കാലഘട്ടത്തിനു ചേരാത്ത സമരമുറയാണ് ബന്ദും പണിമുടക്കും. പണിമുടക്കിന് ആധാരമായ വിഷയങ്ങളോട് ആത്മാർഥതയുണ്ടെങ്കിൽ തൊഴിലാളിസംഘടനകൾ ജനദ്രോഹകരമല്ലാത്ത
സഹനസമരങ്ങൾക്കു തയാറാകണം.
ഇത് മാപ്പർഹിക്കാത്ത ജനദ്രോഹമാണ്. കേരളത്തിനിതു നാണക്കേടാണ്. രണ്ടുദിവസം ജനങ്ങളെ ബന്ദിയാക്കാൻ എന്ത് അവകാശമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തവർക്കുള്ളത്? സമരം ചെയ്യാൻ അവകാശമുള്ളതുപോലെ സമരത്തിൽ പങ്കെടുക്കാതിരിക്കാനും അവകാശമില്ലേ. അത്യാവശ്യ യാത്രകൾ വേണ്ടിവരുന്നവരെ വഴിയിൽ തടയുന്നതും നിയമലംഘനത്തിനു പോലീസ് കൂട്ടുനിൽക്കുന്നതും ഒരു പരിഷ്കൃതസമൂഹത്തിനു ചേർന്നതാണോ. ദേശീയ പണിമുടക്ക് എന്തുകൊണ്ടാണ് കേരളത്തിലൊതുങ്ങുന്നത് എന്നെങ്കിലും നാം ചിന്തിക്കേണ്ടതില്ലേ? അതിനിടെ സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരേ ഹൈക്കോടതി നടത്തിയ ഇടപെടൽ പ്രത്യാശ നൽകുന്നതാണ്. എന്നാൽ സർക്കാരിന്റെയും സമരക്കാരുടെയും കണ്ണുതുറപ്പിക്കാൻ കോടതിവിധിക്കു കഴിയുമോയെന്നു കണ്ടറിയണം.
സർക്കാർ ജീവനക്കാരും അധ്യാപകരും കെഎസ്ആർടിസി, കെഎസ്ഇബി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും പലപ്പോഴും പണിമുടക്കുന്നത് സർക്കാർ ചെലവിലാകുന്നു എന്നതാണ് ഏറെ കഷ്ടം. മുൻകാല അനുഭവമതാണ്. ഇന്നലെ കേരള ഹൈക്കോടതി കർശന നിലപാടെടുത്തില്ലായിരുന്നുവെങ്കിൽ ഈ പണിമുടക്കിനും ഡയസ്നോൺ ഏർപ്പെടുത്തുമായിരുന്നില്ല. സംഘടിതശക്തിയിൽ വിലപേശാൻ കരുത്തുള്ളവരാണ് ഇവർ. ഇവർക്കൊഴികെ സമരത്തിൽ പങ്കെടുക്കുന്നവരായാലും ഭീഷണിമൂലം ജോലിയെടുക്കാൻ കഴിയാത്തവരായാലും സമരദിനത്തിൽ വരുമാനമുണ്ടാകില്ല. നിത്യച്ചെലവിനുപോലും കഷ്ടപ്പെടുന്ന അനേകർ ഈ ഗണത്തിലുണ്ട്. സമരാഹ്വാനം നടത്തുന്നവർ അവരുടെ വേദനകൾ അവഗണിക്കുകയാണ്. സമരം ചെയ്യുന്ന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും സമരദിനങ്ങളിലെ ശമ്പളം എങ്കിലും വേണ്ടെന്നുവയ്ക്കുന്നതല്ലേ മാന്യത. ജനങ്ങളുടെ നികുതിപ്പണംകൊണ്ടു ശമ്പളം പറ്റുന്നവർ അതുപോലും ചെയ്യുന്നില്ലെങ്കിൽ ഇതിനെ സമരമെന്നു വിളിക്കരുത്.
പണിമുടക്കിന്റെ പേരിൽ ജനജീവിതം സ്തംഭിപ്പിക്കുന്നത് കാടത്തമാണ്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതും നീതീകരിക്കാനാവില്ല. അത്യാവശ്യങ്ങൾക്കായി ഇന്നലെ നിരത്തിലിറങ്ങിയവർ നേരിട്ട അതിക്രമങ്ങൾ സാംസ്കാരിക കേരളത്തിനു ചേർന്നതല്ല. ആശുപത്രികളിലെത്താൻ കഴിയാതെ വലഞ്ഞ രോഗികൾ നിരവധിയാണ്. സംസ്ഥാനമൊട്ടുക്ക് വ്യാപകമായ അക്രമങ്ങളാണ് ഇന്നലെയുണ്ടായത്. സ്ത്രീകളടക്കമുള്ള യാത്രക്കാരെ സമരക്കാർ തഞ്ഞു. ചിലയിടങ്ങളിൽ കൈയേറ്റവുമുണ്ടായി. കോതമംഗലത്ത് പഞ്ചായത്ത് സെക്രട്ടറിക്കു മർദനമേറ്റു.
സമരാനുകൂലികൾക്കൊപ്പമാണ് മിക്കയിടത്തും പോലീസ് നിലകൊണ്ടത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രിതിസന്ധികൾ നീങ്ങിത്തുടങ്ങിയതോടെ പ്രതീക്ഷയിലായ വ്യാപാരികൾക്ക് രണ്ടുദിവസത്തെ പണിമുടക്കുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. കടകൾ തുറക്കുമെന്ന് വ്യാപാരിസംഘടന പറഞ്ഞിരുന്നെങ്കിലും സമരക്കാരുടെ അഴിഞ്ഞാട്ടം ഭയന്നിട്ടാകണം മിക്കവരും അതിനു തയാറായില്ല.
സർക്കാരിന്റെകൂടി ഒത്താശയിൽ നടക്കുന്ന പണിമുടക്കിൽ സെക്രട്ടേറിയറ്റിൽ ഇന്നലെ ജോലിക്കെത്തിയത് 32 പേർ മാത്രമാണ്. 4,824 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. സർക്കാർ ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി അടിയന്തര ഉത്തരവിറക്കണമെന്നും ഹൈക്കോടതി ഇന്നലെ ആവശ്യപ്പെടുകയും ചെയ്തു.
തമിഴ്നാട്ടിൽ ഇത്തരത്തിൽ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലൊന്നും ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പണിമുടക്ക് നടക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ടൂറിസംമേഖലയിൽ വലിയപ്രതീക്ഷയർപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവരുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ രണ്ടുദിവസം പണിമുടക്കു നടക്കുന്ന നാട്ടിൽ എങ്ങിനെയാണ് ടൂറിസം വളരുക. സംസ്ഥാനത്ത് എത്തിപ്പെട്ടിരിക്കുന്ന വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾക്ക് ഇതുമൂലമുണ്ടാകുന്ന പ്രയാസങ്ങൾ നിസാരമാണോ. രണ്ടുദിവസം ബന്ദിയാക്കപ്പെടുന്ന ഏതെങ്കിലും വിനോദസഞ്ചാരി ഇവിടേക്കു വീണ്ടും വരുമോ. നമ്മുടെ നാടിനെക്കുറിച്ച് നല്ലതു പറയുമോ.
കാലഘട്ടത്തിനു ചേരാത്ത സമരമുറയാണ് ബന്ദും പണിമുടക്കും. പണിമുടക്കിന് ആധാരമായ വിഷയങ്ങളോട് ആത്മാർഥതയുണ്ടെങ്കിൽ തൊഴിലാളിസംഘടനകൾ ജനദ്രോഹകരമല്ലാത്ത സഹനസമരങ്ങൾക്കു തയാറാകണം. സർക്കാരിന്റെ ശ്രദ്ധ പതിയുംവരെ പിന്മാറുകയുമരുത്. ഡൽഹിയിൽ നടത്തിയ കർഷകസമരം വിജയിച്ചത് ഉദാഹരണമാണ്. അതിനൊന്നും തയാറാകാതെ ജനങ്ങളെ ഭീഷണിപ്പെടുത്തിയും അതിക്രമം നടത്തിയും പണിമുടക്ക് വിജയമെന്നു വരുത്തിത്തീർക്കാനാണ് തൊഴിലാളിസംഘടനകളുടെ ശ്രമം. പണിമുടക്ക് ആഘോഷമാക്കുന്ന മലയാളികളുടെ എണ്ണവും കൂടിവരുന്നു. അതിനാൽ ഈ സമരരീതി അവസാനിപ്പിക്കാൻ ഉത്തരവാദിത്വബോധമുള്ള നേതാക്കൾ മുന്നിട്ടിറങ്ങണം.
കാലഹരണപ്പെട്ട സമരമുറ കടുത്ത ജനദ്രോഹം
02:09 AM Mar 29, 2022 | Deepika.com