ആയിരത്തിലധികം വർഷം ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്ന ഹാഗിയ സോഫിയയെ ലോകത്തിലെ ചരിത്രസ്മാരകങ്ങളിലൊന്ന് എന്നു മാത്രം പറഞ്ഞാണ് ‘യൂറോപ്പ് പരിവർത്തനപാതയിൽ’ എന്ന ആദ്യ അധ്യായത്തിൽ ചരിത്രത്തെ വളച്ചൊടിച്ചിരിക്കുന്നത്.
തുർക്കിയിലെ ഇസ്താംബൂളിലുള്ള ഹാഗിയ സോഫിയ എന്ന ക്രൈസ്തവ ദേവാലയത്തെക്കുറിച്ച് ചരിത്രത്തിൽ ഒരിടത്തും ഇല്ലാത്തവിധം വായിക്കാനും പഠിക്കാനും ദൗർഭാഗ്യമുണ്ടായത് കേരളത്തിലെ വിദ്യാർഥികൾക്ക്. കേരള പാഠാവലി ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഒന്നാം ഭാഗത്തിലാണ് ഹാഗിയ സോഫിയയെ തെറ്റായി പരാമർശിച്ചിട്ടുള്ളത്. ആയിരത്തിലധികം വർഷം ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്ന ഹാഗിയ സോഫിയയെ ലോകത്തിലെ ചരിത്രസ്മാരകങ്ങളിലൊന്ന് എന്നു മാത്രം പറഞ്ഞാണ് ‘യൂറോപ്പ് പരിവർത്തനപാതയിൽ’ എന്ന ആദ്യ അധ്യായത്തിൽ ചരിത്രത്തെ വളച്ചൊടിച്ചിരിക്കുന്നത്. എന്തിനാണ് ഈ തമസ്കരണം?
ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിൽ നവോത്ഥാന നായകരുടെ പട്ടികയിൽനിന്നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഒഴിവാക്കിയത് ഒറ്റപ്പെട്ട സംഭവമായി കണ്ടവർക്കുപോലും ഇപ്പോൾ പാഠപുസ്തകം തയാറാക്കിയവരെ സംശയത്തോടെ വീക്ഷിക്കേണ്ടിവന്നിരിക്കുകയാണ്. ഹാഗിയ സോഫിയ ലോകത്തിലെ ചരിത്രസ്മാരകങ്ങളിലൊന്നാണെന്നു പറഞ്ഞുകൊണ്ടാണ് ചിത്രത്തിനു ചുവട്ടിലുള്ള ലഘുവിവരണം തുടങ്ങുന്നത്.
ഈ “സ്മാരകം’’ എഡി ആറാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചതെന്ന് പാഠപുസ്തകത്തിൽ പറയുന്നു. ആറാം നൂറ്റാണ്ടിൽ നിർമിച്ച പള്ളിയെ ഏതോ സ്മാരകം എന്നു വിദ്യാർഥികൾ മനസിലാക്കിയാൽ മതിയെന്നാണ് ഇതു തയാറാക്കിയവർ തീരുമാനിച്ചത്. ഇന്ന് തുർക്കിയിൽ ഒരു ചരിത്രമ്യൂസിയമായി ഇതു നിലനിർത്തിയിരിക്കുന്നെന്നും പറയുന്നുണ്ട്. അതു ശരിയാണ്. 2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുസ്ലിം ലീഗിലെ പി.കെ. അബ്ദുറബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പാഠപുസ്തകം തയാറാക്കുന്പോൾ ഹാഗിയ സോഫിയ മ്യൂസിയമായിരുന്നു. പിന്നീടാണ് മോസ്കാക്കി മാറ്റിയത്.
ഇതേ അധ്യായത്തിൽ ‘നവോത്ഥാനം കലയിൽ’ എന്ന ഭാഗത്തും അക്ഷന്തവ്യമായ തെറ്റു വരുത്തിയിട്ടുണ്ട്. ലിയോണാർഡോ ഡാവിഞ്ചിയുടെ “അന്ത്യ അത്താഴം’’, റാഫേലിന്റെ “ഏഥൻസിലെ വിദ്യാലയം’’ എന്നീ ചിത്രങ്ങൾക്കൊപ്പം മൈക്കൽ ആഞ്ചലോ വരച്ച “അന്ത്യവിധി’’ എന്ന അടിക്കുറിപ്പോടെ കൊടുത്തിരിക്കുന്ന ചിത്രം മാറിപ്പോയിട്ടുമുണ്ട്. 1573ൽ ഇറ്റാലിയൻ ചിത്രകാരനായ പൗളോ വെറോണേസെ വരച്ച “ദ ഫീസ്റ്റ് ഇൻ ദ ഹൗസ് ഓഫ് ലേവി’’ എന്ന ചിത്രമാണ് തെറ്റായി ചേർത്തിരിക്കുന്നത്. ഉത്തരവാദിത്വം ലവലേശമില്ലാതെ തയാറാക്കപ്പെട്ടിരിക്കുന്ന ഇത്തരം തെറ്റായ പാഠഭാഗങ്ങളാണ് ഇക്കാലമത്രയും വിദ്യാർഥികൾക്കു പഠിക്കേണ്ടിവന്നത്.
ഇന്ന് ഇസ്താംബൂൾ എന്നറിയപ്പെടുന്ന കോൺസ്റ്റാന്റിനോപ്പിളിൽ പാത്രിയർക്കീസിന്റെ ഭദ്രാസന പള്ളി (കത്തീഡ്രൽ) എന്ന നിലയിൽ ആറാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഹാഗിയ സോഫിയ. എഡി 537ലാണ് ബൈസന്റൈൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. 1453-ൽ മുഹമ്മദ് ദ കോൺക്വറർ എന്നറിയപ്പെടുന്ന ഓട്ടോമൻ സുൽത്താൻ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെ ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ മോസ്കാക്കി മാറ്റി. അഞ്ചു നൂറ്റാണ്ടുകൾക്കുശേഷം ആധുനിക തുർക്കിയുടെ ആദ്യ പ്രസിഡന്റ് മുസ്തഫ കെമാൽ അതാതുർക്ക് ആണ് 1935-ൽ ഹാഗിയ സോഫിയ മ്യൂസിയമാക്കി മാറ്റിയത്. അതോടെ ഹാഗിയ സോഫിയ എല്ലാ മതവിശ്വാസികൾക്കുമായി തുറന്നുകൊടുക്കുകയും ചെയ്തു. അന്നുമുതൽ ഇസ്ലാമിക മതമൗലികവാദികൾ അതുവീണ്ടും മോസ്കാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അതിനു ഫലമുണ്ടായത്, കടുത്ത ഇസ്ലാമിക മൗലികവാദിയും തുർക്കിയെ പഴയ ഓട്ടോമൻ പാരന്പര്യത്തിൽ എത്തിക്കണമെന്ന് ആഗ്രഹിക്കുന്നയാളുമായ റസിപ് തയിബ് എർദോഗൻ തുർക്കിയുടെ പ്രസിഡന്റ് ആയപ്പോഴാണ്. മ്യൂസിയമാക്കി മാറ്റിയിരുന്ന ചർച്ച് ഓഫ് ഹോളി വിസ്ഡം എന്നറിയപ്പെട്ടിരുന്ന ഹാഗിയ സോഫിയ കത്തീഡ്രൽ 2020 ജൂലൈയിൽ വീണ്ടും മോസ്കാക്കി മാറ്റി. ഇതിനെതിരേ ലോകമെങ്ങും പ്രതിഷേധമുയർന്നെങ്കിലും എർദോഗൻ അവിടെ നിസ്കാരം നടത്തിയാണ് പ്രതികരിച്ചത്. പള്ളിയെ മോസ്കാക്കിയ സംഭവത്തെ അനുകൂലിച്ച് മുസ്ലിം ലീഗ് മുഖപത്രത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ലേഖനമെഴുതുകയും ചെയ്തിരുന്നു.
പാഠപുസ്തക പരിഷ്കരണത്തിന്റെ പേരിൽ കേന്ദ്രസർക്കാർ ചരിത്രത്തെ തിരുത്തിയെഴുതുന്നു എന്നു നിലവിളിക്കുന്നവരാരും ഇപ്പറഞ്ഞ ചരിത്ര വളച്ചൊടിക്കലുകളെ കണ്ടില്ലെന്നു നടിക്കുന്നതും അപഹാസ്യമാണ്. നിഷ്പക്ഷതയും മതേതര ജനാധിപത്യബോധമുള്ളവരുമായ ആളുകൾ അതീവശ്രദ്ധയോടെ തയാറാക്കേണ്ടതാണ് നമ്മുടെ പാഠപുസ്തകങ്ങൾ. വിദഗ്ധരായ മറ്റാളുകൾ അതു വീണ്ടും പരിശോധിക്കുകയും വേണം.
നവോത്ഥാനനായകരുടെ പട്ടികയിൽനിന്നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഒഴിവാക്കിയതും ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പള്ളിയെ സ്മാരകം എന്നു മാത്രം വിശേഷിപ്പിക്കുന്നതുമൊക്കെ നിഷ്കളങ്കമാണെന്നു കരുതാൻ ബുദ്ധിമുട്ടുണ്ട്. പാഠപുസ്തകം തയാറാക്കുന്ന വിദഗ്ധർ ഇത്തരം തെറ്റുകൾക്കു മറുപടി പറയേണ്ടതാണ്. ഒപ്പം, ഉടനെ നടത്താനിരിക്കുന്ന പാഠപുസ്തക നവീകരണത്തിൽ നിലവിലുള്ള തെറ്റുകൾ തിരുത്തേണ്ടതുമുണ്ട്.
ഹാഗിയ സോഫിയയെയും അപനിർമിക്കുന്ന പാഠപുസ്തകം
02:05 AM Jul 21, 2022 | Deepika.com