അർഹതപ്പെട്ട ഓണറേറിയം ഇനിയും നൽകിയില്ലെങ്കിൽ തങ്ങൾക്കു നിലനിൽക്കാനാവില്ലെന്നും അതിനാൽ സ്പെഷൽ സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും മാനേജ്മെന്റ് പ്രതിനിധികളും ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസ് ഉപരോധിക്കുമെന്നുമാണ് സംയുക്ത സമരസമിതി അറിയിച്ചിരിക്കുന്നത്. ഇവരെ സമരംചെയ്യാൻ തെരുവിലേക്ക് ഇറക്കരുത്. അതു ക്രൂരതയാണ്
സമൂഹത്തിൽ പ്രത്യേക പരിഗണനയും കരുതലും കിട്ടേണ്ടവരാണ് ഭിന്നശേഷിക്കാരായ കുട്ടികൾ. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ഇവരെ കഴിയുന്നത്ര സ്വയംപര്യാപ്തരാക്കുക എന്നത് ഏതൊരു സമൂഹത്തിന്റെയും കടമയാണ്. സ്പെഷൽ സ്കൂളുകളിലൂടെ നൽകുന്ന വിദ്യാഭ്യാസവും പരിശീലനങ്ങളും വിവിധ തെറാപ്പികളുമാണ് അതിനുള്ള മാർഗം.
കേരളത്തിൽ ഈ ഉത്തരവാദിത്വം നിർവഹിക്കുന്നത് മുഖ്യമായും സന്നദ്ധ സംഘടനകളാണ്. 317 സ്പെഷൽ സ്കൂളുകളാണ് സന്നദ്ധ സംഘടനകൾ സംസ്ഥാനത്തു നടത്തുന്നത്. സർക്കാർ നടത്തുന്നത് ഒരേയൊരു സ്കൂൾ; തിരുവനന്തപുരം പാങ്ങപ്പാറയിലെ എസ്ഐഎംസി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന ബഡ്സ് സ്കൂളുകളുമുണ്ട്. ഇവരുൾപ്പെടെ മുപ്പതിനായിരത്തോളം ഭിന്നശേഷിക്കാരായ കുട്ടികളാണ് സ്പെഷൽ സ്കൂളുകളിലുള്ളത്. എന്നാൽ ഏറെ ത്യാഗത്തോടെയും സേവനമനോഭാവത്തോടെയും ഇവരെ പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന അധ്യാപകർക്കും ആയമാർക്കുമുള്ള ഓണറേറിയം കുടിശികയായിട്ട് മാസങ്ങളായിരിക്കുന്നു. കാരണം ശമ്പളക്കാരല്ലാത്ത ഇവർക്കു നൽകാൻ സർക്കാരിന്റെ പക്കൽ പണമില്ല.
വർഷത്തിൽ പത്തു മാസമാണ് ഇവർക്ക് ഓണറേറിയം നൽകുന്നത്. സ്പെഷൽ സ്കൂൾ അധ്യാപകർക്ക് 2021 ഏപ്രിൽ മുതലുള്ള പ്രതിഫലമാണ് കുടിശിക. പ്രീപ്രൈമറി അധ്യാപകർക്കും ആയമാർക്കും മൂന്നു മാസത്തെ പ്രതിഫലം കിട്ടാനുണ്ട്. ഭിന്നശേഷിക്കാർക്കുള്ള 33 സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് ഉമ്മൻചാണ്ടി സർക്കാർ വാഗ്ദാനം നൽകിയിരുന്നെങ്കിലും അതെല്ലാം ജലരേഖയായി. പിന്നീട് സ്കൂളുകളെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നാലു ഗ്രേഡുകളാക്കി തിരിച്ച് പാക്കേജ് തയാറാക്കിയാണ് ഓണറേറിയം അനുവദിക്കുന്നത്. പ്രീപ്രൈമറിയിൽ 2861 അധ്യാപകർക്കും 1965 ആയമാർക്കുമാണ് ഓണറേറിയം കിട്ടുന്നത്. അധ്യാപകർക്ക് 12,000-12,500 രൂപയും ആയമാർക്ക് 7,000-7,500 രൂപയുമാണ് ഓണറേറിയം. പതിനായിരത്തിലധികം ജീവനക്കാർക്കു സ്കൂൾ പിടിഎകൾ നൽകുന്ന തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നത്.
സ്വന്തമായി പ്രാഥമികകൃത്യങ്ങൾപോലും നിർവഹിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അർപ്പണബോധത്തോടെ സേവനസന്നദ്ധരാകുന്നവർക്കുമാത്രമേ ഇതേറ്റെടുക്കാനാകൂ. അവരെ അംഗീകരിക്കാനും ജീവിക്കാനുള്ള വകയെങ്കിലും പ്രതിഫലമായി നൽകാനും കൂട്ടാക്കാത്ത സംസ്ഥാന സർക്കാർ, അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും കൃത്യമായ ഇടവേളകളിൽ ശമ്പള വർധനവ് നൽകുന്നതിൽ ഒരു വീഴ്ചയും വരുത്തുന്നില്ല. 2016-17ൽ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി നൽകിയ ശമ്പളം 28,044.75 കോടി രൂപയായിരുന്നത് 2021-22ൽ 44,405.74 കോടിയായാണ് ഉയർന്നത് എന്ന് ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു. ആറു വർഷംകൊണ്ടുണ്ടായ വർധന 16,360.99 കോടി രൂപ. കടമെടുത്തും ശമ്പളം നൽകാൻ മടിക്കാത്ത സർക്കാർ സ്പെഷൽ സ്കൂൾ അധ്യാപകർക്കും ആയമാർക്കും നൽകുന്ന തുച്ഛമായ ഓണറേറിയത്തിന് പണമില്ലെന്നു പറയുമ്പോൾ തെളിയുന്നത് ആത്മാർഥതയില്ലായ്മയുടെയും അവഗണനയുടെയും നേർച്ചിത്രമാണ്.
പാർശ്വവത്കരിക്കപ്പെട്ടവരെയും മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും സഹജീവികളായിക്കണ്ട് സംരക്ഷിക്കാനും അവരെ ചേർത്തുപിടിക്കാനും സന്നദ്ധമാകുമ്പോഴാണ് ഒരു സമൂഹം മനുഷ്യത്വമുള്ളതും പരിഷ്കൃതവുമാകുന്നത്. പ്രാഥമികമായി ഈ ഉത്തരവാദിത്വം സർക്കാരിനുതന്നെയാണ്. എന്നാൽ കാലാകാലങ്ങളായി ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള ഈ ഉത്തരവാദിത്വത്തിൽനിന്ന് കേരള സർക്കാർ ഒളിച്ചോടുമ്പോൾ സന്നദ്ധസംഘടനകളാണ് സാമൂഹിക പ്രതിബദ്ധതയോടെ അവർക്കു തുണയാകുന്നത്.
ലാഭേച്ഛ തെല്ലുമില്ലാതെ പ്രവർത്തിക്കുന്ന സ്പെഷൽ സ്കൂളുകൾക്ക് വാഗ്ദാനംചെയ്ത സഹായങ്ങളെങ്കിലും നൽകാൻ സർക്കാർ മടിക്കരുത്. അവർക്ക് വിലപേശൽ ശക്തിയില്ലെന്നുകണ്ട് അവരെ അവഗണിക്കരുത്. അർഹതപ്പെട്ട ഓണറേറിയം ഇനിയും നൽകിയില്ലെങ്കിൽ തങ്ങൾക്കു നിലനിൽക്കാനാവില്ലെന്നും അതിനാൽ സ്പെഷൽ സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും മാനേജ്മെന്റ് പ്രതിനിധികളും ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസ് ഉപരോധിക്കുമെന്നുമാണ് സംയുക്ത സമരസമിതി അറിയിച്ചിരിക്കുന്നത്. ഇവരെ സമരംചെയ്യാൻ തെരുവിലേക്ക് ഇറക്കരുത്. അതു ക്രൂരതയാണ്.
സ്പെഷൽ സ്കൂൾ ജീവനക്കാരോടു ക്രൂരത
01:00 AM Mar 30, 2022 | Deepika.com