ഓരോ മീറ്റും കഴിയുന്പോൾ റബറിന്റെ വില കുറയുകയും വ്യവസായികളുടെ ലാഭം കുത്തനെ കൂടുകയും കർഷകന്റെ ദുരിതം വർധിക്കുകയുമാണ്. റബർ ബോർഡിനെവച്ച് കേന്ദ്രസർക്കാർ നടത്തുന്ന ‘കർഷകവധം ബാലെ’ കാണാൻ സംസ്ഥാന സർക്കാർ ഉറക്കംതൂങ്ങിയിരിക്കുന്ന പ്രതീതിയാണ് കേരളത്തിലെ കർഷകർക്കുള്ളത്.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇന്നലെ ആരംഭിച്ച ഇന്ത്യാ റബർ മീറ്റ് ഇന്നും തുടരും. റബർ ബോർഡും വിവിധ സംഘടനകളും ചേർന്നു നടത്തുന്ന സമ്മേളനം മുൻ വർഷങ്ങളിലെന്നതുപോലെ വ്യവസായികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ളതാണ് എന്ന വിമർശനമാണ് ഉയരുന്നത്. ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ചെയർമാൻ സതീഷ് ശർമയാണ് ഉദ്ഘാടകൻ. ഇത്തരത്തിലുള്ള ആറാമത്തെ മീറ്റാണിത്. ഓരോ മീറ്റും കഴിയുന്പോൾ റബറിന്റെ വില കുറയുകയും വ്യവസായികളുടെ ലാഭം കുത്തനെ കൂടുകയും കർഷകന്റെ ദുരിതം വർധിക്കുകയുമാണ്. റബർ ബോർഡിനെവച്ച് കേന്ദ്രസർക്കാർ നടത്തുന്ന ‘കർഷകവധം ബാലെ’ കാണാൻ സംസ്ഥാന സർക്കാർ ഉറക്കംതൂങ്ങിയിരിക്കുന്ന പ്രതീതിയാണ് കേരളത്തിലെ കർഷകർക്കുള്ളത്.
ഈ മീറ്റ് കേരളത്തിലെ ലക്ഷക്കണക്കിനു റബർ കർഷകർക്ക് ചിരട്ടപ്പാലിന്റെ വിലയെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ മീറ്റ് കഴിയുന്പോൾ റബർ ബോർഡ് ചിലതൊക്കെ കൃത്യമായിട്ടൊന്നു പറയണം. ഇതുകൊണ്ട് കർഷകർക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ? റബറിന്റെ വിലയിൽ എന്തെങ്കിലും വർധനയുണ്ടാകാൻ സാധ്യതയുണ്ടോ? ഇറക്കുമതി കുറയ്ക്കാൻ എന്തെങ്കിലും നീക്കമുണ്ടോ? വ്യവസായികളായ മുതലാളിമാർ മാത്രമല്ല, സർവനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന റബർ കർഷകരുടെയും തൊഴിലാളികളുടെയും രക്ഷയ്ക്കായും എന്തെങ്കിലും ചെയ്യണമെന്നൊരു പ്രമേയം പാസാക്കി കേന്ദ്രസർക്കാരിനു കൊടുക്കുമോ? ആറു റബർ മീറ്റുകളിലൂടെ റബർ ബോർഡ് കർഷകർക്കു ചെയ്ത സേവനങ്ങളെന്താണ്? ടയർ പോലെയുള്ള ഉത്പന്നങ്ങളുടെ വിലയും അതിനുപയോഗിക്കുന്ന സ്വാഭാവിക റബറിന്റെ വിലയും മറ്റു ചെലവുകളുമുൾപ്പെടുത്തി കർഷകരുടെയും വ്യവസായികളുടെയും ലാഭം വ്യക്തമാക്കുന്ന ഒരു കണക്കു പുറത്തിറക്കാമോ?
റബർ കൃഷിയിൽനിന്നു കേരളത്തിലെ കർഷകരെ പുറത്താക്കുകയോ പരമാവധി ചൂഷണത്തിനിരയാക്കുകയോ ചെയ്യുന്ന പല നീക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള റബർ ആക്ടിനു പകരം പുതിയ റബർ നിയമം കൊണ്ടുവരുന്നതോടെ റബറിന്റെ ഇറക്കുമതിച്ചുങ്കം പൂർണമായും ഇല്ലാതാക്കാൻ കഴിയുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നത്.
വാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള റബർ ബോർഡ് വ്യാപാരികൾക്കും വ്യവസായികൾക്കും വേണ്ടിയാണ്, കർഷകർക്കുവേണ്ടിയല്ല പ്രവർത്തിക്കുന്നതെന്ന് ആക്ഷേപമുയർന്നിട്ടു വർഷങ്ങളായി. കൃഷിമന്ത്രാലയത്തിനു കീഴിൽ റബർ കർഷകർക്കുവേണ്ടി സ്ഥാപനമുണ്ടായാലും കേന്ദ്രസർക്കാർ കർഷകരോടൊപ്പമല്ലെങ്കിൽ എന്തു കാര്യം? ആഗോള വ്യാപാര കരാറുകളിൽ റബർ എന്നത് വ്യവസായ അസംസ്കൃത വസ്തു മാത്രമാണ്. അതിനെ കാർഷികോത്പന്നങ്ങളുടെ ഗണത്തിലേക്കു കൊണ്ടുവരാൻ ലോകവ്യാപാര സംഘടനയിൽ ഒരു ശ്രമവും കേന്ദ്രസർക്കാർ നാളിതുവരെ നടത്തിയിട്ടില്ല.
കർഷകരെ തളർത്താൻ റബർ ബോർഡും മുന്നിലാണ്. റബറിന്റെ ഉത്പാദനച്ചെലവ് കുറച്ചുകാണിച്ചാണ് കേന്ദ്രസർക്കാരിനു ബോർഡ് റിപ്പോർട്ട് നൽകുന്നത്. അതിപ്പോൾ 99.46 രൂപയാണ്. ഉത്പാദനച്ചെലവ് 2015-16ൽ 172.07 എന്നത് അട്ടിമറിച്ചാണ് റബർ ബോർഡ് ഈ കള്ളക്കണക്കുണ്ടാക്കിയിരിക്കുന്നത്. ഇതു കർഷകവഞ്ചനയല്ലെങ്കിൽ മറ്റെന്താണ്? അത്രയേ ചെലവുള്ളെങ്കിൽ റബർ ബോർഡിന് മാതൃകാ റബർതോട്ടങ്ങൾ വ്യാപകമായി നടപ്പാക്കി ലാഭം കൊയ്ത് മാതൃക കാണിക്കാമല്ലോ. കേന്ദ്രസർക്കാരും റബർ ബോർഡും ടയർ വ്യവസായികളും അവരെ പിന്തുണയ്ക്കുന്ന ചില മാധ്യമങ്ങളുമൊക്കെ കൈകോർത്തു നിൽക്കുന്പോൾ മറുവശത്തുള്ള പാവപ്പെട്ട റബർ കർഷകർക്ക് എന്തു ചെയ്യാനാകും?
അതിന്റെ ഫലമാണ് കർഷകർ ഇപ്പോൾ അനുഭവിക്കുന്നത്. ഇപ്പോൾ രാജ്യാന്തരവിപണിയിൽ വില കൂടുതലായതിനാൽ 25 ശതമാനം ചുങ്കവും നല്കി സ്വാഭാവിക റബർ ഇറക്കുമതി ചെയ്താൽ വ്യവസായികൾക്കു നഷ്ടമാണ്. എന്നിട്ടുപോലും ആഭ്യന്തര റബറിനു വില വർധിക്കുന്നില്ല. മാത്രമല്ല, രാജ്യത്തെ ലാറ്റക്സ് ഉത്പാദനം ഉപയോഗത്തെക്കാൾ കൂടുതലായിരിക്കെ നികുതി കുറച്ച് ലാറ്റക്സ് ഇറക്കുമതി ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ടെന്നു കർഷകർ ഭയപ്പെടുന്നു. ഇതിനൊക്കെ പുറമെയാണ് വിദേശത്തും ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനങ്ങളിലും ഗുജറാത്തിലും ബംഗാളിലുമുൾപ്പെടെ വ്യവസായികൾ റബർ കൃഷിക്കായി നിക്ഷേപമിറക്കുന്നത്. അവിടെയൊക്കെ ഭൂമിക്കു വില കുറവുള്ളതും കുറഞ്ഞ കൂലിക്ക് ആളെ കിട്ടുന്നതും കർഷകർതന്നെ എല്ലാ പണികളും ചെയ്യുന്നതും മൂലം അവിടെനിന്നു കൂടുതൽ ലാഭസാധ്യതയുള്ളത് വ്യവസായികളെ ആകർഷിക്കുന്ന കാര്യമാണ്. വ്യവസായികളുടെ താത്പര്യമനുസരിച്ച് ഇതരസംസ്ഥാനങ്ങളിൽ കൃഷി വ്യാപിപ്പിക്കാൻ റബർ ബോർഡ് ഓടിനടക്കുകയാണ്.
രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്ന റബർ കൃഷി കർഷകരെ മാത്രമല്ല, ഭാവിയിൽ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെപ്പോലും ബാധിക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരം ആശങ്കകൾക്കിടെയാണ് റബർ മീറ്റ് എന്ന ആഘോഷ പരിപാടി നടക്കുന്നത്. വ്യവസായികൾക്കുവേണ്ടി മാത്രമല്ല, കർഷകർക്കുവേണ്ടിയുംകൂടിയാണ് ഇത്തരം മീറ്റുകളെന്ന് ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് യാതൊരു ബാധ്യതയുമില്ലേ?
കർഷകരെ ഒതുക്കാനോ റബർ മീറ്റ്?
05:03 AM Jul 23, 2022 | Deepika.com