കൊല്ലം ആയൂരിലെ കോളജിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിക്കാൻ നിർബന്ധിച്ചെന്നാണ് പരാതിയുണ്ടായിരിക്കുന്നത്. അപമാനിതയായ പെൺകുട്ടികളിലൊരാളുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. പരിശോധനയ്ക്കായി മെറ്റൽ ഡിറ്റക്ടർ നെഞ്ചിനടുത്തെത്തിച്ചപ്പോൾ ബീപ് ശബ്ദം മുഴങ്ങി. അടിവസ്ത്രത്തിന്റെ ഹുക്കാണെന്നു പെൺകുട്ടി പറയുകയും പരിശോധക അതു കണ്ടു ബോധ്യപ്പെടുകയും ചെയ്തെങ്കിലും വസ്ത്രം അഴിക്കണമെന്നു നിർബന്ധം പിടിക്കുകയായിരുന്നു.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതി വസ്തുനിഷ്ഠമാണെങ്കിൽ മേലാൽ അത് ആവർത്തിച്ചുകൂടാ. വ്യക്തിപരമായ അധിക്ഷേപവും നാടിനു നാണക്കേടുമായിരിക്കുകയാണ് ഈ പ്രാകൃതസംഭവം. പരിശോധനയ്ക്കു നിയോഗിച്ചിരിക്കുന്ന ഒരു വ്യക്തി വിചാരിച്ചാൽ എത്ര ഹീനമായ കുറ്റകൃത്യവും ചെയ്യാൻ പഴുതുണ്ടെന്നു വരുന്നത് നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) മറുപടി പറയേണ്ട കാര്യമാണ്.
ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന വിദ്യാർഥികളുടെ മാനസികാവസ്ഥയോ അതു പരീക്ഷയെ എങ്ങനെ ബാധിക്കുമെന്നോ അറിയാത്തവരാണോ ഇത്തരം പരീക്ഷകളുടെ ചുമതലക്കാർ? അടിസ്ഥാന മനുഷ്യാവകാശങ്ങളെക്കുറിച്ചുപോലും പരിജ്ഞാനമില്ലാത്ത വ്യക്തികൾ എങ്ങനെയാണ് പരിശോധനയ്ക്ക് എത്താനിടയായത്? ഉടൻ പരിഹരിക്കപ്പെടേണ്ടതാണ് പരീക്ഷാനടത്തിപ്പിലെ അപരിഷ്കൃത നടപടികൾ. കുറ്റവാളി ശിക്ഷിക്കപ്പെട്ടാൽ മാത്രം പോരാ, ഇത്തരം ആളുകൾ ഭാവിയിൽ വിദ്യാർഥികളെ പരിശോധിക്കാനെന്ന പേരിൽ വരാനുമിടയാകരുത്. പരീക്ഷാനടത്തിപ്പിന്റെ ചുമതല എൻടിഎയ്ക്ക് ആയിരിക്കെ പരീക്ഷ നടന്ന കോളജിൽ വിദ്യാർഥിസംഘടനകൾ അക്രമം അഴിച്ചുവിട്ടത് എന്തിനാണെന്നതും ബന്ധപ്പെട്ടവർ വിശദീകരിക്കേണ്ടതുണ്ട്.
കൊല്ലം ആയൂരിലെ കോളജിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിക്കാൻ നിർബന്ധിച്ചെന്നാണ് പരാതിയുണ്ടായിരിക്കുന്നത്. അപമാനിതയായ പെൺകുട്ടികളിലൊരാളുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. പരിശോധനയ്ക്കായി മെറ്റൽ ഡിറ്റക്ടർ നെഞ്ചിനടുത്തെത്തിച്ചപ്പോൾ ബീപ് ശബ്ദം മുഴങ്ങി. അടിവസ്ത്രത്തിന്റെ ഹുക്കാണെന്നു പെൺകുട്ടി പറയുകയും പരിശോധക അതു കണ്ടു ബോധ്യപ്പെടുകയും ചെയ്തെങ്കിലും വസ്ത്രം അഴിക്കണമെന്നു നിർബന്ധം പിടിക്കുകയായിരുന്നു. വസ്ത്രം മാറ്റാൻ ഇടുങ്ങിയ മുറിയിലെത്തിയപ്പോൾ ഇതേയവസ്ഥയിലുള്ള മറ്റ് വിദ്യാർഥിനികളും അവിടെയുണ്ടായിരുന്നുവെന്നും പലരും കരയുകയായിരുന്നെന്നുമാണ് വിദ്യാർഥിനി പറഞ്ഞത്. പരിശോധനയ്ക്കു ശേഷവും അടിവസ്ത്രങ്ങൾ ധരിക്കാൻ അനുവദിച്ചില്ല. അടിവസ്ത്രവും ഷോളും ഇല്ലാതിരുന്നതിനാൽ മുടി മുന്നിലേക്കിട്ടാണ് തങ്ങൾ ആൺകുട്ടികൾക്കൊപ്പം പരീക്ഷയ്ക്ക് ഇരുന്നതെന്നാണ് വിദ്യാർഥിനികളിൽ ഒരാൾ പറഞ്ഞത്. പരീക്ഷയ്ക്കുശേഷം വസ്ത്രമെടുക്കാൻ തിരികെയെത്തിയപ്പോഴും യാതൊരു സ്വകാര്യതയുമില്ലായിരുന്നെന്നും നിരവധിപ്പേരുടെ അടിവസ്ത്രങ്ങൾ ഒന്നിച്ചു കൂട്ടിയിട്ടിരിക്കുകയായിരുന്നെന്നുമുള്ള കാര്യങ്ങളൊക്കെ വിദ്യാർഥിനി മാധ്യമങ്ങളോടു പറഞ്ഞത് വിതുന്പിക്കൊണ്ടാണ്. ഈ സംഭവം തികച്ചും അവിശ്വസനീയമാണ്, കേരളത്തിൽ നടക്കാൻ പാടില്ലാത്തതും.
എന്നാൽ, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നു പരീക്ഷാകേന്ദ്രം സൂപ്രണ്ട് രേഖാമൂലം എൻടിഎയെ അറിയിച്ചെന്നാണ് അറിയുന്നത്. അങ്ങനെ അറിയിച്ചെങ്കിൽ കുറ്റവാളിയെ സംരക്ഷിക്കാനുള്ള നീക്കമാണോ അതോ അവിടെ നടന്നതൊന്നും സൂപ്രണ്ട് അറിയാത്തതാണോ എന്നും വ്യക്തമാകേണ്ടതുണ്ട്. പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എൻടിഎയും അറിയിച്ചിരിക്കുന്നു. ബന്ധപ്പെട്ട വിദ്യാർഥിനിയുടെ പിതാവ് പോലീസിൽ നൽകിയ പരാതി എൻടിഎയ്ക്കു ബാധകമല്ലേ? എന്തായാലും ഇത്തരത്തിലുള്ള പരിശോധന അനുവദനീയമല്ലെന്ന് എൻടിഎ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. അതിനർഥം അടിവസ്ത്രം അഴിച്ചുമാറ്റിച്ചെങ്കിൽ അതു നിയമവിരുദ്ധമെന്നാണല്ലോ. മനുഷ്യാവകാശകമ്മീഷനും യുവജനകമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടതും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അപലപിച്ചതും കേന്ദ്രം റിപ്പോർട്ട് തേടിയതുമൊക്കെ നല്ലത്. പക്ഷേ, കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും ഇനിയിത് ആവർത്തിക്കുകയില്ലെന്നുമാണ് ഉറപ്പാക്കേണ്ടത്.
കാരണം, നീറ്റ് പരീക്ഷയിൽ ഇത്തരം സംഭവം ആദ്യത്തേതല്ല. എൻടിഎയ്ക്കു മുന്പ് സിബിഎസ്ഇക്കു പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന 2017ൽ പയ്യന്നൂരിൽ പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളോട് അടിവസ്ത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടതു വിവാദമായിരുന്നു. അന്നും നിർബന്ധിച്ച് അടിവസ്ത്രം അഴിച്ചുമാറ്റിയശേഷമാണ് പരീക്ഷയ്ക്ക് ഇരിക്കാൻ അനുവദിച്ചത്.
അവഹേളനപരമായ ആ നടപടിമൂലം തങ്ങൾക്കു നന്നായി പരീക്ഷയെഴുതാൻ കഴിഞ്ഞില്ലെന്ന് വിദ്യാർഥിനികൾ അന്നു വ്യക്തമാക്കിയിരുന്നതാണ്. ഇത്തവണയും അതുതന്നെ സംഭവിച്ചു. അന്നു കർശന നടപടിയെടുക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ അഞ്ചു വർഷത്തിനുശേഷം അതേ മര്യാദകേട് ആവർത്തിക്കില്ലായിരുന്നു. 18 ലക്ഷത്തിലേറെ വിദ്യാർഥികളെഴുതിയ പരീക്ഷയാണിത്. നടപടിയുണ്ടായില്ലെങ്കിൽ പലയിടത്തും ആവർത്തിക്കാനിടയുണ്ട്. വിദ്യാർഥിനികളുടെ അടിവസ്ത്രം ഉരിഞ്ഞതിലൂടെ എൻടിഎ സമൂഹമധ്യത്തിൽ മുഴുവൻ വസ്ത്രവും നഷ്ടപ്പെട്ട നിലയിലാണ്. ന്യായീകരിക്കുന്തോറും സംഗതി കൂടുതൽ വികൃതമാകാനിടയുണ്ട്. ഉത്തരവാദിത്വം ഏജൻസിക്കാണെന്നു പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മാറിനിൽക്കാനാവില്ല.
അടിവസ്ത്രമഴിപ്പിച്ച് സ്വയം നഗ്നരായ എൻടിഎ
01:22 AM Jul 20, 2022 | Deepika.com