പുതുതലമുറ വന്നാലേ കൃഷി രക്ഷപ്പെടൂ. സർക്കാരുകളുടെ ആത്മാർഥമായ പിന്തുണയുമുണ്ടാകണം. അല്ലെങ്കിൽ വർഷംതോറും ആവർത്തിക്കുന്ന വ്യർഥമായ ആചാരങ്ങളിലൊന്നായി കർഷകദിനാചരണവും മാറും.
ഇന്ന് ചിങ്ങം ഒന്ന്. കർഷകദിനം. കർഷകരെ ഓർക്കാനും അവരെ വാഴ്ത്താനുമുള്ള ദിനം. വളരെ നല്ലത്. വെറും ചടങ്ങാകുകയാണ് ദിനാചരണങ്ങൾ. അർഥശൂന്യമായ വാഴ്ത്തുകൾ. പൊള്ളയായ പ്രഖ്യാപനങ്ങൾ. ഈ ദിനത്തിൽ ആഹ്ലാദത്തിന്റെ നിറപൊലിയല്ല കർഷകരുടെ മനസിൽ. പെയ്തു തീരാത്ത ദുരിതങ്ങളുടെ കരിമേഘങ്ങൾക്കു താഴെ നിസംഗവും ശൂന്യവുമായ മനസുമായാണ് അവരുടെ നില്പ്.
നിലനില്പുതന്നെ അപകടത്തിലായ കർഷകസമൂഹം പ്രതീക്ഷയുടെ ഒരു പൊടിപ്പിനുവേണ്ടി കാത്തിരിക്കുകയാണ്. വിവിധ കർഷകസംഘടനകൾ ഇന്നു കരിദിനമായാണ് ആചരിക്കുന്നത്. ഇത്തരം പ്രതിഷേധങ്ങൾ പോലും ബധിരകർണങ്ങളിലാണു പതിക്കുന്നത്. ഭരണാധികാരികളിൽനിന്നുള്ള നടപടിയാണവർ കാത്തിരിക്കുന്നത്; പൊതുസമൂഹത്തിൽനിന്ന് അകമഴിഞ്ഞ പിന്തുണയും.
എന്താണ് കർഷകരുടെ അവസ്ഥ? കേരംതിങ്ങും കേരളനാട്ടിൽ നാളികേര കർഷകർ തകർന്നടിഞ്ഞിരിക്കുന്നു. ഉത്പാദനച്ചെലവും പണിക്കൂലിയും റോക്കറ്റ് പോലെ കുതിക്കുന്പോൾ വില ഉൽക്കപോലെ വീണു തകരുകയാണ്. സംസ്ഥാനത്തിന്റെ പ്രതീകമായിരുന്ന വയലേലകൾ അതിവേഗം ഇല്ലാതാവുന്നു. നെൽകർഷകരും ഹൃദയം നുറുങ്ങുന്ന ഗതികേടിലാണ്. വളം, കീടനാശിനികൾ, കൂലി എല്ലാം ചേർന്ന് അവരെ ഞെരുക്കുന്നു. ഒരുകാലത്ത് സന്പൽസമൃദ്ധിയിലേക്കു നയിച്ച റബർ കൃഷിയിൽ നഷ്ടങ്ങളുടെ കണക്കു മാത്രമേ ഇന്നു കേൾക്കാനുള്ളൂ.
ആഗോളക്കരാറുകളും സാന്പത്തിക പരിഷ്കരണങ്ങളുമെല്ലാം കർഷകരെ തകർത്തെറിയുകയാണ്. ഡോ. സ്വാമിനാഥൻ കമ്മീഷൻ ചൂണ്ടിക്കാണിച്ചത് ഉത്പാദനച്ചെലവിനേക്കാൾ ഒന്നര ഇരട്ടിയെങ്കിലും കർഷകന് വിലയായി ലഭിക്കണമെന്നാണ്. എന്നാൽ പരിതാപകരമാം വിധം കുറഞ്ഞ വിലയാണ് കിട്ടുന്നത്. ഇന്ത്യൻ ജനതയുടെ 65 ശതമാനം പേരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്നിരിക്കെ അവരുടെ ജീവിതാവസ്ഥ എത്ര ഭയാനകമാണെന്നു കാണാം.
നവ ഉദാരവത്കരണം പിടിമുറുക്കിയതോടെ സബ്സിഡികളും താങ്ങുവിലകളും ഇല്ലാതാവുകയാണ്. ഇത്തരം കാര്യങ്ങൾ സർക്കാരിന്റെ പ്രഥമപരിഗണനയിൽനിന്ന് അപ്രത്യക്ഷമാകുന്നു.
1947ലെ റബർ ആക്ട് റദ്ദാക്കാനും റബർ ബോർഡിനെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കങ്ങളും അണിയറയിൽ തകൃതിയായി നടക്കുന്നു. പന്ത്രണ്ടു സംസ്ഥാനങ്ങളിലായി പത്തര ലക്ഷത്തോളം റബർ കർഷകരാണുള്ളത്. കുരുമുളക്, ഏലം, കാപ്പി തുടങ്ങിയ നാണ്യവിളകളുടെ സ്ഥിതിയും മറിച്ചല്ല. മുറതെറ്റാതെ വരുന്ന പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും ഉത്പാദനത്തിൽ വൻ ഇടിവുണ്ടാക്കി. ഉത്പാദനം കുറയുന്പോൾ വില കൂടുകയാണു വേണ്ടത്. എന്നാൽ സർക്കാരിന്റെ ഇറക്കുമതിനയവും രാജ്യാന്തര കരാറുകളും കാരണം അങ്ങനെയല്ല സംഭവിക്കുന്നത്. മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി കയറ്റുമതി ചെയ്യുന്നവർ ലാഭം വാരിക്കൂട്ടുകയാണ്. എന്നാൽ കർഷകരെ അതിനു പര്യാപ്തരാക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ആഭ്യന്തരവിപണിയിൽ വിലക്കുറവുണ്ടാക്കുകയാണു കുത്തകക്കാരുടെ തന്ത്രം.
ഇതിനു പുറമെയാണ് വന്യമൃഗശല്യം. കാട്ടുപന്നികൾ കുത്തിമറിച്ച കൃഷിയിടങ്ങൾ. ആനക്കൂട്ടം ചവിട്ടിമെതിച്ച വിളകൾ. മാനും കുരങ്ങും വിളവെടുക്കാനെത്തുന്പോൾ കൃഷി ചെയ്യുന്നവർ നിസഹായരാകുന്നു. മലയോരത്തോ വനമേഖലയിലോ മാത്രമല്ല ഇപ്പോൾ വന്യമൃഗശല്യം. എല്ലായിടത്തും അവയെത്തുന്നു. കാടുകൾക്ക് ഉൾക്കൊള്ളാനാകാത്ത വിധം മൃഗങ്ങൾ പെരുകിയ അവസ്ഥ. അശാസ്ത്രീയമായ വനനിർവഹണം. വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ അധികാരധാർഷ്ട്യം. സർക്കാരിനുപോലും ഇടപെടാനാകാത്ത ഉദ്യോഗസ്ഥസാമ്രാജ്യമായിരിക്കുന്നു ആ വകുപ്പ്.
കർഷകരെ തീർത്തും പറിച്ചെറിയുന്ന തെറ്റായ വനനിയമങ്ങൾ കൂടിയാകുന്പോൾ ചിത്രം പൂർത്തിയാകുന്നു. വനത്തിനകത്തു നിർത്തേണ്ട ബഫർ സോൺ ഒരു കിലോമീറ്റർ പുറത്തേക്കു കൊണ്ടുവന്നു ജനജീവിതം ഇല്ലാതാക്കുന്ന ഗൂഢാലോചനയ്ക്കു മുന്പിൽ ഒരു സമൂഹം കുടിയിറങ്ങേണ്ട ഗതികേട്. ഈ വിഷയത്തിൽ ഒട്ടും ആർജവമില്ലാത്തതാണ് സർക്കാർ നിലപാട്. വിളിച്ചുപറയുന്നതൊന്ന്. ചെയ്തുകൂട്ടുന്നതോ കടകവിരുദ്ധമായ കാര്യങ്ങളും. കർഷകസംഘടനകളെ നിരന്തരം സമരമുഖത്ത് നിർത്താൻ ശ്രമിക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്.
കാർഷികമേഖലയെ രക്ഷിക്കാൻ പദ്ധതികൾ കൊണ്ടുവരുന്നില്ലെന്നല്ല. വേണ്ടത്ര ആലോചനയില്ലാത്തതും നടത്തിപ്പിലെ കെടുകാര്യസ്ഥതയുമാണ് വിനയാകുന്നത്. ഒന്നും കർഷകരിലേക്കെത്തുന്നില്ല. അങ്ങേയറ്റം മുങ്ങിയവർക്കു നേരേ ചുള്ളിക്കന്പ് നീട്ടിക്കൊടുത്തിട്ടെന്തു കാര്യം?
കാലാവസ്ഥാ വ്യതിയാനമടക്കമുള്ള കാര്യങ്ങളിലെ തിരിച്ചടികൾ പരിഹരിക്കാനുള്ള ശാസ്ത്രീയമാർഗങ്ങളിലേക്കു കർഷകരെ നയിക്കേണ്ടതുണ്ട്. കാർഷികകേരളത്തെക്കുറിച്ചുള്ള കാല്പനികമായ പ്രകീർത്തനങ്ങളല്ല വേണ്ടത്. അവരുടെ യാഥാർഥ്യം തിരിച്ചറിയുന്ന പൊതുബോധമാണ്. നമ്മുടെ കുഞ്ഞുങ്ങൾ കൃഷിയെക്കുറിച്ചും കർഷകരെക്കുറിച്ചും അറിയണം. പാഠ്യപദ്ധതികളിൽ കൃഷിക്കാരെ രാജ്യത്തിന്റെ അന്നദാതാക്കളായി അവതരിപ്പിക്കണം. ഈ തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞാലേ പുതിയ തലമുറ കൃഷിയിലേക്കു വരൂ. പുതുതലമുറ വന്നാലേ കൃഷി രക്ഷപ്പെടൂ. സർക്കാരുകളുടെ ആത്മാർഥമായ പിന്തുണയുമുണ്ടാകണം. അല്ലെങ്കിൽ വർഷംതോറും ആവർത്തിക്കുന്ന വ്യർഥമായ ആചാരങ്ങളിലൊന്നായി കർഷകദിനാചരണവും മാറും.
വഴിപാടാകുന്ന കർഷകദിനാചരണം
01:21 AM Aug 17, 2022 | Deepika.com