കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉള്ളതിനാൽ ഇന്ത്യ അത്രയേറെ ജാഗ്രതയും പുലർത്തേണ്ടിയിരിക്കുന്നു. പാക്കിസ്ഥാനിലെ സംഭവവികാസങ്ങൾ ഇന്ത്യയെ ഓർമിപ്പിക്കുന്നത് അതാണ്
ചരിത്രം ആവർത്തിച്ചിരിക്കുന്നു എന്നല്ലാതെ പാക്കിസ്ഥാൻ രാഷ്ട്രീയത്തിൽ അസാധാരണമായൊന്നും സംഭവിച്ചിട്ടില്ല. സർക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസം അവതരിപ്പിക്കാനിരിക്കെ അതിന് അവസരം നൽകാതെ പാക്കിസ്ഥാൻ പാർലമെന്റായ ദേശീയ അസംബ്ലി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പിരിച്ചുവിട്ടു. പാക്കിസ്ഥാൻ ജന്മം കൊണ്ടതിനുശേഷം ഇന്നുവരെ ഒരു പ്രധാനമന്ത്രിക്കും അഞ്ചുവർഷമെന്ന കാലാവധി തികയ്ക്കാൻ അവസരം ലഭിച്ചിട്ടില്ല. 2018 ഓഗസ്റ്റ് 18ന് അധികാരത്തിലെത്തിയ ഇമ്രാൻ ഖാന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചിരിക്കുന്നു. പതിവു തെറ്റിച്ചില്ലെന്നു ചുരുക്കം. മതവും സൈന്യവും ഗതി നിർണയിക്കുന്ന പാക്കിസ്ഥാൻ രാഷ്ട്രീയത്തിന്റെ ചരിത്രം മറ്റൊന്നായാൽ മാത്രമേ അതിശയിക്കേണ്ടതുള്ളു.
പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ഭരണഘടനാവിരുദ്ധമാണെന്ന ഡെപ്യൂട്ടി സ്പീക്കർ ഖാസിം സുരിയുടെ പ്രഖ്യാപനവും തുടർന്ന് പാർലമെന്റ് പിരിച്ചുവിടാനുള്ള ഇമ്രാൻ ഖാന്റെ ശിപാർശ അംഗീകരിച്ച പ്രസിഡന്റ് ആരിഫ് അൽവിയുടെ തീരുമാനവുമെല്ലാം സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്. കോടതിയുടെ തീരുമാനം എന്തായാലും കലങ്ങിമറിഞ്ഞ പാക്കിസ്ഥാൻ രാഷ്ട്രീയം ഉടനെയൊന്നും തെളിയില്ല.
ഭരണഘടനയും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും സർക്കാരുമൊന്നുമല്ല പാക്കിസ്ഥാന്റെ രാഷ്ട്രീയം നിശ്ചയിക്കുന്നത്. മതത്തിനും സൈന്യത്തിനും കീഴിൽ എത്ര അനുസരണയോടെ നിൽക്കുമോ അത്രയുമാണ് അവിടെ സർക്കാരിന്റെ നിലനിൽപ്. വിവിധ കാരണങ്ങളാൽ ഇമ്രാൻ ഖാൻ സൈന്യത്തിന്റെ അപ്രീതിക്കു കാരണമായിക്കഴിഞ്ഞിട്ടുണ്ട്. മതമൗലികവാദികളുടെ പിന്തുണയിലാണ് ഇമ്രാൻ അധികാരത്തിലെത്തിയതെങ്കിലും അവരും പ്രീതിയിലല്ല. പാക്കിസ്ഥാനിൽ ഏതു സർക്കാർ അധികാരത്തിൽ വന്നാലും ഇന്ത്യയോടുള്ള സമീപനത്തിലും കാഷ്മീർ വിഷയം കത്തിച്ചുനിർത്തുന്നതിലും മാറ്റമുണ്ടാകില്ല. അല്ലാത്തൊരു സർക്കാരിനെ സൈന്യം വച്ചുപൊറുപ്പിക്കുകയുമില്ല.
അവിശ്വാസപ്രമേയത്തിനു പിന്നിൽ വിദേശശക്തികളുടെ ഗൂഢാലോചനയാണ് എന്നാണ് ഇമ്രാന്റെ പ്രചാരണം. അമേരിക്കയെ അടുത്തയിടെയെല്ലാം പേരെടുത്തുപറഞ്ഞ് വിമർശിക്കുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാനമില്ലെങ്കിലും അമേരിക്കയ്ക്കും ഇന്ത്യക്കുമെതിരേയുള്ള ഏതൊരു ആരോപണത്തിനും പാക്കിസ്ഥാൻ ജനതയെ സ്വാധീനിക്കാനാകും. അതുതന്നെയാണ് ഇമ്രാന്റെ ലക്ഷ്യവുമെന്നു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പുതിയൊരു തെരഞ്ഞടുപ്പു വന്നാൽ ജനങ്ങളോടു പറയാൻ, കോവിഡ് പ്രതിസന്ധി വലിയ കുഴപ്പമില്ലാതെ നേരിട്ടു എന്നതല്ലാതെ മറ്റൊന്നും ഇമ്രാന്റെ പാകിസ്ഥാൻ തെഹ്രീക്-ഇ ഇൻസാഫ് (പിറ്റിഐ) പാർട്ടിക്കില്ല. അഴിമതി തടയാൻ ശ്രമിച്ചെന്നു വേണമെങ്കിൽ പറയാമെന്നല്ലാതെ വലിയ പ്രയോജനമുണ്ടാകില്ല. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചു രാഷ്ട്രീയ എതിരാളികൾക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ അഴിമതിവിരുദ്ധതയൊന്നും ഉണ്ടായതായി ആർക്കുമറിയില്ല. അതുകൊണ്ടാണു വിദേശ ഗൂഢാലോചനയെന്ന നിഴൽയുദ്ധത്തിന് ഇമ്രാൻ തുടക്കമിട്ടിരിക്കുന്നതെന്നു കരുതണം. ആ ഗൂഢാലോചനക്കഥയിൽ അമേരിക്കയും ഇന്ത്യയും കഥാപാത്രങ്ങളാകുന്നതു സ്വാഭാവികം.
പാക്കിസ്ഥാനിലെ മതമൗലികവാദത്തിന്റെ ഉത്പന്നമായ തീവ്രവാദത്തിന്റെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത് ഇന്ത്യയാണ്. ഇസ്ലാമിക രാജ്യങ്ങളായതുകൊണ്ട് മറ്റ് അയൽരാജ്യങ്ങളായ ഇറാൻ, അഫ്ഗാനിസ്ഥാൻ, താജികിസ്ഥാൻ എന്നിവയെ സമാന മനസുള്ളവരായിട്ടാണ് പാക്കിസ്ഥാൻ കരുതിപ്പോരുന്നത്. കമ്യൂണിസ്റ്റ് രാജ്യമായ ചൈനയാകട്ടെ, ഇന്ത്യയുടെ ശത്രുപക്ഷത്തുള്ള രാജ്യമെന്ന നിലയിൽ പാക്കിസ്ഥാനെ ഒപ്പം നിർത്താൻ വേണ്ടതൊക്കെ ചെയ്തുകൊടുക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പിലെ ഇന്ത്യാവിരുദ്ധ പ്രചാരണത്തിൽ ഒന്നാം സ്ഥാനത്ത് കാഷ്മീർ ആയിരിക്കുമെങ്കിലും ഹിജാബ് വിഷയമുൾപ്പെടെ എടുത്തു പ്രയോഗിക്കും. അതിനൊന്നും ഇന്ത്യയിൽ പരിഹാരമുണ്ടാകാൻ വേണ്ടിയല്ല. പാക്കിസ്ഥാനിലെ മതാധിഷ്ഠിത മനസുള്ള വലിയൊരു വിഭാഗത്തിന്റെ വൈകാരികത വോട്ടാക്കി മാറ്റാൻ മാത്രം. മുസ്ലിം വിരുദ്ധരായ ബിജെപിയാണ് ഇന്ത്യ ഭരിക്കുന്നതെന്നു സ്ഥാപിക്കാന് അധികാരത്തിലെത്തിയതുമുതൽ ഇമ്രാൻ ഖാൻ ശ്രമിച്ചിട്ടുണ്ട്.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു തത്വം പറയുന്ന കമ്യൂണിസ്റ്റ് രാജ്യമാണെങ്കിലും കാര്യസാധ്യത്തിനുവേണ്ടി ഇസ്ലാമിക തീവ്രവാദത്തെ യഥേഷ്ടം താലോലിക്കുന്നതിൽ ചൈന ഒരു ലോപവും നാളിതുവരെ കാണിച്ചിട്ടില്ല. പാക്കിസ്ഥാനോടും അഫ്ഗാനിസ്ഥാനോടുമുള്ള അവരുടെ പ്രീണനങ്ങൾ അത്തരം വിപ്ലവവായാടിത്തങ്ങൾക്കു തെളിവാണ്. ദിവസങ്ങൾക്കുമുന്പ് ഇസ്ലാമബാദിൽ നടന്ന ഇസ്ലാമിക ഉച്ചകോടിയിൽ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി പ്രത്യേക അതിഥിയായി പങ്കെടുത്തു. അവിടെ കാഷ്മീർ വിഷയം ചൈന പരാമർശിക്കുകയും ചെയ്തെന്നാണു വാർത്തകൾ. സ്വന്തം രാജ്യത്ത് ഉയി ഗുർ മുസ്ലിങ്ങൾക്കെതിരേ ചൈന നടത്തുന്ന അതിക്രമങ്ങളെയും കടുത്ത മനുഷ്യാവകാശലംഘനങ്ങളെയും മറച്ചുപിടിക്കാനും ഇസ്ലാമികരാജ്യങ്ങളിൽനിന്നുൾപ്പെടെ വിമർശനം ഉണ്ടാകാതിരിക്കാനുമുള്ള തന്ത്രം മാത്രമാണതെന്നതാണ് വാസ്തവം.
പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരേ എടുക്കുന്ന ഏതൊരു നിലപാടിനും ചൈനയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്തുണയുണ്ടാകും. ഇന്ത്യക്ക് രണ്ടുകൂട്ടരെയും ഒരുപോലെ നേരിടേണ്ടതുണ്ട്. അതിലൊന്ന് കമ്യൂണിസ്റ്റ് സർവാധിപത്യത്തിന്റെയും മറ്റൊന്ന് മതതീവ്രവാദത്തിന്റെയും കേന്ദ്രങ്ങളാണെന്നത് ഇന്ത്യയുടെ ചുമതലകൾ വർധിപ്പിക്കുന്നു. നമുക്ക് ജനാധിപത്യത്തിന്റെ പരിഷ്കൃതവും മാന്യവുമായ നിലപാടുകൾ സംരക്ഷിക്കേണ്ടതുമുണ്ട്. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉള്ളതിനാൽ ഇന്ത്യ അത്രയേറെ ജാഗ്രതയും പുലർത്തേണ്ടിയിരിക്കുന്നു. പാക്കിസ്ഥാനിലെ സംഭവവികാസങ്ങൾ ഇന്ത്യയെ ഓർമിപ്പിക്കുന്നത് അതാണ്.
പാക്കിസ്ഥാനിലെ അരാജകത്വം ഇന്ത്യയുടെ ആശങ്ക
01:44 AM Apr 05, 2022 | Deepika.com