സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും രാപകൽ ഭേദമന്യെ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നാട്ടിലെത്തി ഓണമാഘോഷിക്കാൻ കാത്തിരുന്ന പ്രവാസികളിൽ പലരും യാത്രതന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. സ്വകാര്യ ബസ് സർവീസുകാർ ഓണക്കാലത്തെ ചാകരയാക്കിയും മാറ്റിയിരിക്കുന്നു. ഏതാനും സ്പെഷൽ സർവീസുകൾ മാത്രം പ്രഖ്യാപിച്ച് റെയിൽവേ കൈകഴുകി. പ്രതിസന്ധികളിൽപ്പെട്ടുഴലുന്ന കെഎസ്ആർടിസിക്കാകട്ടെ ആവശ്യമായത്ര അധിക സർവീസുകൾ നടത്താൻ കഴിയുന്നുമില്ല.
ഓണക്കാലത്തെ യാത്ര അതീവദുരിതമാകുന്നു. അയൽ സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കെത്താനും സംസ്ഥാനത്തിനകത്തുതന്നെ ദീർഘദൂര യാത്രകൾക്കും ട്രെയിനുകളെയും ബസുകളെയും ആശ്രയിക്കുന്നവരാണ് പെരുവഴിയിലാകുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും രാപകൽ ഭേദമന്യെ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നാട്ടിലെത്തി ഓണമാഘോഷിക്കാൻ കാത്തിരുന്ന പ്രവാസികളിൽ പലരും യാത്രതന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. സ്വകാര്യബസ് സർവീസുകാർ ഓണക്കാലത്തെ ചാകരയാക്കിയും മാറ്റിയിരിക്കുന്നു. ഏതാനും സ്പെഷൽ സർവീസുകൾ മാത്രം പ്രഖ്യാപിച്ച് റെയിൽവേ കൈകഴുകി. പ്രതിസന്ധികളിൽപ്പെട്ടുഴലുന്ന കെഎസ്ആർടിസിക്കാകട്ടെ ആവശ്യമായത്ര അധികസർവീസുകൾ നടത്താൻ കഴിയുന്നുമില്ല. വിമാനക്കമ്പനികളും യാത്രാനിരക്ക് കുത്തനെ ഉയർത്തി. മുമ്പെങ്ങുമില്ലാത്ത വിധം യാത്രാക്ലേശമാണ് ഈ ഓണക്കാലത്ത് ഉണ്ടായിരിക്കുന്നത്.
ഓണത്തോടനുബന്ധിച്ച് ബംഗളൂരു, മൈസൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽനിന്ന് കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുള്ള അധിക ഷെഡ്യൂളുകൾ തീർത്തും അപര്യാപ്തമാണ്. ഓണക്കാലത്ത് നിരവധിപ്പേർ കേരളത്തിലേക്കെത്തുന്ന ബംഗളൂരു, ചെന്നൈ അടക്കമുള്ള മിക്ക നഗരങ്ങളിൽനിന്നും കെഎസ്ആർടിസി ബസുകളിലെ ടിക്കറ്റുകൾ തീർന്നിരിക്കുന്നു. ട്രെയിൻ ടിക്കറ്റുകൾ വളരെ മുമ്പേ തീർന്നിരുന്നു. അതിനാൽ സ്വകാര്യബസുകളാണ് ഏക ആശ്രയം. ഇതു മുതലെടുത്താണ് സ്വകാര്യബസ് കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നത്. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടെത്താൻ 4000 രൂപയ്ക്കു മുകളിലാണ് ചില സ്വകാര്യബസുകളിൽ ഈടാക്കുന്നത്. കെഎസ്ആർടിസി അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ ഫ്ളെക്സി നിരക്ക് ഈടാക്കുന്നതും മലയാളികളെ ബുദ്ധിമുട്ടിലാക്കുന്നു. എസി സര്‍വീസുകളിൽ നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധികനിരക്കാണ് ഈടാക്കുന്നത്. എക്സ്പ്രസ്, ഡീലക്സ് സര്‍വീസുകളില്‍ നിരക്ക് 15 ശതമാനം കൂട്ടി.
കോവിഡിനു ശേഷം റെയിൽവേ മുമ്പുണ്ടായിരുന്ന സർവീസുകൾ പുനഃസ്ഥാപിച്ചെങ്കിലും പുതിയ ട്രെയിനുകൾ ഇല്ലാതായിട്ട് നാളേറെയായി. അതിനാൽത്തന്നെ യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ട്രെയിൻ സർവീസുകൾ കൂടിയിട്ടില്ല. പാസഞ്ചർ ട്രെയിനുകളടക്കം സംസ്ഥാനത്തു സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളും നിറഞ്ഞുകവിഞ്ഞാണ് ഓടുന്നത്. ദീർഘദൂര ട്രെയിനുകളിലടക്കം റിസർവേഷൻ കംപാർട്ട്മെന്റുകളിൽ റിസർവേഷനില്ലാത്ത യാത്രക്കാർ തള്ളിക്കയറുന്നു. ട്രെയിനുകളിൽ തത്കാൽ ടിക്കറ്റ് ബുക്കിംഗ് അതീവ ശ്രമകരമായിരിക്കുന്നു. കൃത്യസമയത്ത് ബുക്കിംഗിനു ശ്രമിക്കുന്നവർക്കുപോലും ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ലഭിക്കുന്നില്ല. വെയ്റ്റിംഗ് ലിസ്റ്റിൽ പെടുന്ന തത്കാൽ ടിക്കറ്റുകൾ റദ്ദാകുമെന്നതിനാൽ യാത്രചെയ്യാനും കഴിയില്ല. കാൻസലേഷൻ ചാർജായി ചെറുതല്ലാത്ത തുകയും നഷ്ടപ്പെടുന്നു. നിലവിലുള്ള ട്രെയിനുകളിൽ ബോഗി കൂട്ടിയും തിരക്കുള്ള റൂട്ടുകളിൽ സ്പെഷൽ ട്രെയിൻ ഓടിച്ചും ഓണക്കാലത്തെ തിരക്കൊഴിവാക്കാൻ റെയിൽവേയും കരുണ കാട്ടുന്നില്ല. കേരളത്തിനായി സമ്മർദം ചെലുത്താൻ ആരുമില്ലാത്ത അവസ്ഥയാണുള്ളത്.
സംസ്ഥാനത്തിനകത്തെ ദീർഘദൂര ബസ് സർവീസുകളുടെ കാര്യം അതീവസങ്കടകരമാണ്. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കമുള്ള യാത്രക്കാർ നിന്നുതിരിയാൻ ഇടമില്ലാത്ത കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ രാത്രിയിലടക്കം നരകിക്കുന്നു. കോട്ടയത്താണെങ്കിൽ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചിട്ടിരിക്കുന്നതിനാൽ കനത്ത മഴയിൽ യാത്രക്കാർ നെട്ടോട്ടമോടുകയാണ്. ചെളിക്കുളമായ ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കാൻ ഇടമില്ല. രാത്രിയാത്രക്കാരാണ് ഏറെ ദുരിതത്തിലാകുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കെഎസ്ആർടിസി നിരവധി സർവീസുകൾ വെട്ടിക്കുറച്ചിരിക്കുന്നതിനാൽ മിക്ക റൂട്ടുകളിലും ആവശ്യത്തിനു ബസ് ഓടുന്നില്ല.
ശമ്പളവിഷയത്തിൽ മുഖ്യമന്ത്രി ഇന്നലെ നടത്തിയ ചർച്ച ആശാവഹമാണെന്നതാണ് ഏക പ്രതീക്ഷ. എന്നാലും ഓണക്കാലത്ത് പരമാവധി സർവീസുകൾ നടത്താൻ കെഎസ്ആർടിസി അടിയന്തര നടപടി സ്വീകരിക്കണം. വകുപ്പു മന്ത്രിയും കെഎസ്ആർടിസി മാനേജ്മെന്റും തൊഴിലാളികളും ഇക്കാര്യത്തിൽ യാഥാർഥ്യബോധമുൾക്കൊണ്ട് പ്രവർത്തിക്കണം. വെട്ടിക്കുറച്ച ഹ്രസ്വദൂര സർവീസുകളും ഓണക്കാലത്ത് പുനഃസ്ഥാപിക്കേണ്ടിയിരിക്കുന്നു. വേണ്ടത്ര ബസുകൾ ഇല്ലാത്തിനാൽ ബസുകളെ ആശ്രയിക്കാവുന്നവർ പോലും കാറുകളും ഇരുചക്രവാഹനങ്ങളുമായാണ് നിരത്തിലിറങ്ങുന്നത്. ഇതുണ്ടാക്കുന്ന ഗതാഗതക്കുരുക്കിൽ സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ എല്ലാ പട്ടണങ്ങളും വീർപ്പുമുട്ടുകയാണ്. യാത്രാക്ലേശത്തിന് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ നിരവധി മലയാളികളുടെ ഓണം പെരുവഴിയിലാകും.
യാത്രാക്ലേശം അതിരൂക്ഷം
10:52 PM Sep 05, 2022 | Deepika.com