംകൊണ്ടാണ് എന്നതുമാണ്. ഈസ്റ്റ് ഇന്ത്യാ കന്പനിവഴിയും നേരിട്ടുമായി രണ്ടു നൂറ്റാണ്ടു കാലം ഇന്ത്യയെ ഭരിച്ച ബ്രിട്ടന്റെ രാജ്ഞിയായിട്ടും ഇന്ത്യ അവർക്ക് ആദരവർപ്പിക്കുന്നതിന്റെ കാരണവും ജനാധിപത്യമാണ്. എലിസബത്ത് രാജ്ഞി ചരിത്രമാകുന്പോൾ ഇന്ത്യക്കുമുണ്ട് ഓർമിക്കാനേറെ.
1961, 1983, 1997 എന്നീ വർഷങ്ങളിൽ എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദർശിച്ചിരുന്നു. 1983ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യയിലെത്തിയപ്പോഴാണ് ഡൽഹിയിൽവച്ച് മദർ തെരേസയ്ക്ക് ബ്രിട്ടീഷ് സർക്കാരിന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് മെരിറ്റ് സമ്മാനിച്ചത്. ബ്രിട്ടീഷ് രാജകുടുംബം സ്ഥാനാരോഹണത്തിൽ ധരിക്കുന്ന കിരീടത്തിലെ കോഹിനൂർ രത്നം ഇന്ത്യയിൽനിന്നു കൊണ്ടുപോയതാണ്. തങ്ങൾ കോളനിയാക്കിവച്ചിരുന്നതും ഇന്നു സ്വതന്ത്രജനാധിപത്യ രാജ്യവുമായ ഇന്ത്യക്ക് അവകാശപ്പെട്ട രത്നം കീരീടത്തിൽ ധരിക്കുന്നത് യഥാർഥത്തിൽ ബ്രിട്ടന് അപമാനകരമാകേണ്ടതാണ്.
ടവർ ഓഫ് ലണ്ടനിലെ ജൂവൽഹൗസിൽ പ്രദർശിപ്പിച്ചിരിക്കുന്ന കിരീടത്തിലുള്ള രത്നത്തിന് ഇന്ത്യയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇറാനും വരെ അവകാശമുന്നയിച്ചിട്ടുണ്ട്. ആന്ധ്രയിലെ ഗുണ്ടൂരിൽനിന്നു ഖനനം ചെയ്തെടുത്ത കോഹിനൂർ കടത്തിക്കൊണ്ടുപോയതല്ലെന്നും 1846ലെ ലാഹോർ കരാർ പ്രകാരമാണ് തങ്ങൾക്കു ലഭിച്ചതെന്നുമാണ് ബ്രിട്ടൻ വാദിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉണങ്ങാത്ത മുറിവായ 1919ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയോടുള്ള എലിസബത്ത് രാജ്ഞിയുടെ പ്രതികരണവും വാർത്തയായിരുന്നു.
1997ലെ സന്ദർശനത്തിനിടെ അവർ അമൃത്സറിലെ ജാലിയൻവാലാബാഗ് സ്മാരകത്തിലെത്തിയപ്പോൾ പറഞ്ഞത്, ""നമ്മുടെ ചരിത്രത്തിൽ വിഷമകരമായ ചില അധ്യായങ്ങൾ ഉണ്ടായിരുന്നുവെന്നതു രഹസ്യമല്ല. ജാലിയൻവാലാബാഗ് ദുഃഖകരമായ ഉദാഹരണമാണ്’’എന്നാണ്. അതു പൈശാചിക സംഭവമായിരുന്നെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും തികച്ചും അപമാനകരമാണെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറൂണും പറഞ്ഞിട്ടുണ്ടെങ്കിലും മാപ്പു പറയാൻ ബ്രിട്ടൻ തയാറായിട്ടില്ല. ഇത്തരം നീരസങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ തുടരുന്നതിനിടെയാണ് ബ്രിട്ടീഷ് രാജ്ഞിയുടെ വിടവാങ്ങൽ.
പുതിയ കിരീടാവകാശിയും എഴുപത്തിനാലുകാരനുമായ ചാൾസ് ഏറെ വിവാദങ്ങളിലൂടെ കടന്നുവന്ന വ്യക്തിയാണ്. അദ്ദേഹം സ്ഥാപിച്ച ജീവകാരുണ്യസംഘടന പി.ഡബ്ല്യു.സി.എഫ്. അൽക്വയ്ദ നേതാവ് ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽനിന്നു 10 കോടി രൂപ സംഭാവന സ്വീകരിച്ചതു കോളിളക്കം സൃഷ്ടിച്ചിരുന്നു. ചാൾസിന്റെ പ്രണയങ്ങളും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഡയാനയുമായുള്ള വിവാഹജീവിതത്തിനിടെ മുൻ കാമുകിയായിരുന്ന കാമിലയുമായി ബന്ധം തുടർന്നിരുന്നതാണ് പ്രധാനം.
ഡയാനയുടെ മരണശേഷം വിവാഹം കഴിച്ച കാമില പാർക്കറാണ് ഇപ്പോൾ രാജ്ഞിയായി അവരോധിക്കപ്പെട്ടത്. ലോകത്തിന്റെ നാലിലൊന്നു ഭൂപ്രദേശവും തങ്ങളുടെ ആധിപത്യത്തിനു കീഴിലാക്കിയ ബ്രിട്ടീഷ് സാമ്രാജ്യത്വം അടിച്ചമർത്തലിന്റെയും അധിനിവേശത്തിന്റെയും ഉദാഹരണമായിരുന്നെങ്കിലും അതിന്റെ ചരിത്രപ്രാധാന്യത്താലാണ് ബ്രിട്ടനും അവിടത്തെ രാജഭരണവും ലോകമെങ്ങും ചർച്ചയാകുന്നത്. ആ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഇന്ത്യയും എലിസബത്തു രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ചരിത്രപരമായ ഒരധ്യായത്തിൽകൂടി പങ്കാളിയായിരിക്കുന്നു.
എലിസബത്ത് രാജ്ഞി ചരിത്രത്തിലേക്ക്
01:02 AM Sep 10, 2022 | Deepika.com