വധശിക്ഷ അന്തിമമാണ്. അതിലപ്പുറം ഒന്നുമില്ല. പിന്നീട് അതിൽ തെറ്റുപറ്റിയെന്നു തോന്നിയാൽ വധശിക്ഷയിലൂടെ ഇല്ലാതാക്കിയ ജീവൻ തിരിച്ചുകൊടുക്കാൻ കഴിയുകയുമില്ല. അതിനാൽ തിരുത്താനാവാത്ത തെറ്റു വരുത്താതിരിക്കാനുള്ള മുൻകരുതലാണ് സുപ്രീംകോടതി നടത്തിയത്.
വിചാരണക്കോടതികൾ വധശിക്ഷ വിധിക്കുന്നതു പകവീട്ടുംപോലെയാകരുതെന്ന സുപ്രീംകോടതിയുടെ വിമർശനവും തിരുത്തലിനുള്ള പുതിയ മാർഗനിർദേശങ്ങളും നീതി-ന്യായ വ്യവസ്ഥയുടെ സ്വയം വിമർശനാത്മകമായ ജാഗ്രതയെ വെളിപ്പെടുത്തുന്നു. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ബച്ചൻസിംഗ് കേസിൽ പുറപ്പെടുവിച്ച നിർദേശങ്ങളും വധശിക്ഷ വിധിക്കുംമുന്പ് പരിശോധിക്കണമെന്ന് സുപ്രീംകോടതിക്കു നാലു പതിറ്റാണ്ടിനുശേഷം കീഴ്കോടതികളെ ഓർമിപ്പിക്കേണ്ടിവന്നിരിക്കുന്നു.
കോടതികളുടെതന്നെ തെറ്റുകളാണു തിരുത്തിയിരിക്കുന്നതെന്നു പറയാമെങ്കിലും പുതിയ തീരുമാനം കോടതികളുടെ വിശ്വാസ്യത വർധിപ്പിച്ചിട്ടേയുള്ളു. വധശിക്ഷ നിരോധിച്ചിട്ടില്ലാത്ത ഇന്ത്യയിൽ അതു വിധിക്കുന്നത് അപൂർവങ്ങളിൽ അപൂർവമായ കേസുകളിലാണെന്നും ശിക്ഷ ലഘൂകരിക്കാനുള്ള ഘടകങ്ങളും പരിഗണിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുകയാണ് പരമോന്നത നീതിപീഠത്തിന്റെ ലക്ഷ്യം. പൊതുജനാഭിപ്രായം വിധിനിർണയത്തെ ബാധിക്കരുതെന്നും കോടതി മുന്നറിയിപ്പു നൽകി. മുൻവിധികളോടെയും പക്ഷപാതപരവുമായുള്ള മാധ്യമവിചാരണകളും പൊതുബോധത്തെ രൂപപ്പെടുത്തുന്ന ഇക്കാലത്ത് നിഷ്പക്ഷമായ വിധിനിർണയങ്ങൾക്കു വഴികാട്ടിയാകുന്നതാകട്ടെ ഈ വിധി.
മധ്യപ്രദേശിലെ ഇൻഡോറിൽ 2011ൽ മോഷണശ്രമത്തിനിടെ മൂന്നു സ്ത്രീകളെ കൊന്ന കേസിൽ മൂന്നു പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊണ്ടാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനും ജസ്റ്റീസുമാരായ രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവർ അംഗങ്ങളുമായ മൂന്നംഗ ബഞ്ചിന്റെ വിധി. കുറ്റവാളിയുമായോ കുറ്റകൃത്യവുമായോ ബന്ധപ്പെട്ട വസ്തുനിഷ്ഠ സാഹചര്യമായി പൊതുജനാഭിപ്രായത്തെ കണക്കാക്കരുതെന്നും കോടതികൾ ജുഡീഷൽ സംയമനവും സന്തുലിതമായ കടമയും പാലിക്കണമെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. വധശിക്ഷ അന്തിമമാണ്. അതിലപ്പുറം ഒന്നുമില്ല. പിന്നീട് അതിൽ തെറ്റുപറ്റിയെന്നു തോന്നിയാൽ വധശിക്ഷയിലൂടെ ഇല്ലാതാക്കിയ ജീവൻ തിരിച്ചുകൊടുക്കാൻ കഴിയുകയുമില്ല. അതിനാൽ തിരുത്താനാവാത്ത തെറ്റു വരുത്താതിരിക്കാനുള്ള മുൻകരുതലാണ് സുപ്രീംകോടതി നടത്തിയത്.
ഇത്തവണ വിചാരണക്കോടതികളുടെ തെറ്റാണ് ചൂണ്ടിക്കാണിച്ചതെങ്കിൽ മുന്പ് ഇതേ തെറ്റ് സുപ്രീംകോടതിക്കും സംഭവിച്ചിട്ടുണ്ട്. 2012 ജൂലൈ 25ന് 14 മുൻ ജഡ്ജിമാർ രാഷ്ട്രപതിയായിരുന്ന പ്രണാബ് കുമാർ മുഖർജിക്കു സമർപ്പിച്ച നിവേദനം ഇത്തരുണത്തിൽ പരാമർശിക്കേണ്ടതാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 72 ഉപയോഗിച്ച് രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 13 പേരുടെ വധശിക്ഷ ലഘൂകരിക്കണമെന്നായിരുന്നു അവരുടെ അഭ്യർഥന.
വധശിക്ഷയോടുള്ള എതിർപ്പായിരുന്നില്ല ഇത്തരമൊരു നിവേദനം നൽകാൻ ജഡ്ജിമാരെ പ്രേരിപ്പിച്ചത്. ഈ തടവുകാർക്കു വധശിക്ഷ വിധിക്കുകയോ ശരിവയ്ക്കുകയോ ചെയ്തതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നു സുപ്രീംകോടതിതന്നെ സമ്മതിച്ചതാണു കാരണം. സുപ്രീംകോടതിതന്നെ വധശിക്ഷ വിധിച്ചതിൽ ഏഴു കേസുകൾ ‘പെർ ഇൻക്യൂറിയം’ (അജ്ഞതയോ പിഴവോ കൊണ്ടു സംഭവിച്ച തെറ്റ്) ആണെന്നും പ്രഖ്യാപിച്ചിരുന്നു. കോടതി തെറ്റായി വധശിക്ഷ വിധിച്ച രണ്ടുപരെ തൂക്കിലേറ്റുകയും ചെയ്തു. 1996 മേയ് നാലിന് റാവ്ജി റാവുവിന്റെയും 1997 ഏപ്രിൽ ഏഴിന് സുർജാ റാമിന്റെയും വധശിക്ഷ നടപ്പാക്കി. രാജസ്ഥാൻ സ്വദേശികളായ ഈ രണ്ടു പേരെ വധശിക്ഷയ്ക്ക് ഇരയാക്കിയത് സ്വതന്ത്ര ഇന്ത്യയിലെ കുറ്റങ്ങളുടെയും ശിക്ഷയുടെയും ചരിത്രത്തിലെ ഗുരുതരമായ പരാജയമായിപ്പോയെന്നും കോടതിയുടെ കുറ്റസമ്മതം വൈകിപ്പോയെന്നുമാണ് ജഡ്ജിമാർ ചൂണ്ടിക്കാണിച്ചത്.
ക്രിമിനൽ ജുഡീഷൽ സിസ്റ്റത്തിന്റെയും ഭാവിയിൽ ഇത്തരം ശിക്ഷാവിധികൾ നടത്താനുള്ള രാഷ്ട്രത്തിന്റെയും വിശ്വാസ്യതയുടെ അടിത്തറയിളക്കുന്നതാണ് രണ്ടു മനുഷ്യർക്കു തെറ്റായി വിധിക്കപ്പെട്ട വധശിക്ഷ നടപ്പാക്കിയതെന്നും അവർ രാഷ്ട്രപതിക്കുള്ള നിവേദനത്തിൽ പറഞ്ഞു. 1996ൽ റാവ്ജി കേസിൽ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തെ അടിസ്ഥാനപ്പെടുത്തി പിന്നീടു വധശിക്ഷ നൽകിയ വിധികളിലാണ് വീഴ്ച പറ്റിയതും സുപ്രീംകോടതിക്കു ചൂണ്ടിക്കാണിക്കേണ്ടി വന്നതും. കുറ്റകൃത്യത്തിന്റെ ഗൗരവം മാത്രം നോക്കിയാൽ മതിയെന്നും ശിക്ഷ ലഘൂകരിക്കാനുള്ള സാഹചര്യങ്ങൾ പരിഗണിക്കേണ്ടതില്ലെന്നുമാണ് റാവ്ജി കേസിൽ ന്യായാധിപന്മാർ വിധിച്ചത്.
1980ൽ ബച്ചൻസിംഗ് കേസിൽ അഞ്ചംഗ ഭരണഘടനാ ബഞ്ച് വധശിക്ഷ സംബന്ധിച്ച മാനദണ്ഡങ്ങൾ വ്യക്തമാക്കിയിരുന്നു. കുറ്റത്തിന്റെ ഗൗരവത്തോടൊപ്പം കുറ്റവാളിക്കു ശിക്ഷയിൽ ഇളവു നൽകാനുള്ള സാഹചര്യങ്ങളും പരിഗണിക്കണമെന്ന നിർദേശങ്ങൾ ഇന്ത്യയിലെ എല്ലാ കോടതികളും സുപ്രീംകോടതിയിലെ അഞ്ചിൽ താഴെയുള്ള ജഡ്ജിമാരുടെ ബഞ്ചും പരിഗണിക്കേണ്ടതായിരുന്നു. എന്നിട്ടും 1996ൽ റാവ്ജി കേസിലും തുടർന്നും സുപ്രീംകോടതിക്കുൾപ്പെടെ തെറ്റുപറ്റി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള കൃത്യമായ നിർദേശങ്ങളാണ് ഇപ്പോൾ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
കുറ്റവാളിയുടെ മാനസികാവസ്ഥയും ജയിലിലെ പെരുമാറ്റവും പ്രായവുമൊക്കെ പരിഗണിക്കുന്ന നിർദേശങ്ങൾ നടപ്പാകട്ടെ. ക്രൂരനായ കുറ്റവാളിക്കു വധശിക്ഷ നൽകണമെന്ന് ആർത്തുവിളിക്കുന്ന ജനക്കൂട്ടം ജനകീയ-മാധ്യമ വിചാരണകളുടെ കാലത്ത് പതിവുകാഴ്ചയായത് അപകടസൂചനയാണ്. അങ്ങനെ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ ന്യായാധിപർ ഉൾപ്പെടാനുള്ള സാധ്യതപോലും പുതിയ നിർദേശത്തിലൂടെ ഇല്ലാതാകട്ടെ. കാരണം, കുറ്റവാളിയോടു പകതീർക്കലല്ല നീതി-ന്യായ സംവിധാനങ്ങളുടെ ലക്ഷ്യമെന്നു സുപ്രീംകോടതിതന്നെ പറഞ്ഞിരിക്കുന്നു.
വധശിക്ഷ: തിരുത്താനാവാത്ത തെറ്റ് ഒഴിവാക്കാൻ സുപ്രീംകോടതി
01:29 AM May 23, 2022 | Deepika.com