ചെയ്യുന്ന ജോലിക്ക് ഉചിതമായ ശന്പളം കൃത്യമായി തരണമെന്നു പറയുന്നതു മനസിലാക്കാം. പക്ഷേ, വാങ്ങുന്ന ശന്പളത്തിനു കൃത്യമായി ജോലി ചെയ്യാൻ നിർബന്ധിക്കരുത് എന്നൊക്കെ യൂണിയൻ പറഞ്ഞാൽ ആത്മാർഥമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് എന്തൊരു നാണക്കേടാണ്!
ശന്പളം വാങ്ങുന്നയാൾ നിശ്ചിതസമയം ജോലിയെടുക്കണമെന്നു പറഞ്ഞാൽ “നാട്ടുകാരേ ഓടിവായോ ഞങ്ങളെ ബന്ദിയാക്കിയേ’’ എന്നു നിലവിളിക്കുന്നതെന്തിനാണ്? നികുതിപ്പണം നൽകുന്നതിലൂടെ സർക്കാർ ജീവനക്കാരുടെ യഥാർഥ ശന്പളദാതാക്കളായ പൊതുജനത്തിന്റേതാണു സംശയം. ജീവനക്കാർ കൃത്യമായി ജോലിയെടുക്കുന്നുണ്ട് എന്നുറപ്പാക്കാൻ സെക്രട്ടേറിയറ്റിൽ ഏർപ്പെടുത്തുന്ന പുതിയ സംവിധാനമാണ് ആക്സസ് കൺട്രോൾ സിസ്റ്റം. ഇതിനെതിരേയാണു ജീവനക്കാരുടെ സംഘടന “ജീവനക്കാരെ ബന്ദിയാക്കാനുള്ള നീക്കം ഉപേക്ഷിക്കുക’’ എന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഓഫീസിലെത്തുന്നവർ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ നിശ്ചിത സമയത്തിലേറെ പുറത്തു പോയാൽ ശന്പളത്തിൽ കുറവുണ്ടാകും. അത്രയേ കാര്യമുള്ളു. സർക്കാർ ഓഫീസുകളിലെ കാലിയായിക്കിടക്കുന്ന കസേരകളിൽ ജീവനക്കാരെ ഇരുത്തുകയാണു ലക്ഷ്യം. ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണിത്. ആദ്യം സെക്രട്ടേറിയറ്റിലും തുടർന്ന് എല്ലാ സർക്കാർ ഓഫീസുകളിലും നടപ്പാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ചെയ്യുന്ന ജോലിക്ക് ഉചിതമായ ശന്പളം കൃത്യമായി തരണമെന്നു പറയുന്നതു മനസിലാക്കാം. പക്ഷേ, വാങ്ങുന്ന ശന്പളത്തിനു കൃത്യമായി ജോലി ചെയ്യാൻ നിർബന്ധിക്കരുത് എന്നൊക്കെ യൂണിയൻ പറഞ്ഞാൽ ആത്മാർഥമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് എന്തൊരു നാണക്കേടാണ്!
നിലവിലുള്ള പഞ്ചിംഗ് കാർഡിനു പകരം ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലൂടെയാകും ഇനി സർക്കാർ ഓഫീസുകളിലേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള പോക്കും. ജോലിക്കു കയറിയശേഷം മുങ്ങുന്ന പണി ഇനി എളുപ്പമല്ല. മതിയായ കാരണം കൂടാതെ തിരിച്ചെത്താൻ അരമണിക്കൂറിലേറെ വൈകിയാൽ ശന്പളം കൈകാര്യം ചെയ്യുന്ന ‘സ്പാർക്’ വെബ്സൈറ്റിലേക്കു വിവരം ചെല്ലും. ഓഫീസ് ആവശ്യങ്ങൾക്കു പുറത്തു പോകുന്നതിനു തടസമൊന്നുമില്ല. അതിന് ആവശ്യമായ സംവിധാനം ഏർപ്പെടുത്തുമെന്നു സർക്കാർ അറിയിച്ചിട്ടുമുണ്ട്.
നിലവിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ രാവിലെ വരുന്പോഴും വൈകിട്ടു പോകുന്പോഴും അറ്റൻഡൻസ് സിസ്റ്റമനുസരിച്ചു പഞ്ച് ചെയ്യുന്നുണ്ട്. പക്ഷേ, അതിനർഥം രണ്ടിനുമിടയ്ക്കുള്ള സമയം അവർ തങ്ങളുടെ സീറ്റിലുണ്ടെന്നല്ല. രാവിലെ പഞ്ച് ചെയ്തശേഷം പുറത്തുപോയാലും സുരക്ഷാ ജീവനക്കാരൊന്നും തടയില്ല. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുമൊക്കെ പോകാം. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് നടപ്പാക്കാൻ തീരുമാനിച്ച ആക്സസ് കൺട്രോൾ സിസ്റ്റത്തിന് 1.97 കോടി രൂപയാണ് ചെലവ്. 56 ലക്ഷം രൂപ ഇതിനായി കെൽട്രോണിനു നൽകിയെന്നാണ് അറിയുന്നത്. സംവിധാനം സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ സെക്രട്ടേറിയറ്റിലെത്തിയപ്പോഴാണ് ജീവനക്കാർ ഇതേക്കുറിച്ച് അറിയുന്നത്.
തുടർന്നാണ് സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസ്താവനയിറക്കിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കു പുറത്തുപോകുന്നവർക്കു പുതിയ സംവിധാനം പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ഒരു വാദം. അതിനുള്ള പരിഹാരമുണ്ടെന്നു സർക്കാർ പറഞ്ഞുകഴിഞ്ഞു. പിന്നെ ജീവനക്കാരുടെ വിവിധ സൊസൈറ്റികളുടെ പ്രവർത്തനം ഓഫീസ് സമയത്തുതന്നെയാണ് നടത്തുന്നത്. ഇതിനു തടസമാകുമെന്നും പറയുന്നു. ഇതല്ലാതെ, കഴന്പുള്ള ന്യായങ്ങളൊന്നും പ്രസ്താവനയിൽ പറയുന്നില്ല.
സൊസൈറ്റി ജോലികളും ജീവനക്കാർക്കുവേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങളും സാന്പത്തിക ഇടപാടുകളുമൊക്കെ ജോലിസമയത്തു നടത്തുന്നതിനൊക്കെ ഒരു നിയന്ത്രണം വരുത്തേണ്ടതല്ലേ. അതിന്റെ ഭാരവാഹികളൊക്കെ നിലവിൽ ചെയ്യുന്ന ഔദ്യോഗിക ജോലികളെക്കുറിച്ചു ജീവനക്കാർക്കുതന്നെ അറിയാമല്ലോ. അതു മാത്രമല്ല, യൂണിയൻ പ്രവർത്തനവും രാഷ്ട്രീയവുമൊക്കെ ഇങ്ങനെ ശന്പളം വാങ്ങിയാണു നടത്തുന്നതെങ്കിൽ അതിനൊക്കെ ഒരവസാനം വേണ്ടേ?
പ്രഫഷണലായ പല സ്വകാര്യസ്ഥാപനങ്ങളിലും പണ്ടേ നടപ്പാക്കിയതാണ് ഈ സംവിധാനം.
ശന്പളം വാങ്ങുന്നുണ്ടെങ്കിൽ ജോലിയും ചെയ്യുന്നുണ്ടെന്ന് അഭിമാനിക്കുന്ന അവർക്കൊന്നും ഇതൊരു തടസമായി തോന്നിയിട്ടില്ല. സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം വിറളിപിടിക്കുന്നുണ്ടെങ്കിൽ അതിനർഥം അവർക്കു മറച്ചുപിടിക്കാൻ എന്തൊക്കെയോ ഉണ്ടെന്നു മാത്രമാണ്. ഇത്രയും കാലം അനുഭവിച്ചുവന്ന എന്തൊക്കെയോ നഷ്ടപ്പെടുന്നതിന്റെ വേവലാതിയല്ലാതെ മറ്റെന്താണിത്? മിനിറ്റുകൾകൊണ്ട് തീരുമാനമാക്കാവുന്ന കാര്യങ്ങൾക്കുപോലും ദിവസങ്ങളോളം സെക്രട്ടേറിയറ്റിൽ കയറിയിറങ്ങിയവരൊക്കെ കുത്തഴിഞ്ഞ സർക്കാർ സംവിധാനത്തിന്റെ ഇരകളാണ്. നാലുപേരു കേട്ടാൽ മൂക്കത്തു വിരൽവയ്ക്കാത്ത എന്തെങ്കിലുമുണ്ടെങ്കിൽ ജീവനക്കാരുടെ ഭാഗം കേൾക്കുന്നതിൽ തെറ്റില്ല. മറിച്ചു പ്രസ്താവനയിൽ പറഞ്ഞതു മാത്രമാണു തടസമെങ്കിൽ കേട്ടമട്ടു നടിക്കാതെ കാര്യങ്ങളങ്ങു നടക്കട്ടെ. അങ്ങനെയെങ്കിലും ജനങ്ങളുടെ കഷ്ടപ്പാടിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാകട്ടെ.
സെക്രട്ടേറിയറ്റിലെ ബന്ദിനാടകം അനുവദിക്കരുത്
11:41 PM Apr 20, 2022 | Deepika.com