ആനവണ്ടി എന്നു പേരുവീണ ഈ പ്രസ്ഥാനം പൊതുമേഖലാ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമായി സകലരും ചൂണ്ടിക്കാണിക്കുന്ന നിലയിലേക്ക് അധഃപതിച്ചു.
കെഎസ്ആർടിസി-സ്വിഫ്റ്റിന് 700 സിഎൻജി ബസുകൾ വാങ്ങാനുള്ള ഗതാഗത വകുപ്പു നിർദേശത്തിനു മന്ത്രിസഭ അംഗീകാരം നൽകിയതു ഗുണമായി ഭവിക്കട്ടെ എന്നാണ് ജനങ്ങളുടെ ആഗ്രഹം. ആധുനിക സംവിധാനങ്ങളോടെ പുതിയ ബസുകൾ നിരത്തിലിറങ്ങുന്നതു സാധാരണ യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും പ്രയോജനപ്രദമാകുമെന്നതിൽ സംശയമില്ല. അതേസമയം, ഇതുവരെയുള്ള അനുഭവങ്ങൾവച്ച് ജനങ്ങൾക്കു നിസാരമല്ലാത്ത ആശങ്കയുമുണ്ട്. കാരണം, കെഎസ്ആർടിസിയുടെയോ ഗതാഗതവകുപ്പിന്റെയോ ലാഭത്തിൽനിന്നോ ബാങ്ക് അക്കൗണ്ടിൽനിന്നോ എടുത്ത പണം കൊടുത്തല്ല പുതിയ ബസ് വാങ്ങുന്നത്.
കിഫ്ബിയിൽനിന്നു നാലു ശതമാനം പലിശയ്ക്കെടുക്കുന്ന 455 കോടിയാണ് മുടക്കാനിരിക്കുന്നത്. സ്വാഭാവികമായും പലിശയടക്കം അതിന്റെ ബാധ്യത പേറേണ്ടിവരുന്നത് കേരളത്തിലെ ജനങ്ങളാണല്ലോ. മാത്രമല്ല, കോടികൾ വിലമതിക്കുന്ന ലോ-ഫ്ലോർ ഉൾപ്പെടെ നൂറുകണക്കിനു ബസുകളുടെ ശവപ്പറന്പായി മാറിയ കെഎസ്ആർടിസി ഡിപ്പോകൾ നമ്മുടെ പരിസരത്തുണ്ട്. അതുകൊണ്ട് ഇത്തരം തീരുമാനങ്ങളിൽ ജനങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിനുള്ള സന്മനസുകൂടി സർക്കാർ കാണിക്കണം.
സ്വിഫ്റ്റ് ഓട്ടം തുടങ്ങി ഒരു മാസത്തിനകം മൂന്നു കോടി വരുമാനമുണ്ടാക്കിയെന്നാണു ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചത്. അതു പക്ഷേ, സ്വിഫ്റ്റിലേക്കു കൂടുതൽ മുതൽ മുടക്കാനുള്ള പശ്ചാത്തല ന്യായീകരണമാകില്ല. മൂന്നു കോടി കിട്ടിയെന്നതു വരുമാനമാണ്, ലാഭമല്ല. മാത്രമല്ല, കെഎസ്ആർടിസിയുടെ നല്ല വരുമാനമുള്ള ദീർഘദൂര റൂട്ടുകളാണ് പുതുതായി രൂപീകരിച്ച കെ-സ്വിഫ്റ്റിനു കൈമാറിയിരിക്കുന്നത്. എന്നുവച്ചാൽ, സ്വിഫ്റ്റ് വന്നില്ലെങ്കിലും വരുമാനമുണ്ടായിരുന്ന റൂട്ടുകൾ. ലാഭകരമല്ലാത്ത റൂട്ടുകളുടെ നഷ്ടം പരിഹരിക്കുന്നതിൽ വലിയ പങ്കുണ്ടായിരുന്ന സർവീസുകളാണ് ഇങ്ങനെ കെഎസ്ആർടിസിക്കു നഷ്ടമായിരിക്കുന്നതെന്നു മറക്കരുത്. വരുമാനം കുറഞ്ഞതിൽ ചിലതെങ്കിലും ജനങ്ങളുടെ ആവശ്യം മുൻനിർത്തി ലാഭം പ്രതീക്ഷിക്കാതെ ഓടുന്നവയാണ്. ആദ്യ ഘട്ടമായി ലാഭകരമായ 27 റൂട്ടുകൾ സ്വിഫ്റ്റിനു കൈമാറിക്കഴിഞ്ഞു. വരുംനാളുകളിൽ ഇത്തരം കൂടുതൽ റൂട്ടുകൾ സ്വിഫ്റ്റിനു കൈമാറും. നഷ്ടമുള്ളതൊന്നും സ്വിഫ്റ്റ് ഏറ്റെടുക്കാനുമിടയില്ല. അതോടെ, കെഎസ്ആർടിസി കൂടുതൽ നഷ്ടത്തിലേക്കു കൂപ്പുകുത്തുമെന്ന കാര്യത്തിൽ സംശയമില്ല. നിലനിൽക്കാൻ മറ്റു മാർഗങ്ങൾ കണ്ടെത്തിയില്ലെങ്കിൽ അതു കെഎസ്ആർടിസിയുടെ മരണമണിയാകുകയും ചെയ്യും.
മറ്റൊരു കാര്യം, വിവിധ ഡിപ്പോകളിലായി 2800 ബസുകൾ തുരുന്പെടുത്തു നശിക്കുന്നതിനിടെയാണ് 700 പുതിയ ബസുകൾക്ക് അനുമതി എന്നതാണ്. പരമാവധി ഉപയോഗിച്ചതോ ഉപയോഗശൂന്യമായതോ മാത്രമായിരുന്നില്ല ആ ബസുകളത്രയും. യഥാസമയം നന്നാക്കാതെയും ഉപയോഗിക്കാതെയും കിടന്നതുകൊണ്ടു നശിച്ചുപോയവയുമുണ്ട്. അധ്വാനിച്ച പണംകൊണ്ടു സന്പാദിച്ച ഒരു വസ്തുവും ഇങ്ങനെ നശിക്കാൻ ആരും അനുവദിക്കില്ല.
യഥാസമയം സർക്കാർ ഖജനാവിൽനിന്നുള്ള ദാനം കൊണ്ടു മാത്രം ആർഭാടമായി കഴിഞ്ഞ കെഎസ്ആർടിസിക്ക് അതു മനസിലാകില്ല. തീർന്നില്ല. വാടകക്കരാർ വ്യവസ്ഥയിൽ നിരത്തിലിറക്കിയ 10 ഇലക്ട്രിക് ബസുകൾ ഇപ്പോൾ എവിടെയാണ്? മറ്റൊരു പരീക്ഷണമായിരുന്നു ലോ ഫ്ലോർ ബസുകൾ. സ്പെയർ പാർട്സ് വാങ്ങാൻ പണമില്ലാത്തതിനാൽ 104 ലോ ഫ്ലോർ ബസുകളാണ് വിവിധ ഡിപ്പോകളിൽ തുരുന്പെടുത്തു നശിച്ചുകൊണ്ടിരിക്കുന്നത്. യഥാർഥ കണക്ക് ഇതിലും കൂടുതലാകാനിടയുണ്ട്. ഇതിൽ 87 എസി ബസുകളുണ്ട്. വിദേശ നിർമിത എസി ബസുകൾക്ക് ഒന്നിനു വില 98 ലക്ഷം. നൂറു കോടിയോളം രൂപയുടെ ബസുകൾ ഇങ്ങനെ നശിക്കുന്നത് ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിൽ നടക്കുമോ? വർക് ഷോപ്പുകളും മെക്കാനിക്കുകളുമൊക്കെ കെഎസ്ആർടിസിക്കുണ്ട്.
പക്ഷേ, വില കൂടിയ സ്പെയർ പാർട്സ് ഇല്ലെന്ന കാരണത്താലാണ് ഇതത്രയും നശിക്കുന്നത്. ഇതുതന്നെയാകുമോ വാങ്ങാനിരിക്കുന്ന 700 സിഎൻജി ബസുകളുടെയും അവസ്ഥ? സിഎൻജി ഫില്ലിംഗ് സ്റ്റേഷനുകൾ ഇപ്പോഴത്തെ ഡിപ്പോകളിൽ തുടങ്ങാനാകുമായിരിക്കാം. പക്ഷേ, അറ്റകുറ്റപ്പണികളും സ്പെയർ പാർട്സുകളും ഉറപ്പാക്കേണ്ടതില്ലേ? കുറച്ചു ബസുകൾ വാങ്ങി വിജയപ്രദമാണോയെന്നറിഞ്ഞിട്ടു കൂടുതൽ ബസ് വാങ്ങുന്നതല്ലേ നല്ലതെന്ന ചോദ്യവുമുണ്ട്. സ്വകാര്യസംരംഭകരൊന്നും ഇത്രയും ബസുകൾ ഒന്നിച്ചു വാങ്ങുന്ന സാഹസം കാണിക്കില്ല. കാരണം നഷ്ടം വന്നാൽ പരിഹരിക്കാൻ അവർക്കു പൊതുമുതലില്ലല്ലോ.
1938ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവ് തുടങ്ങിയ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റ് 1965ൽ കെഎസ്ആർടിസി എന്ന പേരിൽ സ്വയം ഭരണ സ്ഥാപനമായി. ആനവണ്ടി എന്നു പേരുവീണ ഈ പ്രസ്ഥാനം പൊതുമേഖലാ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമായി സകലരും ചൂണ്ടിക്കാണിക്കുന്ന നിലയിലേക്ക് അധഃപതിച്ചു. കെ-സ്വിഫ്റ്റിന്റെ വിധിയും മറ്റൊന്നാകേണ്ടെങ്കിൽ പ്രഫഷണലും സുതാര്യവുമായ നടപടിക്രമങ്ങളിലൂടെ മുന്നേറേണ്ടതുണ്ട്. അല്ലെങ്കിൽ ഇത്തരം കച്ചവടങ്ങൾ കോടികളുടെ കമ്മീഷൻ കൈപ്പറ്റാനാണെന്ന ആരോപണം കൂടുതൽപേർ ഉന്നയിച്ചുതുടങ്ങും.
700 സിഎൻജി ബസുകൾ കൊള്ളാം, പക്ഷേ..!
02:28 AM May 20, 2022 | Deepika.com