വരാനിരിക്കുന്ന മഹാരാഷ്ട്ര നാടകങ്ങളിൽ കത്തിവേഷങ്ങളുടെ ഗ്വാ ഗ്വാ വിളികളാവില്ല
മുഴങ്ങുന്നതെന്നു പ്രത്യാശിക്കാം.
മഹാരാഷ്ട്രയിൽ തികച്ചും അപ്രതീക്ഷിതമായി വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിപദത്തിലെത്തിയതോടെ ആഴ്ചകൾ നീണ്ട മഹാനാടകത്തിനു തിരശീല വീണെന്നു കരുതാനാവില്ല. മറിച്ച്, അടുത്ത നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പു വരെ നീളുന്ന മറ്റൊരു നാടകത്തിന്റെ സൂചനയാണ് സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുന്പ് അരങ്ങേറിയ സംഭവങ്ങൾ.
വിമതനീക്കത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ സസ്പെൻസും ദുരൂഹതയും നിറഞ്ഞുനിന്നിരുന്നു. മുഖ്യമന്ത്രിസ്ഥാനം വേണം എന്ന പിടിവാശിയിലാണ് 2019ൽ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ശിവസേന, ബിജെപിയെ വിട്ട് കോൺഗ്രസിന്റെയും എൻസിപിയുടെയും കൂടെ കൂടിയത്. അങ്ങനെ മുഖ്യമന്ത്രിപദം വേണമെന്നു വാശിപിടിച്ച, 106 എംഎൽഎമാരുള്ള ബിജെപി ഭരണത്തിൽനിന്നു പുറത്തായി. ഇന്ന് ഏക്നാഥ് ഷിൻഡെയ്ക്കു മുഖ്യമന്ത്രിപദം നല്കുന്പോൾ അന്നേ അതു നല്കാമായിരുന്നില്ലേ എന്ന ചോദ്യമുയരുന്നുണ്ട്. ഉത്തരം ലളിതം. ഈ നീക്കത്തോടെ ബിജെപിക്ക് ഉദ്ധവ് താക്കറെയെ സമർഥമായി ഒഴിവാക്കാനായി; ശിവസേനയെ കൈയിലൊതുക്കാനും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ശിവസേനയെ കൂടുതൽ ദുർബലമാക്കുന്ന ചാണക്യതന്ത്രമാണ് അരങ്ങേറിയത്.
മറാഠ വിഭാഗക്കാരനായ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആ വിഭാഗത്തെ ഒപ്പം നിർത്താമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഇപ്പോൾ എൻസിപിക്കും ശിവസേനയ്ക്കുമൊപ്പമാണ് മറാഠ സമുദായം. ഹിന്ദുത്വ കാഴ്ചപ്പാടുള്ള മറാഠ നേതൃത്വം എന്ന ബിജെപി അജൻഡയാണ് നടപ്പായത്. അതോടൊപ്പം, ശിവസേന പ്രവർത്തകരുടെ വൈകാരിക പിന്തുണ ഉദ്ധവ് താക്കറെയിൽനിന്നു വഴിതിരിച്ചുവിടാനുമാകും. വൈകാരികമായ വിടവാങ്ങൽ പ്രസംഗത്തിലൂടെ സഹതാപം പിടിച്ചെടുക്കാനുള്ള ഉദ്ധവിന്റെ ശ്രമവും ബിജെപി ബുദ്ധികേന്ദ്രങ്ങൾ കണക്കിലെടുത്തുകാണും. ഹിന്ദുത്വമുന്നണിയിലേക്കു ശിവസേനയെ തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടമാണ് നടത്തിയതെന്ന വിമതനേതാവ് ഏക്നാഥ് ഷിന്ഡെയുടെ വാക്കുകളും ഇതിനോടു ചേർത്തുവായിക്കേണ്ടതുണ്ട്.
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ തരംതാഴ്ത്തി യതും കാണാതിരുന്നുകൂട. ആദ്യം മുഖ്യമന്ത്രിയാകുമെന്നു പറയുക. പിന്നെ ഷിൻഡെ മുഖ്യമന്ത്രിയാകുമെന്നു പ്രഖ്യാപിക്കാൻ നിയോഗിക്കുക. തുടർന്ന് ഉപമുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെടുക. ഒരു മുൻ മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം അത്രയെളുപ്പം സ്വീകരിക്കാവുന്ന കാര്യങ്ങളല്ല നടന്നത്. പക്ഷേ ഈ സാഹചര്യത്തിൽ തന്റെ സുഗമമായ രാഷ്ട്രീയഭാവിക്ക് പാർട്ടിലൈൻ പിന്തുടരുന്നതാണു നല്ലതെന്ന വിവേകമാവാം അദ്ദേഹത്തെ നയിച്ചത്.
ഉദ്ധവിന്റെ കാര്യമാണു കഷ്ടം. അദ്ദേഹമിനി മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എങ്ങനെ തിരിച്ചുവരുമെന്നതു കാത്തിരുന്നു കാണേണ്ട താണ്. ഫഡ്നാവിസ് ആയിരുന്നു മുഖ്യമന്ത്രിയെങ്കിൽ അദ്ദേഹത്തിനു ചെറിയൊരാശ്വാസമാകുമായിരുന്നു. മുഖ്യമന്ത്രിപദം അടിയറ വയ്ക്കേണ്ടിവന്നുവെന്ന വാദവുമായി അണികളെ സമീപിക്കാനുള്ള അവസരമാണു നഷ്ടമായത്. ഇനി കോൺഗ്രസും എൻസിപിയുമായുള്ള സഹകരണം തുടരുമോ എന്ന ചോദ്യവുമുണ്ട്. ആ രണ്ടു കക്ഷികളും ഇനി ഉദ്ധവിനെ സഹായിക്കുമോ എന്നതു കാലം തരേണ്ട ഉത്തരം. യഥാർഥ ശിവസേന തങ്ങളുടേതാണെന്ന ഷിൻഡെ പക്ഷത്തിന്റെ വാദത്തിനാണിപ്പോൾ കൂടുതൽ ബലം.
പിന്നിൽനിന്നു കുത്തിയ നേതാക്കളേ പോയിട്ടുള്ളൂ, അനുയായികൾ ഇപ്പോഴും കൂടെയുണ്ട് എന്നൊരു വാദമുയർത്താൻ ഉദ്ധവിനായേക്കും. ബാൽ താക്കറെയുടെ മകൻ എന്ന വൈകാരിക സാധ്യതയുമുണ്ട്. ശിവസേനയുടെ എല്ലാമെല്ലാമായ ബാൽ താക്കറെയുടെ മകനെ ചതിച്ചു പുറത്താക്കിയവരാണ് വിമതർ എന്നാവും ഉദ്ധവ് അണികളോടു പറയാൻ ഉദ്ദേശിക്കുന്നത്. താനിപ്പൊഴും ഹിന്ദുത്വത്തോടൊപ്പമാണെന്നും അദ്ദേഹത്തിനു തെളിയിക്കേണ്ടതുമുണ്ട്. അവസാന മന്ത്രിസഭായോഗത്തിൽ രണ്ടു നഗരങ്ങളുടെ പേരു മാറ്റിയതും അതിനുവേണ്ടിത്തന്നെ. ഭൂരിപക്ഷം നഷ്ടപ്പെട്ട മന്ത്രിസഭയുടെ തീരുമാനമെന്ന നിലയിൽ അതു പരിഹാസ്യമായിപ്പോയെന്നതു വേറെ കാര്യം.
ബിജെപിയുടെ ഡൽഹിയിലുള്ള ബുദ്ധികേന്ദ്രങ്ങൾക്കാണ് ഇതുവരെയുള്ള കളിയിൽ സുവ്യക്തമായ വിജയം. സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയിൽ അസൂയപൂണ്ട് ശിവസേനയെ കൂട്ടി മഹാവികാസ് അഗാഡി സഖ്യമുണ്ടാക്കിയ കോൺഗ്രസും എൻസിപിയും ഇനിയെന്തു നീക്കമാണു നടത്തുകയെന്നതും ശ്രദ്ധിക്കേണ്ട വിഷയം.
രാഷ്ട്രീയ ധാർമികതയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ് മഹാരാഷ്ട്രയിൽ നടന്ന സംഭവങ്ങൾ. ഒരിക്കൽക്കൂടി രാജ്യം കണ്ട റിസോർട്ട് രാഷ്ട്രീയം എത്രത്തോളം അഭികാമ്യമാണ് എന്നതിനെക്കുറിച്ചു രാഷ്ട്രീയകക്ഷികളും വോട്ടർമാരും ഒരുപോലെ ചിന്തിക്കേണ്ടതുണ്ട്. 39 വിമത എംഎൽഎമാരെ ആസാമിലേക്കു കടത്തിയതും ശക്തമായ ബന്തവസിൽ റിസോർട്ടിൽ പാർപ്പിച്ചതും അവരെ അടർത്തിയെടുക്കാൻ ഔദ്യോഗികപക്ഷം നടത്തിയ ശ്രമങ്ങളുമെല്ലാം രാഷ്ട്രീയ മര്യാദകൾക്കപ്പുറമുള്ളതായിരുന്നു.
മക്കൾ രാഷ്ഷ്ട്രീയത്തിനുള്ള തിരിച്ചടിയായിക്കൂടി മഹാരാഷ്ട്രാ സംഭവവികാസങ്ങളെ വായിച്ചെടുക്കാം. ബാൽ താക്കറെയുടെ മകൻ ഉദ്ധവ് താക്കറെ, സ്വന്തം മകൻ ആദിത്യയെ കാബിനറ്റ് മന്ത്രിയാക്കിയതും വിമതനീക്കത്തിനൊരു കാരണമായതായി നിരീക്ഷകർ കരുതുന്നു. മകനെ പിൻഗാമിയാക്കാനുള്ള ഉദ്ധവിന്റെ നീക്കത്തെ കൂടിയാണ് വിമതർ ചെറുത്തതെന്നു വേണം കരുതാൻ.വരാനിരിക്കുന്ന മഹാരാഷ്ട്ര നാടകങ്ങളിൽ കത്തിവേഷങ്ങളുടെ ഗ്വാ ഗ്വാ വിളികളാവില്ല മുഴങ്ങുന്നതെന്നു പ്രത്യാശിക്കാം.
തുടർരംഗങ്ങളുടെ മഹാരാഷ്ട്രീയ നാടകം
12:59 AM Jul 02, 2022 | Deepika.com