ഓർഡിനൻസുവഴി നിയമനിർമാണം നടത്തുകയാണെന്നു മോദി സർക്കാരിനെ വിമർശിച്ചുകൊണ്ടിരുന്ന ഇടതുപക്ഷത്തിന്റെ സർക്കാർ ഇപ്പോൾ അതേ കാര്യം കേരളത്തിൽ ചെയ്തുകൊണ്ടിരിക്കുകയാണ്. പാർലമെന്റിലും നിയമസഭയിലും ബഹളങ്ങളാൽ നഷ്ടപ്പെടുന്ന സമയം ഇത്തരം ജനക്ഷേമകരമായ ചർച്ചകൾക്കും അതിന്റെ നിയമനിർമാണത്തിനുമുള്ളതാണ് എന്ന് പ്രതിപക്ഷവും ഓർക്കേണ്ടതാണ്.
ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചതോടെ സർക്കാർ സമർപ്പിച്ച 11 ഓർഡിനൻസുകൾ അസാധുവായി. എങ്ങനെയും ഗവർണറുടെ ഒപ്പുവാങ്ങിയെടുക്കുന്നതിനപ്പുറം ഓർഡിൻസ് ഭരണം അവസാനിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. നിയമനിർമാണത്തിനുള്ളതാണ് ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭകളും പാർലമെന്റും. അവിടെ ചർച്ച ചെയ്തു നിയമം പാസാക്കുന്നതിനു പകരമാണ് ഓർഡിനൻസുകൾ കൊണ്ടുവരുന്നത്. അടിയന്തര ഘട്ടങ്ങളിൽ ജനക്ഷേമം മുൻനിർത്തി അങ്ങനെ ചെയ്യാൻ ഭരണഘടന അനുവദിക്കുന്നുണ്ട്. അത് അപൂർവമായി മാത്രം സംഭവിക്കേണ്ട കാര്യമാണ്. എന്നാൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും തന്നിഷ്ടപ്രകാരമുള്ള കാര്യങ്ങൾ കുറുക്കുവഴിയിൽ നടത്താൻ നിയമനിർമാണ സഭകളെ മറികടക്കുന്നുവെന്നാണ് ആരോപണം.
ആരാണു വില്ലൻ, ആരാണു നായകൻ എന്നതല്ല ഇവിടത്തെ ചോദ്യം. ഓർഡിനൻസുവഴി നിയമനിർമാണം നടത്തുകയാണെന്നു മോദി സർക്കാരിനെ വിമർശിച്ചുകൊണ്ടിരുന്ന ഇടതുപക്ഷത്തിന്റെ സർക്കാർ ഇപ്പോൾ അതേ കാര്യം കേരളത്തിൽ ചെയ്തുകൊണ്ടിരിക്കുകയാണ്. പാർലമെന്റിലും നിയമസഭയിലും ബഹളങ്ങളാൽ നഷ്ടപ്പെടുന്ന സമയം ഇത്തരം ജനക്ഷേമകരമായ ചർച്ചകൾക്കും അതിന്റെ നിയമനിർമാണത്തിനുമുള്ളതാണ് എന്ന് പ്രതിപക്ഷവും ഓർക്കേണ്ടതാണ്.
അങ്ങനെ സമയമുണ്ടായിരുന്നെങ്കിലും ഈ വിഷയങ്ങൾ സർക്കാർ ചർച്ചയ്ക്കെടുക്കുമായിരുന്നോ എന്നതു വേറെ കാര്യം. അതിന്റെ ഉദാഹരണങ്ങളിലൊന്നാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ഗവർണർ ഒപ്പിട്ടതും കഴിഞ്ഞദിവസം ഒപ്പിടാൻ വിസമ്മതിച്ചതിൽ ഉൾപ്പെട്ടതുമായ ലോകായുക്ത ഓർഡിനൻസ്. 1999ലെ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദഗതിയാണ് അന്ന് ഓർഡിനൻസായത്. അതായത്, പൊതുപ്രവർത്തകർക്കെതിരായ അഴിമതിക്കേസിൽ ലോകായുക്ത വിധി പറഞ്ഞാലും അതു തള്ളിക്കളയാൻ സർക്കാരിന് അധികാരം നൽകുന്നതായിരുന്നു ഭേദഗതി. കുറ്റക്കാരെന്നു കണ്ടെത്തുന്നവരുടെ ഹിയറിംഗ് നടത്തി മൂന്നുമാസത്തിനകം ലോകായുക്തയുടെ തീരുമാനം അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. സ്വാഭാവികമായും മന്ത്രിമാരുൾപ്പെടെയുള്ളവരുടെ അഴിമതിക്കേസിൽ അവർതന്നെ അന്തിമവിധി പറയുന്ന നാടകം. അന്നത് പ്രതിപക്ഷവും ബിജെപിയും സിപിഐയും എതിർത്തെങ്കിലും ഗവർണർ ഒപ്പിട്ടതോടെ പാസായി. അതേ ഓർഡിനൻസാണ് കാലാവധി കഴിഞ്ഞതോടെ ഇപ്പോൾ വീണ്ടും ഗവർണർക്കു മുന്നിലെത്തിയതിലൊന്ന്. സർക്കാരിനെതിരേ നിരവധി അഴിമതിക്കേസുകൾ നിലവിലിരിക്കെ ഇതു വീണ്ടും പാസാക്കുന്നതിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നു കരുതാം. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ.ടി. ജലീൽ അധികാരമൊഴിയേണ്ടിവന്നത് ലോകായുക്ത വിധിയെത്തുടർന്നാണ്. ബന്ധുനിയമനക്കേസിൽ അഴിമതി കാണിച്ച ജലീൽ തത്സ്ഥാനത്തു തുടരരുത് എന്നായിരുന്നു ലോകായുക്ത വിധി.
സർവകലാശാല ചാൻസലർ പദവിയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് അണിയറയിൽ ഒരുങ്ങുന്നതാവാം ഗവർണറുടെ എതിർപ്പിന്റെ കാരണം എന്നും സൂചനയുണ്ട്. മുന്പ് ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗത്തെ നിയമിക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ച ചെയ്തതുപോലെ ഇത്തവണയും കാര്യം സാധിക്കാൻ ശ്രമമുണ്ടായേക്കാം.
ജനങ്ങളെ സംബന്ധിച്ച് ഗവർണർ ഒപ്പിടുമോ ഇല്ലോയോ എന്നതിലുപരി, അഴിമതിക്കാരായ രാഷ്ട്രീയക്കാരെ നിലയ്ക്കു നിർത്താൻ ഉപകരിക്കുന്ന ലോകായുക്ത ഉൾപ്പെടെയുള്ള ഓർഡിനൻസുകൾ സഭയിൽ ചർച്ച ചെയ്യാതെപാസാക്കേണ്ടതുണ്ടോ എന്നതാണ് ഗൗരവമുള്ള കാര്യം. ആറുമാസത്തേക്ക് ഓർഡിനൻസുകൾ ഇറക്കുക, അതിന്റെ കാലവധി തീരുന്നമുറയ്ക്ക് പുനഃപ്രസിദ്ധീകരിക്കുക എന്നത് വളഞ്ഞവഴിയിൽ കാര്യങ്ങൾ നടത്തുന്നതിനുള്ള തന്ത്രമായി മാറിയിരിക്കുകയാണ്. ജനങ്ങളെയും ജനപ്രതിനിധികളെയും ഭയപ്പെടുന്നവരാണ് നിയമസഭയെ മറികടന്ന് തുടർച്ചയായി ഓർഡിനൻസുകൾ കൊണ്ടുവരുന്നതെന്നു പറയാതെ വയ്യ.
രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഇത്തരം ഓർഡനൻസുകൾ അനുവദിക്കാൻ പാടില്ലെന്നും ഇത് എല്ലാ ജനാധിപത്യ മൂല്യങ്ങൾക്കും എതിരാണെന്നും 1986ൽ സുപ്രീംകോടതി ജഡ്ജി പി.എൻ. ഭഗവതി ചൂണ്ടിക്കാണിച്ചിരുന്നു. ഓർഡിൻസുകൾ പുനഃപ്രസിദ്ധീകരിക്കുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് 2017ൽ സുപ്രീംകോടതിയുടെ ഏഴംഗ ബഞ്ചും നിരീക്ഷിച്ചിരുന്നു. രാജ്യത്തെ നിയമവിദഗ്ധരും ജനാധിപത്യവാദികളുമൊക്കെ പൊതുവേ ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും രാഷ്ട്രീയക്കാർ പലപ്പോഴും വിരുദ്ധമായ നിലപാടാണ് കൈക്കൊള്ളുന്നത്. കഴിഞ്ഞ വർഷം 142 ഓർഡിനൻസുകൾ ഇറക്കിയ സംസ്ഥാന സർക്കാർ തീരുമാനിക്കേണ്ടത്, അടിയന്തരഘട്ടങ്ങളിൽ ജനക്ഷേമം മുൻനിർത്തിയല്ലാതെ ഇനിമേലാൽ ഓർഡിനൻസുകൾ പുറത്തിറക്കുകയില്ലെന്നാണ്.
ഓർഡിനൻസ് ഭരണവും ഒപ്പുവിവാദവും വേണ്ട
11:09 PM Aug 09, 2022 | Deepika.com