ജനങ്ങളുടെ സഞ്ചാരസ്വതന്ത്ര്യം ഇങ്ങനെ തടയാൻമാത്രമുള്ള അടിയന്തരാവസ്ഥയൊന്നും കേരളത്തിലുള്ളതായി ജനങ്ങൾക്കു ബോധ്യപ്പെട്ടിട്ടില്ല. അതു ബോധ്യപ്പെട്ടാൽ സഹകരിക്കുന്നവരാണു ജനം. അതുകൊണ്ടാണല്ലോ, കോവിഡ് കാലത്ത് ജോലിയും കൂലിയുമില്ലാതായിട്ടും പട്ടിണിയും പരിവട്ടവുമായിട്ടും ജനങ്ങൾ വീടുകളിൽ അടച്ചുപൂട്ടിയിരുന്നത്.
സംസ്ഥാനത്തു കറുത്ത വസ്ത്രത്തിനു വിലക്കില്ലെന്നും ആരെയും വഴിയിൽ തടയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരിക്കുന്നു. നല്ല തീരുമാനം. പക്ഷേ, എൽഡിഎഫ് സർക്കാരിനെ തകർക്കാൻ നിക്ഷിപ്ത താത്പര്യത്തോടെ ചിലർ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞത് രണ്ടു ദിവസം ബന്ദിയാക്കപ്പെട്ട ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണ്. സുരക്ഷയുടെ പേരിൽ കോട്ടയത്തും കൊച്ചിയിലും കോഴിക്കോട്ടും മലപ്പുറത്തും തൃശൂരും പോലീസ് കാട്ടിക്കൂട്ടിയതൊക്കെ മുഖ്യമന്ത്രി അറിയാതെയാണോ? എങ്കിൽ പോലീസിനെ തളയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കരിങ്കൊടി കാണിക്കൽ ഉൾപ്പെടെയുള്ള സമരരീതികളൊന്നും കേരളത്തിനു പുത്തരിയല്ല. പക്ഷേ, സ്വർണക്കടത്തുകേസിലെ പ്രതിയുടെ വെളിപ്പെടുത്തലുകളെത്തുടർന്നുള്ള പ്രതിഷേധങ്ങൾ തടയാൻ മുഖ്യമന്ത്രിയുടെ യാത്രാപഥങ്ങളിൽ ഏർപ്പെടുത്തിയ നിരോധനങ്ങൾ മലയാളിക്കു പരിചിതമല്ല. മുഖ്യമന്ത്രിയുടെ പരിപാടികളിൽ പങ്കെടുക്കുന്നവരുടെയും പരിസരത്തുകൂടി സഞ്ചരിക്കുന്നവരുടെയും കറുത്ത മാസ്ക് അടക്കം പോലീസ് അഴിച്ചുമാറ്റി.
ഭരണാധികാരി സഞ്ചരിക്കുന്ന വഴികളിൽ ആളുകൾ നടക്കരുത്, മുഖാവരണമോ കുപ്പായമോ കുടയോ അംഗവസ്ത്രമോ എന്തുമാകട്ടെ കറുത്തതു പാടില്ല എന്നൊക്കെയുള്ള ഉത്തരവുകൾ ജനങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നു. അത്, കറുത്തതല്ലാത്ത മാസ്കോ കുപ്പായമോ ജനങ്ങളുടെ കൈയിലില്ലാഞ്ഞിട്ടല്ല, 75 വർഷമായി തങ്ങളനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി കാണുന്നതുകൊണ്ടുകൂടിയാണ്. സർക്കാരിനെ അലോസരപ്പെടുത്തുന്നതെല്ലാം നിരോധിക്കുന്നതല്ല ജനാധിപത്യം. പൊതുതാത്പര്യാർഥമല്ലാതെ, എന്തു ധരിക്കരുതെന്നു പറയുന്ന ഭരണാധികാരിയെയും എന്തു ഭക്ഷിക്കരുതെന്നു പറയുന്ന ഭരണാധികാരിയെയും ജനം ഒരുപോലെയാണു കാണുന്നത്. അതിനു തിരുവനന്തപുരമെന്നോ ഡൽഹിയെന്നോ വ്യത്യാസമില്ല. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയവർ അതിന്റെ മുന്നോട്ടുള്ള വഴിമുടക്കികളാകരുത്.
ശനിയാഴ്ചയും ഞായറാഴ്ചയും മുഖ്യമന്ത്രി ഉണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങളെ തടഞ്ഞു. മെട്രോയെന്നോ ആശുപത്രിയെന്നോ പൊതുവഴിയെന്നോ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം ബാരിക്കേഡുകൾ ഉയർത്തിയ പൊതുവഴികളിൽ കുറ്റവാളികളെപ്പോലെ ജനങ്ങൾക്കു നിൽക്കേണ്ടിവന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇങ്ങനെ തടയാൻമാത്രമുള്ള അടിയന്തരാവസ്ഥയൊന്നും കേരളത്തിലുള്ളതായി ജനങ്ങൾക്കു ബോധ്യപ്പെട്ടിട്ടില്ല. അതു ബോധ്യപ്പെട്ടാൽ സഹകരിക്കുന്നവരാണു ജനം.
അതുകൊണ്ടാണല്ലോ, കോവിഡ് കാലത്ത് ജോലിയും കൂലിയുമില്ലാതായിട്ടും പട്ടിണിയും പരിവട്ടവുമായിട്ടും ജനങ്ങൾ വീടുകളിൽ അടച്ചുപൂട്ടിയിരുന്നത്. മന്ത്രിമാർക്ക് ആവശ്യത്തിനുള്ള സുരക്ഷ വേണം. പക്ഷേ, അതു പൊങ്ങച്ചത്തിന്റെ പരിവേഷം നൽകുന്ന റോഡ് ഷോകളായി മാറുന്നതു പരിഹാസ്യമാണ്. തിരുവനന്തപുരത്തുനിന്നു കാസർഗോട്ടേക്കു മുഖ്യമന്ത്രി റോഡു മാർഗം യാത്ര ചെയ്താൽ കേരളം നിശ്ചലമാക്കേണ്ടിവരുമല്ലോ. ജനത്തെ മുൾമുനയിൽ നിർത്തുന്ന ഇത്തരം ഭീതിയുടെ അന്തരീക്ഷം ജനാധിപത്യപൂർവകാലത്തെയാണ് ഓർമിപ്പിക്കുന്നത്.
കറുത്ത മാസ്ക് ധരിക്കണമെന്നും കറുത്ത ഷർട്ട് ധരിക്കണമെന്നും എന്താണിത്ര നിർബന്ധമെന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ചോദിച്ചത്. ഇന്ന ഭക്ഷണം കഴിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്നു ചോദിക്കുന്നതുപോലെതന്നെയാണിത്. അത്തരം ചോദ്യങ്ങളെയൊക്കെ ഫാസിസമായി ചിത്രീകരിച്ചിട്ടുള്ളവരാണ് സമാനമായ ചോദ്യം നിസാരമായി ചോദിക്കുന്നത്. പ്രതിപക്ഷത്തായിരിക്കുന്പോൾ സമരങ്ങളും പ്രതിഷേധങ്ങളും കഴിഞ്ഞു തെരുവിൽനിന്നു കയറാൻ നേരമില്ലാതിരുന്നവർ അധികാരത്തിലെത്തിക്കഴിഞ്ഞാൽ കപടമാന്യതയുടെ മാസ്ക് ധരിക്കുന്നതുപോലെയാണിത്. 2013ൽ സോളാർ തട്ടിപ്പുകേസിൽ സരിത എസ്. നായരുടെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ പ്രതിഷേധസമരങ്ങൾ കേരളം കണ്ടതാണ്.
ടീം സോളാറിന്റെ ഇടപാടുകൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചു നടന്നുവെന്നായിരുന്നു ആരോപണം. ഇതിന്റെ പേരിൽ 2016ൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോളാർ കമ്മീഷൻ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നതാണ്. കരിങ്കൊടി കാണിക്കുന്നത് പ്രതിഷേധത്തിന്റെ രൂപമല്ലേ, ക്രിമിനൽ കുറ്റമൊന്നുമല്ലല്ലോ എന്നുപറഞ്ഞത് അന്നു പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്. മറ്റുള്ളവർക്കു കൊടുത്ത ഉപദേശം സ്വയം നടപ്പാക്കി സഹിഷ്ണുത കാണിക്കാൻ മുഖ്യമന്ത്രിപദത്തിലുള്ള പിണറായിക്കു കഴിയുമോയെന്നാണു കേരളം ഉറ്റുനോക്കുന്നത്.
കറുത്ത വസ്ത്രത്തിനു വിലക്കില്ലെന്നും ആരെയും വഴിയിൽ തടയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരിക്കുന്നതു പോലീസ് പാലിക്കുമെന്നു കരുതാം. കറുത്ത മാസ്കിനു നിരോധനമില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ചയും പറഞ്ഞിരുന്നെങ്കിലും പോലീസ് പുല്ലുവിലയാണു നൽകിയത്. മുഖ്യമന്ത്രിയുടെ മൗനാനുവാദമില്ലാതെ പോലീസ് ഇങ്ങനെ അഴിഞ്ഞാടുകയില്ലെന്നു കരുതുന്നവരുമുണ്ട്. എന്തായാലും ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കണം. ഏതെങ്കിലും കേസിലെ പ്രതി എന്തെങ്കിലും വെളിപ്പെടുത്തലുകൾ നടത്തിയാൽ തടവിലാക്കപ്പെടേണ്ടത് ജനങ്ങളല്ല.
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
01:08 AM Jun 14, 2022 | Deepika.com