അവകാശപ്പെട്ട ഭൂമി ഉടമയ്ക്ക് നിയമാനുസൃതം രേഖയിലാക്കി കൊടുക്കുക എന്നതാവണം പുതിയ നിയമത്തിന്റെ ലക്ഷ്യം. മറ്റൊരാളുടെയോ അനധികൃതമായി നേടിയതോ സർക്കാരിന്റെയോ പുറന്പോക്കോ ഉൾപ്പെടെ അവകാശപ്പെടാത്തതോ ആയ ഭൂമി കൈക്കലാക്കാനുള്ള നിരവധി ശ്രമങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
റീസർവേയിൽ അധികമായി കാണുന്ന ഭൂമി കൈവശക്കാരനു ക്രമപ്പെടുത്തി നൽകാനുള്ള നിയമം ഓർഡിനൻസായി കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുകയാണ്. ഭൂമി സംബന്ധിച്ചു കാലങ്ങളായി തുടരുന്ന പ്രതിസന്ധികളിലൊന്നു പരിഹരിക്കാനുള്ള ശ്രമം നല്ല കാര്യമായിട്ടാണ് പൊതുജനം വിലയിരുത്തുന്നത്. നടപ്പായാൽ കേരളത്തിൽ ഉടമസ്ഥനില്ലാത്ത ഭൂമി ഉണ്ടാകില്ല.
വിൽക്കുന്ന സമയത്ത് ഭൂവുടമയ്ക്ക് യഥാർഥ ഭൂമിയുടെ വിലയും കിട്ടും. പക്ഷേ, ഒരാൾക്കു ഗുണകരമായി വരുന്ന ഈ ക്രമപ്പെടുത്തൽ അയൽക്കാരനു ദോഷമായി ഭവിക്കാൻ പാടില്ല. അതുപോലെ നിഷിപ്ത താത്പര്യക്കാർ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി നിയമാനുസൃതം സ്വന്തമാക്കാനുള്ള സുവർണാവസരമായി നിയമം മാറുകയുമരുത്. അതിനൊക്കെയുള്ള പഴുതുകൾ ഒഴിവാക്കിയാകും സർക്കാർ ഇതു നടപ്പാക്കുക എന്നു പ്രതീക്ഷിക്കാം.
ആധാരത്തിൽ രേഖപ്പെടുത്തിരിക്കുന്നതിലും അധികം ഭൂമി കൈവശമുണ്ടെങ്കിൽ കൂടുതലുള്ളത് കൈവശക്കാരന്റെ പേരിൽ ക്രമപ്പെടുത്തി നൽകുന്നതിനായി കേരളാ വെസ്റ്റിംഗ് ആൻഡ് ലാൻഡ് അസൈൻമെന്റ് ആക്ടിന്റെ കരടിനാണ് റവന്യുവകുപ്പ് രൂപം നൽകി നിയമവകുപ്പിനു കൈമാറുന്നത്. ഭൂമിയുടെ അളവിലും പേരിലുമൊക്കെ വ്യത്യാസങ്ങളുണ്ടെന്നു പറഞ്ഞ് 1.14 ലക്ഷം പരാതികൾ ഇപ്പോൾത്തന്നെയുണ്ടെന്നറിയുന്നു. റീസർവേ പൂർത്തിയാകുന്ന മുറയ്ക്ക് ഇതു വർധിക്കും.
അധികഭൂമിക്ക് നിശ്ചത തുക ഒടുക്കി കരവും അടച്ച് കൈവശം വയ്ക്കാം. ഉദാഹരണത്തിന് ആധാരത്തിൽ 10 സെന്റ് ഭൂമിയുള്ളത് റീസർവേയിൽ 11 സെന്റ് എന്നു കണ്ടെത്തിയാൽ അധികമുള്ള ഒരു സെന്റ് ക്രമപ്പെടുത്തി നൽകും. ഇങ്ങനെ ഉടമസ്ഥാവകാശം ലഭിക്കുന്നതിനു ഭൂമിയുടെ അതിരിലുള്ള ഭൂവുടമകളുടെ സമ്മതപത്രം വാങ്ങേണ്ടതുണ്ട്. തഹസിൽദാർ തലത്തിലുള്ള ഉദ്യോഗസ്ഥന്, ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂമി കൈവശം വച്ചിരിക്കുന്നവർക്കു വിട്ടുനൽകാവുന്നതാണ്. അഞ്ച് സെന്റ് വരെയുള്ള അധികഭൂമിക്ക് ഫീസ് അടയ്ക്കേണ്ടതില്ല. അഞ്ചുമുതൽ 10 സെന്റ് വരെ, 10 സെന്റിനു മുകളിൽ 25 സെന്റ് വരെ, 25 സെന്റിനു മുകളിൽ ഒരേക്കർ വരെ, അതിനു മുകളിൽ എന്നിങ്ങനെയുള്ള സ്ലാബുകളാക്കി തിരിച്ച് ഭൂമിയുടെ ന്യായവിലയുടെ നിശ്ചിത ശതമാനമായിരിക്കും ഈടാക്കുന്നത്.
നിലവിൽ അധികഭൂമി പോക്കുവരവു ചെയ്തു കരമടയ്ക്കാൻ 1964ലെ “സർവേ അതിരടയാള ചട്ട’’മനുസരിച്ച് വ്യവസ്ഥയുണ്ട്. നികുതിയടയ്ക്കാനുള്ള അനുമതി എന്നതിനപ്പുറം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ലഭിക്കുന്നില്ലെന്നുള്ളതാണ് ആ നിയമത്തിന്റെ അപര്യാപ്തത. ഉടമസ്ഥാവകാശത്തിനു കോടതിയെ സമീപിക്കേണ്ടിവരും. അഞ്ചു ശതമാനംവരെ അധിക വിസ്തീർണം തഹസിൽദാർക്കും അതിനു മുകളിൽ ജില്ലാ കളക്ടർക്കും അനുവദിക്കാമെന്ന് 2020ൽ റവന്യുവകുപ്പ് ഉത്തരവിറക്കിയിരുന്നു. പക്ഷേ, വർധിച്ചുവന്ന പരാതികളിലേറെയും പരിഹരിക്കപ്പെട്ടില്ല. ഇതിനൊക്കെ പരിഹാരമാകും പുതിയ നിയമം എന്നാണു പ്രതീക്ഷ.
അവകാശപ്പെട്ട ഭൂമി ഉടമയ്ക്ക് നിയമാനുസൃതം രേഖയിലാക്കി കൊടുക്കുക എന്നതാവണം പുതിയ നിയമത്തിന്റെ ലക്ഷ്യം. മറ്റൊരാളുടെയോ അനധികൃതമായി നേടിയതോ സർക്കാരിന്റെയോ പുറന്പോക്കോ ഉൾപ്പെടെ അവകാശപ്പെടാത്തതോ ആയ ഭൂമി കൈക്കലാക്കാനുള്ള നിരവധി ശ്രമങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഏക്കറുകളോളം വരുന്ന ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈവശപ്പെടുത്താനുള്ള ശ്രമങ്ങളും മുൻകൂട്ടി കാണുകതന്നെ വേണം. നിയമം നടപ്പാക്കിയാൽ ആദ്യമേതന്നെ അത്തരക്കാർ അധികൃതരെ സമീപിക്കാനുമിടയുണ്ട്. അതിനാൽ കുറച്ചു കഴിയുന്പോൾ അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി നിയമം റദ്ദാക്കിയാൽ അവർക്കുവേണ്ടിയാണ് സർക്കാർ നിയമം കൊണ്ടുവന്നതെന്ന ആക്ഷേപത്തിനുമിടയാക്കും.
മറ്റു ചില സംശയങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്ന് അതിരിനോടു ചേർന്നുള്ള സ്ഥലമുടമയുടെ സമ്മതപത്രമാണ്. മുന്പ് വലിയ അളവിൽ ഒന്നിച്ചു കിടന്നതും തുണ്ടുകളാക്കി വിറ്റതുമായ ഭൂമിയെ സംബന്ധിച്ചു തൊട്ടടുത്ത സ്ഥലത്താകണമെന്നില്ല കുറവു വരുന്നത്. ഏതാനും അതിരുകൾക്കപ്പുറമുള്ള പ്ലോട്ടിലാകാം കുറവു വരുന്നത്. പുതിയ നിയമമനുസരിച്ച്, തൊട്ടടുത്ത ഭൂമിയല്ലാത്തതിനാൽ അയാളുടെ സമ്മതപത്രം ആവശ്യമില്ലെന്നാണ് അറിയുന്നത്. ഇതിൽ വ്യക്തതയുണ്ടാകണം. മറ്റൊരു കാര്യം, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കൈക്കൂലി വാങ്ങാനുള്ള പുതിയൊരു അവസരം സൃഷ്ടിക്കാതെ സൂക്ഷിക്കണമെന്നതാണ്. ജനങ്ങൾക്ക് അർഹതയുള്ള കാര്യങ്ങൾപ്പോലും നടപ്പാക്കിക്കിട്ടണമെങ്കിൽ ഉദ്യോഗസ്ഥർ കനിയണമെന്ന നില കേരളത്തിലുണ്ട്.
പ്രത്യേകിച്ചും വില്ലേജ്, താലൂക്ക് തലങ്ങളിൽ. നടപടിക്രമങ്ങൾ സുതാര്യമാകണം. സ്വജനപക്ഷപാതത്തിനോ ഭൂ മാഫിയയെ സഹായിക്കുന്നതിനോ ഉദ്യോഗസ്ഥപ്രഭുത്വത്തിനോ വഴിയൊരുക്കാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തേണ്ടതുണ്ട്. പരിമതികളും അപകടസാധ്യതകളുമുണ്ടെങ്കിലും ജനങ്ങൾക്കു ഗുണകരവും സർക്കാരിനു വരുമാനം ലഭിക്കുന്നതുമായ ഒരു നടപടി എത്രയും പെട്ടെന്നു നടപ്പാക്കുകയാണു വേണ്ടത്.
അധികമുള്ള കൈവശഭൂമി ഉടമയ്ക്കു ലഭിക്കട്ടെ
11:17 PM Apr 26, 2022 | Deepika.com