കടലിൽ പോയാലും മത്സ്യം കിട്ടുന്നില്ലെന്നതാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. പിടിക്കുന്ന മത്സ്യത്തിനു കാര്യമായ വില കിട്ടാത്തതാണു മറ്റൊരു പ്രശ്നം.
മത്സ്യമേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ദുരന്തവാർത്തകളാവും തീരദേശത്തുനിന്നു കേൾക്കേണ്ടിവരിക. മത്സ്യമേഖലാ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരരംഗത്താണ്. കഴിഞ്ഞ ദിവസം പതിനഞ്ചിന ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ പണിമുടക്കിൽ മത്സ്യമേഖല സ്തംഭിച്ചത് വരാനിരിക്കുന്ന കടുത്ത പ്രക്ഷോഭങ്ങളുടെ തുടക്കമായി വേണം കാണാൻ. കാര്യത്തിന്റെ അടിയന്തരസ്വഭാവം കണക്കിലെടുത്തു മുഖ്യമന്ത്രി തന്നെ എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് ഈ മേഖലയിലെ തൊഴിലാളി സംഘടനകളുടെ ആവശ്യം.
മത്സ്യലഭ്യതക്കുറവും മത്സ്യബന്ധന മേഖലയിലെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും മൂലമാണു തീരം വറുതിയിലാഴുന്നത്. പല മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നും ഭൂരിഭാഗം വള്ളങ്ങളും കടലിൽ പോകുന്നില്ല. ഇന്‍ബോര്‍ഡ് എൻജിനുള്ള വള്ളങ്ങള്‍ക്കു കടലില്‍ പോയി വരാൻ 30,000 മുതല്‍ 40,000 രൂപ വരെയാണ് ഇന്ധനച്ചെലവ്. ചെലവിനനുസരിച്ചു മത്സ്യം ലഭിക്കുന്നുമില്ല. ഔട്ട് ബോര്‍ഡ് എൻജിൻ വള്ളങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല.
മണ്ണെണ്ണയുടെയും ഡീസലിന്റെയും വിലക്കയറ്റം വലിയതോതിലാണു ബാധിച്ചിരിക്കുന്നത്. പെട്രോളും ഡീസലും സബ്സിഡി നിരക്കിൽ നല്കി ഈ മേഖലയെ തകർച്ചയിൽ നിന്നു കരകയറ്റേണ്ടതുണ്ട്. 81 രൂപ നിരക്കിൽ പ്രതിമാസം 45 ലിറ്റർ വരെ മണ്ണെണ്ണയാണ് ഇന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. മത്സ്യഫെഡ് വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണ 124 രൂപയ്ക്കു വാങ്ങുന്പോൾ സബ്സിഡി ലിറ്ററിന് 25 രൂപ മാത്രമാണ്. അതുതന്നെ കൃത്യമായി നല്‍കുന്നുമില്ല. ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ചു 25 രൂപ നിരക്കിൽ മണ്ണെണ്ണ നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
കടലിൽ പോയാലും മത്സ്യം കിട്ടുന്നില്ലെന്നതാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ലാഭക്കൊതിയോടെ കടലിനെ സമീപിച്ചവർ ഒരു തത്വദീക്ഷയുമില്ലാതെ മത്സ്യസന്പത്തു മുഴുവൻ ഊറ്റിയെടുക്കാൻ ശ്രമിക്കുന്നത് ഇതിനു കാരണമാണ്. കാലാവസ്ഥാമാറ്റങ്ങളും കടലിൽ മത്സ്യം കുറയാനിടയാക്കുന്നു. അടുത്തകാലത്തായി ചൂടുകൂടിയത് തീരപ്രദേശത്തു നിന്ന് മത്സ്യങ്ങളെ അകറ്റി. ചെറുമീനുകളെപ്പോലും നശിപ്പിക്കുന്ന വിധത്തിലാണു വൻകിടക്കാരുടെ മീൻപിടിത്തം. വൻതോതിലുള്ള മാലിന്യങ്ങളും മീനുകൾക്കു വിനാശകരമാണ്.
പിടിക്കുന്ന മത്സ്യത്തിനു കാര്യമായ വില കിട്ടാത്തതാണു മറ്റൊരു പ്രശ്നം. കാർഷികോത്പന്നങ്ങൾക്കുള്ളതുപോലെ താങ്ങുവില മത്സ്യമേഖലയിലും കൊണ്ടുവരണമെന്നു പല സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. മത്സ്യബന്ധന യാനങ്ങളില്‍ ഉപയോഗിക്കുന്ന ഡീസലിന് ഏര്‍പ്പെടുത്തിയിരിക്കുന്ന റോഡ് സെസ് പിന്‍വലിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന മത്സ്യത്തൊഴിലാളി ദ്രോഹനിയമങ്ങളില് മാറ്റം വരുത്തുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു നല്‍കുക, മത്സ്യഫെഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, തീരദേശ നിയന്ത്രണ നിയമം ഭേദഗതി ചെയ്യുക, പുനര്‍ഗേഹം പദ്ധതി അനുസരിച്ചുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുകയും നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുകയും ചെയ്യുക, ഉള്‍നാടന്‍ ജലാശയങ്ങളിലെ എക്കലും ചെളിയും നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും മത്സ്യമേഖലാ സംരക്ഷണസമിതി ഉന്നയിക്കുന്നു.
കേന്ദ്രസർക്കാരിന്റെ 2020ലെ നാഷണൽ മറൈൻ ഫിഷറീസ് പോളിസിയും സംസ്ഥാന സർക്കാരിന്റെ 2018 ലെ എഎംഎഫ്ആർ നിയമഭേദഗതിയും 2021ലെ കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും നിയമവും കടലോര-ഉൾനാടൻ മത്സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും മത്സ്യവിപണനരംഗത്തു പ്രവർത്തിക്കുന്നവരെയും അവരുടെ തൊഴിൽ മേഖലയിൽ നിന്നു നിർമാർജനം ചെയ്യാൻ പോന്നവയാണെന്ന് മത്സ്യമേഖലാ സംരക്ഷണസമിതി ആരോപിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ അപ്രായോഗികവും സാന്പത്തികബാധ്യത വരുത്തുന്നതുമാണ്. സംസ്ഥാന സർക്കാരാവട്ടെ ട്രോളിംഗ് നിരോധന സമയത്ത് യന്ത്രവത്കൃതവള്ളങ്ങൾ നടത്തുന്ന ഉപരിതല മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. മത്സ്യബന്ധന ഉപകരണങ്ങളുടെ രജിസ്ട്രേഷൻ ഫീസ് 25,000 രൂപ വരെ വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതോടെ കടൽ മത്സ്യബന്ധനം തന്നെ അസാധ്യമായി.
ഹാർബർ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ച് മത്സ്യവിൽപ്പനയിൽ മറ്റൊരു ഇടനിലക്കാരനെ സൃഷ്ടിക്കുകയും ചെയ്തു. തീരദേശനിയന്ത്രണനിയമവും ഫലത്തിൽ മത്സ്യത്തൊഴിലാളികൾക്കു വിനാശകരമാണ്. അതുപോലെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്പോൾ പുനർഗേഹം പദ്ധതി അനുസരിച്ചുള്ള പത്തുലക്ഷം രൂപ തികച്ചും അപര്യാപ്തമാണ്. പുനരധിവസിപ്പിക്കുന്നതിനുള്ള മുഴുവൻ ചെലവും നൽകേണ്ടതുണ്ട്.
മത്സ്യമേഖലാ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വലിയ സമരത്തിനൊരുങ്ങുകയാണു മത്സ്യത്തൊഴിലാളികൾ. തീരദേശത്തു പടരുന്ന അശാന്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണാതിരുന്നുകൂടാ. മത്സ്യത്തൊഴിലാളി ജീവിതങ്ങളെ പരിഗണനയിലെടുത്തും ശാസ്ത്രീയമായും പരിഹാരമാർഗങ്ങൾ എത്രയും പെട്ടെന്ന് കണ്ടെത്തേണ്ടതുണ്ട്.
മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ അടിയന്തരനടപടി വേണം
02:01 AM May 26, 2022 | Deepika.com