മയക്കുമരുന്നുമാഫിയ പെൺകുട്ടികൾക്കു പിന്നാലെയാണ്. സൗജന്യമായി മയക്കുമരുന്നു കൊടുത്ത് അടിമകളാക്കിയശേഷം ലൈംഗികമായി ചൂഷണം ചെയ്യുകയാണ് ലക്ഷ്യം. ആവശ്യത്തിനു മയക്കുമരുന്നു കിട്ടാതാകുന്പോൾ അവർ പറയുന്നതെന്തും തങ്ങൾ ചെയ്തുകൊടുക്കുമെന്നുമാണ് കണ്ണൂരിലെ പെൺകുട്ടിയുടെ സാക്ഷ്യം.
“എതിർത്തെന്തെങ്കിലും പറഞ്ഞാൽ മുഖത്തടിക്കും, വയറിനു ചവിട്ടും, സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിക്കും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുൾപ്പെടെ പറയുന്നതെന്തും ചെയ്തുകൊടുക്കണം. അടിവയറ്റിൽ ചവിട്ടുന്നതും സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിക്കുന്നതുമാണ് അവരുടെ വിനോദം. അവന്റെ വലയിൽ 11 പെൺകുട്ടികളുണ്ട്.’’ മയക്കുമരുന്നിനടിമയായ കണ്ണൂരിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തലാണിത്. ഇതു കേട്ട് കുറെ മലയാളികൾ നടുങ്ങിപ്പോയി. പക്ഷേ, എല്ലാവരുമല്ല. കാരണം, കേരളത്തിലെ യുവത്വത്തിന്റെ സപ്തനാഡികളെയും തകർക്കുന്ന മയക്കുമുരുന്നുപയോഗത്തിന്റെ ഈ അധോലോകവാഴ്ച തുടങ്ങിയിട്ട് ഏറെക്കാലമായെന്ന് മഹാഭൂരിപക്ഷത്തിനുമറിയാം.
കാര്യങ്ങളൊക്കെ അധ്യാപകർക്കും പോലീസിനും സർക്കാരിനുമറിയാം. ഇരുചക്രവാഹനത്തിലും ആഡംബര കാറുകളിലുമൊക്കെ അവർ കുതിച്ചുപായുകയാണെന്നറിയാം. പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളജുകളുമൊക്കെ കീഴടക്കിയ അവർ സ്കൂളുകളിൽവരെ പണ്ടേ എത്തിക്കഴിഞ്ഞെന്ന് അറിയാം. ഇപ്പോൾ വീടുകൾക്കു സമീപം ഇടവഴികളിലും ഓൺലൈനിലും ഏതുനിമിഷവും ‘സാധനം’ എത്തിച്ചുതരാൻ തയാറായി നിൽക്കുന്നുണ്ടെന്നുമറിയാം. പോലീസിലെയും എക്സൈസിലെയും നിരവധി ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇതിനു കൂട്ടുനിൽക്കുന്നതിനാൽ റെയ്ഡുകളും അറസ്റ്റുകളുമൊക്കെ മുടങ്ങുന്നുണ്ടെന്നും സർക്കാരിനറിയാം. ചെറിയ നടപടികൊണ്ടൊന്നും ഈ മാഫിയയെ വീഴ്ത്താൻ സർക്കാരിനാവില്ല. സർവസന്നാഹങ്ങളോടും കൂടിയ യുദ്ധപ്രഖ്യാപനമാണ് ഇനി വേണ്ടത്.
2021ലും 2022ലെ ആദ്യമാസങ്ങളിലുമായി 7,553 കിലോ കഞ്ചാവ്, 37,349.855 ഗ്രാം ഹാഷിഷ് ഓയിൽ, 10,165.702 ഗ്രാം എംഡിഎംഎ എന്നിവ എക്സൈസ് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് കഴിഞ്ഞ ജൂണിൽ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞത്.
ബോധവത്കരണത്തോടൊപ്പം ലഹരിക്കടിമപ്പെട്ടവർക്കു ചികിത്സ നൽകുന്നതിനായി 14 ജില്ലകളിലും വിമുക്തി മിഷന്റെ ഭാഗമായി ഡി-അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്നും 71,250 പേർക്ക് ഒപിയിലും 6,020 പേർക്ക് ഐപിയിലും ഇതിനകം ചികിത്സ നൽകിയെന്നും 9,988 പേർക്ക് കൗൺസലിംഗ് നൽകിയെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ 3,000 കോടിക്കടുത്ത് വിലവരുന്ന മയക്കുമരുന്നുകളാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍നിന്നു പിടിച്ചത്. ഉള്ളതിന്റെ പകുതിപോലും പിടികൂടാൻ കഴിയുന്നില്ലെന്നതും ഓർമിക്കണം. ഇതിനൊക്കെ പുറമെയാണ്, സിനിമ-മോഡലിംഗ്-സോഷ്യൽ മീഡിയ താരങ്ങളുടെ സ്വാധീനവും.
ടിവി ചാനൽ-സോഷ്യൽ മീഡിയ താരവും തൃശൂർ സ്വദേശിയുമായ മട്ടാഞ്ചേരി മാർട്ടിൻ പ്ലസ് ടു വിദ്യാർഥിനിയുമായി മയക്കുമരുന്നുപയോഗത്തെക്കുറിച്ചും അതു ലഭ്യമാകുന്ന സ്ഥലങ്ങളെക്കുറിച്ചുമൊക്കെ ഇൻസ്റ്റഗ്രാമിൽ പറയുന്നത് ഈ ദിവസങ്ങളിൽ കേരളം കണ്ടു. പക്ഷേ, ആ വിദ്യാർഥിനി അതിനു മുന്‍പുതന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നു പറയുന്നുണ്ട്. ഇതിന്റെ പേരിൽ ജയിലിൽ കിടന്നിട്ടുണ്ടെന്നും മൂന്നുമാസമായി വീട്ടിൽനിന്നിറങ്ങി നടക്കുകയാണെന്നും പെൺകുട്ടിതന്നെ പറയുന്നുണ്ട്. സിനിമാതാരങ്ങളും ഉന്നതരുടെ മക്കളുമൊക്കെ പങ്കെടുക്കുന്ന മയക്കുമരുന്നു പാർട്ടികൾ നമ്മുടെ നഗരങ്ങളിൽ നിർബാധം നടക്കുകയാണ്. വിദ്യാർഥികളുടെയും യുവാക്കളുടെയും വിനോദയാത്രകളും പോലീസ് നിരീക്ഷിക്കേണ്ടതുണ്ട്.
ആരാധനാപാത്രങ്ങളായ നടീനടന്മാരും വ്ലോഗർമാരുമൊക്കെ മയക്കുമരുന്നടിമകളാണെന്നറിയുന്ന യുവാക്കൾ അത് ആധുനിക ജീവിതശൈലിയാണെന്നും കുറ്റബോധത്തിന്റെ കാര്യമില്ലെന്നും ധരിച്ചുവശാകുന്നു. റെഗെയ് സംഗീതജ്ഞനും ഗായകനുമായിരുന്ന ബോബ് മർലിയെയും പോപ് ഗായകൻ മൈക്കിൾ ജാക്സനെയും പോലുള്ളവർ ലക്ഷക്കണക്കിനു യുവാക്കളെ മയക്കുമരുന്നുപയോഗത്തിന്റെ കെണിയിലാക്കിയെങ്കിൽ ഇന്നതു ചെയ്യുന്നത് നമ്മുടെ നാട്ടിലെ സിനിമാ-സോഷ്യൽ മീഡിയ താരങ്ങളായിരിക്കുന്നു. ഒരുകാലത്ത് കഞ്ചാവ് മാത്രമായിരുന്നെങ്കിൽ ഇന്നത് കൊക്കെയ്ന്‍, എംഡിഎംഎ, ഹാഷിഷ്, എല്‍എസ്ഡി സ്റ്റാംപ് തുടങ്ങി നിരവധി രൂപങ്ങളിൽ സുലഭമായിരിക്കുന്നു.
കണ്ണൂരിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയുടെ മാതാപിതാക്കളും കേട്ടിട്ടുണ്ട്, മയക്കുമരുന്നു കെണിയിൽപ്പെട്ട് തകർന്ന വിദ്യാർഥികളെക്കുറിച്ച്. പക്ഷേ, ഒരിക്കലും അവർ കരുതിയില്ല, സർവനാശത്തിന്റെ അധോലോകസംഘം തങ്ങളുടെ വിട്ടുപടിക്കലുമെത്തിയെന്ന്. കേരളത്തിലെ പല മാതാപിതാക്കളും അതറിയുന്നില്ല. പക്ഷേ, അവർ പടിവാതിൽക്കലുണ്ട്. മയക്കുമരുന്നുമാഫിയ പെൺകുട്ടികൾക്കു പിന്നാലെയാണ്.
സൗജന്യമായി മയക്കുമരുന്നു കൊടുത്ത് അടിമകളാക്കിയശേഷം ലൈംഗികമായി ചൂഷണം ചെയ്യുകയാണ് ലക്ഷ്യം. ആവശ്യത്തിനു മയക്കുമരുന്നു കിട്ടാതാകുന്പോൾ അവർ പറയുന്നതെന്തും തങ്ങൾ ചെയ്തുകൊടുക്കുമെന്നാണ് കണ്ണൂരിലെ പെൺകുട്ടിയുടെ സാക്ഷ്യം. കുഞ്ഞുങ്ങൾക്കു കാവലാകാൻ മാതാപിതാക്കളും അധ്യാപകരും ഒരു നിമിഷവും വൈകരുത്; ഈ മാഫിയയ്ക്കെതിരേ യുദ്ധം പ്രഖ്യാപിക്കാൻ സർക്കാരും.
മക്കളെ കൊണ്ടുപോകാൻ പടിവാതിൽക്കൽ അവരുണ്ട്
11:26 PM Aug 11, 2022 | Deepika.com