വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ജീവിതനിലവാരത്തിലും മുന്നിട്ടുനിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് സ്വത്തിനും പണത്തിനുംവേണ്ടിയുള്ള തർക്കങ്ങളും കൊലപാതകങ്ങളും കൂടിവരുന്നത്
വിശ്വസാഹിത്യകാരൻ ഫ്യോദോർ ദസ്തയേവ്സ്കിയുടെ വിഖ്യാത നോവലാണു കരമസോവ് സഹോദരന്മാർ. ധനമോഹിയും ധൂർത്തനും വിടനുമായ കാരമസോവ് എന്നയാൾ കൊല്ലപ്പെടുന്നതും ഈ കൊലപാതകത്തിൽ മക്കൾ സംശയനിഴലിലാകുന്നതുമാണു കഥാതന്തു. പിതാവുമായി കലഹിച്ചിരുന്ന മൂത്തമകൻ ദിമിത്രിയാണു കൂടുതൽ സംശയിക്കപ്പെടുന്നത്. എന്നാൽ, യഥാർഥത്തിൽ കൊലപാതകി കരമസോവിന് അവിഹിതബന്ധത്തിലുണ്ടായ നാലാമത്തെ മകനാണ്. സ്വത്തിനും പണത്തിനും വേണ്ടിയുള്ള ആർത്തി മനസിനെ കീഴടക്കിയാൽ പിതാ-പുത്ര ബന്ധമെന്ന പവിത്രമായ സങ്കല്പം മാഞ്ഞുപോകുന്ന സാഹചര്യമുണ്ടാകുമെന്നാണ് ഈ നോവൽ നൽകുന്ന സന്ദേശം. തിന്മകൾക്കു സംഭവിക്കാനുള്ള സാഹചര്യം ലോകം രൂപപ്പെടുത്തിക്കൊടുക്കുമെന്ന് ഇതിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. 1874ൽ റഷ്യയിലൊരിടത്തു ദിമിത്രി എന്നൊരാൾ പിതാവിനെ കൊന്ന സംഭവമാണ് ഈ നോവലന്റെ രചനാപശ്ചാത്തലം. മനുഷ്യന്റെ വികാരവിചാരങ്ങളെ സമഗ്രമായി അപഗ്രഥിക്കുന്ന ഈ നോവൽ നൽകുന്ന ദാർശനികചിന്തകൾ ഇന്നും ലോകത്തെവിടെയും പ്രസക്തമാണെന്നു സ്വത്തിനും പണത്തിനുമൊക്കെവേണ്ടി അടുത്ത ബന്ധുക്കളെ കൊലപ്പെടുത്തുന്ന വാർത്തകൾ നിരന്തരം കേൾക്കുന്പോൾ തോന്നിപ്പോകും.
ഹമീദ് എന്ന വയോധികൻ മകനെയും മകന്റെ ഭാര്യയെയും രണ്ടു പേരക്കുട്ടികളെയും പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ വാർത്തകേട്ട് എത്രപേർ ഞെട്ടി എന്നറിയില്ല. തൊടുപുഴയ്ക്കടുത്തു ചീനിക്കുഴിയിലാണു ദാരുണസംഭവം നടന്നത്. സ്വത്തുതർക്കത്തെത്തുടർന്നു നാളുകളായി മനസിൽ സൂക്ഷിച്ച പകയാണ് ആസൂത്രിതമായി നടത്തിയ കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറയുന്നു. മകനും കുടുംബത്തിനുമെതിരേ ഹമീദ് ഇടയ്ക്കിടെ വധഭീഷണി മുഴക്കിയിരുന്നുവത്രേ. ഭാര്യയുടെ മരണശേഷം മറ്റൊരു സ്ത്രീയോടൊപ്പം കഴിയുകയായിരുന്നു ഇയാൾ. മകനു നല്കിയ 58 സെന്റ് സ്ഥലവും വീടും തിരികെവേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ വഴക്ക്. മകന്റെ പക്കൽനിന്നു സ്വത്ത് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടു ഹമീദ് തൊടുപുഴ മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. മകന്റെ വീട്ടിൽനിന്നു നല്ല ഭക്ഷണം നല്കുന്നില്ലെന്ന് ആരോപിച്ച് ഇയാൾ വഴക്കിടുമായിരുന്നത്രേ. ജീവിതച്ചെലവിനു പണം ആവശ്യപ്പെട്ടു കുടുംബക്കോടതിയിലും കേസ് കൊടുത്തിരുന്നു.
സംഭവദിവസം അർധരാത്രിക്കുശേഷം മകനും കുടുംബവും ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം അവർ കിടന്നിരുന്ന മുറിയുടെ വാതിലിനടിയിലൂടെ പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. ആരും രക്ഷപ്പെടാതിരിക്കാൻ വീടിന്റെ വാതിലുകളെല്ലാം പുറത്തുനിന്നു പൂട്ടുകയും ചെയ്തു. പക മൂത്താൽ മനുഷ്യൻ എങ്ങനെ പിശാചാകുമെന്നതിന്റെ ഉദാഹരണം.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. സ്വത്തിനുവേണ്ടിയും പകയുടെ പേരിലും പെട്ടെന്നുള്ള ദേഷ്യത്തിലുമൊക്കെ മക്കൾ മാതാപിതാക്കളെയും മാതാപിതാക്കൾ മക്കളെയും സഹോദരൻ സഹോദരനെയും കൊല്ലുന്നതിന്റെ എത്രയോ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രണ്ടാഴ്ചമുന്പു കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തിനിടെ ജ്യേഷ്ഠൻ അനുജനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന സംഭവമുണ്ടായി. ഏതാനും ദിവസം മുന്പ് ഇടുക്കിയിൽ രാജാക്കാടിനു സമീപം അനുജൻ ജ്യേഷ്ഠനെ വെടിവച്ചു. പിഞ്ചുകുഞ്ഞു കൊലചെയ്യപ്പെട്ട കേസിൽ മുത്തശ്ശി കാമുകനോടൊപ്പം അറസ്റ്റിലായതും ഈയിടെയാണ്. വികാരത്തള്ളലിൽ ചെയ്തുപോകുന്നതാകാം പല പാതകങ്ങളും. തോക്കും അതുപോലുള്ള മാരകായുധങ്ങളും കൊണ്ടുനടക്കുന്നതു വാക്കുതർക്കത്തിലോ അടിപിടിയിലോ തീരുമായിരുന്ന പ്രശ്നങ്ങളെ കൊലപാതകത്തിലെത്തിക്കുന്നതിനു കാരണമായിത്തീരാറുണ്ട്. പക്ഷേ തീയിട്ടുകൊല്ലുന്നത് ഇതിൽനിന്നു വ്യത്യസ്തമാണ്. പക മൂത്തു വിവേകം നശിക്കുന്പോൾ ബന്ധങ്ങളുടെ വില മറക്കുന്നു. മക്കൾ മാതാപിതാക്കളെയും മാതാപിതാക്കൾ മക്കളെയും സഹോദരങ്ങൾ അന്യോന്യവും മനസിലാക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നെങ്കിൽ ഒഴിവായിപ്പോകുന്നതായിരുന്നു പല പാതകങ്ങളും.
സ്വന്തമെന്ന പദത്തിനെന്തർഥം എന്നു കവി പാടിയത് എത്രയോ അർഥവത്താണ്. സ്വന്തവും ബന്ധവുമൊക്കെ ജലരേഖകളായി മാറിയിരിക്കുന്നു. സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളാണു ദിവസവും രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇങ്ങനെ കുടുംബബന്ധങ്ങൾ തകരുന്നതിന്റെ പ്രത്യാഘാതങ്ങൾ സമൂഹം വേണ്ട ഗൗരവത്തിലെടുക്കുന്നുണ്ടോയെന്നു സംശയം. മറ്റുള്ളവരുടെ വിഷമങ്ങളും പ്രശ്നങ്ങളുമറിയാതെ സ്വാർഥതയുടെ തുരുത്തുകളിൽ അടച്ചിരിക്കുകയാണല്ലോ ഇന്ന് എല്ലാവരും. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ജീവിതനിലവാരത്തിലും മുന്നിട്ടുനിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് സ്വത്തിനും പണത്തിനുംവേണ്ടിയുള്ള തർക്കങ്ങളും കൊലപാതകങ്ങളും കൂടിവരുന്നത്.
മദ്യവും മയക്കുമരുന്നും ഇത്തരം കുറ്റകൃത്യങ്ങൾക്കു രാസത്വരകമായി പ്രവർത്തിക്കുന്നുണ്ട്. ചതിയും വഞ്ചനയും അക്രമവാസനകളും പ്രോത്സാഹിപ്പിക്കുകയും കുറ്റവാളികളെ മഹത്വവത്കരിക്കുകയും ചെയ്യുന്ന സിനിമകളും സീരിയലുകളും ഈ സംസ്കാരച്യുതിക്കു കാരണമാകുന്നുണ്ട് എന്നതും ചൂണ്ടിക്കാട്ടണം. ശരിയായ ധാർമികബോധവും മൂല്യസംസ്കാരവും രൂപപ്പെടുത്തിയെടുക്കുന്നതിൽ ഇന്നത്തെ വിദ്യാഭ്യാസ സന്പ്രദായവും പരാജയപ്പെടുന്നു. തെറ്റുചെയ്യുന്ന വിദ്യാർഥിയെ ശാസിക്കാനോ ശിക്ഷിക്കാനോ അധ്യാപകർക്ക് അവകാശമില്ലാത്ത നാട്ടിൽ പിതൃഹത്യയും പുത്രഹത്യയും ഭ്രാതൃഹത്യയുമൊക്കെ കൂടുന്നതിൽ അദ്ഭുതമില്ല. ഭൗതികതാത്പര്യങ്ങളുടെ സ്വാധീനങ്ങളും പ്രലോഭനങ്ങളും കുടുംബബന്ധങ്ങളെ കൂടുതൽ തകർച്ചയിലേക്കു കൊണ്ടുപോകുംമുന്പ് ഇടപെടാൻ ഇവിടെ ആരുമില്ലേ?
സ്വന്തമെന്ന പദത്തിന് എന്തർഥം?
12:58 AM Mar 21, 2022 | Deepika.com