കെ-റെയിൽ വരും, അതിൽ യാതൊരു സംശയവും വേണ്ടെന്നായിരുന്നു എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, കെ-റെയിൽ സാമൂഹികാഘാത പഠനത്തിനു മുന്നോടിയായി നടത്തിക്കൊണ്ടിരുന്ന കല്ലിടൽ സർക്കാർ നിർത്തിവയ്ക്കുകയും ചെയ്തു.
യുഡിഎഫിനെയും എൽഡിഎഫിനെയും അന്പരപ്പിച്ചുകൊണ്ട് തൃക്കാക്കരക്കാർ വിധിയെഴുതി. കോൺഗ്രസ് സ്ഥാനാർഥി ഉമ തോമസിന്റെ വിജയം പാർട്ടിയും യുഡിഎഫും പ്രതീക്ഷിച്ചതിലും അപ്പുറത്തായി. 14,329 വോട്ടിനാണ് 2021ൽ പി.ടി. തോമസ് വിജയിച്ചത്. അത്രയും ഭൂരിപക്ഷം ഉണ്ടാവില്ലെന്നും കുറച്ചു പ്രതിസന്ധികളൊക്കെയുണ്ടെന്നുമാണ് യുഡിഎഫ് ജില്ലാ കൺവീനർ ഡൊമിനിക് പ്രസന്റേഷൻ വോട്ടെടുപ്പിനുശേഷം പറഞ്ഞത്.
എന്നാൽ കോൺഗ്രസ് നേതാക്കളുടെ കണക്കൂകൂട്ടലുകൾക്കും മുകളിലായി 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള ഉമയുടെ വിജയം. പരാജയം ഇത്ര കഠിനമാകുമെന്ന് എൽഡിഎഫും കരുതിയില്ല. അത്ര സന്നാഹങ്ങളോടെയാണ് ഭരണകക്ഷിയായ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖ എൽഡിഎഫ് നേതാക്കളുമൊക്കെ തൃക്കാക്കരയിൽ മികച്ച പ്രചാരണം നടത്തിയിരുന്നു. എന്തായാലും എൽഡിഎഫ് ഭരണത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ഉജ്വലവിജയം ചില സൂചനകൾ നൽകുന്നുണ്ട്. അതിൽ പല ഘടകങ്ങളുണ്ടെങ്കിലും കെ-റെയിൽ മുഖ്യ സ്ഥാനത്തുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു.
കെ-റെയിൽ വിഷയം കത്തിനിൽക്കുന്പോഴായിരുന്നു തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കെ-റെയിൽ വരും, അതിൽ യാതൊരു സംശയവും വേണ്ടെന്നായിരുന്നു എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, കെ-റെയിൽ സാമൂഹികാഘാത പഠനത്തിനു മുന്നോടിയായി നടത്തിക്കൊണ്ടിരുന്ന കല്ലിടൽ സർക്കാർ നിർത്തിവയ്ക്കുകയും ചെയ്തു.
കെ-റെയിലിനെതിരേ ജനവികാരം ശക്തമാണെന്ന കാര്യത്തിൽ എൽഡിഎഫിനും ധാരണയുണ്ടായിരുന്നു എന്നു വ്യക്തം. നാടിന്റെ വികസനമൊക്കെ എല്ലാവരും പറയുമെങ്കിലും വ്യക്തിപരമായ നഷ്ടങ്ങളും വേദനകളും അതനുഭവിക്കുന്നവർക്കു പ്രധാനപ്പെട്ടതാണ്.
11 ജില്ലകളിലായി പതിനായിരക്കണക്കിനാളുകൾ സ്വന്തം വീടും പറന്പുമൊക്കെ ഉപേക്ഷിച്ചു പോകേണ്ടിവരുന്ന കെ-റെയിൽ പദ്ധതി വലിയ വികസനസാധ്യതകൾ തുറക്കുന്നതാവാമെങ്കിലും കണ്ണൂർ ഏഴിമലയിലെ നാവിക അക്കാദമിക്കുവേണ്ടി നാലു പതിറ്റാണ്ടിനുമുന്പ് സ്ഥലം വിട്ടുകൊടുത്തവരും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനുവേണ്ടി ഒന്നര പതിറ്റാണ്ടിനുമുന്പ് സ്ഥലം വിട്ടുകൊടുത്തവരുമൊക്കെ നീതി തേടി ഇന്നും അലയുകയാണെന്നതും മറക്കാനാവില്ല.
അത്തരം പദ്ധതികളിലെ വളരെ ചുരുങ്ങിയ ആളുകളുടെ പുനരധിവാസം ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ കെ-റെയിലിൽ പുറത്താക്കപ്പെടുന്ന തങ്ങളുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുമെന്ന ചോദ്യമാണ് ജനങ്ങൾ ഉന്നയിക്കുന്നത്.
വിവിധ ജില്ലകളിൽ നടന്ന പ്രതിഷേധങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുകയും നിരവധിപ്പേർക്കു മർദനമേൽക്കുകയും ചെയ്തതോടെ കേരളത്തിന്റെ പൊതുമനസ് കുടിയൊഴിപ്പിക്കപ്പെടുന്നവർക്കൊപ്പമായി. അതിനോടു പ്രതികരിക്കാൻ കിട്ടിയ ആദ്യ അവസരമായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ്.
ഇടതു സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടായ അതൃപ്തിയും വോട്ടായി മാറിയിട്ടുണ്ടെന്നുവേണം കരുതാൻ. ജനങ്ങൾക്കിടയിലും പാർട്ടിക്കാർക്കിടയിലും ജോ ജോസഫിനുള്ള പരിചയക്കുറവ് ന്യൂനതയായി. തുടക്കം മുതൽ ഒടുക്കംവരെ ഒരു ഘട്ടത്തിലും ഇടതു സ്വാധീനമുള്ള മേഖലകളിൽപ്പോലും ഉമയുടെ ലീഡ് മറികടക്കാൻ എൽഡിഎഫ് സ്ഥാനാർഥിക്കു കഴിഞ്ഞില്ല.
തെരഞ്ഞെടുപ്പിന്റെ ഗതി ചെറിയ തോതിലെങ്കിലും നിർണയിക്കുമെന്നു കരുതിയ കെ.വി. തോമസിനും പി.സി. ജോർജിനും വോട്ടർമാർക്കിടയിൽ ഒരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമായി. മറ്റൊരു നിർണായക ഘടകം 20 ട്വന്റിയുടെ നിലപാടുകളാണ്. അവർക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ കൊച്ചിയിലെത്തിയതും വ്യക്തമായ സൂചനകളായിരുന്നു.
സിപിഎമ്മുമായി നേർക്കുനേർ ശത്രുതയിലായിരുന്ന 20 ട്വന്റിക്കും പ്രതികരിക്കാനുള്ള അവസരമായിരുന്നു. ചില ഘട്ടങ്ങളിലെങ്കിലും സോഷ്യൽ മീഡിയ വഴി വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ഇരു മുന്നണികളും കടന്നത് മൂന്നാംകിട രാഷ്ട്രീയമായിപ്പോയി. ശാരീരികമായ ആക്രമണങ്ങളും എതിരാളിയെ അപകീർത്തിപ്പെടുത്തലുമൊക്കെ പ്രബുദ്ധ കേരളത്തിന്റെ രാഷ്ട്രീയത്തിൽ ഇന്നുമുണ്ടെന്നത് മലയാളിക്ക് അപമാനമായി തുടരുകയാണ്.
വിജയപരാജയങ്ങളുടെ വിശകലനങ്ങൾ പാർട്ടികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതെന്തായാലും കോൺഗ്രസിനെ സംബന്ധിച്ച് ഇത് വലിയൊരു ഉത്തേജനമാണ്. എൽഡിഎഫ് നേടിയ തുടർഭരണത്തിനു മങ്ങലേൽപ്പിക്കാനായി എന്നു മാത്രമല്ല, ദേശീയ തലത്തിൽ കോൺഗ്രസ് തുടർച്ചയായി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന പരാജയങ്ങളും കേന്ദ്ര നേതൃത്വത്തിന്റെ നിഷ്ക്രിയത്വവും പ്രാദേശിക കോൺഗ്രസ് ഘടകങ്ങളെ തളർത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് തൃക്കാക്കര വിജയം.
കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും തൃക്കാക്കര ഉണർത്തുപാട്ടാണെന്ന കാര്യത്തിൽ സംശയമില്ല. അച്ചടക്കത്തോടെ മുന്നോട്ടു പോയാൽ യുഡിഎഫിന്റെ ഭാവിയിലേക്കുള്ള വെള്ളിരേഖയായി എൽഡിഎഫിന്റെ സിൽവർലൈൻ മാറാനിടയുണ്ട്.
തൃക്കാക്കരക്കാർ പഠിപ്പിക്കുന്നത്
11:33 PM Jun 03, 2022 | Deepika.com