നിലവിലുള്ള ആധാർ കാർഡിന്റെ ന്യൂനതകൾ പരിഹരിക്കാൻ വേലയും കൂലിയും ഉപേക്ഷിച്ച് വീണ്ടും ക്യൂവിൽ കാത്തുനിൽക്കേണ്ടിവരുമോ, അതോ ഇപ്പോഴത്തെ ആധാർ കാർഡ് പിൻവലിച്ച് പുതിയ എന്തെങ്കിലുമൊന്ന് സർക്കാർതന്നെ അവതരിപ്പിക്കുമോ തുടങ്ങിയ നിരവധി
ചോദ്യങ്ങളാണ് ജനങ്ങളുടെ മനസിൽ.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആധാർ കാർഡിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും അതിന് ഉത്തരവാദിത്വമുള്ള സ്ഥാപനത്തിന്റെ നടത്തിപ്പിൽ പാളിച്ചകളുണ്ടെന്നും ഓഡിറ്റിംഗിൽ കണ്ടെത്തിയെന്ന വാർത്ത അതിലേറെ ആശങ്കയോടെയാണ് രാജ്യത്തെ പൗരന്മാർ കേട്ടത്. ഈ കാർഡൊന്നു കൈയിൽ കിട്ടാൻ ജനങ്ങൾ അത്രയേറെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. ആധാർ വിവരങ്ങൾ ശേഖരിക്കാൻ അധികാരമുള്ള യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ പ്രവർത്തനം താളം തെറ്റിയെന്നു പറഞ്ഞിരിക്കുന്നത് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയാണ്.
2014 മുതൽ 2019 വരെയുള്ള അഞ്ചുവർഷത്തെ ഓഡിറ്റിംഗാണ് നടത്തിയിട്ടുള്ളത്. ആധാർ കാർഡിനുവേണ്ടി ശേഖരിക്കുന്ന രേഖകൾ ആവശ്യഘട്ടത്തിൽ പ്രവർത്തനരഹിതമാകുന്നതും തിരിച്ചറിയൽ നിർണയം അസാധ്യമാകുന്നതും വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നതിലെ അപാകതകളുമൊക്കെ സിഎജി ചൂണ്ടിക്കാണിച്ചിരിക്കുന്നു. അതോടൊപ്പം, അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കു നൽകുന്ന ബാൽ ആധാറിന്റെ കാര്യത്തിലും കടുത്ത വിമർശനമാണ് സിഎജി നടത്തിയിരിക്കുന്നത്.
മാതാപിതാക്കളുടെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ചാണ് നിലവിൽ കുട്ടികൾക്ക് ആധാർ നന്പർ നൽകുന്നത്. ഓരോ വ്യക്തിയുടെയും ആധാർ സവിശേഷമായിരിക്കണമെന്നുള്ള ആധാർ നിയമത്തിന്റെ അടിസ്ഥാനപ്രമാണംതന്നെ ചോദ്യംചെയ്യുന്ന നടപടിയാണിത്. നടപ്പിലാക്കി 12 വർഷങ്ങൾക്കുശേഷവും അടിസ്ഥാനപരമായ തെറ്റുകൾ തുടർന്നുകൊണ്ടിരിക്കുന്നു എന്നത് ആധാർ നടത്തിപ്പുകാരായ യുഐഡിഎഐയുടെ മാത്രമല്ല, അതിന്റെ ഉടമയായ കേന്ദ്രസർക്കാരിന്റെയും വിശ്വാസ്യതയെബാധിക്കുമെന്നതിൽ സംശയമില്ല.
സിഎജിയുടെ മറ്റു ചില കണ്ടെത്തലുകൾ അതീവപ്രാധാന്യമർഹിക്കുന്നതാണ്. ആധാറിനുവേണ്ടി യുഐഡിഎഐ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് ബാങ്കുകൾക്കും മൊബൈൽ ഫോൺ ഓപ്പറേറ്റേഴ്സിനും സൗജന്യമായി ഒഥന്റിക്കേഷൻ സേവനങ്ങൾ നൽകിയതായി സിഎജി കണ്ടെത്തി. ഇത് സർക്കാരിനു നഷ്ടം വരുത്തിയിട്ടുണ്ട്. മാത്രമല്ല, ഒഥന്റിക്കേഷനുവേണ്ടി വിവിധ ഏജൻസികളും കന്പനികളുമൊക്കെ ഉപയോഗിക്കുന്ന ഡിവൈസുകൾ ആളുകളുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് യുഐഡിഎഐ ഉറപ്പുവരുത്തിയിട്ടുമില്ല. അപ്പോൾ സുരക്ഷയുടെ കാര്യത്തിലും ഉറപ്പില്ലെന്നു ചുരുക്കം.
വർഷത്തിൽ 182 ദിവസമെങ്കിലും ഇന്ത്യയിൽ കഴിഞ്ഞയാളാണ് ആധാറിന് അപേക്ഷിച്ചിട്ടുള്ളത് എന്നത് ഉറപ്പുവരുത്താനും കഴിഞ്ഞിട്ടില്ല. അപേക്ഷകന്റെ സത്യപ്രസ്താവന മാത്രമാണ് ഇതിനു നല്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ആധാർ കാർഡ് ലഭിച്ചിട്ടുള്ളവരെല്ലാം ഇന്ത്യക്കാരാണെന്നു പറയാനാവില്ലെന്നും സിഎജി സൂചിപ്പിക്കുന്നു. ബയോ മെട്രിക് വിവരശേഖരണത്തിലുൾപ്പെടെ സംഭവിക്കുന്ന തെറ്റുകളുടെ ഉത്തരവാദിത്വം യുഐഡിഎഐ ഏറ്റെടുക്കുന്നില്ലാത്തതിനാൽ ജനങ്ങൾ വീണ്ടും പണം മുടക്കി കാർഡ് എടുക്കേണ്ട സാഹചര്യമാണെന്നും റിപ്പോർട്ടിലുണ്ട്. ഇത്തരം നിരവധി ന്യൂനതകളാൽ കുത്തഴിഞ്ഞ സ്ഥിതിയിലാണ് യുഐഡിഎഐ എന്നു കരുതേണ്ട അവസ്ഥയിലാണ് രാജ്യത്തെ പൗരന്മാർ.
പത്ത് വിരലുകൾ, കണ്ണിന്റെ ഐറിസ്, മുഖത്തിന്റെ ഫോട്ടോ എന്നിവയാണ് ബയോമെട്രിക്കിന്റെ ഭാഗമായി ഉൾപ്പെടുത്തേണ്ടത്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കൽ പ്രായോഗികമല്ലെന്നു മാത്രമല്ല, കൃത്യതയുടെ കാര്യത്തിലും സന്ദേഹമുണ്ട്. അതുകൊണ്ടാണ് മാതാപിതാക്കളുടെ വിവരങ്ങൾ വച്ച് കുട്ടികൾക്ക് ആധാർ നന്പർ അനുവദിക്കുന്നത്. അഞ്ചു വയസു കഴിയുന്പോൾ കുട്ടിയുടെ ആധാർ, ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്യുകയും വേണം. യുഐഡിഎഐയുടെ പാകപ്പിഴകൾ പുറത്തുവന്ന സ്ഥിതിക്ക് കുട്ടികൾക്കെങ്കിലും ആധാർ തത്്കാലം വേണ്ടെന്നു വയ്ക്കാൻ കേന്ദ്രസർക്കാർ തയാറാകണം.
2019 വരെ കൃത്രിമമെന്നു കണ്ടെത്തിയ 4,75,000-ത്തിലേറെ ആധാർ കാർഡുകൾ യുഐഡിഎഐ തന്നെ റദ്ദാക്കിയിട്ടുണ്ട് എന്നത് സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിസാരമല്ലെന്നതിന്റെ സൂചനയാണ്. ആധാർ നിർബന്ധമാക്കിയ സമയത്ത് വിമർശകർ ഉന്നയിച്ച പല കാര്യങ്ങളും അടിസ്ഥാനരഹിതമായിരുന്നില്ല എന്നാണ് ഇപ്പോൾ മനസിലാക്കേണ്ടത്. ആധാർ നന്പർ ലഭിക്കാൻ തങ്ങൾ നൽകിയ വ്യക്തിവിവരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ലഭ്യമായിട്ടുണ്ടോ, നിലവിലുള്ള ആധാർ കാർഡിന്റെ ന്യൂനതകൾ പരിഹരിക്കാൻ വേലയും കൂലിയും ഉപേക്ഷിച്ച് വീണ്ടും ക്യൂവിൽ കാത്തുനിൽക്കേണ്ടിവരുമോ, അതോ ഇപ്പോഴത്തെ ആധാർ കാർഡ് പിൻവലിച്ച് പുതിയ എന്തെങ്കിലുമൊന്ന് സർക്കാർതന്നെ അവതരിപ്പിക്കുമോ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ജനങ്ങളുടെ മനസിൽ. എത്രയും വേഗം ഇതേക്കുറിച്ച് കേന്ദ്രസർക്കാർ വിശദീകരണം നല്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടിയെടുക്കുകയും വേണം.
വഴിയാധാരമാകുമോ ആധാർ?
01:45 AM Apr 09, 2022 | Deepika.com