കോൺഗ്രസിനു ഭരണമുള്ളത് രാജസ്ഥാനിലും ഛത്തിസ്്ഗഢിലും മാത്രമാണെങ്കിലും അവർക്ക് രാജ്യമൊട്ടാകെ വേരുകളുണ്ട്. നേതൃത്വത്തിന്റെ കഴിവുകേടുകൊണ്ടു മാത്രമാണ് അവർക്കു ജനങ്ങളെ അണിനിരത്താൻ കഴിയാത്തത്. അതേസമയം, സിപിഎമ്മിനു ചിട്ടയായ നേതൃത്വവും പാർട്ടി സംവിധാനവുമുണ്ടെങ്കിലും രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലൊഴികെ വേരുകളില്ല. ഉടനെയൊന്നും ഉണ്ടാകാനും പോകുന്നില്ല.
മുഖ്യശത്രുവിനെ കണ്ടെത്തിയും മിത്രത്തെ കണ്ടെത്താതെയും സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനു കണ്ണൂരിൽ കൊടിയിറങ്ങി. അച്ചടക്കത്തിന്റെയും സംഘടനാ ബലത്തിന്റെയും പകിട്ടിന്റെയുമൊക്കെ കാര്യത്തിൽ സമ്മേളനം ശ്രദ്ധേയവും അഭിനന്ദനാർഹവുമായിരുന്നു.
പാർട്ടി ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ മൂന്നാമതും തെരഞ്ഞെടുത്തുകൊണ്ടും ബിജെപിയെന്ന മുഖ്യ ശത്രുവിനെ നേരിടാൻ കരുത്താർജിക്കണമെന്ന ആഹ്വാനത്തോടെയുമാണ് സാർവദേശീയ ഗാനമാലപിച്ചു പഞ്ചദിന പാർട്ടി കോൺഗ്രസ് സമാപിച്ചത്. കേരളത്തിന്റെ കാര്യം പറഞ്ഞാൽ എ. വിജയരാഘവൻ പൊളിറ്റ് ബ്യൂറോ അംഗമായി. കെ.എൻ. ബാലഗോപാൽ, പി. രാജീവ്, സി.എസ്. സുജാത, പി. സതീദേവി എന്നിവരെ കേന്ദ്ര കമ്മിറ്റിയിലെടുത്തിട്ടുണ്ട്.
വനിതകളുടെ പ്രാതിനിധ്യം കേന്ദ്രകമ്മിറ്റിയിൽ 20 ശതമാനമാക്കി ഉയർത്തിയെന്നതും ചരിത്രത്തിലാദ്യമായി പൊളിറ്റ് ബ്യൂറോയിൽ ഒരു ദളിതനു പ്രവേശനം കിട്ടിയെന്നതും പുരോഗമനപരമായ നടപടികളാണ്. കൂടാതെ പാർട്ടിക്ക് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനമായ കേരളത്തിൽ തുടർഭരണം നേടിയതുവഴി പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടിയിൽ വലിയ കരുത്തുനേടാനായിരിക്കുന്നു. അദ്ദേഹത്തിന്റെ നിലപാടുകളോട് കാര്യമായ എതിർപ്പുകൾ ഉയരുന്നില്ല. സിൽവർലൈനിലടക്കം ഇതു വ്യക്തമാകുകയും ചെയ്തു. സിൽവർലൈൻ സംബന്ധിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണങ്ങളും അതിനെ അരക്കിട്ടുറപ്പിക്കുന്നു.
ഹിന്ദുത്വ ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള ബിജെപി ഭരണം രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറ തകർത്ത് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്നും ഇതിനെതിരേ മതനിരപേക്ഷ ജനാധിപത്യ ശക്തികളെ അണിനിരത്തേണ്ടത് സിപിഎമ്മിന്റെ പ്രധാന ദൗത്യമാണെന്നും യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലുണ്ട്. അതുപോലെതന്നെ നവലിബറൽ സാന്പത്തികനയവുമായി കോർപ്പറേറ്റുകളുടെ ലാഭാർത്തിക്ക് എല്ലാം അടിയറ വയ്ക്കുന്ന നയമാണ് ബിജെപിക്കും കോൺഗ്രസിനും. ഇതിനെ നേരിടാൻ സിപിഎമ്മിന്റെ കരുത്തും സ്വാധീനവും വർധിപ്പിക്കുന്നതിനുള്ള പരിപാടികളാണ് പ്രകാശ് കാരാട്ട് അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലുള്ളത്.
അതൊക്കെ ശരിയായിരിക്കാം. പക്ഷേ, പാർട്ടി അച്ചടക്കമൊന്നും പാലിക്കാൻ ബാധ്യതയില്ലാത്തതുകൊണ്ട് പൊതുജനങ്ങൾക്ക് ചില സംശയങ്ങൾ ബാക്കിയാകുന്നുണ്ട്. ഒന്നാമതു സിപിഎം ശക്തിപ്രാപിച്ചിട്ട് ബിജെപിയെ നേരിടാൻ നോക്കിയാൽ അതിന് എത്രകാലം കാത്തിരിക്കണം? 28 സംസ്ഥാനങ്ങളിൽ ഇങ്ങേയറ്റത്തുള്ള കേരളത്തിൽ മാത്രമാണ് സിപിഎമ്മിനു ഭരണവും കരുത്തുമുള്ളത്. 35 വർഷം തുടർച്ചയായി ഭരിച്ച പശ്ചിമബംഗാളിലെ 292ൽ ഒരു സീറ്റിലും സിപിഎമ്മില്ല. 25 വർഷം തുടർച്ചയായി ഭരിച്ച ത്രിപുരയിൽ 59ൽ 16 സീറ്റ്. കോൺഗ്രസിനെ ഒഴിവാക്കിയാൽ അവർ മുഖ്യപ്രതിപക്ഷമായ ഹിമാചൽപ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എന്തു ചെയ്യും? 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട ദേശീയ നിലപാട് എന്താണ്? കോൺഗ്രസിനു ഭരണമുള്ളത് രാജസ്ഥാനിലും ഛത്തിസ്്ഗഢിലും മാത്രമാണെങ്കിലും അവർക്ക് രാജ്യമൊട്ടാകെ വേരുകളുണ്ട്.
നേതൃത്വത്തിന്റെ കഴിവുകേടുകൊണ്ടു മാത്രമാണ് അവർക്കു ജനങ്ങളെ അണിനിരത്താൻ കഴിയാത്തത്. അതേസമയം, സിപിഎമ്മിനു ചിട്ടയായ നേതൃത്വവും പാർട്ടി സംവിധാനവുമുണ്ടെങ്കിലും രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലൊഴികെ വേരുകളില്ല. ഉടനെയൊന്നും ഉണ്ടാകാനും പോകുന്നില്ല. മാത്രമല്ല, ആകെ ഭരണമുള്ള കേരളത്തിന്റെ കാര്യവും പറയാനാവില്ല; പ്രത്യേകിച്ച് സിൽവർലൈൻ സിപിഎമ്മിനെ സംബന്ധിച്ചു ബ്ലാക്ക് ലൈൻ ആകാനിടയുള്ളതുകൊണ്ട്.
ഇപ്പോൾ പശ്ചിമബംഗാളിലും ത്രിപുരയിലും പാർട്ടിപ്രവർത്തകർ ആക്രമിക്കപ്പെടുന്പോൾ മാത്രം ജനാധിപത്യത്തെക്കുറിച്ചു വിലപിക്കുകയും ഇരവാദം ഉയർത്തുകയും ചെയ്യുന്ന സിപിഎം അതേ സംസ്ഥാനങ്ങളിൽ ഭരണത്തിലിരുന്ന കാലത്ത് എത്രമാത്രം ജനാധിപത്യം മറ്റുള്ളവർക്ക് അനുവദിച്ചിരിന്നുവെന്നും എന്തായിരുന്നു ധാർഷ്ട്യമെന്നുമൊക്കെയുള്ള കാര്യത്തിൽ ആത്മപരിശോധന നടത്തുന്നതു നല്ലതാണ്.
സിൽവർ ലൈനിലും ബിജെപിയെ നേരിടേണ്ട അടവുനയങ്ങളിലുമൊക്കെ നയം വ്യക്തമാക്കിയില്ലെങ്കിൽ കാര്യങ്ങൾ എളുപ്പമാകില്ല. സിപിഎമ്മിനു പാർലമെന്ററി ജനാധിപത്യമെന്നത്, കമ്യൂണിസ്റ്റ് സർവാധിപത്യത്തിലെത്താൻ ഉപയോഗിക്കുന്ന മാർഗം മാത്രമായിരിക്കെ, ഇന്ത്യയിലെ ജനങ്ങളോടു പറയാൻ പാർട്ടി കോൺഗ്രസിലെ താത്വിക അവലോകനം മാത്രം പോരാതെ വരും.
പാർട്ടി കോൺഗ്രസിനു കൊടിയിറങ്ങുന്പോൾ
01:31 AM Apr 12, 2022 | Deepika.com