രണ്ടാം പിണറായി സർക്കാരിന്റെ മദ്യനയവും അത്യന്തം വിനാശകരമാണ്. ക്രമസമാധാനപ്രശ്നത്തിന്റെ പേരിലും വിമർശനം നേരിടുന്ന സർക്കാർ മദ്യവും മയക്കുമരുന്നും നാടിന്റെ സമാധാനജീവിതം തകർക്കുന്നത് കാണാതിരിക്കുന്നത് അങ്ങേയറ്റം ഖേദകരമത്രേ. കർഷകരെക്കൂടി മദ്യലോബിക്ക് അടിയറ വയ്ക്കാനുള്ള ഹീനമായ നടപടിയും കാണുന്നു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സർക്കാർ രണ്ടാം വർഷത്തിലേക്കു കടക്കുകയാണ്. വാർഷികാഘോഷം വിപുലമായി നടത്താനുള്ള ഒരുക്കത്തിലാണു സർക്കാർ. വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി ഒന്പതിന് 17,183.89 കോടി രൂപയുടെ നൂറുദിന കർമപരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. 1557 പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ പ്രദർശന-വിപണന മേളയോടെ ഇന്നലെ ആഘോഷങ്ങൾക്കു തുടക്കംകുറിക്കുകയും ചെയ്തു.
1977നു ശേഷം ആദ്യമായി ഒരു മുന്നണി ഭരണത്തുടർച്ച നേടിയെന്ന അമിതാഹ്ലാദത്തോടെയാണ് ഇടതുമുന്നണിയും സർക്കാരും രണ്ടാം വർഷത്തിലേക്കു കടക്കുന്നതെങ്കിലും പ്രതിസന്ധികളും സമരങ്ങളും നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കോവിഡും കഴിഞ്ഞ വർഷങ്ങളിലെ പ്രളയവും പ്രകൃതിദുരന്തങ്ങളും കടുത്ത സാന്പത്തികപ്രതിസന്ധിയാണ് സംസ്ഥാനത്തിനുണ്ടാക്കിയത്. അതു തരണം ചെയ്യാൻ പാടുപെടുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ കെ-റെയിലിനെച്ചൊല്ലിയുള്ള വിവാദക്കൊടുങ്കാറ്റ് സംസ്ഥാനത്ത് വീശിയടിച്ചത്.
സമഗ്രവികസനത്തിന്റെ പൊൻരഥമാണ് കെ-റെയിലിലൂടെ അതിവേഗം പായുകയെന്ന മുഖ്യമന്ത്രിയുടെയും ഭരണമുന്നണിയുടെയും അവകാശവാദത്തിന് വൻ തിരിച്ചടിയാണ് ജനങ്ങളിൽ നിന്നു നേരിട്ടുകൊണ്ടിരിക്കുന്നത്. തട്ടിക്കൂട്ട് ഡിപിആർ എന്നാരോപിച്ചും വ്യക്തമല്ലാത്ത കണക്കുകളും ചൂണ്ടിക്കാട്ടി യുഡിഎഫും ബിജെപിയും സർക്കാരിനെതിരേ തിരിഞ്ഞിരിക്കുന്നു. കേരളത്തെ കടക്കെണിയിലാക്കുന്ന, രണ്ടായി വിഭജിക്കുന്ന, നിരവധി പേരെ കുടിയിറക്കി വഴിയാധാരമാക്കുന്ന വിനാശപദ്ധതിയായാണ് അവർ കെ-റെയിലിനെ കാണുന്നത്.
കെ-റെയിലിനെ എതിർക്കുന്നവരെ വികസനവിരുദ്ധരായി ചിത്രീകരിക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. കുടിയിറക്കപ്പെടുന്നവർക്ക് ‘അതുക്കുംമേലെ’ നേട്ടമുണ്ടാകുമെന്നും മുഖ്യമന്ത്രി പറയുന്നു. സാമൂഹികാഘാതപഠനത്തിനായി ഇടുന്ന സർവേക്കല്ലുകൾ പിഴുതെറിഞ്ഞുള്ള സമരത്തെ പോലീസിനെ ഉപയോഗിച്ചു നേരിട്ടതോടെ കേരളത്തിലെങ്ങും സംഘർഷഭരിതമായ അന്തരീക്ഷവുമുണ്ടായി. തീവ്രവാദസംഘടനകളാണ് സമരത്തിനു പിന്നിലെന്ന വാദമുയർത്തിയെങ്കിലും കുടിയിറക്ക് നേരിട്ടു ബാധിക്കുന്ന മനുഷ്യർ സമരത്തിന്റെ മുൻനിരയിലെത്തിയതോടെ സർക്കാർ പ്രതിരോധത്തിലായി.
ഈ വിഷയത്തിൽ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാമൂഹികവും സാന്പത്തികവുമായ ആശങ്കകൾ ദൂരീകരിക്കാനുള്ള ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. അല്ലാതെ പോലീസിനെ ഇറക്കി ബലപ്രയോഗത്തിലൂടെ സർവേയും മറ്റനുബന്ധ പരിപാടികളും നടത്തുന്നത് വാർഷികാഘോഷത്തിനു മേൽ കരിനിഴൽ വീഴ്ത്താനേ ഉപകരിക്കൂ.
മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുമെന്നു പ്രചരിപ്പിച്ച് അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാർ, തുടർന്നു മദ്യമൊഴുക്കുന്നതാണ് കണ്ടത്. രണ്ടാം പിണറായി സർക്കാരിന്റെ മദ്യനയവും അത്യന്തം വിനാശകരമാണ്. ക്രമസമാധാനപ്രശ്നത്തിന്റെ പേരിലും വിമർശനം നേരിടുന്ന സർക്കാർ മദ്യവും മയക്കുമരുന്നും നാടിന്റെ സമാധാനജീവിതം തകർക്കുന്നത് കാണാതിരിക്കുന്നത് അങ്ങേയറ്റം ഖേദകരമത്രേ. കർഷകരെക്കൂടി മദ്യലോബിക്ക് അടിയറ വയ്ക്കാനുള്ള ഹീനമായ നടപടിയും കാണുന്നു.
വീട്ടമ്മമാരുടെ കണ്ണീർ വീഴ്ത്തി ഒരു സർക്കാരിനും മനഃസമാധാനത്തോടെ ഭരിക്കാനാവില്ലെന്ന സത്യം മുഖ്യമന്ത്രിയും സർക്കാരും മറക്കരുത്.വിലക്കയറ്റം ജീവിതത്തിന്റെ സമസ്ത മേഖലകളെയും തകർത്തെറിയുന്ന കാഴ്ചയും സമീപദിവസങ്ങളിൽ കണ്ടു. കേന്ദ്രസർക്കാർ അനുദിനം ഇന്ധനവില കൂട്ടുന്നതിന്റെ അനന്തരഫലമാണ് ബസ്, ടാക്സി, ഓട്ടോ ചാർജ് വർധനയെന്ന് പറഞ്ഞാലും, സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്താലേ സാധാരണക്കാരുടെ നടു നിവരൂ.
പലതരത്തിലുള്ള അക്രമസംഭവങ്ങൾ നാടാകെ പടരുന്നത് ഭരണത്തുടർച്ചയുടേയും വാർഷികാഘോഷത്തിന്റേയും തിമിർപ്പിൽ സർക്കാർ കാണാതെ പോയാൽ നിരവധി ജീവിതങ്ങളാണ് തകരുക. നാളിതുവരെ കേട്ടുകേൾവി പോലുമില്ലാത്ത തരത്തിലാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പ്രേരണയിൽ അധമവികാരങ്ങൾ പുറത്തുവരുന്നത്. വഴിയേ പോകുന്നവർ ഒന്നുമറിയാതെ വെടിയേറ്റു വീഴുന്നതും ചെറിയ തർക്കം പോലും കത്തിക്കുത്തിലേക്കും കൊലപാതകത്തിലേക്കും ചെന്നെത്തുന്നതും അടുത്തകാലത്ത് കേരളം നടുക്കത്തോടെയും ഭീതിയോടെയും കണ്ട കാഴ്ചകളാണ്. കർശനമായ പോലീസ് നടപടിയും ഒപ്പം സാമൂഹിക ബോധവത്കരണവും കൂടിയേ കഴിയൂ. ഇക്കാര്യങ്ങളിൽ സർക്കാരിന്റെ തെറ്റായ നടപടികൾ തിരുത്തുകയും വേണം. കാര്യം പറയുന്നവരെ പുച്ഛിക്കുന്ന നിലപാട് ഭരണകക്ഷിയിലെ ചില നേതാക്കളെങ്കിലും തുടരുന്നത് ഖേദകരം തന്നെ.
തുടർന്നുള്ള വർഷങ്ങളിൽ സർക്കാരിന് ഒട്ടേറെ വെല്ലുവിളികൾ ഏറ്റെടുക്കാനുണ്ട്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയുടെ കാര്യത്തിൽ ഇന്ത്യൻ നിരക്കിന്റെ ഇരട്ടിയാണ് കേരളത്തിൽ. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ 38.9 ശതമാനം സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നുണ്ട്. ഇതിൽ ഉയർന്ന സാങ്കേതികവിദ്യാഭ്യാസമുള്ളവരുമുണ്ടെന്നത് ആശങ്കയേറ്റുന്നു.
തൊഴിൽ ഉറപ്പു വരുത്തുന്ന വിദ്യാഭ്യാസവും സമാധാനപൂർണമായ തൊഴിൽ അന്തരീക്ഷവും സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ടൂറിസവും വ്യവസായവുമാണ് ശ്രദ്ധിക്കേണ്ട മറ്റു രണ്ടു മേഖലകൾ. രണ്ടു കാര്യങ്ങളിലും സർക്കാർ നിലപാട് അനുകൂലമാണെന്നത് ആശ്വാസമെങ്കിലും ആത്മാർഥതയോടെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായേ മതിയാവൂ.
കോവിഡ് കാലമായിരുന്നതിനാൽ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാസമയത്ത് വലിയ ആഘോഷത്തിനൊന്നും പറ്റിയതായിരുന്നില്ല. അതുകൂടി കണക്കിലെടുത്താവും ഒന്നാം വാർഷികാഘോഷങ്ങളുടെ പൊലിമ. ആഘോഷങ്ങൾ ഒരുവഴിക്കു നടക്കട്ടെ. ചെയ്യാനുള്ള കാര്യങ്ങൾ വേണ്ടവിധം ചെയ്തില്ലെങ്കിൽ ഇനി വരുന്ന വാർഷികങ്ങൾ സർക്കാരിനും ഇടതുമുന്നണിക്കും അത്ര മധുരിച്ചെന്നു വരില്ല.
വാർഷികാഘോഷസദ്യയിൽ കണ്ണീരുപ്പു കലർത്തരുത്
01:43 AM Apr 04, 2022 | Deepika.com