ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുകയും മതേതരത്വം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന എല്ലാ വിദ്യാർഥിസംഘടനകൾക്കും കാന്പസുകളിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നു സർക്കാർ ഉറപ്പുവരുത്തണം
കലാലയ രാഷ്ട്രീയത്തിനു കേരളത്തിൽ നിരവധി രക്തസാക്ഷികൾ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവുമവസാനം പേരുചേർക്കപ്പെട്ടവരാണ് എസ്എഫ്ഐ പ്രവർത്തകരായ ഇടുക്കി ഗവൺമെന്റ് എൻജിനിയറിംഗ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രനും എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവും. കലാലയമുറ്റം ഓരോതവണ ചോരവീണു പങ്കിലമാകുന്പോഴും ഇനിയിത് ആവർത്തിക്കരുതേയെന്നു സുമനസുകളെല്ലാം ആഗ്രഹിക്കും. പക്ഷേ, അത്തരം ആഗ്രഹങ്ങളെ വിഫലമാക്കിക്കൊണ്ടു പുതിയ സംഭവങ്ങൾ ഉണ്ടാകുന്നു. ഇക്കുറി സംഘർഷമുണ്ടായിരിക്കുന്നതു തിരുവനന്തപുരം ലോ കോളജിലാണ്. അവിടെ എസ്എഫ്ഐ - കെഎസ്യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം നിയമസഭാമാർച്ചിൽ വരെയെത്തി.
ആരുടെയോ ഭാഗ്യംകൊണ്ടു കത്തിക്കുത്തോ ചോരചിന്തലോ ഉണ്ടായില്ല. ലോ കോളജിലെ എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ചു കെഎസ്യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷമുണ്ടായതിനെത്തുടർന്നു പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസിനു ജലപീരങ്കിവരെ പ്രയോഗിക്കേണ്ടിവന്നു. എവിടേയ്ക്കാണു നമ്മുടെ വിദ്യാർഥി രാഷ്ട്രീയം പോകുന്നത്?
കോളജ് യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ -കെഎസ്യു സംഘർഷത്തിലെത്തിയത്. കേരളത്തിലെ സർക്കാർ കലാലയങ്ങൾ മിക്കതിലും ഇപ്പോൾ എസ്എഫ്ഐയുടെ ആധിപത്യമാണല്ലോ.
തിരുവനന്തപുരം ലോ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യു ഒരു ജനറൽ സീറ്റിൽ വിജയിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതെന്നാണ് കെഎസ്യു പ്രവർത്തകരുടെ ആരോപണം. ആക്രമണത്തിനിടെ കെഎസ്യു യൂണിറ്റ് സെക്രട്ടറിയായ പെൺകുട്ടിയെ നിലത്തിട്ടു വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ പെൺകുട്ടി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കെഎസ്യു പ്രവർത്തകരെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയുണ്ടായി.
എസ്എഫ്ഐ പ്രവർത്തകർ തന്നെ പലവട്ടം ആക്രമിച്ചെന്നും ജീവൻ പണയംവച്ചാണു പഠനം തുടരുന്നതെന്നും ആക്രമിക്കപ്പെട്ട പെൺകുട്ടി പറയുന്നു. രാഷ്ട്രീയ പ്രവർത്തനം തുടർന്നാൽ വീട്ടിൽക്കയറി ആക്രമിക്കുമെന്നും ഭീഷണി ഉണ്ടത്രെ. സംഘർഷത്തിന്റെ തുടർച്ചയായി ചൊവ്വാഴ്ച അർധരാത്രിക്കുശേഷം കെഎസ്യു പ്രവർത്തകരെ വീടുകയറി ആക്രമിച്ചു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവൃത്തികളാണു നിയമം പഠിപ്പിക്കുന്ന കലാലയത്തിൽ നടക്കുന്നതെങ്കിൽ മറ്റു കലാലയങ്ങളിലെ സ്ഥിതി എന്താവും?
ഇതര വിദ്യാർഥി സംഘടനകളോടുള്ള അസഹിഷ്ണുതയാണ് ഇത്തരം കലാലയസംഘർഷങ്ങൾക്കു മുഖ്യകാരണം. ജനാധിപത്യപാഠങ്ങൾ അഭ്യസിക്കുകയാണു വിദ്യാർഥിസംഘടനാ പ്രവർത്തനത്തിന്റെ ഒരു ദൗത്യം എന്നാണു പറയാറുള്ളത്. പക്ഷേ കേരളത്തിലിപ്പോൾ സംഭവിക്കുന്നതെന്താണ്? ഏതെങ്കിലും വിദ്യാർഥി സംഘടന ഒരു കലാലയത്തിൽ അല്പം മേൽക്കൈ നേടിക്കഴിഞ്ഞാൽ അവർ മറ്റു വിദ്യാർഥികളെ പ്രവർത്തിക്കാൻ അനുവദിക്കാതെ നോക്കുന്നു. ഏകാധിപത്യപ്രവണതയും സ്വേച്ഛാധിപത്യശൈലിയുമാണ് അവരിൽ മുന്നിട്ടുനിൽക്കുന്നത്. ജനാധിപത്യത്തെപ്പറ്റിയും പൗരസ്വാതന്ത്ര്യത്തെപ്പറ്റിയും മനുഷ്യാവകാശങ്ങളെപ്പറ്റിയുമൊക്കെ തൊണ്ടകീറി സംസാരിക്കാറുള്ള പല വിദ്യാർഥിനേതാക്കൾക്കും എതിർസംഘടനകളിൽപ്പെട്ടവരെ കാന്പസിൽ കാണുന്നതുതന്നെ കലിയാണ്.
ഭീഷണികളിലൂടെയും അതുഫലിക്കാതെ വന്നാൽ അക്രമമാർഗങ്ങളിലൂടെയും എതിരാളികളെ ഒതുക്കാൻ നോക്കുന്നു. ഉത്തരേന്ത്യൻ സർവകലാശാലകളിൽ സംഘപരിവാർ വിദ്യാർഥി സംഘടനകൾ ആധിപത്യമുറപ്പിക്കുന്ന ശൈലിയെ ഇടതു വിദ്യാർഥിസംഘടനകളും നിശിതമായി വിമർശിക്കാറുള്ളതാണ്. ഇങ്ങനെ കുറ്റപ്പെടുത്തുന്നവർ തന്നെയാണു കേരളത്തിലെ കലാലയങ്ങളിൽ തങ്ങളുടെ സർവാധിപത്യത്തിനു ശ്രമിക്കുന്നത് എന്നതാണു ഖേദകരം. എസ്എഫ്ഐയും കെഎസ്യുവും തമ്മിൽ മേൽക്കോയ്മയ്ക്കുവേണ്ടി നടത്തിയ ബലപരീക്ഷണങ്ങൾ കേരളത്തിലെ കലാലയങ്ങളെ സംഘർഷഭരിതമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ലോകം ഇന്നുവരെ പരിചയിച്ച ഭരണസന്പ്രദായങ്ങളിൽ ഏറ്റവം മികച്ചതായി വിലയിരുത്തപ്പെട്ടിട്ടുള്ളതു ജനാധിപത്യമാണ്. എന്നാൽ, വികസ്വര രാജ്യങ്ങളിലെ ജനാധിപത്യ ഭരണക്രമങ്ങളിൽ അരങ്ങേറുന്ന അഴിമതിയും ക്രമക്കേടുകളും ജനങ്ങളിൽ അതിനോടു വിപ്രതിപത്തിക്കും അരാഷ്ട്രീയവാദത്തിനും കാരണമാകുന്നുണ്ട്. ഇത്തരം ചിന്തകൾ ശക്തിപ്പെടുത്താൻ കലാലയങ്ങളിലെ അക്രമരാഷ്ട്രീയവും ഇടയാക്കുന്നു. ആരോഗ്യകരമായ കലാലയ രാഷ്ട്രീയത്തെ ക്രിയാത്മകമായാണു പക്വമതികൾ സമീപിക്കുന്നത്. കുട്ടികൾക്കു ജനാധിപത്യവുമായി പരിചയിക്കാനും നേതൃശേഷി വളർത്താനുമൊക്കെ കലാലയങ്ങളിലെ സംഘടനാപ്രവർത്തനം സഹായിക്കുമെന്ന് അവർ കരുതുന്നു. ഇത്തരത്തിൽ വളർന്നുവന്നവർ കേരള രാഷ്ട്രീയത്തിൽ നിരവധിയുണ്ടല്ലോ.
കലാലയ രാഷ്ട്രീയം അക്രമങ്ങളിലേക്കു വഴിമാറുകയും വിദ്യാർഥിനേതാക്കൾ മുതിർന്ന രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി മാറുകയും ചെയ്യുന്പോഴാണു പ്രശ്നം. കാമ്പസ് രാഷ്ട്രീയം പിടിവിട്ടുപോകുന്നുവെന്നു കണ്ടപ്പോൾ കോടതികൾതന്നെ ഇടപെടുകയും ശക്തമായ വിധിതീർപ്പുകൾ നൽകുകയും ചെയ്തിരുന്നു. അതിനു ഫലവുമുണ്ടായിട്ടുണ്ട്.
ജനാധിപത്യ വിദ്യാർഥിസംഘടനകൾക്കു കാന്പസിൽ പ്രവർത്തിക്കാൻ ഇടംകിട്ടാതെ വരുന്പോൾ അവിടേയ്ക്കു കടന്നുവരുന്നതു തീവ്രവാദസ്വഭാവമുള്ള പ്രസ്ഥാനങ്ങളാണ്. ഇത്തരം സംഘടനകൾ വേരുറപ്പിക്കുന്നതു കേരളത്തിന്റെ സാമൂഹിക ഭദ്രതയ്ക്കുതന്നെ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. അതുകൊണ്ടു ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുകയും മതേതരത്വം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന എല്ലാ വിദ്യാർഥിസംഘടനകൾക്കും കാന്പസുകളിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നു സർക്കാർ ഉറപ്പുവരുത്തണം.
കേരളത്തിലെ കാന്പസുകളിൽ സഹിഷ്ണുതയ്ക്ക് ഇടമില്ലേ?
01:32 AM Mar 18, 2022 | Deepika.com