ഈസ്റ്റർ വെറും സന്തോഷത്തിന്റെ ദിവസമല്ല. അതിനൊരു അടയാളമുണ്ട്. ആണിപ്പഴുതുകളുടെ അടയാളം. ചോരക്കറ ഉണങ്ങിയിട്ടില്ലാത്ത മുറിവിന്റെ മുദ്ര. അതില്ലാത്തതൊന്നും ഉയിർപ്പല്ല. അധ്വാനത്തിന്റെയും സഹനത്തിന്റെയും അടയാളങ്ങളില്ലാതെ, കുറുക്കുവഴിയിൽ നേടിയ വിജയങ്ങളെ ഉയിർത്തെഴുന്നേൽപ്പെന്ന് ആഘോഷിക്കാനാവില്ല.
മൂന്നാം നാൾ യേശു ഉയിർത്തെഴുന്നേറ്റു എന്നതിനെ അന്വർഥമാക്കുംവിധമാണ് ഇത്തവണ ലോകം ഈസ്റ്റർ ആഘോഷിക്കുന്നത്. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വർഷവും വീടുകളിൽനിന്നു പുറത്തിറങ്ങാനാകുമായിരുന്നില്ല. ഇനിയെത്ര കാലം ഇങ്ങനെ എന്ന ചോദ്യത്തിനു താത്കാലികമായെങ്കിലും വിരാമമിട്ടുകൊണ്ടാണ് ഇന്നു പുലരുംമുന്പേ പള്ളിമണികൾ മുഴങ്ങിയത്. ഈസ്റ്ററും വിഷുവും പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിലും തിരക്കേറി. സാന്പത്തിക പരാധീനതകളുടെ നാളുകൾ അവസാനിക്കുകയാണെന്നു കരുതാം. കോവിഡിനുമുന്പ് ഉയിർപ്പുതിരുനാളാഘോഷിക്കാൻ പള്ളികളിലെത്തിയിരുന്ന പലരും ഇന്നു നമ്മോടൊപ്പമില്ല. അകാലത്തിൽ കൊഴിഞ്ഞ പ്രിയപ്പെട്ടവരുടെ ഓർമകൾ ഉയിർപ്പിന്റെ പ്രത്യാശയുമായി ചേർത്തുവയ്ക്കാം.
ഈസ്റ്റർ വെറും സന്തോഷത്തിന്റെ ദിവസമല്ല. അതിനൊരു അടയാളമുണ്ട്. ആണിപ്പഴുതുകളുടെ അടയാളം. ചോരക്കറ ഉണങ്ങിയിട്ടില്ലാത്ത മുറിവിന്റെ മുദ്ര. അതില്ലാത്തതൊന്നും ഉയിർപ്പല്ല. അധ്വാനത്തിന്റെയും സഹനത്തിന്റെയും അടയാളങ്ങളില്ലാതെ കുറുക്കുവഴിയിൽ നേടിയ വിജയങ്ങളെ ഉയിർത്തെഴുന്നേൽപ്പെന്ന് ആഘോഷിക്കാനാവില്ല. ജറൂസലെമിൽ വച്ച് ശിഷ്യന്മാർക്കു മുന്നിൽ പ്രത്യക്ഷനായ യേശു അവരോടു പറയുന്നുണ്ട്, “എന്റെ കൈകളും കാലുകളും കണ്ട് ഇതു ഞാൻ തന്നെയാണെന്നു മനസിലാക്കുവിൻ.’’ യേശു പ്രത്യക്ഷനായപ്പോൾ സ്ഥലത്തില്ലാതിരുന്ന ദീദിമോസ് എന്ന തോമസ് പറഞ്ഞത്, “അവന്റെ കൈകളിൽ ആണിപ്പഴുതുകൾ കാണുകയും അവയിൽ എന്റെ വിരലുകൾ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈകൾ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല” എന്നാണ്. എട്ടു ദിവസത്തിനുശേഷം വീണ്ടും യേശു പ്രത്യക്ഷനായി. അവൻ തോമസിനോടു പറഞ്ഞു: “നിന്റെ വിരൽ ഇവിടെ കൊണ്ടുവരിക. എന്റെ കൈകൾ കാണുക; നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക.’’ വേദനകൾക്കൊടുവിൽ ഉയിർത്തെഴുന്നേൽപ്പുണ്ടാകുമെന്നു മാത്രമല്ല, ഉയിർത്തെഴുന്നേറ്റവരിൽ അതിന്റെ അടയാളങ്ങളുണ്ടെന്നുമാണ് ബൈബിൾ പറയുന്നത്.
ഇത്തരം അടയാളങ്ങൾ വഹിക്കുന്നവർ നമുക്കൊപ്പം കഴിയുന്നുണ്ടെങ്കിലും നാം തിരിച്ചറിയുന്നില്ലെന്നതാണ് യാഥാർഥ്യം. ജറൂസലെമിൽനിന്ന് എമ്മാവൂസിലേക്കു യാത്ര ചെയ്യുകയായിരുന്ന ശിഷ്യന്മാർക്കും സംഭവിച്ചത് അതാണ്. യാത്രാമധ്യേ യേശുവും അടുത്തെത്തി അവരോടൊപ്പം യാത്ര ചെയ്തു. പക്ഷേ, തങ്ങളോടൊപ്പം കൂടിയിരിക്കുന്നത് യേശുവാണെന്ന് അവർക്കു മനസിലായില്ല. ഇന്നും സംഭവിക്കുന്നത് ഇതാണ്. ഉണങ്ങാത്ത മുറിവുകളുമായി നമ്മുടെ വീടുകളിലും സമൂഹത്തിലും കഴിയുന്നവരെ തിരിച്ചറിയേണ്ട സമയമാണ് ഉയിർപ്പുതിരുനാൾ. മാതാപിതാക്കളുടെ കൈകൾ പിടിച്ച് ഹൃദയംകൊണ്ട് അതിലേക്കു നോക്കിയാൽ കാണാവുന്നതേയുള്ളൂ കരിപുരണ്ട കൈകളിലെ മുറിപ്പാടുകൾ. സമൂഹത്തിലുമുണ്ട് അത്തരക്കാർ. ഒരു നേട്ടവുമുണ്ടാക്കാതെ മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നവർ, മറ്റുള്ളവർക്ക് ഉയിർത്തെഴുന്നേല്ക്കാൻ അവസരം കൊടുക്കുന്നവർ. മാനസിക ന്യൂനതയുള്ളവർക്കായുള്ള ഒരു ഭവനത്തിന്റെ നടത്തിപ്പുകാരനായ വൈദികൻ ഇന്നലെ പറഞ്ഞത്, വർഷങ്ങളായി താൻ ഈസ്റ്റർ ആഘോഷത്തിനായി സ്വന്തം വീട്ടിലേക്കു പോയിട്ടില്ലെന്നും കുട്ടികൾ ഉൾപ്പെടെയുള്ള നാല്പതോളം പേർക്ക് താനില്ലാതെ പറ്റുകയില്ല എന്നുമാണ്. ഇത്തരം മനുഷ്യരാണ് തടസങ്ങളുടെ കല്ലുകൾ ഉരുട്ടിമാറ്റി ഉയിർത്തെഴുന്നേല്പിനു വഴിയൊരുക്കുന്ന, കൈകളിൽ ആണിപ്പഴുതുകൾ വഹിക്കുന്നവർ. അനാഥർക്കും സമൂഹത്തിൽ തനിച്ചായവർക്കുംവേണ്ടി സ്വന്തം ആഹ്ലാദങ്ങൾ മാറ്റിവയ്ക്കുന്നവരെല്ലാം ഉയിർപ്പിന്റെ അണിയറശില്പികളാണ്.
അതേസമയം മറ്റുള്ളവരുടെ ഉയിർത്തെഴുന്നേല്പിന്റെ വഴികൾ അടയ്ക്കുന്നവരുമുണ്ട് നമ്മുടെ സമൂഹത്തിൽ. സർക്കാർ ഓഫീസിന്റെ കസേരകളിലെ ഉദ്യോഗസ്ഥപ്രഭുത്വം മുതൽ മന്ത്രിക്കസേരകളിലെ അവസാനിക്കാത്ത ധാർഷ്ട്യങ്ങളിൽ വരെ അവരുണ്ട്. തങ്ങളുടെ ജീവിതത്തിൽ എന്നെങ്കിലുമുണ്ടാകാനിടയുള്ള ഒരു നല്ല നാളേക്കുവേണ്ടി എത്ര മനുഷ്യരാണ് സർക്കാരോഫീസുകൾ കയറിയിറങ്ങുന്നത്. “നാളെ വാ’’എന്നു നിരന്തരം പറഞ്ഞു പാവപ്പെട്ടവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങളും അവകാശങ്ങളും അവഗണിക്കുന്നവർ തടയുന്നത് അവരുടെ ഉയിർത്തെഴുന്നേല്പാണ്.
ഒരു വിദ്യാഭ്യാസ വായ്പ, ഒരു തുണ്ടു ഭൂമിയുടെ പട്ടയം, കുടിയൊഴിപ്പിക്കപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം, ഒരു ചികിത്സാ സഹായം... എത്രയെത്ര ഉയിർത്തെഴുന്നേല്പുകൾക്കു മുകളിലാണ് നാം അനാവശ്യ തടസങ്ങളുടെ കല്ലുകൾ ഉരുട്ടിവച്ചിരിക്കുന്നത്. ഏതെങ്കിലും കല്ലുകൾക്കു മുകളിലാണോ നമ്മളും ഇരിക്കുന്നതെന്നു കണ്ടെത്താൻ ഇതാണു സമയം. എല്ലാ അനീതികൾക്കും അസമത്വങ്ങൾക്കുമെതിരേ പൊരുതുന്ന മനുഷ്യർക്കു പ്രത്യാശയാണ് ഉയിർപ്പുതിരുനാൾ. ചിലിയൻ കവി പാബ്ലോ നെരൂദയുടെ വരികൾ കേൾക്കുക: “എല്ലാ പൂവുകളെയും നിങ്ങൾക്കു കൊഴിച്ചുകളയാനായേക്കാം. പക്ഷേ, വസന്തത്തെ തടയാൻ നിങ്ങൾക്കാവില്ല.’’ അതേ, ഉയിർപ്പുതിരുനാൾ വസന്തകാലമാണ്. അതു വരികതന്നെ ചെയ്യും. ഉറപ്പാണ് ഉയിർപ്പ്.
സഹനമുദ്രകളുമായി ഉയിർപ്പുതിരുനാൾ
01:33 AM Apr 17, 2022 | Deepika.com