സവർണനായ ഗുരുനാഥന്റെ അടിയേറ്റു മരിച്ച ദളിത് ബാലന്റെ ദാഹം ഈ രാജ്യത്തെ മുഴുവൻ ദളിതരുടെതുമാണ്. “എനിക്കു ദാഹിക്കുന്നു”വെന്ന അവന്റെ നിലവിളി ചിതയിലും നിലയ്ക്കില്ല. അവന്റെ തൊണ്ട നനയ്ക്കാൻ പച്ചവെള്ളം കൊടുക്കാത്ത നമ്മുടെ വികസനചർച്ചയോളം കാപട്യം മറ്റൊന്നുമില്ല.
ഇന്ദ്രകുമാർ മേഘ്വാൾ. വയസ് ഒമ്പത്. രാജസ്ഥാനിലെ ജാലോർ ജില്ലയിൽ സുരാനയിലെ സരസ്വതി വിദ്യാമന്ദിറിലെ മൂന്നാം ക്ലാസ് വിദ്യാർഥി. മരണം: 13.08.2022. മരണകാരണം: മേൽജാതിക്കാരായ അധ്യാപകർക്കുള്ള കുടിവെള്ളപാത്രത്തിൽനിന്നു വെള്ളം കുടിച്ചു. ചില റിപ്പോർട്ടുകളിലുള്ളത് വെള്ളം കുടിച്ചില്ല, അതിനുമുന്പ് അധ്യാപകനും സ്കൂൾ മാനേജരുമായ ചൈൽ സിംഗ് സംഭവം കാണുകയും കുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ്. നീരുവച്ചു വീർത്ത് അടഞ്ഞുപോയ കണ്ണുകളുമായി ആ മൂന്നാം ക്ലാസുകാരൻ ബോധരഹിതനായി ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോ ലോകം കണ്ടത് സ്വാതന്ത്ര്യദിനത്തലേന്ന്. മേൽജാതിക്കാരന്റെ പാത്രത്തിൽ തൊട്ടതിനു കീഴ്ജാതിക്കാരനായ കുഞ്ഞ് അടികൊണ്ടു മരിക്കേണ്ടിവന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്, ബ്രിട്ടീഷുകാരിൽനിന്നു സ്വാതന്ത്ര്യം കിട്ടി 75 വർഷത്തിനുശേഷം.
മാനസികാഘാതത്താലും അപമാനത്താലും തലകുനിക്കേണ്ട സംഭവം നടന്നത് ജൂലൈ 20ന്. 24 ദിവസം ഇന്ദ്രകുമാറിനെയുംകൊണ്ട് അച്ഛൻ ദേവ റാം വിവിധ ആശുപത്രികളിൽ കയറിയിറങ്ങിയെങ്കിലും ഒടുവിൽ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽവച്ച് കുട്ടി മരിച്ചു. പ്രതിയായ ചൈൽസിംഗിനെ അറസ്റ്റ് ചെയ്തെങ്കിലും രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരും പ്രതിക്കൂട്ടിലായിരിക്കുകയാണ്. കോൺഗ്രസ് എംഎൽഎ പന ചന്ദ് മേഘ്വാൾ രാജിവച്ചതോടെ സംഭവം കൂടുതൽ രൂക്ഷമായി. തന്റെ സമൂഹത്തിന്റെ സംരക്ഷണത്തിനായി ഒന്നും ചെയ്യാനാകുന്നില്ലെങ്കിൽ എംഎൽഎ ആയി തുടരുന്നതിൽ അർഥമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ ആഘോഷമായി കൊണ്ടുനടക്കുന്ന മേൽജാതിക്കാർ ഉത്തരേന്ത്യയിൽ പ്രത്യേകിച്ചും രാജ്യത്തൊട്ടാകെയുമുണ്ട്.
അത്തരം സംഭവങ്ങൾ ഉണ്ടാകുന്പോൾ ഭരണകൂടം പ്രതിസ്ഥാനത്താകുന്നതും പതിവാണ്. മറ്റാരാണ് ഇതൊക്കെ നിയന്ത്രിക്കേണ്ടത്? ബിജെപി വലിയ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അപക്വമായ പ്രസ്താവനയും വിവാദത്തിനു തീകൊളുത്തിയിരിക്കുകയാണ്. ഇതൊക്കെ മറ്റു സംസ്ഥാനങ്ങളിലും സംഭവിക്കുന്നതല്ലേയെന്നും തങ്ങൾ നടപടിയെടുക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനപ്പുറം മറ്റെന്തു ചെയ്യാനാണ് എന്നുമുള്ള അദ്ദേഹത്തിന്റെ ചോദ്യം ഉത്തരവാദിത്വമില്ലായ്മയുടെ അങ്ങേയറ്റമായി. അത്യന്തം ഹീനമായ സംഭവത്തെ പതിവുകാര്യമെന്ന മട്ടിൽ നിസാരവത്കരിക്കുന്ന ഇത്തരം വാക്കുകൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളിൽനിന്ന് ഉണ്ടാകേണ്ടതല്ല.
ബിജെപിയുടെ പ്രതിഷേധം പ്രതിപക്ഷമെന്ന നിലയിലുള്ള അവരുടെ ഉത്തരവാദിത്വംകൂടിയാണ്. അതേസമയം, ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലുൾപ്പെടെ ദളിതർക്കെതിരേ നടക്കുന്ന കൊടിയ ആക്രമണങ്ങൾ യാഥാർഥ്യവുമാണ്. 2018 മുതൽ 2020 വരെ വിവിധ സംസ്ഥാനങ്ങളിൽ ദളിതർക്കെതിരേ നടന്നിട്ടുള്ള ആക്രമണങ്ങൾ 1,39,045 ആയിരുന്നുവെന്ന് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പറയുന്നു. 2020ൽ മാത്രം 50,291 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഏറ്റവും മുന്നിലുള്ളത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശാണ്- 36,467 കേസുകൾ. ബിഹാറും രാജസ്ഥാനും മധ്യപ്രദേശുമാണ് തൊട്ടു പിന്നിൽ. ബിജെപി അധികാരത്തിലെത്തിയശേഷം ദളിതർക്കെതിരേയുള്ള ആക്രമണങ്ങൾ വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സവർണമേധാവിത്വം പുലർത്തുന്നതിൽ ബിജെപിയെന്നോ കോൺഗ്രസെന്നോ കാര്യമായ വ്യത്യാസമൊന്നുമില്ല.
അത്തരം മേലാളന്മാരുടെ വോട്ടുകളും സാന്പത്തികമുൾപ്പെടെയുള്ള മറ്റു പിന്തുണയുംകൊണ്ടാണ് മിക്ക പാർട്ടികളും അധികാരത്തിലെത്തുന്നത്. തുടർനടപടികൾ വൈകാനും, ഇതൊക്കെ പതിവല്ലേയെന്നു ചോദിക്കാനും ഭരിക്കുന്നവർക്കു ധൈര്യം നൽകുന്നത് ഭരണതലത്തിലുൾപ്പെടെ നിലനിൽക്കുന്ന സവർണ മേധാവിത്വമാണ്. ഈ അനൗദ്യോഗിക അടിമവ്യവസ്ഥയിൽ ജനപ്രതിനിധികളും പോലീസും സർക്കാർ ഉദ്യോഗസ്ഥരുമൊക്കെ നിർലജ്ജം ഭാഗഭാക്കിയിരിക്കുന്നു. ഇന്ദ്രകുമാർ മേഘ്വാളെന്ന കുട്ടിക്ക് ഇത്ര ക്രൂരമായി മർദനമേറ്റിട്ടും മരണദിവസംവരെ പോലീസ് കേസെടുക്കുകയോ എഫ്ഐആർ തയാറാക്കുകയോ ചെയ്തിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. അധ്യാപകനെതിരേ കേസെടുത്തതും അറസ്റ്റ് ചെയ്തതും വിദ്യാർഥിയുടെ മരണത്തിനു ശേഷമാണത്രേ.
ദളിത് വിഭാഗത്തിൽനിന്ന് ഒരാൾ രാഷ്ട്രപതിയാകുന്നതിലും വലിയ കാര്യം, രാജ്യത്തെ 20 കോടിയിലേറെ വരുന്ന ദളിതർക്ക് മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുക എന്നതാണ്. 25 വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ വികസിതരാജ്യമാക്കാൻ അടിമത്ത മനോഭാവം ഉപേക്ഷിക്കുന്നത് ഉൾപ്പെടെ അഞ്ചു പ്രതിജ്ഞകളെടുക്കാനാണ് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത് നല്ലത്. പക്ഷേ, അടിമത്ത മനോഭാവം ഉപേക്ഷിക്കുന്നതിലും എത്രയെത്ര ക്ലേശകരമാണ് അടിമകളെ സൃഷ്ടിക്കുന്ന സവർണമനോഭാവത്തെ ചവറ്റുകുട്ടയിലെറിയുന്നത്. അതുറപ്പാക്കുവോളം വികസന രാജ്യസങ്കല്പം എല്ലാവരുടേതുമാകില്ല. സവർണനായ ഗുരുനാഥന്റെ അടിയേറ്റു മരിച്ച ദളിത് ബാലന്റെ ദാഹം ഈ രാജ്യത്തെ മുഴുവൻ ദളിതരുടെതുമാണ്. “എനിക്കു ദാഹിക്കുന്നു”വെന്ന അവന്റെ നിലവിളി ചിതയിലും നിലയ്ക്കില്ല. അവന്റെ തൊണ്ട നനയ്ക്കാൻ പച്ചവെള്ളം കൊടുക്കാത്ത നമ്മുടെ വികസനചർച്ചയോളം കാപട്യം മറ്റൊന്നുമില്ല.
“എനിക്കു ദാഹിക്കുന്നു’’
11:10 PM Aug 17, 2022 | Deepika.com