“ക്രൈസ്തവർക്കു നേരേയുള്ള അക്രമം ദൗർഭാഗ്യകരമാണ്’’ എന്ന കോടതിയുടെ പ്രതികരണം ആശ്വസിപ്പിക്കുന്നത് ക്രൈസ്തവരെ മാത്രമല്ല, വിശ്വസാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രഭവകേന്ദ്രമായി ഇന്ത്യ നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന സകലരെയുമാണ്.
രാജ്യത്തെ ക്രൈസ്തവർ, തങ്ങൾക്കെതിരേ നടക്കുന്ന ആക്രമണങ്ങൾക്കും വിദ്വേഷപ്രസംഗങ്ങൾക്കുമെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇത്തരമൊരു കാര്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അതിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാതെ വരുന്പോഴാണ് എന്നത് മതേതര ഇന്ത്യക്ക് അഭിമാനകരമല്ല. “ക്രൈസ്തവർക്കു നേരേയുള്ള അക്രമം ദൗർഭാഗ്യകരമാണ്’’ എന്ന കോടതിയുടെ പ്രതികരണം ആശ്വസിപ്പിക്കുന്നത് ക്രൈസ്തവരെ മാത്രമല്ല, വിശ്വസാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രഭവകേന്ദ്രമായി ഇന്ത്യ നിലനിന്നു കാണണമെന്നാഗ്രഹിക്കുന്ന സകലരെയുമാണ്.
ക്രൈസ്തവ സമുദായത്തെ ലക്ഷ്യംവച്ചു നടത്തുന്ന വിദ്വേഷപ്രസംഗങ്ങളും ആരാധനാലയങ്ങൾക്കുനേരേ നടത്തുന്ന ആക്രമണങ്ങളും തടയാൻ കർശന നടപടി വേണമെന്നാവശ്യപ്പെട്ടാണ് ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സംഘപരിവാർ സംഘടനകളും മറ്റു തീവ്രസ്വഭാവമുള്ള സംഘടനകളും കടുത്ത വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളുമാണ് നടത്തുന്നത്. ഇതിനെതിരേ അടിയന്തര നടപടിയെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ക്രൈസ്തവർക്കും പുരോഹിതർക്കുമെതിരേ രാജ്യത്ത് പ്രതിമാസം അന്പതോളം അക്രമങ്ങൾ നടക്കുന്നുവെന്ന് പരാതിക്കാരുടെ അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് പറഞ്ഞു. ഇക്കഴിഞ്ഞ മേയിൽ മാത്രം 57 ആക്രമണങ്ങൾ നടന്നു. ഇതു ദൗർഭാഗ്യകരമാണെന്നു ജസ്റ്റീസുമാരായ സൂര്യകാന്ത്, ജെ.ബി. പർദിവാല എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് വിലയിരുത്തി. ജൂലൈ 11ന് ഹർജി പരിഗണിക്കും.
ദേശീയ മനുഷ്യാവകാശ കമ്മീഷന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം നൽകിയ പരാതിയനുസരിച്ച് 2021ൽ മാത്രം 21 സംസ്ഥാനങ്ങളിലായി 505 ആക്രമണങ്ങൾ ക്രൈസ്തവർക്കെതിരേ നടന്നു. ഇക്കൊല്ലം മേയ് വരെ 207 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 1,112 ആക്രമണങ്ങൾ. ഇതിലേറെയും ആൾക്കൂട്ട ആക്രമണങ്ങളാണ്. നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ ആരോപിക്കുന്ന അക്രമികൾക്കുമുന്നിൽ പോലീസ് കൈയുംകെട്ടി നിൽക്കുന്ന ദയനീയ സാഹചര്യമാണുള്ളത്. രാജ്യത്ത് ഏറ്റവുമധികം ക്രൈസ്തവപീഡനം നടക്കുന്നത് ഉത്തർപ്രദേശിലാണ്. 48 അക്രമസംഭവങ്ങളാണ് ഇക്കൊല്ലം ഇതുവരെ യുപിയിലുണ്ടായത്. ഛത്തിസ്ഗഡ് -44, ജാർഖണ്ഡ് -23, മധ്യപ്രദേശ് -14 എന്നിങ്ങനെ കണക്കുകൾ നീളുന്നു. മതപരിവർത്തന നിരോധന ഓർഡിനൻസ് കൊണ്ടുവന്ന കർണാടകയിലും ആറ് അക്രമസംഭവങ്ങൾ അരങ്ങേറിക്കഴിഞ്ഞു. 2014ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം രാജ്യത്ത് ക്രൈസ്തവർക്കെതിരേയുള്ള അക്രമങ്ങൾ ഓരോ വർഷവും വർധിക്കുകയാണ്. അപകടകരമായ ഈ സ്ഥിതിവിശേഷം തുടരാനാവില്ല.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് എന്ന പ്രതിജ്ഞ ദിവസവും ഏറ്റുചൊല്ലി വളർന്നുവന്ന ജനസമൂഹത്തെ ഭിന്നിപ്പിക്കൽ അത്ര എളുപ്പമല്ലെങ്കിലും അസാധ്യമല്ലെന്നു തെളിയിക്കുകയാണ് സംഘപരിവാർ സംഘടനകളിൽ ചിലത്. ഇവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കാനോ ശിക്ഷ ഉറപ്പാക്കാനോ സാധിക്കുന്നില്ലെന്നു മാത്രമല്ല, പോലീസും സർക്കാരുകളും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം. ആരെയും പേടിക്കാനില്ലെന്നു കുറ്റവാളികൾക്കു തോന്നിത്തുടങ്ങിയിരിക്കുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒരഭിമുഖത്തിൽ ചരിത്രകാരനായ ഡോ. കെ.എൻ. പണിക്കർ പറഞ്ഞത്, കലാപത്തിനു 15 വർഷമെങ്കിലും മുന്പ് ഗുജറാത്തിലുടനീളം വിദ്വേഷപ്രചാരണങ്ങൾ തുടങ്ങിയിരുന്നുവെന്നാണ്. നോട്ടീസുകളും ലഘുലേഖകളും പ്രസംഗങ്ങളുമൊക്കെയായി ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള കുപ്രചാരണങ്ങൾ നടത്തി ജനഹൃദയങ്ങളിൽ വെറുപ്പിന്റെ വിത്തുകൾ വിതച്ചിരുന്നു സംഘപരിവാർ. അത്തരമൊരു സാഹചര്യം ഇപ്പോൾ വീണ്ടും രാജ്യത്ത് ഉടലെടുത്തിരിക്കുന്നുവെന്ന് സർക്കാരുകൾ തിരിച്ചറിയണം.
ന്യൂനപക്ഷങ്ങളെ സ്വൈരമായി ജീവിക്കാൻ അനുവദിക്കാത്ത സ്ഥിതിയിലേക്ക് ഇന്ത്യ അധഃപതിക്കാൻ പാടില്ല. അത്ര മഹത്തായ സംസ്കാരവും പാരന്പര്യവുമാണ് ഈ രാജ്യത്തിനുള്ളത്. ഇന്ത്യാവിഭജനം ഉൾപ്പെടെയുള്ള കലാപകലുഷിതമായ കാലങ്ങളിൽ കൈമോശം വന്ന സഹിഷ്ണുതയും സാഹോദര്യവും നാം ഉപേക്ഷിക്കുകയല്ല, വീണ്ടും വളർത്തിയെടുക്കുകയാണുണ്ടായത്. സ്വാതന്ത്ര്യാനന്തരം നാം കൈവരിച്ച നേട്ടങ്ങൾക്കും പുരോഗതികൾക്കും ലോകസമക്ഷം കൈവരിച്ച ബഹുമാനത്തിനും അതു കാരണവുമായി. പാക്കിസ്ഥാന്റെയും അതിൽനിന്നു വേർപെട്ട ബംഗ്ലാദേശിന്റെയും സ്ഥിതി മറിച്ചായിരുന്നു. മതമൗലികവാദം അവിടങ്ങളിൽ വാനോളമുയർന്നപ്പോൾ ന്യൂനപക്ഷങ്ങളുടെ സ്ഥിതി മാത്രമല്ല, രാജ്യപുരോഗതിയും ഭൂമിയോളം താഴ്ന്നു. അത്തരം മതരാഷ്ട്രങ്ങളുടെ സ്ഥിതിയിലേക്ക് ഇന്ത്യ കൂപ്പുകുത്തരുതെങ്കിൽ തടസമാകുന്ന വർഗീയ-തീവ്രവാദ മുന്നേറ്റങ്ങളെ നിലയ്ക്കു നിർത്തണം. മറ്റു പോംവഴികളില്ല.
നിലനിൽക്കണം, മതേതര ഇന്ത്യ
11:27 PM Jun 28, 2022 | Deepika.com