അപകടമേഖലകളിൽ ആദ്യമെത്തുന്നത് പോലീസോ ഫയർഫോഴ്സോ ഒന്നുമല്ല സമീപവാസികളാണെന്നതാണു യാഥാർഥ്യം. അതുകൊണ്ടുതന്നെ പൊതുജനങ്ങളിലെ അവബോധം
പരമപ്രധാനമാണ്.
ഒരു ദിവസം മാത്രം ആറു കൗമാരപ്രായക്കാർ മുങ്ങിമരിച്ച വാർത്തയാണ് കഴിഞ്ഞ വ്യാഴാഴ്ച കേരളം കേട്ടത്. നമ്മുടെ കുഞ്ഞുങ്ങളെ മരണത്തിന്റെ ആഴങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകാൻ വായ് പിളർന്നിരിക്കുകയാണോ കേരളത്തിലെ ജലാശയങ്ങളത്രയും? അവധിക്കാലത്ത് ഇത്തരം അപകടമരണങ്ങൾ കൂടുമെന്നറിയാമായിട്ടും കരയിൽ കാഴ്ചക്കാരായി നിൽക്കുന്നതിൽ സർക്കാരുമുണ്ടോ? തൃശൂരിൽ ചാവക്കാട്ടും കോട്ടയത്ത് ഏറ്റുമാനൂരിലും മലപ്പുറത്ത് പൂക്കോട്ടുപാടത്തുമാണ് ദാരുണ മരണങ്ങൾ ഉണ്ടായത്. 15നും 18നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് മുങ്ങിമരിച്ചത്. ഈ നഷ്ടം നമ്മോടു കണക്കു ചോദിക്കുന്നു, മുൻകരുതലുകളെടുക്കാൻ ഇനിയെത്ര ജലസമാധി വേണമെന്ന്?
ഏറ്റുമാനൂരിൽ നാലു കുട്ടികളാണ് മീനച്ചിലാറ്റിൽ വ്യാഴാഴ്ച ഉച്ചയോടെ കുളിക്കാനിറങ്ങിയത്. ഇതിൽ നവീനും അമലും ഒഴുക്കിൽപ്പെട്ടു കാൽകുഴഞ്ഞ് മുങ്ങിത്താഴുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയവർ രക്ഷാപ്രവർത്തനം നടത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചാവക്കാട്ട്, കൂട്ടുകാരായ അഞ്ചുപേരായിരുന്നു ചെമ്മീൻ കെട്ടിൽ കുളിക്കാനിറങ്ങിയത്. ഇതിൽ സൂര്യ, വരുൺ, മുഹാദീൻ എന്നിവർ ചെളിനിറഞ്ഞ കുഴിയിൽ മുങ്ങിത്താണു.
മൂന്നുപേരെയും കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. മലപ്പുറത്ത് കുതിരപ്പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ വി.പി. റിഷാൻ എന്ന കുട്ടിയാണു മരിച്ചത്. അകാലത്തിൽ മരണക്കയത്തിലേക്കു താഴ്ന്നുപോയ ഈ ആറു കുട്ടികൾ കേരളത്തിന്റെ നൊന്പരമായി മാറിയിരിക്കുന്നു. ദുരന്തങ്ങൾ സംഭവിക്കുന്പോൾ മാത്രം വലിയവായിൽ നടത്തുന്ന പ്രസംഗങ്ങൾ പോരാ ഇത്തരം ദുരന്തങ്ങൾ തടയാൻ.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് വർഷം തോറും 1600 പേരെങ്കിലും മുങ്ങിമരിക്കുന്നുണ്ട് കേരളത്തിൽ. 580 കിലോമീറ്ററിലേറെ നീണ്ടുകിടക്കുന്ന കടൽത്തീരവും 34 കായലുകളും 44 നദികളും ആയിരക്കണക്കിനു തോടുകളും കൈത്തോടുകളും അരുവികളും വെള്ളച്ചാട്ടങ്ങളും വെള്ളക്കെട്ടുകളും ചുറ്റുമതിൽ കെട്ടാത്ത കുളങ്ങളും കിണറുകളുമൊക്കെയുള്ള സംസ്ഥാനത്ത് ഒന്നിനും ഒരു സുരക്ഷയുമില്ലാത്ത സ്ഥിതിയാണ്. വ്യാഴാഴ്ച തന്നെയാണ് കോട്ടയം കടുത്തുരുത്തിയിൽ തെരുവുനായയെ പേടിച്ച് ഓടിയ കുട്ടി ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണതും അദ്ഭുതകരമായി രക്ഷിച്ചതും.
ഒഴുക്കും ആഴവും മാത്രമല്ല, വെള്ളത്തിനടിയിലെ കുരുക്കാകുന്ന ചെളിയും വഴുക്കുന്നപാറയും ചുഴികളും അടിയൊഴുക്കും ഉപേക്ഷിക്കപ്പെട്ട അപകടകരമായ വസ്തുക്കളുമൊക്കെ ദുരന്തം ക്ഷണിച്ചുവരുത്തുന്നവയാണ്. ഇത്തരം അപകടസാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് പ്രാദേശിക ഭരണകൂടങ്ങൾക്കു കൃത്യമായ കണക്കുകളോ മുൻകരുതൽ നടപടികളോ ഇല്ലെന്നതാണ് പരിതാപകരം. അപ്രതീക്ഷിത ദുരന്തങ്ങളെ നമുക്കു തടയാനായെന്നുവരില്ല.
എന്നാൽ മനുഷ്യനിർമിത ദുരന്തങ്ങളാണോ സംസ്ഥാനത്തെ മുങ്ങിമരണങ്ങളിലേറെയുമെന്ന ചോദ്യമുന്നയിച്ചാണ് ഏപ്രിൽ കടന്നുപോകുന്നത്. അല്ലെങ്കിൽ, റോഡ് സുരക്ഷയ്ക്കുവേണ്ടി കോടികൾ ചെലവഴിച്ച് സുരക്ഷാമുൻകരുതലുകളും ബോധവത്കരണവും ശിക്ഷാനടപടികളുമൊക്കെ നടത്തുന്ന സർക്കാർ റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്ന ജലാശയങ്ങളുടെ കാര്യത്തിൽ എന്തു നടപടികളാണ് എടുത്തിട്ടുള്ളതെന്നു പറയട്ടെ. നിന്തൽ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ചർച്ച തുടങ്ങിയിട്ടുതന്നെ കാലമെത്രയായി?
കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ ജലാശയങ്ങളിലെ അപകടങ്ങളും മുങ്ങിമരണങ്ങളും ഒഴിവാക്കാൻ കെ.വി. സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരിക്കാൻ തീരുമാനിച്ചത് ശ്രദ്ധേയമാണ്. ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ച സാഹചര്യത്തിലായിരുന്നു ഇടപെടൽ.
വാർഡ്തല ജാഗ്രതാസമിതികൾ രൂപീകരിക്കുക, ജലാശയങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളും അപകടം സംഭവിച്ചാൽ ബന്ധപ്പെടേണ്ടവരുടെ ഫോൺനന്പരുകളും ഉൾപ്പെടുത്തിയുള്ള സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുക, ക്ഷേത്രക്കുളങ്ങളിൽ നിരീക്ഷകരും പ്രവേശനസമയവും ഉണ്ടായിരിക്കുക, ജലാശയങ്ങളിൽ കൃത്യമായ ഇടവേളകളിൽ പോലീസ് പരിശോധന നടത്തുക, കുളങ്ങൾക്കു നടുവിൽ ശ്വാസമെടുത്തു നിൽക്കാവുന്ന തരത്തിലുള്ള ട്രാക്കുകൾ നിർമിക്കുക, അഴീക്കോട് സന്പൂർണ നീന്തൽ പരിശീലന മണ്ഡലമാക്കുക തുടങ്ങിയ ദീർഘകാലാടിസ്ഥാനത്തിലുള്ള പരിപാടികളാണ് അവർ ആസുത്രണം ചെയ്തിരിക്കുന്നത്. ഇതൊക്കെ എല്ലായിടത്തും നടപ്പാക്കാവുന്നതേയുള്ളൂ.
അപകടമേഖലകളിൽ ആദ്യമെത്തുന്നത് പോലീസോ ഫയർഫോഴ്സോ ഒന്നുമല്ല സമീപവാസികളാണെന്നതാണു യാഥാർഥ്യം. അതുകൊണ്ടുതന്നെ പൊതുജനങ്ങളിലെ അവബോധം പരമപ്രധാനമാണ്. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മുങ്ങിമരണങ്ങൾക്കു സാധ്യതയേറുന്ന അവധിക്കാലമാണിത്. ആത്മാർഥതയോടെ സർക്കാർ നനഞ്ഞിറങ്ങിയാൽ നമ്മുടെ കുട്ടികൾ അപകടമില്ലാതെ കുളിച്ചുകയറിക്കൊള്ളും.
മുങ്ങിമരണങ്ങൾ: അധികൃതർ കാഴ്ചക്കാരാകരുത്
11:46 PM Apr 29, 2022 | Deepika.com