പ്രഗത്ഭരായ നിരവധി നേതാക്കളെ കേരള രാഷ്ട്രീയത്തിനു സമ്മാനിച്ചത് എസ്എഫ്ഐയും കെഎസ്യുവും ഉൾപ്പെടെയുള്ള ഇവിടുത്തെ വിദ്യാർഥി പ്രസ്ഥാനങ്ങളാണ്. ഭാവിയിലും നല്ല നേതാക്കളുണ്ടാകണം. പക്ഷേ, ഈ അക്രമികളാവരുത് ആ നേതാക്കൾ.
വനത്തിനു ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണാക്കണമെന്നു രണ്ടാഴ്ച മുന്പ് ഉത്തരവ് പുറപ്പെടുവിച്ചത് സുപ്രീംകോടതി. നിയമ നിർമാണത്തിലൂടെയോ നിയമനടപടികളിലൂടെയോ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാർ അല്ലെങ്കിൽ കേരളത്തിലെ പിണറായി സർക്കാർ. 2019ൽ ബഫർ സോൺ ഒരു കിലോമീറ്ററെന്നു തീരുമാനിച്ചതും പിണറായി മന്ത്രിസഭ.
ബഫർസോൺ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതിയതു രാഹുൽ ഗാന്ധി. ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇതു ചെയ്തത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എസ്എഫ്ഐയെന്ന സിപിഎം വിദ്യാർഥി സംഘടന തല്ലിപ്പൊളിച്ചതാകട്ടെ, കോൺഗ്രസ് നേതാവും എംപിയുമായി രാഹുൽ ഗാന്ധിയുടെ ഓഫീസ്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ ""എന്നെ ശരിക്കൊന്നു ശ്രദ്ധിച്ചേ, എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പന്തികേടുണ്ടോന്ന് ഒന്നു നോക്കിക്കേ'' എന്നു കുതിരവട്ടം പപ്പുവിന്റെ മാനസികനില തെറ്റിയ കഥാപാത്രം ചോദിക്കുന്ന രംഗമുണ്ട്. ഇപ്പോൾ എസ്എഫ്ഐയെ നോക്കുന്ന പലർക്കും അതാണ് ഓർമ വരുന്നത്. എസ്എഫ്ഐയുടെ കൽപ്പറ്റ സമരത്തിൽ എന്തെങ്കിലും പന്തികേടുണ്ടോ?
പന്തികേടുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും ഇടതുനേതാക്കളും എസ്എഫ്ഐ നേതാക്കളും പറഞ്ഞു. അത്രയും നല്ലത്. സ്വന്തക്കാർക്കും കാര്യങ്ങൾ മനസിലായിത്തുടങ്ങിയല്ലോ. കൊടിയിലും പ്രസംഗത്തിലും ചുവരെഴുത്തിലുമൊക്കെ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവുമൊക്കെ നിറഞ്ഞുകവിയുമെങ്കിലും കലാലയങ്ങളിൽ ഈ പ്രസ്ഥാനം നടത്തിയിട്ടുള്ള അക്രമങ്ങളിലേറെയും മേൽപ്പറഞ്ഞ ഒന്നിനുംവേണ്ടിയായിരുന്നില്ലെന്നു നാട്ടുകാർക്കറിയാം. എസ്എഫ്ഐ ഫാസിസ്റ്റ് സംഘടനയാണെന്നു വിമർശിച്ചത് സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫ് തന്നെയാണ്.
ഉത്തരേന്ത്യയിൽ എബിവിപി നടത്തുന്ന ഫാസിസ്റ്റ് ശൈലിയാണ് കേരളത്തിൽ എസ്എഫ്ഐ പിന്തുടരുന്നതെന്ന് രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ എഐഎസ്എഫ് സംസ്ഥാന സമ്മേളന റിപ്പോർട്ടിലാണ്. എസ്എഫ്ഐയെ നിയന്ത്രിച്ചില്ലെങ്കിൽ മുന്നണിക്കു ദോഷമെന്നും ഇതു ജനാധിപത്യത്തിനു ചേരാത്ത പ്രതിഷേധ മാതൃകയാണെന്നുമായിരുന്നു സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. പക്ഷേ മുന്നണിയിലുണ്ടെന്ന് ഓർമിപ്പിക്കാൻ വല്ലപ്പോഴും ഞെട്ടിയുണർന്നു നടത്തുന്ന ഒരു പ്രസ്താവനയ്ക്കപ്പുറം കാനത്തിന് എന്തു ചെയ്യാൻ പറ്റും?
2019ൽ അഖിൽ എന്ന വിദ്യാർഥിയെ കുത്തിവീഴ്ത്തിയ സംഭവത്തെ തുടർന്ന് പതിവിനു വിരുദ്ധമായി മറ്റു വിദ്യാർഥികൾ നടത്തിയ ശക്തമായ പ്രതിഷേധം എസ്എഫ്ഐയെ ഒരിക്കൽകൂടി തുറന്നു കാട്ടുന്നതായി. കാലങ്ങളായി അവിടെ നിലനിന്നിരുന്ന യൂണിയൻ ഓഫീസിനോടു ചേർന്നുള്ള ഇടിമുറിയിൽ പോലീസിനു കയറാതിരിക്കാൻ പറ്റാതെ വന്നു. കണ്ടെത്തിയതു ലോകസാഹിത്യവും വിപ്ലവഗ്രന്ഥങ്ങളുമൊന്നുമല്ല, വടികളും കത്തികളും മദ്യക്കുപ്പികളുമൊക്കെയായിരുന്നു. എതിർക്കുന്ന അധ്യാപകരെയും തല്ലിയൊതുക്കാൻ ഈ വിപ്ലവപ്രസ്ഥാനത്തിനു യാതൊരു കൂസലുമില്ലായിരുന്നു. രണ്ടു പതിറ്റാണ്ടിനിടെ യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്എ പ്രതിസ്ഥാനത്തുള്ള എത്ര കേസുകൾ നേരാംവണ്ണം രജിസ്റ്റർ ചെയ്യപ്പെട്ടെന്നും പ്രതികൾ ശിക്ഷിക്കപ്പെട്ടെന്നും തിരുവനന്തപുരത്തെ പോലീസിനോടു ചോദിച്ചാൽ മതി. അതുവച്ചുനോക്കുന്പോൾ കല്പറ്റയിൽ കോമാളിവേഷം കെട്ടിയ പോലീസുകാരെ കുറ്റം പറയാൻ തോന്നില്ല. കഴിഞ്ഞ ഒക്ടോബറിൽ എംജി യൂണിവേഴ്സിറ്റിയിലും എസ്എഫ്ഐ തനിനിറം കാണിച്ചപ്പോൾ പോലീസ് കാണികളായിരുന്നു. സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പിലായിരുന്നു അക്രമം. എസ്എഫ്ഐ പ്രവർത്തകർ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചെന്നും മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞത് എഐഎസ്എഫ് നേതാവ് നിമിഷ രാജുവാണ്.
ചെ ഗുവേരയുടെയും ഭഗത്സിംഗിന്റെയും മാത്രമല്ല, ജീവിതമെന്തെന്ന് അറിയുന്നതിനു മുന്പ് രക്തസാക്ഷികളാകേണ്ടിവന്ന നിരവധി വിദ്യാർഥികളുടെയും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് എസ്എഫ്ഐ സൃഷ്ടിച്ചെടുത്ത ആദർശമുഖം യൗവനത്തെ ആകർഷിച്ചു. ലോക സാഹിത്യത്തിലെ വിപ്ലവകരമായ വാക്കുകൾ പ്രസംഗിച്ചും ചുവരെഴുതിയും മുദ്രാവാക്യമാക്കിയും വിദ്യാർഥികളെ വശീകരിച്ചു. പക്ഷേ, പ്രവൃത്തിയിൽ ഒന്നുമില്ല. ആളും തരവുമൊക്കെ നോക്കി പ്രതികരിക്കാനുമറിയാം. എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യുവിനെ കൊന്ന പ്രതികളുടെ കാര്യത്തിൽ സംയമനം പാലിച്ചുള്ള പ്രതിഷേധങ്ങൾ മാത്രമാണു നടത്തിയത്. കഴിഞ്ഞദിവസം കോഴിക്കോട് ബാലുശേരിയിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ ആക്രമിച്ചത് എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് പാർട്ടി ആരോപിച്ചത്. ബഫർ സോൺ വിഷയത്തിൽ ആർക്കോവേണ്ടി തിളച്ച എസ്എഫ്ഐ ബാലുശേരിയിൽ ജനാധിപത്യത്തിന്റെ മാതൃകയായി.
എസ്എഫ്ഐയെ വെല്ലുവിളിക്കുന്നതിനപ്പുറം തങ്ങൾക്കെങ്കിലും ജനാധിപത്യബോധമുണ്ടെന്നു പ്രതിപക്ഷ പാർട്ടികൾ തെളിയിക്കേണ്ട സമയമാണിത്. പലയിടത്തും പ്രതിപക്ഷ സമരം അതിരുവിടാൻ തുടങ്ങിക്കഴിഞ്ഞു. പ്രഗത്ഭരായ നിരവധി നേതാക്കളെ കേരള രാഷ്ട്രീയത്തിനു സമ്മാനിച്ചത് എസ്എഫ്ഐയും കെഎസ്യുവും ഉൾപ്പെടെയുള്ള ഇവിടത്തെ വിദ്യാർഥി പ്രസ്ഥാനങ്ങളാണ്. ഭാവിയിലും നല്ല നേതാക്കളുണ്ടാകണം. പക്ഷേ, ഈ അക്രമികളാവരുത് ആ നേതാക്കൾ. കുട്ടിനേതാക്കളുടെ കാര്യത്തിൽ എന്തോ പന്തികേട് ഉണ്ടെന്നു തിരിച്ചറിഞ്ഞ് അവരുടെ മാതാപിതാക്കളും നേതാക്കളും ഇടപെട്ടേ തീരൂ. കൽപ്പറ്റ മോഡൽ ഇനി വേണ്ട.
എസ്എഫ്ഐയുടെ പന്തികേടുകൾ
12:37 AM Jun 27, 2022 | Deepika.com