മൂന്നരവർഷംകൊണ്ട് കേരളത്തിൽ റോഡിലെ കുഴികൾ മൂലമുണ്ടായത് നാല്പതിലേറെ അപകടങ്ങൾ. പതിനഞ്ചു പേർ മരിച്ചു. ഇതിൽ കുഴിയിൽ വീണു മരിച്ചവരുണ്ട്. കുഴി വെട്ടിക്കുന്നതിനിടെ മറിഞ്ഞ് മറ്റു വാഹനങ്ങൾക്കടിയിൽപ്പെട്ടു മരിച്ചവരുമുണ്ട്. 2019 മേയ്ക്കു ശേഷം മാത്രം ഏഴു തവണ വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തോടു മാപ്പു പറഞ്ഞ അവസ്ഥ വരെയുണ്ടായി.
ഹൈക്കോടതി തുടരെത്തുടരെ ഇടപെടുന്നു. മാധ്യമങ്ങൾ വാർത്തയായും പരന്പരകളായും എഴുതിയും കാണിച്ചും മടുക്കുന്നു. ട്രോളുകൾക്കൊണ്ടു സമൂഹ മാധ്യമങ്ങൾ നിറയുന്നു. എന്നിട്ടും കുഴി പാതാളത്തിലേക്കുതന്നെ.
പറയുന്നത് കേരളത്തിലെ നിരത്തുകളെക്കുറിച്ചു തന്നെ. റോഡിലെ കുഴികളിൽ പൊലിയുന്ന ജീവനുകൾക്ക് വിലയില്ലാതാകുന്നു. ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച രാത്രി അങ്കമാലിക്കടുത്ത് അത്താണിയിൽ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ പറവൂർ സ്വദേശി ഹാഷിം മരിച്ച വിവരം ഞെട്ടലോടെയാണ് കേരളം കേട്ടത്. വാഹനവുമായി റോഡിലിറങ്ങുന്ന ആർക്കും പറ്റാവുന്ന ദുരന്തം എന്ന നിലയിൽ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണ് ഈ വാർത്ത.
സംഗതിയുടെ ഗൗരവം തിരിച്ചറിഞ്ഞ ഹൈക്കോടതി സിറ്റിംഗ് ഇല്ലാത്ത ദിവസമായിട്ടും വിഷയത്തിൽ ഇടപെട്ടു. മാധ്യമവാർത്തകൾ കണ്ടതനുസരിച്ച് ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ ദേശീയപാതാ അഥോറിറ്റിക്ക് അടിയന്തര നിർദേശം നല്കി.
മൂന്നരവർഷംകൊണ്ട് കേരളത്തിൽ റോഡിലെ കുഴികൾ മൂലമുണ്ടായത് നാല്പതിലേറെ അപകടങ്ങൾ. പതിനഞ്ചു പേർ മരിച്ചു. ഇതിൽ കുഴിയിൽ വീണു മരിച്ചവരുണ്ട്. കുഴി വെട്ടിക്കുന്നതിനിടെ മറിഞ്ഞ് മറ്റു വാഹനങ്ങൾക്കടിയിൽപ്പെട്ടു മരിച്ചവരുമുണ്ട്. 2019 മേയ്ക്കു ശേഷം മാത്രം ഏഴു തവണ വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തോടു മാപ്പു പറഞ്ഞ അവസ്ഥ വരെയുണ്ടായി.
പൊതുറോഡുകൾ നന്നാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. മാത്രമല്ല, കുഴിയുണ്ടെങ്കിൽ മുന്നറിയിപ്പും നല്കേണ്ടതുണ്ട്. പക്ഷേ ആരാണ് നന്നാക്കേണ്ടതെന്ന ചോദ്യവും മറുചോദ്യവുമാണിവിടെ അരങ്ങേറുന്നത്. ദേശീയപാതയിലെ കുഴികൾക്കു സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്പോൾ പൊതുമരാമത്ത് റോഡിലെമ്പാടും കുഴിയാണെന്നു കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാക്കൾ തിരിച്ചടിക്കുന്നു. ഇതൊക്കെ കേട്ട് ഒന്നും തിരിയാതെ ജനം കുഴിയിൽ വീണു മരിച്ചുകൊണ്ടിരിക്കുകയാണ്.
ഈ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടു പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നല്കിയിരുന്നെങ്കിലും അനുവദിച്ചില്ലെന്നത് സർക്കാരിന്റെ അലംഭാവം തന്നെയാണ് വ്യക്തമാക്കുന്നത്. കാലാവസ്ഥയടക്കമുള്ള പ്രശ്നങ്ങളാണ് കാരണമെന്നും പരിഹരിച്ചു വരികയാണെന്നും ഒഴുക്കൻ മട്ടിലൊരു മറുപടി നല്കുക മാത്രമാണ് മന്ത്രി റിയാസ് ചെയ്തത്.
ഓരോ റോഡിലും അതു നിർമിച്ച കരാറുകാരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുമരാമത്ത് വകുപ്പ് എഴുതിവച്ചിട്ടുണ്ട്. റോഡ് തകർന്നാൽ ഇവരാണ് ഉത്തരവാദികളെന്നും പറയുന്നു. എന്നിട്ടും ഗ്യാരണ്ടിയുള്ള റോഡുകളുടെ അറ്റകുറ്റപ്പണി കരാറുകാരെക്കൊണ്ടു നടത്തിക്കാൻ സർക്കാരിനാവുന്നില്ല. ഇതുപോലെ ദേശീയ പാതാ അഥോറിറ്റിയും കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ രേഖപ്പെടുത്തണമെന്നാണ് മന്ത്രി റിയാസ് ആവശ്യപ്പെടുന്നത്. ഉത്തരവാദികളെക്കുറിച്ചുള്ള വിവരം കിട്ടിയതുകൊണ്ടു മാത്രമായില്ല. അവരെക്കൊണ്ട് ജോലി ചെയ്യിക്കാനുമാവണം. അത് കേന്ദ്രമായാലും സംസ്ഥാനമായാലും. കുഴി നിറഞ്ഞ റോഡുകളിൽ ടോൾ പിരിക്കുന്നതിന് ഒരു കുറവുമില്ലെന്നതാണ് മറ്റൊരു കാര്യം. ഈ സാഹചര്യത്തിലാണ് റോഡ് നന്നാക്കാതെ ടോൾ പിരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടത്.
ഇവിടെ ആറു മാസം റോഡ് നന്നായിരിക്കും. ആറു മാസം വളരെ മോശവുമാവും. ഇത് കേരള ഹൈക്കോടതിയുടെ നിരീക്ഷണമാണ്. എൻജിനിയർമാരാണ് തകർന്ന റോഡുകൾക്കുത്തരവാദികളെന്നും കോടതി പറഞ്ഞു. എൻജിനിയർമാർ റോഡിലിറങ്ങണമെന്നും കോടതി കർശനമായി പറഞ്ഞു. എന്നിട്ടും ഇവിടെയൊന്നും നടന്നില്ല. കുറച്ചു വർഷങ്ങളായി മഴക്കാലം കേരളത്തിന് പേടിസ്വപ്നമാണ്. പ്രളയങ്ങളും തുടർന്നുള്ള മണ്ണിടിച്ചിലുകളുമെല്ലാം അടിച്ചേൽപ്പിക്കുന്ന ദുരിതങ്ങൾ വിവരണാതീതമാണ്. അതിനൊപ്പം മഴക്കാലത്ത് റോഡുകളും താറുമാറാകുന്നു. കേരളത്തിലെ പുതിയ കാലാവസ്ഥാഭേദത്തിനനുസരിച്ചുള്ള പദ്ധതികൾ വേണം റോഡിന്റെ കാര്യത്തിൽ നടപ്പാക്കാൻ.
ദേശീയപാതയായാലും പൊതുമരാമത്ത് റോഡായാലും കുഴികളില്ലാതെ സുഗമമായ യാത്രയ്ക്കുതകുന്നതാകണം. ജനങ്ങൾക്ക് അത്രയേ വേണ്ടു. കേന്ദ്ര-സംസ്ഥാന ഗീർവാണങ്ങളിലൊന്നും അവർക്ക് താത്പര്യമില്ല. ഇക്കാര്യം നടപ്പാക്കാൻ ഇവിടെ ഉദ്യോഗസ്ഥ സംവിധാനങ്ങളുണ്ട്. മേൽനോട്ടത്തിനു മന്ത്രിമാരും അവരെ നേർവഴി നടത്താൻ കോടതികളുമുണ്ട്. എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ലെന്ന് കോടതി പരിതപിക്കുന്പോൾ സാധാരണ ജനങ്ങൾ അന്പരക്കുകയാണ്. അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥരുടെ ചെവിക്കു പിടിക്കാൻ രാഷ്ട്രീയ നേതൃത്വത്തിനും കഴിയുന്നില്ല. ഇനിയാരുടെ നേർക്കാണ് ജനങ്ങൾ പോംവഴിക്കായി നോക്കേണ്ടത്?
റോഡിലെ കുഴിയടയ്ക്കാൻ ഇനിയാരു കനിയണം?
03:03 AM Aug 08, 2022 | Deepika.com