നിർമാണ പ്രവർത്തനങ്ങൾക്കു കർശനമായ വിലക്ക് അടക്കം ജനജീവിതത്തെ സാരമായി
ബാധിക്കുന്ന നിരവധി നിയന്ത്രണങ്ങൾ പരിസ്ഥിതി ലോല മേഖലയിൽ ഉണ്ടാകും.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളോടു ചേർന്നുള്ള പരിസ്ഥിതി ലോല മേഖല (ഇക്കോ സെൻസിറ്റീവ് സോണ്) സംബന്ധിച്ച് കരടു വിജ്ഞാപനം ഇറക്കിയതോടെ വലിയൊരു ജനവിഭാഗം കടുത്ത ആശങ്കയിലായിരിക്കുന്നു.
വന്യജീവിസങ്കേതങ്ങളെ ചുറ്റിയുള്ള 70.906 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്താൻ പദ്ധതിയിട്ടിരിക്കുന്നത്. ഇരു വന്യജീവിസങ്കേതങ്ങളുടെയും അതിർത്തിയിൽനിന്ന് പൂജ്യം മുതൽ 2.72 കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളാണ് ഇതിൽ ഉൾപ്പെടുക. കഴിഞ്ഞമാസം 25ന് ഇറങ്ങിയ കരട് വിജ്ഞാപനത്തിൽ പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ 60 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
കേരളത്തിലങ്ങോളമിങ്ങോളമായി മലയോരമേഖലയിൽ താമസിക്കുന്ന കർഷകരെ വനം-പരിസ്ഥിതി വിഷയങ്ങളുയർത്തി നിരന്തരമായി ഭീഷണിപ്പെടുത്തുന്നതും ആശങ്കയുടെ മുൾമുനയിലാക്കുന്നതും പതിറ്റാണ്ടുകളായി തുടരുന്നു. നിയമങ്ങളും ചട്ടങ്ങളും നിരത്തി മലയോര കർഷകരുടെ മനഃസമാധാനം കെടുത്തുക എന്ന ക്രൂരവിനോദം കേന്ദ-സംസ്ഥാന വനംവകുപ്പിന്റെ സ്ഥിരം പരിപാടിയാണ്. ഏറ്റവും ഒടുവിലായി ഇപ്പോൾ തിരുവനന്തപുരത്തിന്റെ മലയോരത്താണ് ഇവരുടെ വിളയാട്ടം. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള കുറ്റിച്ചൽ, കള്ളിക്കാട്, അമ്പൂരി, വിതുര, ആര്യനാട്, പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളാണ് പരിസ്ഥിതി ലോലമാകുന്നത്.
എന്നാൽ കരട് വിജ്ഞാപനത്തിനൊപ്പമുള്ള മാപ്പിൽ ഈ പഞ്ചായത്തുകളിലെ ഏതൊക്കെ വാർഡുകൾ ഉൾപ്പെടും എന്നു വ്യക്തമല്ല. ഇത്തരത്തിൽ വ്യക്തതയില്ലാതെ പരിസ്ഥിതി ലോലമേഖല പ്രഖ്യാപിച്ചത് ഈ അഞ്ചു പഞ്ചായത്തുകളിലെ വനാതിർത്തികളിൽ താമസിക്കുന്ന കർഷകരടക്കമുള്ള ആയിരക്കണക്കിനു ജനങ്ങളെ ഭയചകിതരാക്കിയിരിക്കുന്നു. സംസ്ഥാന വനംവകുപ്പ് തയാറാക്കി നൽകിയ റിപ്പോർട്ട് അവഗണിച്ചുകൊണ്ട് ഉപഗ്രഹസർവേയുടെ അടിസ്ഥാനത്തിലാണ് കരട് വിജ്ഞാപനം എന്ന ആരോപണവും ഉയരുന്നുണ്ട്. എന്തുതന്നെയായാലും ഈ പ്രദേശത്തെ ജനപ്രതിനിധികളെപോലും കേൾക്കാതെയാണ് അതിർത്തിനിർണയം നടന്നിരിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങൾക്കു കർശനമായ വിലക്ക് അടക്കം ജനജീവിതത്തെ സാരമായി ബാധിക്കുന്ന നിരവധി നിയന്ത്രണങ്ങൾ പരിസ്ഥിതി ലോല മേഖലയിൽ ഉണ്ടാകും. നിശ്ചിത പരിധിയിൽ ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങി വാണിജ്യപരമായ നിർമാണ പ്രവർത്തനങ്ങളൊന്നും അനുവദിക്കില്ല. മരങ്ങൾ മുറിക്കുന്നതും വനവിഭവങ്ങൾ ശേഖരിക്കുന്നതും തടയപ്പെടും.
ഈ മേഖലയിൽ 100 കോടി രൂപ ചെലവിട്ട് നടപ്പാക്കാനിരിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിന്റെ ഭാവിയും അസ്തമിക്കുന്ന മട്ടാണ്. അമ്പൂരിയിലെ പന്തയിൽനിന്നു മായത്തേക്കു പോകാൻ നെയ്യാർ ജലസംഭരണിയിലൂടെയുള്ള പാലത്തിനു വീതികൂട്ടാനുള്ള നീക്കവും പ്രതിസന്ധിയിലാകും. കൂടാതെ 19 കോടി രൂപ ചെലവഴിച്ചു നടത്തുന്ന കുമ്പിച്ചൻകടവ് പാലം നിർമാണത്തെയും പരിസ്ഥിതിലോല പ്രഖ്യാപനം പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഇത്തരത്തിൽ റോഡുകളുടെയും പാലങ്ങളുടെയുമെല്ലാം നിർമാണവും പുനരുദ്ധാരണവും തടയപ്പെട്ടാൽ ഈ പ്രദേശത്ത് ജനജീവിതം ദുരിതപൂർണമാകുമെന്ന് ഉറപ്പാണ്. പട്ടയത്തിനായി പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന കർഷകരും ഇവിടെയുണ്ട്. ഇവർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകും എന്ന ഘട്ടത്തിലാണ് പരിസ്ഥിതി ലോല പ്രഖ്യാപനം. അതിനാൽ ഇവരുടെ പ്രതീക്ഷയ്ക്കും മങ്ങലേറ്റിരിക്കുന്നു.
കേരളത്തിൽ ഇനിയും വന്യജീവി സങ്കേതങ്ങളുടെ വിസ്തൃതി കൂട്ടാൻ ഇടയാക്കുന്നതാണ് പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം. വനവിസ്തൃതി കൂടുന്നത് ഇപ്പോൾത്തന്നെ വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന മലയോരമേഖലയിലെ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കും. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്കരികിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സംസ്ഥാന വനംമന്ത്രി, പ്രദേശത്തെ ത്രിതല പഞ്ചായത്ത് പ്രതിനിധികളും എംഎൽഎമാരും അടക്കമുള്ളവരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ജനകീയ വികാരം പ്രതിഫലിക്കുമെന്നുറപ്പാണ്. തുടർനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം. നിശ്ചിത കാലാവധിക്കുള്ളിൽ പരാതിയും നിർദേശങ്ങളും സമർപ്പിച്ച് അന്തിമ വിജ്ഞാപനം ജനദ്രോഹകരമാകാതിരിക്കാനുള്ള ഇടപെടലുകളാണ് നടത്തേണ്ടത്. അതിൽ ഒരുതരത്തിലുള്ള വീഴ്ചയും ഉണ്ടായിക്കൂടാ.
ജനങ്ങളെ ആശങ്കയിലാക്കുന്ന പരിസ്ഥിതി ലോല മേഖല
01:42 AM Apr 02, 2022 | Deepika.com