പരസ്പരം സ്നേഹിക്കണമെന്നും മറ്റുള്ളവർക്കുവേണ്ടി ജീവൻ നൽകുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നുമാണ് ഓരോ പെസഹായും ലോകത്തെ ഓർമിപ്പിക്കുന്നത്. യേശു പകുത്തുകൊടുത്ത അപ്പവും വീഞ്ഞും സ്വീകരിക്കുന്നതോടെ ക്രൈസ്തവർ വലിയ ഉത്തരവാദിത്വത്തെ
ഏറ്റെടുക്കുകയാണ്.
1495ൽ ഉത്തര ഇറ്റലിയിലെ മിലാൻ നഗരത്തിലുള്ള സാന്റാ മരിയ കോൺവെന്റ് മുറിയുടെ ചുവരിലാണ് ലിയോണാർഡോ ഡാവിഞ്ചി വിശ്വപ്രസിദ്ധമായ അന്ത്യ അത്താഴം എന്ന ചിത്രം വരയ്ക്കാൻ തുടങ്ങിയത്. രണ്ടു വർഷത്തിലേറെ സമയമെടുത്ത് അന്ന് അദ്ദേഹം വരയ്ക്കാൻ ശ്രമിച്ചത് സംഘർഷഭരിതമായ ഒരു രാത്രിയുടെ അപൂർവ നിമിഷങ്ങളായിരുന്നു.
ക്രൂശിക്കപ്പെടുന്നതിനു മുന്പ് യേശു തന്റെ 12 ശിഷ്യന്മാരുമൊത്ത് ജറൂസലെമിലെ ഒരു മുറിയിൽ ഒത്തുകൂടി അത്താഴം പങ്കുവച്ച ദിവസമായിരുന്നു അത്. അതിനിടെ “നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും”എന്ന് യേശു പറഞ്ഞതിനു തൊട്ടടുത്ത നിമിഷത്തിന്റെ വൈകാരികതകളാണ് ഡാവിഞ്ചി ‘ലാസ്റ്റ് സപ്പറി’ൽ പകർത്തിയിരിക്കുന്നത്. ഹൃദയഭേദകമായ ഒരു നിമിഷമായിരുന്നു അത്.
ഇടതുനിന്ന് അഞ്ചാമതായി മേശയിൽ കൈയൂന്നി യേശുവിനെ നോക്കുന്ന ഒറ്റുകാരൻ യൂദാസും അതാരായിരിക്കുമെന്നു പരസ്പരം ചോദിക്കുന്ന മറ്റു ശിഷ്യരുമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാൽ, ഡാവിഞ്ചിയുടെ ചിത്രത്തിലില്ലാത്ത ചില രംഗങ്ങളും അവിടെ നടന്നു. അതിൽ സുപ്രധാനമായതാണ് വിശുദ്ധ കുർബാനയുടെ സ്ഥാപനം. കൂടെ കൊണ്ടുനടന്ന സ്നേഹിതൻ ഒറ്റിക്കൊടുക്കാൻ പണം കൈപ്പറ്റിയതിന്റെയും മരണത്തെ മുഖാമുഖം കാണുന്നതിന്റെയും കൊടിയ വേദനയ്ക്കിടെ സ്നേഹത്തിന്റെ കൂദാശ സ്ഥാപിക്കുകയായിരുന്നു ദൈവപുത്രൻ. അതിന്റെ സ്മരണയിലാണ് ക്രൈസ്തവർ ഇന്നു പെസഹാ ആചരിക്കുന്നത്.
നിസാരമെന്നു തോന്നുന്നതും ചരിത്രത്തിൽ ഉദാഹരണങ്ങളില്ലാത്തതുമായ മറ്റൊരു കാര്യവും അവിടെ നടന്നു. അത്രയും കാലം ശിഷ്യന്മാരെയും ലോകത്തെയും പഠിപ്പിച്ച സ്നേഹത്തിന്റെ ഉദാത്ത മാതൃക മരണത്തിന്റെ തലേന്ന് യേശു പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്തു. അത്താഴത്തിനിടെ അവൻ എഴുന്നേറ്റ് മേലങ്കി മാറ്റി ഒരു തൂവാലയെടുത്ത് അരയിൽ കെട്ടി. ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ കാലുകൾ കഴുകിത്തുടച്ചു. അത് ശിഷ്യന്മാർക്ക് വിശ്വസിക്കാനാവാത്ത കാര്യമായിരുന്നു. പക്ഷേ, അതിനുശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദം കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം.’’ ആരായിരിക്കണം തന്റെ ശിഷ്യർ എന്നതിനുള്ള ഉത്തരം ആ വാക്കുകളിലുണ്ട്.
മനുഷ്യന്റെ ആത്മസംഘർഷങ്ങളുടെയും അക്രമാസക്തമായ വിദ്വേഷത്തിന്റെയും ഉറവിടങ്ങളെയാണ് യേശു കഴുകി വിശുദ്ധീകരിക്കാൻ ശ്രമിച്ചത്. എന്നാലിന്നും അവസാനിക്കാത്ത ഈഗോയിലും ഗർവിലും അകത്തും പുറത്തുമൊക്കെ യുദ്ധങ്ങളുമായി സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ് മനുഷ്യൻ. പരസ്പരം കാലുകൾ കഴുകാൻ തക്കവിധം വിനയാന്വിതരാകാൻ ആഹ്വാനം ചെയ്തുകൊണ്ട് ഒരു രാത്രികൂടി സമാഗതമായിരിക്കുന്നു.
പരസ്പരം സ്നേഹിക്കണമെന്നും മറ്റുള്ളവർക്കുവേണ്ടി ജീവൻ നൽകുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നുമാണ് ഈ പെസഹായും ലോകത്തെ ഓർമിപ്പിക്കുന്നത്. യേശു പകുത്തുകൊടുത്ത അപ്പവും വീഞ്ഞും സ്വീകരിക്കുന്നതോടെ ക്രൈസ്തവർ വലിയ ഉത്തരവാദിത്വത്തെ ഏറ്റെടുക്കുകയാണ്.
ഇന്നു ദേവാലയങ്ങളിൽ ദിവ്യബലിമധ്യേ വൈദികൻ 12 പേരുടെ കാലുകൾ കഴുകി ചുംബിക്കും. വിശുദ്ധ കുർബാനയുടെ സ്മരണയിൽ വീടുകളിൽ അപ്പവും പാലുമുണ്ടാക്കും. കുടുംബനാഥന്മാർ അപ്പം മുറിച്ച് എല്ലാവർക്കും കൈകളിലെടുത്തു കൊടുക്കും. അതാണ് നമ്മുടെ ആചാരം.
പക്ഷേ, നിനക്കായെന്റെ ശരീരം, നിനക്കായെന്റെ രക്തം, നിനക്കായെന്റെ ജീവിതം, നിനക്കായെന്റെ സ്നേഹം എന്നൊക്കെ ആത്മാർഥമായി പറയാൻ നമ്മിൽ എത്രപേർക്കു കഴിയും? കുടുംബബന്ധങ്ങൾ ശൈഥില്യത്തിന്റെ പുതിയ മാനങ്ങളിലൂടെയാണു കടന്നുപോകുന്നത്. കൊലപാതകങ്ങളുടെ പുതിയ പരീക്ഷണങ്ങളാണ് പലയിടത്തും കേൾക്കുന്നത്. മാതാപിതാക്കൾ മക്കളെയും മക്കൾ മാതാപിതാക്കളെയും ഭർത്താവ് ഭാര്യയെയും ഭാര്യ ഭർത്താവിനെയും മർദിക്കുന്നു, കൊല്ലുന്നു. കാമുകനോടൊപ്പം ജീവിക്കാൻവേണ്ടി മൂന്നു വയസുള്ള മകനെ അമ്മ കൊന്നെന്നു വാർത്ത വന്നിട്ട് ഏറെനേരമായില്ല.
ഒരു കൂരയ്ക്കു കീഴിൽ കഴിയുന്പോഴും നിസാര വഴക്കുകളുടെ പേരിൽ ഒന്നു സംസാരിക്കാൻപോലും വയ്യാത്തവിധം അകലങ്ങളിലായവർ എത്രയുണ്ട് നമ്മുടെ വീടുകളിൽ. ഒന്നിച്ചൊരു അത്താഴം കഴിക്കാൻപോലും ഒരു മേശയ്ക്കു ചുറ്റുമിരിക്കാൻ കഴിയാത്തവർ, വിദേശങ്ങളിൽ കഴിയുന്ന സന്പന്നരായ മക്കളെ വർഷങ്ങളായി കാണാനാകാതെ കടുത്ത ഏകാന്തതയിൽ കഴിയുന്ന മാതാപിതാക്കൾ, മുറിച്ചുകൊടുക്കാൻ ആളില്ലാതെ, വൃദ്ധസദനങ്ങളിൽ കണ്ണീരുപ്പിൽ മുക്കി ഈ രാത്രിയിൽ അപ്പം കഴിക്കാനിരിക്കുന്ന മാതാപിതാക്കൾ...
നമുക്ക് ആത്മപരിശോധന നടത്താൻ ഒരു പെസഹാ ബാക്കിയായിരിക്കുന്നു. അതിനുള്ള ദിവസമാണിന്ന്. തിരുത്താനുള്ള സമയം ആർക്കും അനന്തമായി ലഭിക്കുന്നില്ലെന്നും ഓർമിപ്പിക്കുന്നുണ്ട് പെസഹാ. യൂദാസിനു തിരുത്താനായില്ല. അയാൾ തൂങ്ങിമരിച്ച സ്ഥലം യേശുവും ശിഷ്യരും പെസഹാ ഭക്ഷിച്ച മുറിയിൽനിന്നു വിളിപ്പാടകലെയാണ്. സ്നേഹത്തിന്റെ ഒരു ആലിംഗനത്തിനും യൂദാസിന്റേതല്ലാത്ത ഒരു ചുംബനത്തിനും തീരുമാനമെടുത്തുകൊണ്ട് നമുക്കൊരു പെസഹാമേശയൊരുക്കാം.
സ്നേഹപൂർവം പെസഹാ
02:27 AM Apr 14, 2022 | Deepika.com