താറടിക്കുന്നതും വേദനിപ്പിക്കുന്നതുമായ വാക്കുകൾ പ്രയോഗിച്ചല്ല എതിരാളികളെ നേരിടേണ്ടത്. ആശയപരമായ പോരാട്ടത്തിലൂടെയാണ് ജനാധിപത്യത്തിൽ വിജയം നേടേണ്ടത്.
നമ്മുടെ നേതാക്കളുടെ വാക്കും പ്രവൃത്തിയുമെല്ലാം കേരളത്തിന്റെ സംസ്കാരത്തിനു ചേരുന്നതാവണം എന്ന് ഓരോ കേരളീയനും ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട്. സംസാരത്തിൽ മാന്യതയും അന്തസും പുലർത്തുക എന്നത് ഏതൊരു വ്യക്തിയുടെയും കുലീനതയുടെ അടയാളമായാണു മലയാളികൾ കാണുന്നതും. എന്നാൽ പലപ്പോഴും അതിരുവിട്ട വാക്കുകൾ ഉയോഗിച്ച് എതിരാളികളെ നേരിടാൻ നമ്മുടെ നേതാക്കൾക്കു യാതൊരു മടിയുമില്ല. ഇപ്പോൾ തൃക്കാക്കര ഉപതെരഞ്ഞെടുപ്പു പോരാട്ടത്തിലും ഭരണ-പ്രതിപക്ഷ നേതാക്കൾ അതുതന്നെ ചെയ്യുന്നു. അതിന്റെ പേരിൽ വാക്പോരും ചാനൽച്ചർച്ചകളും കേസുംവരെ ഉണ്ടായിക്കഴിഞ്ഞു. സാംസ്കാരിക കേരളത്തിന്റെ പൊതുമണ്ഡലത്തെ മലീമസമാക്കുന്നതാണ് ഇതെല്ലാം. രാഷ്ട്രീയരംഗത്തും പൊതുരംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യത്തകർച്ചയുടെ നേർച്ചിത്രമാണ് ഇതുവഴി വെളിവാകുന്നത്.
മറ്റുള്ളവരെ അധിക്ഷേപിച്ചു നടത്തുന്ന പ്രസംഗങ്ങൾ പലതവണ കേട്ടിട്ടുള്ളവരാണ് കേരളീയർ. താമരശേരി ബിഷപ്പിനും എൻ.കെ. പ്രേമചന്ദ്രൻ എംപിക്കുമെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ നടത്തിയ മോശമായ പദപ്രയോഗങ്ങൾ എത്ര നിന്ദ്യമായിരുന്നു. ഇപ്പോൾ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മുഖ്യമന്ത്രിക്കെതിരേ നടത്തിയതും സമാന സ്വഭാവത്തിലുള്ള തരംതാണ പ്രയോഗമാണ്. പി.ടി. തോമസിന്റെ മരണംമൂലമുണ്ടായ ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യമായി എന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവും അതിരുകടന്നതാണ്. എതിരാളികളെ എങ്ങിനെയും പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യവുമായി പ്രവർത്തിക്കുമ്പോഴാണ് ഇത്തരം അപഭ്രംശങ്ങൾ സംഭവിക്കുന്നത്.
രാഷ്ട്രീയത്തിൽ വിജയംമാത്രമാണ് ലക്ഷ്യമെന്നു വരുന്നത് വലിയ ആപത്താണ്. പൊതുസമ്മേളനങ്ങളിലെ പ്രസംഗങ്ങളിൽ അണികളിൽ ആവേശമുയർത്താനാണു നേതാക്കൾ പലപ്പോഴും അതിരുകടന്ന വാക്കുകൾ പ്രയോഗിക്കുന്നത്. അതു തെറ്റായിപ്പോയി എന്നു തോന്നിയാൽ പിൻവലിച്ചു ഖേദംപ്രകടിപ്പിക്കുന്നതാണു മാന്യത. എന്നാൽ അതിനു തയാറാകാതെ തനിക്കു തെറ്റുപറ്റിയിട്ടില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും വാശിപിടിക്കുന്ന ഉന്നതനേതാക്കളോടു സഹതപിക്കുകയേ മാർഗമുള്ളൂ.
പ്രതിപക്ഷ ബഹുമാനം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ്. എന്നാൽ ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്ന് അതിവേഗം അപ്രത്യക്ഷമാകുന്നു എന്നതാണു യാഥാർഥ്യം. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും പ്രതിപക്ഷ നേതാക്കളെ ബഹുമാനിക്കാനും അവരുടെ വാക്കുകൾക്ക് അർഹിക്കുന്ന പരിഗണന നൽകാനും ഭരണക്കാർക്ക് ഒട്ടും താത്പര്യമില്ല.
രാജ്യത്ത് പ്രതിപക്ഷമേ വേണ്ടെന്നുള്ള കാഴ്ചപ്പാടിലാണ് പല ഭരണകർത്താക്കളും പെരുമാറുന്നത്. ഇക്കാര്യത്തിൽ മുൻകാല നേതാക്കൾ പുലർത്തിയിരുന്ന സമീപനം എത്ര മാതൃകാപരമായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. സർക്കാരിന്റെ ഭാഗത്തുനിന്നു ജനവിരുദ്ധതീരുമാനങ്ങൾ ഉണ്ടാകുമ്പോൾ അതു ചൂണ്ടിക്കാട്ടുകയാണു പ്രതിപക്ഷത്തിന്റെ ധർമം. എന്നാൽ ഇതു നിറവേറ്റുന്നതിലല്ല പലപ്പോഴും പ്രതിപക്ഷ നേതാക്കളുടെ പ്രവർത്തനങ്ങൾ എന്നും പറയാതെ വയ്യ. ഇത്തരം സാഹചര്യത്തിലാണ് എതിരാളികളെ നേരിടാൻ കുറുക്കുവഴിയായി മോശം പദപ്രയോഗങ്ങളെ ആശ്രയിക്കുന്നത്.
രാജ്യത്തെ ജനങ്ങളെ പുരോഗതിയിലേക്കു നയിക്കുകയും കൂടുതൽ സംസ്കാര സമ്പന്നരാക്കുകയും ചെയ്യുക എന്നതും രാഷ്ട്രീയ പ്രവർത്തനത്തിന്റെ സുപ്രധാന ലക്ഷ്യമാണ്. എന്നാൽ അധികാരമെന്ന ഒറ്റലക്ഷ്യത്തിലേക്കു രാഷ്ട്രീയ പ്രവർത്തനം പരിമിതപ്പെടുകയാണ്. അധികാരവും സ്ഥാനമാനങ്ങളും നഷ്ടപ്പെടുമ്പോൾ മുതിർന്ന നേതാക്കൾപോലും വല്ലാതെ അസ്വസ്ഥരാകുന്നതും കൂറുമാറ്റങ്ങൾ നടത്തുന്നതും ഇതിന്റെ പരിണതഫലമാണ്. ഇതാണ് യുവതലമുറയെ രാഷ്ട്രീയത്തിൽനിന്ന് അകറ്റുന്നതിന്റെ ഒരു പ്രധാനകാരണം.
ആദർശങ്ങൾക്കും ആശയങ്ങൾക്കും വിലകൽപ്പിക്കാത്ത നേതാക്കൾ സ്വാധീനമുറപ്പിക്കാനും എങ്ങിനെയും അധികാരത്തിൽ കടിച്ചുതൂങ്ങാനും കാട്ടിക്കൂട്ടുന്ന വ്യഗ്രതയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ജീർണതയാണ്. ഇത്തരം പ്രതിസന്ധികൾ തരണംചെയ്തില്ലെങ്കിൽ രാജ്യത്തിന്റെ ഭാവിതന്നെ അപകടത്തിലാകും. ലക്ഷ്യബോധവും രാഷ്ട്രീയ അവബോധവുമുള്ള യുവതലമുറയാണ് ഒരു ജനാധിപത്യരാജ്യത്തിന്റെ കരുത്ത്. അവരുടെ വാക്കുകളും പ്രവൃത്തികളുമെല്ലാം സംസ്കാര സമ്പന്നമായിരിക്കും. മുതിർന്ന നേതാക്കൾ അവർക്കു മാതൃകയാകുന്നില്ലെങ്കിൽ അവർ വഴിതെറ്റാൻ എളുപ്പമാണ്. അതിനാൽ താത്കാലിക നേട്ടങ്ങൾക്കുവേണ്ടി മുതിർന്ന നേതാക്കൾ ദുർമാതൃക സൃഷ്ടിക്കരുത്. താറടിക്കുന്നതും വേദനിപ്പിക്കുന്നതുമായ വാക്കുകൾ പ്രയോഗിച്ചല്ല എതിരാളികളെ നേരിടേണ്ടത്. ആശയപരമായ പോരാട്ടത്തിലൂടെയാണ് ജനാധിപത്യത്തിൽ വിജയം നേടേണ്ടത്.
അതിരുവിടുന്ന വാക്കുകൾ അന്തസു കെടുത്തും
03:36 AM May 24, 2022 | Deepika.com