കർഷകകുടുംബങ്ങളിൽ ജപ്തിനടപടികൾ തുടരുകയാണ്. സബ്സിഡികൾ ഒന്നൊന്നായി ഇല്ലാതാകുന്നു. വീണുകിടക്കുന്ന നെല്ല് കൊയ്തെടുക്കാൻ അടിയന്തരനടപടിയുണ്ടാകണം. പ്രശ്നം ഗുരുതരമാണ്.
പത്തനംതിട്ട ജില്ലയിലെ നിരണത്ത് ജീവനൊടുക്കിയ കർഷകൻ, നമ്മുടെ ദ്രവിച്ചതും പൊള്ളയുമായ വികസനക്കൊന്പുകളിലാണു തൂങ്ങിനിന്നാടുന്നത്. രാജീവൻ കയറിയിറങ്ങി നടന്ന, വിയർപ്പുചിന്തിയ കൃഷിയിടം, അടിസ്ഥാനപരവും സുസ്ഥിരവുമായ വികസനത്തെക്കുറിച്ച് നിങ്ങൾക്കൊരു ചുക്കുമറിയില്ലെന്നു സർക്കാരിനെ ഓർമിപ്പിക്കുന്നു. അതേ, കർഷകനെ മരിക്കാൻ വിട്ടുകൊടുത്തുകൊണ്ട് നാമെന്തു കാർഷികവിപ്ലവമാണു നടത്തുന്നത്?
ഓരോ ദിവസവും പാടത്തുനിന്നും തോട്ടങ്ങളിൽനിന്നുമൊക്കെ കർഷകർ എന്നെന്നേക്കുമായി കൃഷിയുപേക്ഷിച്ചു പോകുന്നു. വർധിച്ചുവരുന്ന കൃഷിച്ചെലവും മുടക്കുമുതൽപോലും കിട്ടാനില്ലാത്ത അവസ്ഥയും പണിക്കാരുടെ അഭാവവും അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭവുമൊക്കെച്ചേർന്നു ഞെരുക്കുന്പോഴും കുറേ നിസഹായർ ഇപ്പോഴും രാപ്പകൽ വിയർപ്പൊഴുക്കുകയാണ്, എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാൻ. എന്നിട്ടും രക്ഷയില്ലെന്നു വരുന്പോഴാണ് പ്രാണനു തുല്യം കരുതിയിരുന്ന കൃഷിയിടങ്ങളിൽനിന്ന് അവർ പ്രാണനുപേക്ഷിച്ചു പോകുന്നത്.
നിരണത്തു ജീവനൊടുക്കിയ കർഷകനും സംഭവിച്ചത് അതാണ്. പാട്ടത്തിനെടുത്തതുൾപ്പെടെ പത്തേക്കറിലായിരുന്നു സംഘം ചേർന്നുള്ള കൃഷി. രാജീവനും ഭാര്യയുമുൾപ്പെടെ എല്ലുമുറിയെ പണിതെങ്കിലും കഴിഞ്ഞ കൊല്ലം വേനൽമഴയിൽ ലക്ഷങ്ങളുടെ കൃഷിനാശമാണുണ്ടായത്. നഷ്ടപരിഹാരമായി സർക്കാരിൽനിന്നു ലഭിച്ചത് ആളൊന്നുക്ക് വെറും 2000 രൂപ. എത്ര അപഹാസ്യമാണിത്! കടബാധ്യത തീർക്കാനാണ് ഇത്തവണ രാജീവൻ പുഞ്ചക്കൃഷിക്കിറങ്ങിയത്. ബാങ്കുകളിൽനിന്നും അയൽക്കൂട്ട, സ്വാശ്രയസംഘങ്ങളിൽനിന്നുമായി വായ്പയെടുത്തായിരുന്നു കൃഷി. ഇക്കഴിഞ്ഞ ദിവസങ്ങളിലെ വേനൽമഴയിൽ പാടം മുങ്ങി. തന്റെ പാഴായിപ്പോയ കഠിനാധ്വാനവും സ്വപ്നങ്ങളുമൊക്കെ കൊയ്യാറായ നെന്മണികളോടൊപ്പം മണ്ണോടു ചേർന്നുകിടക്കുന്നത് അദ്ദേഹം കണ്ടു. സഹായിക്കാനൊരു സർക്കാരുണ്ടെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കിൽ കഠിനാധ്വാനിയായ ആ കർഷകൻ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുമായിരുന്നോ?
ഇത് ഒരാളുടെ മാത്രം കഥയല്ല.
കേരളത്തിലെ കർഷകരുടെ ദയനീയ സ്ഥിതിയാണ്. പച്ചക്കറിയും വാഴയും കുരുമുളകും റബറുമൊക്ക വച്ചവർ വിലപിക്കുകയാണ്. പത്തനംതിട്ടയിലും ആലപ്പുഴയിലും കോട്ടയത്തുമുൾപ്പെടെ വിളഞ്ഞു പാകമായ നെല്ക്കതിരുകൾ വയലുകളിൽ കുന്പിട്ടുകിടക്കുന്നു. കൊയ്തുവച്ച നെല്ല് ശേഖരിക്കാനാളില്ലാത്തതിനാൽ കിളിർത്തു തുടങ്ങി. കിടപ്പാടവും താലിമാലയും പോലും പണയംവച്ചും അതുപോലുമില്ലാത്തവർ കൂടിയ പലിശയ്ക്കെടുത്തുമൊക്കെയാണ് കൃഷിയിറക്കിയിരിക്കുന്നത്.
നാശനഷ്ടങ്ങൾ വിലയിരുത്താനോ കർഷകരെ ആശ്വസിപ്പിക്കാനോ ഉദ്യോഗസ്ഥരൊന്നും സ്ഥലത്തെത്തിയിട്ടില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്. ഹാൻഡ്ലിംഗ് ചാർജ് നടപ്പാക്കിയിട്ടില്ല. കർഷകകുടുംബങ്ങളിൽ ജപ്തിനടപടികൾ തുടരുകയാണ്. സബ്സിഡികൾ ഒന്നൊന്നായി ഇല്ലാതാകുന്നു. വീണുകിടക്കുന്ന നെല്ല് കൊയ്തെടുക്കാൻ അടിയന്തരനടപടിയുണ്ടാകണം. പ്രശ്നം ഗുരുതരമാണ്. വേനൽമഴയിലും കാറ്റിലും കഴിഞ്ഞ 11 ദിവസത്തിനിടെ 261 കോടിയിലേറെ നഷ്ടമുണ്ടായെന്ന് കൃഷിവകുപ്പുതന്നെ പറയുന്നു.
കുട്ടനാട് പാക്കേജിന്റെ ആനുകൂല്യങ്ങളൊന്നുമില്ലാത്ത അപ്പർകുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ കഴിഞ്ഞദിവസം കൃഷിമന്ത്രി പി. പ്രസാദ് എത്തിയിരുന്നു. മുടങ്ങിക്കിടക്കുന്ന വിള ഇൻഷ്വറൻസുകൾ ഉടനെ വിതരണം ചെയ്യുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. അതു മാത്രം പോരാ, കർഷകരുടെ കണ്ണീരൊപ്പാൻ സ്ഥിരം സംവിധാനമുണ്ടായേ തീരൂ.
വില കുതിച്ചുകയറുന്ന വളത്തിനും കാലിത്തീറ്റയ്ക്കുമൊക്കെ പണം കൊടുത്തുതന്നെ സഹായിക്കണം. അപ്രതീക്ഷിത മഴയിലോ പ്രളയത്തിലോ വേനലിലോ കൃഷി നശിച്ചാൽ ഉചിതമായ നഷ്ടപരിഹാരം കൊടുക്കണം. നെൽക്കൃഷിയല്ലാതെ മറ്റൊന്നും സാധ്യമല്ലാത്ത അപ്പർകുട്ടനാടുകാർക്ക് പ്രത്യേക പദ്ധതിയുണ്ടാകണം. കൃഷിചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ മുൻകൂറായി പണം നല്കിയാൽ പാഴായിക്കിടക്കുന്ന സ്ഥലങ്ങളിൽ കൃഷിയിറക്കാൻ ആളുണ്ടാകും.
പ്രകൃതിക്ഷോഭങ്ങളിൽ കൃഷി നശിച്ചാൽ പണം തിരിച്ചുതരേണ്ടെന്നു പറഞ്ഞാൽ അവർക്കു കൃഷിചെയ്യാൻ ധൈര്യമുണ്ടാകും. ആത്മഹത്യകൾ ഒഴിവാകും. കൃഷിക്കുവേണ്ടി കടംവാങ്ങി മുടിഞ്ഞവന്റെ വീട് ജപ്തി ചെയ്യാൻ ഒരു ബാങ്കിനെയും അനുവദിക്കരുത്. വിലയിടിവുണ്ടായാൽ മെച്ചപ്പെട്ട താങ്ങുവിലയിൽ കാർഷികവിളകൾ ശേഖരിക്കാൻ സർക്കാർ തയാറാകണം. സർക്കാർ നേരിട്ടോ ഇൻഷ്വറൻസ് വ്യവസ്ഥകൾ പുതുക്കിയോ ഏതു വിധത്തിലുമാകാം.
എന്തായാലും, ഇനിയൊരു കർഷകനും കൃഷിചെയ്തതിന്റെ പേരിൽ കടംകയറി ജീവനൊടുക്കാനിടയാകരുത്. അതേ, ഡൽഹിയിൽ സമരം ചെയ്ത, പഞ്ചാബിലെയും ഹരിയാനയിലെയും യുപിയിലെയുമൊക്കെ കർഷകർക്കുവേണ്ടി നിങ്ങളൊഴുക്കിയ കണ്ണീർ മുതലക്കണ്ണീരല്ലെങ്കിൽ അതു കേരളത്തിൽ തെളിയിക്കണം. ലക്ഷക്കണക്കിനു കോടിയുടെ പദ്ധതികളുമായി അതിവേഗം കുതിക്കാൻ കൂകിപ്പായുന്നവർ ഉണ്ടചോറിനു നന്ദിയുള്ളവരാണെങ്കിൽ അതു കർഷകപക്ഷം ചേരാൻ ഇതാണവസരം. കർഷകരുടെ കണ്ണീരിൽ മുക്കരുത് ഈ വിഷുവും ഈസ്റ്ററും.
കണ്ണീർപ്പാടങ്ങളിൽ പൊലിയാനോ കർഷകജീവൻ?
01:28 AM Apr 13, 2022 | Deepika.com