ഭക്ഷണം മനുഷ്യന്റെ അവകാശമാണെന്നും യുക്രെയ്ൻ തുറമുഖങ്ങളിലെ ഉപരോധം നീക്കി ധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർഥന.
റഷ്യൻ അധിനിവേശം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കിൽ അനുഭവിക്കുന്നത് യുക്രെയ്ൻ മാത്രമായിരിക്കില്ലെന്ന മുന്നറിയിപ്പ് ലോകം നേരിടുന്ന ഭക്ഷ്യക്ഷാമത്തിലൂടെ യാഥാർഥ്യമാകുകയാണ്. അതിന്റെ ദുരിതപൂർണമായ വശമാണ് ഭക്ഷണത്തെ ആയുധമാക്കരുതേയെന്ന അഭ്യർഥനയിലൂടെ കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപാപ്പ അങ്ങേയറ്റം ലളിതവും ഹൃദയസ്പർശിയുമായി ലോകത്തിനുമുന്നിൽ അവതരിപ്പിച്ചത്. ഭക്ഷണം മനുഷ്യന്റെ അവകാശമാണെന്നും യുക്രെയ്ൻ തുറമുഖങ്ങളിലെ ഉപരോധം നീക്കി ധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർഥന. യുക്രെയ്ൻ തുറമുഖങ്ങളെ റഷ്യൻ പടക്കപ്പലുകൾ ഉപരോധിക്കുന്നതുമൂലം ഗോതന്പുമായി വിദേശരാജ്യങ്ങളിലേക്കു കപ്പലുകൾക്കു പുറപ്പെടാനാവുന്നില്ല. കരിങ്കടൽ തീരം മുക്കാലും റഷ്യ പിടിച്ചെടുത്തുകഴിഞ്ഞു. രണ്ടേകാൽ കോടിയോളം ടൺ ധാന്യങ്ങളാണ് ഉപയോഗിക്കാനാവാതെ യുക്രെയ്നിലെ ഡിപ്പോകളിൽ കെട്ടിക്കിടക്കുന്നത്. അതുകൊണ്ടാണ്, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രഭാഷണത്തിൽ, ഭക്ഷണത്തിനുള്ള സാർവത്രിക മനുഷ്യാവകാശം ഉറപ്പാക്കണമെന്നും ഗോതന്പിനെ യുദ്ധത്തിനുള്ള ആയുധമാക്കരുതെന്നും മാർപാപ്പ അഭ്യർഥിച്ചത്.
ലോകമെന്പാടുമുള്ള ദശലക്ഷക്കണക്കിനു പാവങ്ങൾ യുക്രെയ്നിൽനിന്നും റഷ്യയിൽനിന്നുമുള്ള ഗോതന്പിനെയാണ് ആശ്രയിക്കുന്നത്. ഗോതന്പ് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്. യുക്രെയ്ൻ അഞ്ചാമത്. ഈ രണ്ടു രാജ്യങ്ങളും ചേർന്ന് ലോകത്തിനാവശ്യമായ 19 ശതമാനം ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധം ലോകത്തെ കടുത്ത ഭഷ്യക്ഷാമത്തിലേക്കു തള്ളിവിട്ടിരിക്കുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞിരിക്കുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കാൻ 2,32,000 കോടി രൂപയാണ് ലോകബാങ്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. പക്ഷേ, അതിനു പരിമിതിയുണ്ട്. ഭക്ഷ്യക്ഷാമത്തെ ഭക്ഷണംകൊണ്ടല്ലാതെ പരിഹരിക്കാനാവില്ല. പണം കൊടുത്താലും വാങ്ങാൻ ധാന്യമില്ലെങ്കിൽ എന്തു ചെയ്യും?
രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ലോകത്തെയാകമാനം ബാധിക്കുന്നത് എങ്ങനെയാണെന്നതിന് ഉദാഹരണമാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. റഷ്യ-യുക്രെയ്ൻ സംഘർഷം തുടങ്ങിയതിനുശേഷം പല രാജ്യങ്ങളും തങ്ങളുടെ പ്രതിരോധ ബജറ്റ് ഗണ്യമായ തോതിൽ വർധിപ്പിച്ചു എന്നതു ചൂണ്ടിക്കാണിച്ചുകൊണ്ട് ചരിത്രകാരനും അധ്യാപകനും എഴുത്തുകാരനുമായ യുവാൽ നോവ ഹരാരി പറഞ്ഞത് ശ്രദ്ധേയമാണ്. “വിദ്യാഭ്യാസത്തിനും ആരോഗ്യസേവനത്തിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമൊക്കെ ഉപയോഗിക്കേണ്ട പണമാണ് ടാങ്കുകളായും മിസൈലുകളായും ബോംബുകളായും മാറാൻ പോകുന്നത്. ലോകത്ത് എവിടെ ജീവിക്കുന്നയാളായാലും ഈ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ വളരെവേഗം നിങ്ങളിലേക്കെത്തും.’’ ഹരാരി പറഞ്ഞതിലും വ്യാപ്തിയിലും വേഗത്തിലുമാണ് യുദ്ധം ഓരോ മനുഷ്യന്റെയും വീടുകളിൽവരെ എത്തിക്കഴിഞ്ഞത്. വിദ്യാഭ്യാസത്തെയും ആരോഗ്യസേവനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയുംകാൾ പ്രധാനമായ വിശപ്പിനെയും യുദ്ധം രൂക്ഷമാക്കിയിരിക്കുന്നു.
ഭക്ഷണം സമൃദ്ധമായി ഉണ്ടായിട്ടും കൊടുക്കാനോ വാങ്ങാനോ കഴിയാത്ത അവസ്ഥയാണ്. ഭക്ഷണകാര്യത്തിൽ മാത്രമല്ല യുദ്ധക്കെടുതി. കേരളമുൾപ്പെടെ അത് അനുഭവിച്ചുകൊണ്ടിരിക്കുന്നു. യുക്രെയ്നിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷിതത്വം നമ്മുടെ വലിയ ആശങ്കയായിരുന്നു. ഏറെ ക്ലേശങ്ങൾക്കൊടുവിൽ അവർ നാട്ടിലെത്തിയെങ്കിലും തുടർപഠനവും അവർ പഠനത്തിനുവേണ്ടി ചെലവഴിച്ച പണവും ബാങ്ക് ലോണുകളുമെല്ലാം മറ്റൊരു പ്രതിസന്ധിയായി തുടരുകയാണ്. ഇന്ധനത്തിന്റെയും കോഴിത്തീറ്റയുടെയും വളങ്ങളുടെയും കീടനാശിനികളുടെയുമൊക്കെ വില കേരളത്തിലും വർധിച്ചു. പണപ്പെരുപ്പവും വിലക്കയറ്റവുമൊക്കെ കുതിച്ചുയരാൻ ഈ യുദ്ധം കാരണമായി. രണ്ടു രാജ്യങ്ങൾക്കു മാത്രമായി ഒരു യുദ്ധവും ഇനിയുണ്ടാവില്ല. ഭൂമുഖത്ത് എവിടെയൊരു സംഘർഷമുണ്ടായാലും എല്ലാവരെയും ബാധിക്കും. അതായത്, ഇപ്പോഴത്തെ യുദ്ധം ഒഴിവാക്കേണ്ടത് റഷ്യയുടെയും യുക്രെയ്നിന്റെയും മാത്രം ആവശ്യമല്ല. വിശക്കുന്ന ലോകത്തെയും യുക്രെയ്നിൽ കെട്ടിക്കിടക്കുന്ന ഗോതന്പു കുന്നുകളെയും ചൂണ്ടിക്കാട്ടി ഫ്രാൻസിസ് മാർപാപ്പ പറയുന്നത് അതാണ്.
പാശ്ചാത്യരാജ്യങ്ങൾ ഉപരോധങ്ങൾ നീക്കാമെങ്കിൽ ധാന്യക്കയറ്റുമതിക്കു വഴിയൊരുക്കാമെന്നാണു റഷ്യൻ നേതൃത്വത്തിന്റെ നിലപാട്. ഗോതന്പിനെ റഷ്യ ആയുധമായിത്തന്നെ ഉപയോഗിക്കുകയാണ്. യുക്രെയ്നിലേക്കു കൂടുതൽ റോക്കറ്റുകൾ അയച്ചുകൊടുത്തുകൊണ്ട് അമേരിക്കയ്ക്കോ, വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകിക്കൊണ്ട് ജർമനിക്കോ, ഉപരോധങ്ങൾ ഏർപ്പെടുത്തി യൂറോപ്യൻ യൂണിയനോ നാറ്റോയ്ക്കോ ഈ യുദ്ധം അവസാനിപ്പിക്കാനാവില്ല. കിട്ടുന്ന വേദികളിലെല്ലാം മാർപാപ്പ ആവർത്തിച്ച് ആവശ്യപ്പെടുന്നത് ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനാണ്. റഷ്യയും അത് ആഗ്രഹിക്കുന്നുണ്ടാകും. ചരിത്രത്തിലെ ഏറ്റവും വലിയ ഉപരോധത്തെയാണ് അവർ അഭിമുഖീകരിക്കുന്നത്. ആർക്കും വേണ്ടാത്ത യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കു മാർപാപ്പയുടെ വാക്കുകൾ പ്രചോദനമാകട്ടെ!
“ഭക്ഷണത്തെ ആയുധമാക്കരുത് ’’
02:34 AM Jun 03, 2022 | Deepika.com