സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഇനിയും നിലവിലെത്തിയിട്ടില്ലാത്ത ഒരു കാലത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഓണം നൽകുന്നത്. മനുഷ്യരെല്ലാവരും ഒരുപോലെ പരിഗണിക്കപ്പെടുന്ന ഒരു ഭരണ വ്യവസ്ഥിതി നിലവിൽ വരുന്ന കാലത്ത് ഓണത്തിന് ഇത്ര പ്രസക്തിയുണ്ടാവില്ല.
മനുഷ്യന്റെ കെടാത്ത പ്രതീക്ഷയുടെയും എല്ലാറ്റിനെയും തിരിച്ചുപിടിക്കുന്ന കഠിനാധ്വാനത്തിന്റെയും മലയാളം പതിപ്പായി വീണ്ടു മിതാ ഒാണമെത്തിയിരിക്കുന്നു. ആധുനിക സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിക്ക് ഈ ദിവസംപോലൊരു മാതൃക വേറെയില്ല. മാനുഷരെല്ലാരുമൊന്നുപോലെ എന്ന ഓണസങ്കൽപ്പമാണ് അതിന്റെ ആത്മാവ് . എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്ന വിശാലമനസ്കനും എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധനുമായ ഭരണാധികാരിയാണ് അതിന്റെ ശിരസ്. തന്നെപ്പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കുകയും അവരും സദ്യയുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന പ്രജകളാണ് അതിന്റെ ഐശ്വര്യം.
ഓണത്തെക്കുറിച്ചു പല ഐതിഹ്യങ്ങളുമുണ്ടെങ്കിലും പ്രജാവത്സലനായ മഹാബലിയെന്ന രാജാവിന്റെ വർഷത്തിലൊരിക്കലുള്ള വരവിനാണ് പ്രാധാന്യം. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും, ഇനിയും നിലവിലെത്തിയിട്ടില്ലാത്ത ഒരു കാലത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഓണം നൽകുന്നത്. മനുഷ്യരെല്ലാവരും ഒരുപോലെ പരിഗണിക്കപ്പെടുന്ന ഒരു ഭരണവ്യവസ്ഥിതി നിലവിൽ വരുന്ന കാലത്ത് ഓണത്തിന് ഇത്ര പ്രസക്തിയുണ്ടാവില്ല. അതുവരെ വർഷത്തിൽ ഒരുദിവസത്തേക്കു മാത്രം ആ ഓർമകളിൽ അഭിരമിക്കേണ്ടിവരും. മാവേലിനാട് ജനാധിപത്യത്തിന്റെ ഉദാത്തമായ പൂർണതയാണ്. ലോകത്തെ ഏറ്റവും ചെറുതായ അതിന്റെ മാനിഫെസ്റ്റോ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു.
“മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.
ആമോദത്തോടെ വസിക്കും കാലം,
ആപത്തങ്ങാർക്കുമൊട്ടില്ലതാനും.
ആധികൾ, വ്യാധികളൊന്നുമില്ല,
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല,
എള്ളോളമില്ല പൊളിവചനം.
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.’’
ഒരിക്കൽ ഉണ്ടായിരുന്നതായി കരുതുന്ന ഈ മാവേലിനാടിന്റെ ഓർമത്തിരുനാളാണ് ഇന്ന്. എല്ലാവരെയും ഒരുപോലെ കണ്ടിരുന്ന ആ ഭരണാധികാരി നാടുനീങ്ങി. വിരലിലെണ്ണാവുന്ന അതിസന്പന്നരുടെ പേരിൽ രാജ്യത്തിന്റെ സാന്പത്തികസ്ഥിതി അറിയപ്പെടുന്നു, കോടാനുകോടി മനുഷ്യർ പുഴുക്കളെപ്പോലെ ജീവിക്കേണ്ടിയും വരുന്നു. ജനങ്ങൾ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കപ്പെടുന്നത് മാവേലി നാടുവാഴും കാലത്തല്ല.
പൂക്കളമിടാൻ സ്വന്തമായൊരു വീടോ മുറ്റമോ ഇല്ലാത്ത മനുഷ്യരുടേതുംകൂടിയാണ് ഈ നാട്. വികസനപദ്ധതികൾക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട നൂറുകണക്കിനാളുകൾ വർഷങ്ങളായി പഴഞ്ചൻ ഗോഡൗണുകളിലും പുറന്പോക്കുകളിലുമൊക്കെ നരകിച്ചുകഴിഞ്ഞത് നമ്മുടെ ഭരണാധികാരികൾ കണ്ടില്ല. വരാനിരിക്കുന്ന വിശ്വാസ്യതയില്ലാത്ത വികസനങ്ങൾക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുമോയെന്ന ആശങ്കയിൽ കഴിയുന്ന ലക്ഷക്കണക്കിനാളുകൾ വേറെ. വാനോളമുയർന്ന വിലക്കയറ്റത്തിനിടെ വേലയോ, വേണ്ടത്ര കൂലിയോ ഇല്ലാതെ സ്വപ്നങ്ങളെ അടക്കിനിർത്തുന്നവരുടെ കണ്ണീരോണങ്ങൾ മാവേലിനാടിന്റെ വരവു തടയുകയാണ്. അഴിമതിയില്ലാതെ കാര്യം സാധിക്കാവുന്ന സർക്കാരോഫീസുകൾ കാണാനില്ല. പണമോ രാഷ്ട്രീയ പിന്തുണയോ ഇല്ലാതെ പോലീസ് സ്റ്റേഷനിലേക്കു പോയാൽ അനുഭവം വേറെ. പ്രതിസ്ഥാനത്തു വരുന്നത് അഭിനവ മാവേലിമാരുടെ പാർട്ടിക്കാരാണെങ്കിൽ പോയിട്ടു കാര്യവുമില്ല. സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നത് വാർത്തപോലുമല്ലാതായി. ഗുണ്ടകളെയും നായ്ക്കളെയും ഭയന്നു പുറത്തിറങ്ങാനാവാത്ത സ്ഥിതി. അപചയങ്ങളുടെ ഭാരത്താൽ പീഡിതന്റെ അവസാന ആശ്രയമായ നീതിയുടെ തുലാസും തലകുനിക്കുന്നു... പറഞ്ഞാൽ തീരില്ല. മാവേലിനാട് പ്രകാശവർഷങ്ങൾക്കും അകലെയാണ്.
എങ്കിലും നമുക്ക് ഈ ഒാണവും ആഘോഷിക്കേണ്ടതുണ്ട്. പ്രതീക്ഷയും പ്രസരിപ്പും നഷ്ടപ്പെട്ടവന്റെ പൂമുഖത്തേക്കു മാവേലിയും വരില്ലെങ്കിലും, രോഗങ്ങൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും സാന്പത്തിക പരാധീനതകൾക്കും മേലേ നമ്മളൊരുക്കുന്ന പൂക്കളത്തിൽ കുടിയിരുത്താനാവാത്ത ഒരു തിരുവോണവുമില്ല. ഉള്ളതുകൊണ്ട് ഓണംപോലെയൊരു സദ്യയൊരുക്കി വീതം വയ്ക്കാം. ബാക്കിയുള്ള കാശിന് എല്ലാ കയ്പുകൾക്കും മേലേ ഒരു പായസക്കൂട്ടൊരുക്കാം. വ്യക്തിജീവിതത്തിലെയും സമൂഹത്തിലെയും രാഷ്ട്രീയത്തിലെയും വടംവലികളെ നമുക്കിന്നു കളിയാക്കാം. സുന്ദരസ്വപ്നങ്ങൾക്കൊരു പൊട്ടുകുത്താം. കാത്തിരിക്കാം; കള്ളവും ചതിയും അഴിമതിയും ആർത്തിയും കൈക്കൂലിയും സ്വജനപക്ഷപാതവും അഹന്തയും ഗുണ്ടായിസവും കൊലപാതകങ്ങളും വർഗീയതയും മതഭ്രാന്തും തീവ്രവാദവുമൊക്കെ ഇല്ലാത്തൊരു കാലത്തിനായി. കവി എൻ.എൻ. കക്കാടിനൊപ്പം ഓണത്തിനു നന്ദി പറയാം.
“നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി-
ച്ചെരിഞ്ഞൊരു കുനുന്തുന്പയിൽ
ചെറുചിരി വിടർത്തി നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.’’
മാനുഷരെല്ലാരും ഒന്നുപോലെ
11:43 PM Sep 07, 2022 | Deepika.com