കേരളത്തിലെ സ്ഥിതി മറ്റു സംസ്ഥാനങ്ങളേക്കാൾ ഗുരുതരമാണ്. ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലേറെ ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങളും പട്ടണങ്ങളുമൊക്കെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടും.
വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ പരിധിവരെ പരിസ്ഥിതിലോല മേഖലയെന്ന നിലയിൽ ബഫർ സോൺ ആയിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന്റെ മലയോരപ്രദേശങ്ങളിലെ കർഷകരെ നടുക്കിയിരിക്കുകയാണ്. മാധവ് ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകളെത്തുടർന്ന് അനിശ്ചിതാവസ്ഥയിലായ ജീവിതം ഇതോടെ പൂർണമായും കൈവിട്ടുപോകുമോ എന്ന ആശങ്കയിലാണ് വനാതിർത്തികളിലെ ലക്ഷക്കണക്കിനാളുകൾ. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനുള്ള നടപടികൾക്കായി സുപ്രീംകോടതി പറഞ്ഞിരിക്കുന്ന മാർഗങ്ങളിലൂടെ ശ്രമിക്കുകയോ ഉത്തരവ് തിരുത്താനുള്ള നിയമനടപടികൾ സ്വീകരിക്കുകയോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നിയമ നിർമാണത്തിലൂടെ പ്രതിസന്ധി പരിഹരിക്കുകയോ ചെയ്യണം. ഒരു നിമിഷം വൈകരുത്. ഇതു പരിസ്ഥിതി സംരക്ഷണത്തിലുപരി നഗ്നമായ മനുഷ്യാവകാശ ലംഘനമാണ്. ഒരു പറ്റം നിസഹായരായ മനുഷ്യരെ അവരുടെ ആവാസ വ്യവസ്ഥകളിൽനിന്നു പുകച്ചു പുറത്തുചാടിക്കാനുള്ള ശാസ്ത്രമല്ല പരിസ്ഥിതി സംരക്ഷണം.
ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും വനാതിർത്തിയിൽനിന്ന് ചുരുങ്ങിയത് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല വേണമെന്നും നിലവിൽ അതിൽ കൂടുതലുണ്ടെങ്കിൽ അത് അങ്ങനെ നിലനിർത്തണമെന്നുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പരിസ്ഥിതിലോല മേഖലകളിൽ നിലവിലുള്ള നിർമിതികളെക്കുറിച്ച് മൂന്നു മാസത്തിനകം ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്റർമാർ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഒഴിവാക്കലുകൾക്കായി സംസ്ഥാന സർക്കാരിനു സെൻട്രൽ എംപവേർഡ് കമ്മിറ്റിയെയും കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തെയും സമീപിക്കാവുന്നതാണെന്ന് ഉത്തരവിലുള്ളത് ആശാവഹമാണ്. സംസ്ഥാനങ്ങളുടെ ശിപാർശ കേന്ദ്രം കോടതിക്കു നൽകണം. കോടതിയാണു തീരുമാനമെടുക്കേണ്ടത്. ജനങ്ങളെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിൽ പ്രശ്നം കോടതിയുടെയും കേന്ദ്രസർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്തുമെന്ന് മുഖ്യമന്ത്രിയും വനം മന്ത്രിയും പറഞ്ഞത് ആശാവഹമാണ്. പക്ഷേ, മാധവ് ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകളെ തുടർന്ന് നമുക്കുണ്ടായ പാളിച്ചകൾ മറക്കാവുന്നതല്ല. അതുകൊണ്ടുതന്നെ കേന്ദ്രത്തിനും കോടതിക്കും സമർപ്പിക്കുന്ന റിപ്പോർട്ടുകളിൽ തെറ്റുകളും പിഴവുകളും ഉണ്ടാകാതെ ശ്രദ്ധിക്കുകയും വേണം.
രാജസ്ഥാനിലെ ഒരു വന്യജീവി സങ്കേതത്തിലെ ഖനനത്തിന്റെ പേരിൽ രാജ്യത്തെയൊട്ടാകെ ബാധിക്കുന്ന ഒരു ഉത്തരവുണ്ടാകുന്നത് യാഥാർഥ്യങ്ങളെ തമസ്കരിക്കുന്നതിനു തുല്യമാണ്. 11,522 ചതുരശ്ര കിലോമീറ്റർ വനമേഖലയാണ് സംസ്ഥാനത്തുള്ളത്. അതായത് ആകെ ഭൂമിയുടെ 29.65 ശതമാനം. 16 വന്യജീവി സങ്കേതങ്ങളും അഞ്ചു ദേശീയോദ്യാനങ്ങളും രണ്ടു കടുവാസങ്കേതങ്ങളുമുണ്ട്. ഇതിന്റെയൊക്കെ ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കുകയും നിലവിൽ അതിലുമേറെയുള്ളതു നിലനിർത്തുകയും ചെയ്താൽ നാലു ലക്ഷത്തോളം ഏക്കർ ഭൂമി ഈ ഗണത്തിൽ വരുമെന്നു കരുതപ്പെടുന്നു. ഒരു ലക്ഷം കുടുംബങ്ങളെങ്കിലും ഇതിൽ പെടും. ഈ വീടുകളിലെ ലക്ഷക്കണക്കിനാളുകൾക്കു മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള അവകാശങ്ങൾ അപ്പാടെ ഇല്ലാതാക്കാൻ എങ്ങനെയാണു സാധിക്കുക?
തേക്കടി, കട്ടപ്പന, അന്പൂരി, നെയ്യാർ, മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി, കൽപ്പറ്റ, പേരാന്പ്ര, നിലന്പൂർ, മണ്ണാർക്കാട് ഉൾപ്പെടെ 20 പ്രധാന പട്ടണങ്ങളെ ബാധിക്കും. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്നതിനാൽ പ്രതിസന്ധി പരിഹരിക്കാൻ അവരെല്ലാം കേന്ദ്രത്തെ സമീപിച്ചേക്കാമെന്നാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞത്. എന്നാൽ കേരളത്തിലെ സ്ഥിതി മറ്റു സംസ്ഥാനങ്ങളേക്കാൾ ഗുരുതരമാണ്. ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലേറെ ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങളും പട്ടണങ്ങളുമൊക്കെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടും. ഇവിടങ്ങളിലൊക്കെ നിർമാണപ്രവർത്തനങ്ങൾ നിരോധിക്കുക എന്നതിനർഥം ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാകുംവിധം വികസന പ്രവർത്തനങ്ങൾ നിലയ്ക്കും എന്നുതന്നെയാണ്.
1964ലെ ഭൂപതിവ് ചട്ടപ്രകാരം ലഭിച്ച പട്ടയങ്ങളില് വാണിജ്യപരമായ നിർമാണങ്ങള് പാടില്ലെന്ന ഹൈക്കോടതി വിധിക്കു പുറമേയാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ജനങ്ങളെ ഭയചകിതരാക്കുന്നത്. സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുക മാത്രമല്ല, അതു ജനങ്ങളെ അറിയിക്കുകയും വനാതിർത്തിയിലെ ജനങ്ങളുടെ അഭിപ്രായം കേൾക്കുകയും ചെയ്യണം.
പ്രകൃതിയെ സംരക്ഷിക്കണമെന്ന കാര്യത്തിൽ ആർക്കുമില്ല സംശയം. നിർഭാഗ്യവശാൽ അതു വനമേഖലകൾക്കടുത്തു ജീവിക്കുന്ന മനുഷ്യരുടെ മാത്രം ഉത്തരവാദിത്വമാണെന്നു വന്നിരിക്കുകയാണ്.
അവർക്കും ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിച്ചുകൊണ്ടുള്ള പ്രകൃതി സംരക്ഷണമാണ് ഇനിയുള്ള കാലം സർക്കാരുകൾ ചിന്തിക്കേണ്ടത്. അല്ലെങ്കിൽ പട്ടണങ്ങളിലെ സുരക്ഷിത കേന്ദ്രങ്ങളിലിരുന്നു പരിസ്ഥിതി സംരക്ഷണം ഉപദേശിക്കുന്നവരുടെ കരുണയിൽ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ രണ്ടാംതരം പൗരന്മാരെപ്പോലെ ജീവിക്കേണ്ടിവരും. അതു പറ്റില്ല.
പരിസ്ഥിതി ലോലമേഖലയിലും മനുഷ്യരാണ്, മറക്കരുത്
01:56 AM Jun 06, 2022 | Deepika.com