മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്നു വിളിച്ച അതേ മുഖ്യമന്ത്രിയാണ് ഇപ്പോഴും കേരളം ഭരിക്കുന്നത്. നമ്മുടെ സൈനികരിലൊരാൾ ജീവൻ രക്ഷാ യുദ്ധത്തിനിടെ പരിക്കേറ്റ് മൃതപ്രായനായി കിടക്കുന്നുവെങ്കിൽ അദ്ദേഹത്തെ സഹായിക്കേണ്ടത് നമ്മുടെ ചുമതലയാണ്.
2018ലെ പ്രളയ കാലത്താണ് നമ്മുടെ മത്സ്യത്തൊഴിലാളികളെ മുഖ്യന്ത്രി കേരളത്തിന്റെ സൈന്യമെന്നു വിളിച്ചത്. വെറുതെ ഒരു രസത്തിനു വിളിച്ചതല്ല. പ്രളയജലത്തിൽ മുങ്ങിത്താഴ്ന്ന കേരളത്തിലെ ജനങ്ങളെ രക്ഷാപ്രവർത്തനത്തിലൂടെ കൈപിടിച്ചു കരയ്ക്കു കയറ്റിയതിനായിരുന്നു ആ അഭിസംബോധന. അതുകേട്ടു കേരളം കൈയടിച്ചിട്ടു വർഷം നാലാകുന്നു. അന്നു രക്ഷാപ്രവർത്തനം നടത്തിയ കേരളത്തിന്റെ സൈനികരിലൊരാൾ ജീവൻ നിലനിർത്താനുള്ള പേരാട്ടത്തിൽ പരാധീനതകളുടെ നിലയില്ലാക്കയത്തിൽ കൈകാലിട്ടടിക്കുകയാണെന്ന വാർത്ത ഇന്നലെയാണു പുറത്തുവന്നത്. ഏതെങ്കിലും രോഗംകൊണ്ടല്ല, രക്ഷാപ്രവർത്തനത്തിനിടെ ഉണ്ടായ പരിക്കിനെത്തുടർന്ന്. ലക്ഷക്കണക്കിനു രൂപ ചികിത്സയ്ക്കായി ചെലവായി. തിരുവനന്തപുരത്തെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ആ യുവാവിന്റെ മാതാപിതാക്കൾ ഇപ്പോൾ മറ്റുള്ളവർക്കുമുന്നിൽ കൈ നീട്ടേണ്ടയവസ്ഥയിലാണ്.
തിരുവനന്തപുരം പൂന്തുറ സ്വദേശി വി. ബിനു (സുരേഷ്) ആണ് അത്യന്തം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. പ്രളയകാലത്ത് ചെങ്ങന്നൂരിൽ സുരേഷ് ഉൾപ്പെട്ട സംഘം നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലാണ് വള്ളത്തിലിടിച്ച് ആ യുവാവിന്റെ തലയ്ക്കു പിന്നിൽ പരിക്കേറ്റത്. ഉടനെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇടയ്ക്കിടെ അബോധാവസ്ഥയിലാകുമായിരുന്നതിനാൽ കഴിഞ്ഞ നാലു വർഷമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ മാസം സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് തലയിൽ രക്തം കട്ടപിടിച്ചിരുന്നുവെന്നറിഞ്ഞത്. തുടർന്നു തലച്ചോറിൽ ശസ്ത്രക്രിയ നടത്തി. ഇപ്പോൾ ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തിലാണ്. അവിവാഹിതനായ ബിനുവിന്റെ ചികിത്സയ്ക്കായി ഇതിനോടകം 10 ലക്ഷത്തോളം രൂപ ചെലവായെങ്കിലും സർക്കാരിൽനിന്നു കാര്യമായ സഹായം ഉണ്ടായിട്ടില്ലെന്നാണ് ബിനുവിനെ സഹായിക്കാൻ മുൻപന്തിയിലുള്ള ശ്രീ സദ്ഗുരു ചാരിറ്റബിൾ ആന്റ് റൂറൽ ഡവലപ്മെന്റ് ട്രസ്റ്റ് പറയുന്നത്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിജസ്ഥിതിയറിഞ്ഞ് സർക്കാർ സഹായം ലഭ്യമാക്കാൻ വൈകരുത്.
2018ലെ മഹാപ്രളയത്തിൽ ഓഗസ്റ്റ് 15നും 20നുമിടയ്ക്കുള്ള ദിവസങ്ങളിൽ 65,000 പേരെയാണ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയതെന്നു പറഞ്ഞത് അന്നത്തെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ്. 2826 മത്സ്യത്തൊഴിലാളികളാണ് 699 മത്സ്യവള്ളങ്ങളുമായി പ്രളയബാധിത പ്രദേശങ്ങളിലെത്തിയത്. അന്ന് പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂർ പ്രദേശത്തായിരുന്നു ബിനുവും രക്ഷാപ്രവർത്തനത്തിനെത്തിയത്. 20,000 പേരെ ചെങ്ങന്നൂർ ഭാഗത്തുനിന്നുമാത്രം രക്ഷപ്പെടുത്തി. അഞ്ചുദിവസം തുടർച്ചയായി മത്സ്യത്തൊഴിലാളികൾ രക്ഷാദൗത്യത്തിലുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളെ കേരളം അക്ഷരാർഥത്തിൽ ആദരവുകൊണ്ടു വീർപ്പുമുട്ടിക്കുകയായിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ "ബിഗ് സല്യൂട്ട്' എന്നാണ് കേരള പോലീസ് അഭിവാദ്യം ചെയ്തത്. അവരുടെ ഫേസ്ബുക്കിൽ എഴുതിയത്: ""കടലിന്റെ രൗദ്രതയെ കരളുറപ്പുകൊണ്ട് അതിജീവിച്ചവരാണവർ...കടലിന്റെ മക്കൾ. മഹാപ്രളയം തീർത്ത ദുരന്തമുഖത്തു കുതിച്ചെത്തി ഞങ്ങൾക്കൊപ്പം തോളോടു തോൾ ചേർന്നു രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സഹോദരങ്ങൾക്ക് കേരള പോലീസിന്റെ ബിഗ് സല്യൂട്ട്'' എന്നായിരുന്നു.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളാണ് കേരളത്തിന്റെ സൈന്യം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസയും കേരളം ഏറ്റെടുത്തു. ദേശീയതലത്തിൽതന്നെ ശ്രദ്ധേയമായ വിശേഷണമായി അതു മാറി. വിദേശത്തും കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ഹീറോകളായി അറിയപ്പെട്ടു. സോഷ്യൽ മീഡിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന പോസ്റ്റുകളാൽ നിറയുകയും ചെയ്തു. അന്നത്തെ അഭിവാദ്യങ്ങളും വിശേഷണങ്ങളുമൊക്കെ പൊള്ളയായ വാക്കുകളായിരുന്നില്ലെന്നു ലോകത്തോടു പറയാൻ ഇതാണു സമയം.
മത്സ്യത്തൊഴിലാളികൾ സമീപകാലത്തെ ഏറ്റവും വലിയ വറുതിയിലൂടെയാണു കടന്നുപോകുന്നത്. മത്സ്യസന്പത്തു കുറഞ്ഞെന്നു ഫിഷറീസ് സർവകലാശാലയുൾപ്പെടെ നടത്തിയ പഠനങ്ങളിൽ തെളിയുന്നു. മണ്ണെണ്ണയുടെ കൊടിയ വിലയും ദൗർലഭ്യവും മറ്റൊരു പ്രതിസന്ധിയാണ്. അതൊക്കെ സമയബന്ധിതമായും സുരേഷിന്റെ കാര്യം അടിയന്തരമായും പരിഹരിക്കേണ്ടതുണ്ട്.
മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്നു വിളിച്ച അതേ മുഖ്യമന്ത്രിയാണ് ഇപ്പോഴും കേരളം ഭരിക്കുന്നത്. നമ്മുടെ സൈനികരിലൊരാൾ ജീവൻ രക്ഷാ യുദ്ധത്തിനിടെ പരിക്കേറ്റ് മൃതപ്രായനായി കിടക്കുന്നുവെങ്കിൽ അദ്ദേഹത്തെ സഹായിക്കേണ്ടത് നമ്മുടെ ചുമതലയാണ്. കേരളാ പോലീസും നിരവധി സംഘടനകളുമൊക്കെ സുരേഷിനു നല്കിയ സർട്ടിഫിക്കറ്റുകളും ബഹുമതിഫലകവുമൊക്കെ അദ്ദേഹത്തിന്റെ വീട്ടിൽ ഇപ്പോഴും ഇരിപ്പുണ്ട്. അതൊക്കെ പ്രളയത്തിൽനിന്നു കേരളത്ത കൈപിടിച്ചുയർത്തിയ മുഴുവൻ മത്സ്യത്തൊഴിലാളികളോടുമുള്ള നമ്മുടെ ഉത്തരവാദിത്വത്തെ ഓർമിപ്പിക്കുന്ന ഫലകങ്ങൾകൂടിയാണ്. ചരിത്രമായ രക്ഷാദൗത്യത്തിന്റെ നാലാം വാർഷികത്തിൽ ആ പ്രശംസാഫലകങ്ങളെ വെറും കെട്ടുകാഴ്ചകളാക്കരുത്.
ഓർമയുണ്ടോ, കേരളത്തിന്റെ സൈന്യത്തെ?
12:35 AM Jul 18, 2022 | Deepika.com