നാടിന്റെ സാന്പത്തികസ്ഥിതി പരിഗണിക്കാതെ പലിശയ്ക്കു വായ്പയെടുത്തു വികസനം കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കൊക്കെ പാഠമാണ് ശ്രീലങ്ക
സാന്പത്തികമായി തകർന്ന ശ്രീലങ്കയിൽ സർക്കാർ അനുകൂലികളും പ്രക്ഷോഭകരും തമ്മിൽ തെരുവുയുദ്ധമെന്നത് വാർത്തയ്ക്കപ്പുറം ലോകത്തിനു മുന്നറിയിപ്പായി മാറിയിരിക്കുന്നു. സർക്കാരിന്റെ കെടുകാര്യസ്ഥതയും കുടുംബവാഴ്ചയും ധാർഷ്ട്യവും അഴിമതിയും മുതൽ ദീർഘവീക്ഷണമില്ലാത്ത വിദേശവായ്പവരെ ഒരു രാജ്യത്തെ സാന്പത്തികമായി നശിപ്പിക്കുന്നതിന് ഉദാഹരണമായിരിക്കുകയാണ് ശ്രീലങ്ക. കോവിഡ് പ്രതിസന്ധി പ്രശ്നങ്ങൾ രൂക്ഷമാക്കുകയും ചെയ്തു. ഭക്ഷണവും ഇന്ധനവും ഉൾപ്പെടെ ഒന്നും കിട്ടാനില്ലാത്തതും പണപ്പെരുപ്പം മൂലം അവശ്യവസ്തുക്കൾക്കു പതിന്മടങ്ങു വിലയായതും ജനങ്ങളുടെ കൈയിൽ പണമില്ലാതായതും ആഭ്യന്തരകലാപത്തിലേക്കു രാജ്യത്തെ തള്ളിയിട്ടു. ജനം തെരുവിലിറങ്ങി.
അധികാരമൊഴിയാൻ തയാറാകാതിരുന്ന സർക്കാർ, ദേശീയ സർക്കാർ രൂപീകരിക്കുന്നതിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സർക്കാർ വരുത്തിവച്ച വിനാശത്തിൽ പങ്കാളിയാകാനുള്ള കെണിയിൽ പെടാതെ പ്രതിപക്ഷവും മാറിനിന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനും അടിച്ചമർത്താനാവാത്തവിധം കാര്യങ്ങൾ കൈവിട്ടുപോയതോടെ ശ്രീലങ്കയ്ക്കു തീപിടിച്ചു. പിടിച്ചുനിൽക്കാനുള്ള സകല ശ്രമങ്ങളും പാളിയതോടെയാണ് മഹിന്ദ രാജപക്സെ തിങ്കളാഴ്ച പ്രധാനമന്ത്രിപദം രാജിവച്ചത്. മഹിന്ദയുടെയും അദ്ദേഹത്തിന്റെ ഒപ്പമുള്ള പലരുടെയും വീടുകൾ പ്രതിഷേധക്കാർ കത്തിച്ചു ചാന്പലാക്കി. ജനക്കൂട്ടത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭരണകക്ഷി എംപി അമരകീർത്തി അത്തുകോറല വെടിവച്ചു ജീവനൊടുക്കി.
സാന്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയെ തകർത്തതെങ്കിൽ ആ കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്വം ഒരു കുടുംബത്തിന്റെ തലയിലാണെന്നതും ആമുഖമായി പറയേണ്ടിയിരിക്കുന്നു. ആരും നിർബന്ധിച്ചിട്ടല്ല, അധികാരക്കൊതിമൂലം രാജപക്സെ കുടുംബം അതു സ്വയം തലയിലേറ്റുകയായിരുന്നു. ജ്യേഷ്ഠൻ മഹിന്ദ രാജപക്സെ പ്രധാനമന്ത്രി, അനുജൻ ഗോത്താബയ പ്രസിഡന്റ്, സഹോദരന്മാരായ ബാസിൽ രാജപക്സെ ധനമന്ത്രി, ചമൽ രാജപക്സെ കൃഷിമന്ത്രി. കൂടാതെ, മഹിന്ദയുടെ മൂത്തമകൻ നമൽ കായികവകുപ്പു മന്ത്രി, ചമലിന്റെ മകൻ ശശീന്ദ്ര, കുടുംബത്തിലെ മരുമകനായ നിപുണ റണാവക എന്നിവരും കാബിനറ്റിലുണ്ട്. ഇവരെക്കൂടാതെ രാജപക്സെ കുടുംബത്തിലെ 40 പേരെങ്കിലും സർക്കാരിന്റെ നിർണായക ചുമതലകളിലുണ്ടെന്നാണു റിപ്പോർട്ടുകൾ. അധികാര ദുർവിനിയോഗത്തിനു ലോകത്തെവിടെയെങ്കിലും ഇത്ര വലിയ ദുർമാതൃകയുണ്ടാവില്ല. ശ്രീലങ്ക പൊതുജന പെരുമന പാർട്ടി നേതാവായ മഹിന്ദ രാജപക്സെ 2005ലാണ് പ്രസിഡന്റായത്.
തമിഴ് ഈഴത്തിനുവേണ്ടി പോരാടിയിരുന്ന തീവ്രവാദ സംഘടനയായിരുന്ന എൽടിടിഇയെയും തലവൻ വേലുപ്പിള്ള പ്രഭാകരനെയും ഇല്ലാതാക്കിയതോടെ സിംഹളരുടെ പ്രീതിക്കു പാത്രമായ മഹിന്ദ അതു മുതലെടുത്ത് ശ്രീലങ്കയെ കുടുംബസ്വത്താക്കി മാറ്റുകയായിരുന്നു. രണ്ടു തവണയിലേറെ പ്രസിഡന്റ് സ്ഥാനത്തു തുടരാനാവില്ലെന്ന ഭരണഘടനാ നിബന്ധന മാറ്റി 2015ൽ വീണ്ടും മത്സരിച്ചെങ്കിലും വിമതനായി മത്സരിച്ച പാർട്ടിക്കാരൻ മൈത്രിപാല സിരിസേനയോടു പരാജയപ്പെട്ടു. 2019ൽ പ്രധാനമന്ത്രിയായി മഹിന്ദ വീണ്ടും അധികാരത്തിലെത്തി.
ഭക്ഷണകാര്യത്തിലുൾപ്പെടെ ഒന്നിലും സ്വയംപര്യാപ്തമല്ലാത്തതിനാൽ വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ശ്രീലങ്കയ്ക്ക്. വായ്പകൾ നൽകുന്നതിൽ ചൈനയായിരുന്നു മുന്നിൽ. തിരിച്ചടവു മുടങ്ങിയതോടെ ചൈനയിൽനിന്നു വായ്പയെടുത്തു തുടങ്ങിയ പദ്ധതികൾ പലതും അവരുടെ നിയന്ത്രണത്തിലായി. അയൽരാജ്യമെന്ന നിലയിലും ശ്രീലങ്കയിൽ ചൈനയുടെ അമിതമായ സ്വാധീനം ഉണ്ടാകാതിരിക്കാനും ഇന്ത്യയും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്.
നാടിന്റെ സാന്പത്തികസ്ഥിതി പരിഗണിക്കാതെ പലിശയ്ക്കു വായ്പയെടുത്തു വികസനം കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കൊക്കെ പാഠമാണ് ശ്രീലങ്ക. ടൂറിസവും കൃഷിയുമാണ് ശ്രീലങ്കയുടെ പ്രധാന വരുമാനം. 2019ലെ ഈസ്റ്റർ ദിനത്തിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലിലും നടത്തിയ സ്ഫോടനങ്ങളിൽ 270 പേർ കൊല്ലപ്പെട്ടതും കോവിഡുമൊക്കെ ടൂറിസത്തെ പ്രതികൂലമായി ബാധിച്ചു.
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാൻ രാസവളങ്ങൾ ഒറ്റയടിക്കു നിരോധിച്ചതോടെ കാർഷികോത്പാദന മേഖലയും തകർന്നു. കയറ്റുമതി ഇല്ലാതായതോടെ വിദേശനാണ്യശേഖരവും കാലിയായി. തെരഞ്ഞെടുപ്പിൽ മഹിന്ദ നല്കിയ വാഗ്ദാനമനുസരിച്ച് നികുതിയിളവ് പ്രഖ്യാപിച്ചതോടെ 30 ശതമാനം നികുതിദായകർ കുറഞ്ഞു. സർക്കാരിന്റെ വരുമാനം പെട്ടെന്നു കൂപ്പുകുത്തിയെന്നു മാത്രമല്ല, അന്താരാഷ്ട്ര ഏജൻസികളുടെ ക്രെഡിറ്റ് റേറ്റിംഗിൽ ശ്രീലങ്ക പിന്നിലാകുകയും ചെയ്തു. വിദേശവായ്പയ്ക്കുള്ള വഴികളും ഇതോടെ അടഞ്ഞു.
പ്രതിപക്ഷം പുതിയ സർക്കാർ രൂപീകരിച്ചാലും മാന്ത്രികവടി നീട്ടി പരിഹരിക്കാനാവുന്നതല്ല മേൽപ്പറഞ്ഞ പ്രതിസന്ധികളൊന്നും. ലോകരാഷ്ട്രങ്ങളുടെ സഹായമില്ലാതെ ശ്രീലങ്കയുടെ പട്ടിണിപോലും മാറില്ല. രാജപക്സെ കുടുംബത്തെ അധികാരത്തിന്റെ എല്ലാ തലങ്ങളിൽനിന്നും ഒഴിവാക്കിക്കൊണ്ട് പുതിയൊരു തുടക്കമിടുകയും വിദേശരാജ്യങ്ങളുടെയും ഇന്റർനാഷണൽ മോണിട്ടറി ഫണ്ടിന്റെയും വിശ്വാസ്യത ആർജിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടത്. വായ്പകളല്ല, സ്വയംപര്യാപ്തതയാണ് രാജ്യത്തിന്റെ കരുത്തെന്നു തിരിച്ചറിയുകയും വേണം.
ശ്രീലങ്ക: വാർത്തയും മുന്നറിയിപ്പും
01:03 AM May 11, 2022 | Deepika.com