മനുഷ്യരെ കൊല്ലുകയും അവരുടെ വിയർപ്പിന്റെ നനവിൽ പച്ചപിടിച്ച കൃഷിയിടങ്ങൾ ചവിട്ടിമെതിക്കുകയും ചെയ്യുന്ന കാട്ടുമൃഗങ്ങൾക്കു സംരക്ഷണമൊരുക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്സാഹം കാണുന്പോൾ ജനങ്ങൾ കൂടുതൽ നിസഹായരാകുകയാണ്. ഒരു വശത്തു വന്യമൃഗങ്ങൾ, മറുവശത്ത് സർക്കാരുകൾ... ഇതെന്താ ജന്തുസ്ഥാനോ?
പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത മാധവ് ഗാഡ്ഗിൽ പലപ്പോഴും ജനങ്ങളെ പരിഗണിച്ചില്ലെന്ന ആക്ഷേപം കേട്ടിട്ടുള്ളയാളാണ്. കർഷകരെയും അവരുടെ ജീവിതരീതിയെയും വരുമാന മാർഗങ്ങളെയും അവഗണിച്ചുള്ള അപ്രായോഗികമായ പ്രകൃതി സംരക്ഷണ ചിന്തകളല്ലേ അദ്ദേഹത്തിന്റേതെന്നു ചിന്തിക്കുന്നവർ ഇപ്പോഴുമുണ്ട്. എന്നാൽ, താൻ കർഷകവിരുദ്ധനല്ലെന്നും തന്റെ റിപ്പോർട്ടുകൾ വായിച്ചിട്ടില്ലാത്തവരാണ് വിമർശിക്കുന്നതെന്നും അദ്ദേഹവും വ്യക്തമാക്കിയിരുന്നു. എന്നാലിതാ, അദ്ദേഹത്തിൽനിന്ന് അപ്രതീക്ഷിതമായ ഒരു പ്രതികരണം വന്നിരിക്കുന്നു.
രാജ്യത്തെ വന്യജീവി (സംരക്ഷണ നിയമം) ജനവിരുദ്ധമാണെന്നും അതു ഭേഗഗതി ചെയ്യുകയല്ല, റദ്ദാക്കുകയാണു വേണ്ടതെന്നുമാണ് ‘ദ ഹിന്ദു’ പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്. അവിശ്വസനീയതയോടെയാണ് കർഷകർ ഇതു ശ്രവിച്ചത്. കാരണം, വന്യജീവി ആക്രമണത്തിൽ മുച്ചൂടും നശിച്ച അവർ പതിറ്റാണ്ടുകളായി അധികാരികളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന അതേ കാര്യമാണ് ഗാഡ്ഗിൽ ഇപ്പോൾ അടിവരയിട്ടു പറഞ്ഞിരിക്കുന്നത്. കപട വന്യജീവി-പരിസ്ഥിതിവാദികളുടെ തട്ടിപ്പു സിദ്ധാന്തങ്ങൾക്കു ചുട്ട മറുപടിയാണിത്. പാവപ്പെട്ട കർഷകരുടെ നെഞ്ചത്ത് അഴിമതിയുടെയും അഹന്തയുടെയും സിംഹാസനമിട്ടു വിരാജിക്കുന്ന വനംവകുപ്പിന്റെ കരണത്തേറ്റ അടിയുമാണ്. കാരണം, വനംവകുപ്പ് അഴിമതി നിറഞ്ഞതും ജനവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണെന്നു വ്യക്തമാണെന്നും ഗാഡ്ഗിൽ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതുവല്ലതും അറിയുന്നുണ്ടോ?
വന്യജീവി നിയമം പുനഃപരിശോധിക്കണമെന്ന് അടുത്തയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് പുനഃപരിശോധിക്കുകയല്ല റദ്ദാക്കുകയാണു വേണ്ടതെന്ന് അദ്ദേഹം തീർത്തു പറഞ്ഞത്. അദ്ദേഹം പറഞ്ഞതിലെ പ്രസക്തഭാഗങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. “നിലവിലെ വന്യജീവി (സംരക്ഷണ) നിയമം ജിനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഇതു റദ്ദാക്കണം. വന്യജീവികൾ പുനരുത്പാദിപ്പിക്കാവുന്ന പ്രകൃതി വിഭവമാണ്. അത് ഇടയ്ക്കു വിളവെടുക്കേണ്ടതുണ്ട്. നഗരങ്ങളിൽ ജീവിക്കുന്ന വന്യജീവി ലോബി ഒരിക്കലും സാധാരണ മനുഷ്യന്റെ ശബ്ദം കേൾക്കാനാഗ്രഹിക്കുന്നില്ല. വന്യജീവികളുടെ എണ്ണം കുറയുന്നെന്ന വാദം തെറ്റാണ്. 1975 മുതലുള്ള ആനകളുടെ കണക്കെടുത്താൽ അവയുടെ എണ്ണം മൂന്നിരട്ടിയായി.
കടുവകളുടെ എണ്ണവും വർധിച്ചു. അവ ജനവാസകേന്ദ്രങ്ങളിലെത്തി ജനങ്ങളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. വന്യജീവികളെ വേട്ടയാടുന്ന കാര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നിട്ടു ഗ്രാമവാസികളുടെമേൽ കുറ്റം ചുമത്താൻ അവർ ശ്രമിക്കുന്നു. ഇതുപോലെയാണ് നഗര പരിസ്ഥിതിവാദികൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്.
വന്യമൃഗം മനുഷ്യനെ ആക്രമിക്കുന്പോൾ അതു ഭരണഘടനാവിരുദ്ധമാണ്. ആ ആക്രമണത്തെ ചെറുക്കുന്ന നിങ്ങൾ കുറ്റവാളിയാകുന്നത് എന്തടിസ്ഥാനത്തിലാണ്? കൊള്ളക്കാർ ആക്രമിച്ചാൽ പ്രാണരക്ഷാർഥം നിങ്ങൾ ചിലപ്പോൾ കൊന്നെന്നുവരും. എന്നാൽ, ഒരു കാട്ടുപന്നി നിങ്ങളുടെ വയലിൽ വന്ന് നിങ്ങളുടെ ഉപജീവനമാർഗം കവർന്നാലോ? വന്യജീവികൾ പുനരുപയോഗിക്കപ്പെടേണ്ട വിഭവമാണെന്നു വിദേശരാജ്യങ്ങൾ കരുതുന്നു. വന്യജീവികളുടെ മാംസം വിൽക്കാൻ കഴിയുമെന്നു സ്കാൻഡിനേവിയക്കാർ പറഞ്ഞുതരുന്നു. വിദേശ സുഹൃത്തുക്കൾക്കൊപ്പമിരുന്നു മാനിറച്ചികൊണ്ടുള്ള വിഭവം ഞാൻ കഴിച്ചിട്ടുണ്ട്. ആഴമേറിയ ജനാധിപത്യ വികേന്ദ്രീകരണമുണ്ടായാൽ ജനം എല്ലായിടവും സംരക്ഷിച്ചുകൊള്ളും.’’
കാട്ടുപന്നിയെ കൊല്ലാനായില്ലെങ്കിൽ കൃഷി നടത്താനാവാത്ത സ്ഥിതിയാണെന്നു പറഞ്ഞ് കോഴിക്കോട് മുതുകാട് സിഎംസി കോൺവെന്റിലെ സിസ്റ്റർ ജോഫി വി ഫാം എന്ന സംഘടനയുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ 13 പേർക്ക് കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് അനുമതി കൊടുക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് കോടതി ഉത്തരവിട്ടത്. സംസ്ഥാന സർക്കാരിന്റെ അനാസ്ഥകൊണ്ടല്ലേ കർഷകർക്ക് കോടതി കയറേണ്ടിവരുന്നത്? കഴിഞ്ഞ മാർച്ചിലാണ് മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നിയെ ഒരു വർഷത്തേക്കെങ്കിലും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിർദാക്ഷിണ്യം തള്ളിയത്.
കേന്ദ്രസർക്കാർ പരിഗണിക്കാതെ വന്നതോടെ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചുകൊല്ലാനുള്ള അനുമതി കേരളം ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചത് തെല്ലാശ്വാസമായിട്ടുണ്ട്. പക്ഷേ, അതുകൊണ്ടായില്ല. കഴിഞ്ഞ 11 വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടത് 1,299 മനുഷ്യരാണെന്നു വനംവകുപ്പിന്റെതന്നെ കണക്കുകൾ പറയുന്നു. അതിലേറെയാണു പരിക്കേറ്റവർ. സ്വന്തം ജനങ്ങളോട് അൽപ്പമെങ്കിലും പ്രതിബദ്ധതയുള്ള ഒരു സർക്കാരിനും തലകുനിച്ചല്ലാതെ ഇത്തമൊരു കണക്ക് അവതരിപ്പിക്കാനാവില്ല. ആയിരങ്ങളാണ് വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരം ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത്. മനുഷ്യരെ കൊല്ലുകയും അവരുടെ വിയർപ്പിന്റെ നനവിൽ പച്ചപിടിച്ച കൃഷിയിടങ്ങൾ ചവിട്ടിമെതിക്കുകയും ചെയ്യുന്ന കാട്ടുമൃഗങ്ങൾക്കു സംരക്ഷണമൊരുക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്സാഹം കാണുന്പോൾ ജനങ്ങൾ കൂടുതൽ നിസഹായരാകുകയാണ്. ഒരു വശത്തു വന്യമൃഗങ്ങൾ, മറുവശത്ത് സർക്കാരുകൾ... ഇതെന്താ ജന്തുസ്ഥാനോ?
ഇത്രയും അറിഞ്ഞാൽ മതി. നിങ്ങൾ ഇക്കാലമത്രയും പ്രകൃതിസംരക്ഷണത്തിന്റെ അവസാനവാക്കെന്നു പറഞ്ഞ ഗാഡ്ഗിലിന്റെ പുതിയ വെളിപ്പെടുത്തലുകൾക്കു ചെവികൊടുക്കുമോ? വന്യജീവി നിയമം തിരുത്താനെങ്കിലും കേരളം കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുമോ? കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ്-എൻഡിഎ മുന്നണികളുടെ പ്രതികരണം അറിയാൻ താത്പര്യമുണ്ട്. തങ്ങളുടെ ഏറെനാളായുള്ള ആവലാതിക്കു പരിഹാരമുണ്ടാക്കുന്നവർ ആരായാലും അവരോടു കേരളത്തിലെ കർഷകസമൂഹം കടപ്പെട്ടിരിക്കും. അല്ലാത്ത പക്ഷം, തെരഞ്ഞെടുപ്പു കാലങ്ങളിൽ ഉൾപ്പെടെ കർഷകർ നിങ്ങളെ മറക്കില്ലെന്നു മറക്കരുത്.
അധികാരികളറിഞ്ഞോ ഗാഡ്ഗിൽ പറഞ്ഞത് ?
12:09 AM May 06, 2022 | Deepika.com