ജനങ്ങളിൽനിന്നു സന്പാദിച്ചതിൽനിന്ന് നല്ലൊരു വിഹിതം അവർക്കു ദാനം ചെയ്യാൻ ആരെങ്കിലും തയാറാകുമോ? ‘ഐ ടു’ കാന്പയിനൊന്നുമുണ്ടായില്ലെങ്കിലും ഞാനുമുണ്ടെന്ന് ഒരാളെങ്കിലും പറഞ്ഞിരുന്നെങ്കിൽ..!
തനിക്കുള്ളതെല്ലാം ദാനം ചെയ്യുമെന്ന ലോക സന്പന്നൻ ബിൽ ഗേറ്റ്സിന്റെ പ്രഖ്യാപനം ഇന്ത്യയിലുൾപ്പെടെ മറ്റു സന്പന്നർക്കും മാതൃകയാകുമോ? ഉള്ളതെല്ലാം കൊടുക്കേണ്ട, ജനങ്ങളിൽനിന്നു സന്പാദിച്ചതിൽനിന്നു കാര്യമായി എന്തെങ്കിലും? സന്പന്നരോടു മാത്രമല്ല, എല്ലാവരോടുമുള്ള ആഹ്വാനമായി ബിൽ ഗേറ്റ്സിന്റെ പ്രഖ്യാപനത്തെ കണക്കാക്കാവുന്നതാണ്. നിരവധിപ്പേർ തങ്ങളുടെ ഇല്ലായ്മയിൽനിന്നുപോലും ദാനം ചെയ്യുന്നതുകൊണ്ടാണ് ഈ ലോകം ഈ വിധമെങ്കിലും നിലനിൽക്കുന്നത്. പക്ഷേ, ലോകസന്പത്തിന്റെ സിംഹഭാഗവും കൈവശപ്പെടുത്തിയിരിക്കുന്ന അതിസന്പന്നർ ഈ മാതൃക പിന്തുടർന്നാൽ ഇരുട്ടിവെളുക്കുംമുന്പ് ലോകം മാറിമറിയും. ബിൽ ഗേറ്റ്സ് അതിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ലോകസന്പന്നരുടെ രമ്യഹർമ്യങ്ങളിൽ അന്പരപ്പിക്കുന്ന നിശബ്ദത തുടരുകയാണ്. എവിടെനിന്നെങ്കിലും ഒരു “ഐ ടൂ’’ കാന്പയിൻ പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയും.
സന്നദ്ധപ്രവർത്തനങ്ങൾക്കുവേണ്ടി മുൻ ഭാര്യ മെലിൻഡ ഫ്രെഞ്ചുമായി ചേർന്ന് 2000ത്തിൽ ആരംഭിച്ച ഗേറ്റ്സ് ഫൗണ്ടേഷനിലേക്ക് തന്റെ സന്പത്ത് മുഴുവൻ നൽകുമെന്നാണ് ബിൽ ഗേറ്റ്സ് ബ്ലോഗിലൂടെ അറിയിച്ചിരിക്കുന്നത്. ലോകത്തെ അതിസന്പന്നരുടെ പട്ടികയിൽനിന്നു പിന്നോട്ടു പോയി ഒടുവിൽ അതിൽനിന്നു പുറത്തുകടക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെയും റഷ്യ-യുക്രെയ്ൻ യുദ്ധങ്ങളുടെയുമൊക്കെ സാഹചര്യത്തിൽ ഗേറ്റ്സ് ഫൗണ്ടേഷനിലേക്ക് ഉടനെ 2000 കോടി ഡോളർ നൽകും. അതായത്, 1.6 ലക്ഷം കോടി രൂപ! ഫൗണ്ടേഷന്റെ ധനവിനിയോഗം 2026-ഓടെ പ്രതിവർഷം 900 കോടി ഡോളറായി വർധിപ്പിക്കും. 2010ലും ബിൽ ഗേറ്റ്സ് തന്റെ സന്പത്ത് മുഴുവൻ സന്നദ്ധ പ്രവർത്തനങ്ങൾക്കായി നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഇത്തവണത്തെ പ്രഖ്യാപനത്തിൽ അദ്ദേഹം വലിയൊരു കൂട്ടിച്ചേർക്കൽ നടത്തി. ലോകത്തിലെ മറ്റു സന്പന്നരും ഇതേ പാത പിന്തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ കഷ്ടതകൾ കുറയ്ക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി സ്വത്തെല്ലാം നൽകുകയെന്നത് തന്റെ ബാധ്യതയാണെന്ന ബിൽ ഗേറ്റ്സിന്റെ വാക്കുകൾ അടിവരയിട്ടു കേൾക്കണം. ഇതൊന്നും ഔദാര്യമല്ലെന്നും ബാധ്യതയാണെന്നും പറഞ്ഞതിലൂടെ സന്പന്നതയുടെ കൊട്ടാരത്തിൽനിന്നു മാത്രമല്ല ഔദാര്യത്തിന്റെ സിംഹാസനത്തിൽനിന്നും പോലും അദ്ദേഹം പടിയിറങ്ങുകയാണ്. ലോകസന്പന്നരിൽ നാലാമനാണ് ബിൽ ഗേറ്റ്സ്. ഇലോൺ മസ്കാണ് ഒന്നാമൻ. ജെഫ് ബസോസ് രണ്ടാമൻ. ഇന്ത്യയിലെ അതിസന്പന്നരാണ് മുകേഷ് അംബാനി, ഗൗതം അദാനി, ശിവ് നാടർ, സൈറസ് പൂനാവല തുടങ്ങിയവർ.
കോവിഡ് കാലത്തു ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളാണ് ബിൽ ഗേറ്റ്സിനെ വേദനിപ്പിച്ചത്. കോവിഡെന്നല്ല, ഏതൊരു ദുരിതകാലവും സാധാരണക്കാരും പാവങ്ങളുമായ മഹാഭൂരിപക്ഷത്തെ മാത്രമാണു ബാധിക്കുന്നത്. അതേ ദുരിതകാലത്ത്, ന്യൂനപക്ഷമായ സന്പന്നരുടെ വളർച്ച അതിവേഗമാകുകയും ചെയ്യും. തൊഴിൽ നഷ്ടപ്പെട്ട് ഭക്ഷണത്തിനും മരുന്നിനുംപോലും വകയില്ലാതെ കോടിക്കണക്കിനാളുകൾ പെരുവഴിയിലായപ്പോഴാണ് കോവിഷീൽഡ് വാക്സിൻ കുത്തകയിലൂടെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പുനെവാലയും, മകനും സിഇഒയുമായ അഡാർ പൂനെവാലയും ഏറ്റവും വലിയ വളർച്ച നേടിയത്. ഭരണകൂടങ്ങളുടെ പിന്തുണയോടെ അംബാനിയും അദാനിയും നാടാറുമൊക്കെ അക്കാലത്ത് കുതിച്ചുകയറുകയായിരുന്നു.
കോവിഡ് പൊട്ടിപ്പുറപ്പെട്ട 2019ൽ ഇന്ത്യയിലെ കോർപറേറ്റുകൾക്ക് 9.8 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്, ചരിത്രപരമായ ഈ തീരുമാനത്തിലൂടെ തൊഴിലവസരങ്ങൾ കൂടുമെന്നും 130 കോടി ജനങ്ങൾക്കു ഗുണകരമാകുമെന്നുമാണ്. പക്ഷേ, കോർപറേറ്റുകൾക്കു നൽകിയ നികുതിയിളവ് ഗുണം ചെയ്തില്ലെന്ന് മാസങ്ങൾക്കകം റിസർവ് ബാങ്കിനുതന്നെ പറയേണ്ടിവന്നു. ജനങ്ങൾക്കു ഗുണകരമായില്ലെങ്കിലും കുത്തക മുതലാളിമാർക്കും അവർ മനസറിഞ്ഞു കൊടുത്ത സംഭാവനകൾകൊണ്ടു രാഷ്ട്രീയ പാർട്ടികൾക്കും ഗുണമുണ്ടായി. അതാണ് ഇന്ത്യയിലെ സന്പന്നരുടെ ദാനധർമം. പുറത്തുവന്നിട്ടുള്ള കണക്കനുസരിച്ചുതന്നെ ബിജെപി എറ്റവും സന്പന്നമായ രാഷ്ട്രീയ പാർട്ടിയായി. ബിൽ ഗേറ്റ്സ് ജനങ്ങൾക്കുവേണ്ടി സന്പത്ത് ദാനം ചെയ്തെങ്കിൽ ഇന്ത്യയിൽ ഭരണകൂടവും കോർപറേറ്റുകളും പരസ്പരം ദാനം ചെയ്യുന്ന കാഴ്ചയാണ്. പട്ടിണിപ്പാവങ്ങൾക്ക് “മൻ കി ബാത്ത്’’ ബാക്കി.
മുന്പൊക്കെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുംവിധം വിദ്യാഭ്യാസ-ആതുര ശുശ്രൂഷാ മേഖലകളിലും ഗവേഷണങ്ങൾക്കും വൻകിട സ്ഥാപനങ്ങൾ നിക്ഷേപം നടത്തുമായിരുന്നു. ഇന്നിപ്പോൾ ലാഭത്തിനുവേണ്ടിയല്ലാതെ നിക്ഷേപങ്ങളില്ലാത്ത കാലമായി. അതിനിടെയാണ് ബിൽ ഗേറ്റ്സിന്റെ പ്രഖ്യാപനം ഇന്ത്യയിലും ചോദ്യചിഹ്നമാകുന്നത്. ജനങ്ങളിൽനിന്നു സന്പാദിച്ചതിൽനിന്ന് നല്ലൊരു വിഹിതം അവർക്കു ദാനം ചെയ്യാൻ ആരെങ്കിലും തയാറാകുമോ? “ഐ ടു’’ കാന്പയിനൊന്നുമുണ്ടായില്ലെങ്കിലും ഞാനുമുണ്ടെന്ന് ഒരാളെങ്കിലും പറഞ്ഞിരുന്നെങ്കിൽ..!
മാതൃകയാകുമോ ബിൽ ഗേറ്റ്സിന്റെ സ്വത്തുദാനം?
11:33 PM Jul 15, 2022 | Deepika.com