നല്ല ഭക്ഷണമുണ്ടാക്കാനറിയാത്ത ആൺകുട്ടികൾ അതൊക്കെ സ്ത്രീകളുടെ ജോലിയാണെന്നു ധരിച്ചുവശായത് എങ്ങനെയാണ്? വിദ്യാഭ്യാസമുള്ളവർക്കു മതവിദ്വേഷം പരത്താനും തീവ്രവാദിയാകാനും പറ്റുമോ? ഇതിനൊന്നിനും ഉത്തരമില്ലാത്ത പാഠ്യപദ്ധതി പൊളിച്ചടുക്കേണ്ടതല്ലേ? എന്തിനാണു നാം കാത്തിരിക്കുന്നത്?
എന്തു പഠിക്കണമെന്നറിയാത്ത വിദ്യാർഥികളും എന്തു പഠിപ്പിക്കണമെന്നറിയാത്ത വിദ്യാഭ്യാസവിചക്ഷണരും പാതി പാഴായ നമ്മുടെ വിദ്യാഭ്യാസ സന്പ്രദായത്തിന്റെ പരിസരങ്ങളിൽ ഇന്നും അലയുകയാണ്. സർക്കാരുകൾ ഏർപ്പാടാക്കിയ ഈ വിദ്യാഭ്യാസവിചക്ഷണരുടെ തീരുമാനങ്ങൾ ആവശ്യമില്ലാത്തതെല്ലാം പഠിക്കാനും അവശ്യമുള്ളതു പഠിക്കാതിരിക്കാനും തക്കവിധം പാഠ്യപദ്ധതികളുണ്ടാക്കി. കണക്കും ശാസ്ത്രവും ചരിത്രവും പഠിച്ചിട്ടും നമുക്ക് നല്ല പൗരന്മാരായി ജീവിക്കാനറിയാതെപോയി. ഈ പശ്ചാത്തലത്തിലാണ്, ലൈംഗികാതിക്രമം തടയുന്ന നിയമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ കേരളം വായിക്കേണ്ടത്.
ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമങ്ങളെക്കുറിച്ചു കുട്ടികളെ ബോധവത്കരിക്കാൻ ഇതു സംബന്ധിച്ച നിയമവ്യവസ്ഥകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് കേരള ഹൈക്കോടതി ഉത്തരവിട്ടത്. പോക്സോ കേസിലെ (കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമം തടയൽ നിയമം) പ്രതിയുടെ ജാമ്യഹർജി പരിഗണിക്കവെയാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് ഇതു പറഞ്ഞത്. ഇത്തരം കാര്യങ്ങളിൽ മതിയായ ബോധവത്കരണം നൽകാൻ നമുക്കു കഴിയുന്നില്ല. സ്കൂൾ വിദ്യാർഥികൾക്കു നേരേയുള്ള ലൈംഗികാതിക്രമക്കേസുകളിലെ പ്രതികളിലേറെയും വിദ്യാർഥികളും ചെറുപ്രായക്കാരുമാണെന്നു സൂചിപ്പിച്ച കോടതി തുടർനടപടികൾക്കായി ബന്ധപ്പെട്ടവരെ ഹർജിയിൽ കക്ഷി ചേർക്കുകയും ചെയ്തു. പോക്സോ നിയമവ്യവസ്ഥകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 376ലെ വ്യവസ്ഥകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ നിർദേശങ്ങൾ നൽകാൻ കക്ഷി ചേർത്തത് വിദ്യാഭ്യാസവകുപ്പിനെയും സിബിഎസ്ഇയെയും സംസ്ഥാന ലീഗൽ സർവീസ് അഥോറിറ്റിയെയുമാണ്.
ഹൈക്കോടതിയുടെ പരാമർശം ഉണ്ടായിരിക്കുന്നത് സംസ്ഥാനം പാഠ്യപദ്ധതി പരിഷ്കരിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ്. സംസ്ഥാനത്തു പാഠ്യപദ്ധതി പരിഷ്കരിക്കാൻ കമ്മിറ്റിയുണ്ടാക്കിയത് മാർച്ച് 10നാണ്. 71 അംഗ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും 31 അംഗ കോർ കമ്മിറ്റിയും രൂപീകരിച്ചെങ്കിലും മൂന്നു മാസത്തിനിടെ ഒരു യോഗം പോലും ചേർന്നിട്ടില്ലെന്നതു വേറെ കാര്യം. മാസങ്ങളെടുത്ത് സംസ്ഥാനം തയാറാക്കുന്ന പാഠ്യപദ്ധതി കേന്ദ്രസർക്കാരിനു സമർപ്പിച്ച് അനുമതി വാങ്ങേണ്ടതാണ്. ഇപ്പോഴത്തെ നിലയിൽ പോയാൽ അടുത്ത അധ്യയന വർഷവും ഒരു പരിഷ്കരണവും ഉണ്ടാകില്ല. എന്തായാലും അടുത്ത പാഠ്യപദ്ധതി പരിഷ്കരണത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
ഡോക്ടറാകാനും എൻജിനിയറാകാനും അധ്യാപകനാകാനും ചിത്രകാരനാകാനും എഴുത്തുകാരനാകാനുമൊക്കെ ആഗ്രഹിക്കുന്നവർ ഒരേ പാഠഭാഗങ്ങൾ പത്താം ക്ലാസ് വരെയെങ്കിലും പഠിക്കാൻ നിർബന്ധിതമാകുന്ന ദുർവിധി നമ്മുടെ രാജ്യത്ത് ഏറെ നാളായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇന്നുവരെ പരിഹാരമുണ്ടായിട്ടില്ല. പല രാജ്യങ്ങളിലും പൊതുവായ വിദ്യാഭ്യാസം പ്രൈമറി തലത്തിൽ അവസാനിക്കുന്പോൾ നമ്മുടെ വിദ്യാർഥികൾ ഇഷ്ടമില്ലാത്തതും ആവശ്യമില്ലാത്തതും പഠിച്ച് തന്റെ ഏറ്റവും ക്രിയാത്മകമായ ജീവിതകാലം നഷ്ടപ്പെടുത്തുകയാണ്. പ്രൈമറിക്കുശേഷം അഭിരുചിക്കനുസരിച്ചു പഠിക്കാനവസരം കൊടുത്ത് ഓരോ വ്യക്തിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്.
അത്യാവശ്യം കൊടുക്കൽ-വാങ്ങലുകൾക്കു കണക്കുകൂട്ടാനല്ലാതെ 90 ശതമാനം ആളുകൾക്കും ഗണിതശാസ്ത്രത്തിന്റെ സങ്കീർണവശങ്ങളൊന്നും പഠിക്കേണ്ടതില്ല. ചിത്രകാരനോ പാട്ടുകാരനോ ആകാൻ കൊതിക്കുന്നവർ ഇഷ്ടമില്ലാത്ത സയൻസ് ലബോറട്ടറികളിൽ കയറിയിരുന്നു തല പുകയ്ക്കുന്നത് എന്തിനാണ്? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിദ്യാഭ്യാസവിചക്ഷണർക്കോ അവരെ നിയോഗിച്ച വിദ്യാഭ്യാസവകുപ്പിനോ കഴിവില്ല. ലളിതമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അവരുടെ പാഠ്യപദ്ധതികളിലില്ല എന്നതാണു കാരണം.
ആവശ്യമില്ലാത്തതെല്ലാം പഠിച്ചു തലമുറകൾ നരകിച്ചപ്പോൾ ആവശ്യമുള്ളതൊന്നും അറിയാതെയുംപോയി. പത്തും പതിനഞ്ചും വർഷം പഠനം പൂർത്തിയാക്കിയവരെപ്പോലും കൈ വൃത്തിയായി കഴുകാൻ പഠിപ്പിക്കേണ്ടിവന്നു, കോവിഡ് മരണക്കൊയ്ത്തിനിറങ്ങിയപ്പോൾ. ഉന്നതവിദ്യാഭ്യാസം കഴിഞ്ഞവർക്ക് റോഡ് നിയമങ്ങളും തീൻമേശയിലെ മര്യാദകളും അറിയില്ല. സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാൻ മാത്രമല്ല, ബഹുമാനിക്കാനും തുല്യരായി കാണാനും അധ്യാപകർക്കുപോലും അറിയില്ലെന്ന സ്ഥിതിയാണ്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരന്തങ്ങളെക്കുറിച്ച് ചെറുപ്പത്തില്ത്തന്നെ ബോധവത്കരിച്ചിരുന്നെങ്കില് വലിയൊരു ശതമാനം ആളുകളും അത്തരം ദുശീലങ്ങളിൽ പെടുകയില്ലായിരുന്നു. നല്ല ഭക്ഷണമുണ്ടാക്കാനറിയാത്ത ആൺകുട്ടികൾ അതൊക്കെ സ്ത്രീകളുടെ ജോലിയാണെന്നു ധരിച്ചുവശായത് എങ്ങനെയാണ്? വിദ്യാഭ്യാസമുള്ളവർക്കു മതവിദ്വേഷം പരത്താനും തീവ്രവാദിയാകാനും പറ്റുമോ? ഇതിനൊന്നിനും ഉത്തരമില്ലാത്ത പാഠ്യപദ്ധതി പൊളിച്ചെഴുതേണ്ടതല്ലേ? എന്തിനാണു നാം കാത്തിരിക്കുന്നത്? വൈകാതിരുന്നാൽ ഒരു പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ രാജ്യത്തിനു മാതൃകയാകാൻ കേരളത്തിനാകും.
പരിഷ്കരിക്കണം പാഠ്യപദ്ധതി
01:43 AM Jun 11, 2022 | Deepika.com