പ്രകൃതിയും കാലാവസ്ഥയും ആരുടെയും നിയന്ത്രണത്തിലല്ല. എന്നാൽ, വലിയ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഇടയാക്കുന്ന പ്രവർത്തനങ്ങൾ കുറയ്ക്കാൻ മനുഷ്യനു സാധിക്കും.
ചുട്ടുപൊള്ളുന്ന ചൂടിന്റെ പിടിയിലാണു കേരളം. കഴിഞ്ഞ നാലുവർഷത്തിനിടയിലെ ഏറ്റവും കൂടിയ താപനിലയാണ് ഏതാനും ദിവസങ്ങളായി ഇവിടെ അനുഭവപ്പെടുന്നത്. കേരളത്തിലെ ചില നഗരങ്ങളിലെ താപനില രാജ്യത്തെ ഏറ്റവും കൂടിയ താപനിലയ്ക്കൊപ്പമാണ്. അതിശക്തമായ ഉഷ്ണതരംഗത്തിനും ഇവിടെ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുമുണ്ട്.
2008 മുതൽ മഴക്കെടുതികളെയും വലുതും ചെറുതുമായ പ്രളയങ്ങളെയും നേരിടേണ്ടിവന്ന കേരളത്തിന് ഇത്തവണത്തെ വേനൽച്ചൂട് അസഹനീയമായി തോന്നുന്നതു സ്വാഭാവികം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ ലോകമെന്പാടുമുള്ള രാജ്യങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാണു കാലംതെറ്റിയുള്ള പേമാരിയും വേനൽവറുതിയുമൊക്കെ. വേനലും മഴയും, ചൂടും തണുപ്പും അതിന്റെ പാരമ്യത്തിലേക്കു പോകുന്നതു പ്രകൃതിയുടെ സംതുലിതാവസ്ഥയിൽ വരുന്ന ക്രമരഹിതമായ മാറ്റങ്ങളുടെപ്രതിഫലനമാണ്. ഇത്തരം വൈപരീത്യങ്ങളുമായി സമരസപ്പെടുന്നതിനു ജീവിതചര്യകളെ ക്രമീകരിക്കുകയും പ്രകൃതിക്കൊത്തു ജീവിക്കാൻ പഠിക്കുകയുമാണു മനുഷ്യനു ചെയ്യാനുള്ളത്.
വേനൽക്കാലത്തു ലഭിച്ചിരുന്ന മഴ അത്യുഷ്ണം ശമിപ്പിച്ചിരുന്നു. ഇക്കൊല്ലം വേനൽമഴ കിട്ടിയില്ല. ഈ വേനൽക്കാലത്തു ലഭിക്കേണ്ടതു 360 മില്ലിമീറ്റർ മഴയാണ്. ചെറിയ വേനൽമഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാപ്രവചനമുണ്ടെങ്കിലും ഇപ്പോഴത്തെ ചൂട് കുറയ്ക്കാൻ അതു പര്യാപ്തമാകുമെന്നു തോന്നുന്നില്ല. കടുത്ത വേനലിന്റെ അർഥം ജലക്ഷാമം വരുന്നു എന്നുകൂടിയാണ്. പുഴകളും തോടുകളും മാത്രമല്ല കിണറുകളും തണ്ണീർത്തടങ്ങളുമൊക്കെ വറ്റിത്തുടങ്ങി. വേനൽ ഇതുപോലെ നീണ്ടാൽ കുടിവെള്ളക്ഷാമത്തിലേക്കു സംസ്ഥാനം നീങ്ങുമോയെന്ന ആശങ്കയും ഉണരുന്നുണ്ട്. സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ മുൻകരുതൽ നടപടികൾ ഇപ്പോഴേ തുടങ്ങണം.
അതുപോലെ ജലസ്രോതസുകൾ മലിനമാക്കാതെ നോക്കുകയും വേണം. ഉയർന്ന സാക്ഷരതയുണ്ടെന്ന് അവകാശപ്പെടുമെങ്കിലും മാലിന്യങ്ങളും ചപ്പുചവറുകളും പുഴയിലേക്കും തോട്ടിലേക്കും തള്ളുന്ന മലയാളിയുടെ ശീലത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ കർക്കശമായി തടയുന്നതിനുവേണ്ട ജാഗ്രതയും നടപടികളും എല്ലാ ഭാഗത്തുനിന്നുമുണ്ടാകണം. വൃത്തിഹീനമായിക്കിടക്കുന്ന പുഴകളും തോടുകളും കുളങ്ങളുമൊക്കെ ശുചിയാക്കാനുള്ള അവസരമായി ഈ വേനൽക്കാലത്തെ തദ്ദേശസ്ഥാപനങ്ങൾ പ്രയോജനപ്പെടുത്തണം. മഴപെയ്യുന്പോൾ അവയെല്ലാം ശുദ്ധജലംകൊണ്ടു നിറയട്ടെ.
വേനൽക്കാല രോഗങ്ങൾക്കുള്ള സാധ്യതയാണു മറ്റൊരു ഭീഷണി. ചിക്കൻപോക്സ് പോലുള്ള പകർച്ചവ്യാധികളും ചർമരോഗങ്ങളും വേനൽക്കാലത്തു കൂടുതലായി പ്രത്യക്ഷപ്പെടാറുണ്ട്. കോവിഡ് ബാധിച്ചവരും വൃക്കരോഗമുള്ളവരും പ്രത്യേകം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അധികം വെയിലേൽക്കുന്നവർക്കു സൂര്യാതപംപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കു ചികിത്സ ഉറപ്പുവരുത്തുന്നതിനു സംസ്ഥാനത്തെ ആശുപത്രികളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ചൂടുമൂലമുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങൾപോലും അവഗണിക്കരുതെന്നും ശരീരം തളരുന്ന അവസ്ഥയിലേക്കു പോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും സാധ്യമായവർ കൂടുതൽ പഴം, പച്ചക്കറികൾ കഴിക്കണമെന്നും ആരോഗ്യവിദഗ്ധർ ഉപദേശിക്കുന്നു. വെയിലത്തു തുറസായ സ്ഥലത്തു ജോലിചെയ്യുന്നതിനു സമയനിയന്ത്രണങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. കുടുംബംപോറ്റാൻ അത്യധ്വാനം ചെയ്യുന്നവർക്ക് ഇതെല്ലാം ശ്രദ്ധിക്കാൻ സാധിക്കില്ലായിരിക്കാം. എങ്കിലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നാണല്ലോ പ്രമാണം.
താപനില സംസ്ഥാനത്തെ ശരാശരിയായ 36 ഡിഗ്രി സെൽഷസ് കടന്ന് ചിലസ്ഥലങ്ങളിൽ 40 ഡിഗ്രി സെൽഷസ് വരെ രേഖപ്പെടുത്തി. അത്യുഷ്ണം മനുഷ്യർക്കുമാത്രമല്ല വളർത്തുമൃഗങ്ങൾക്കും കൃഷിക്കുമെല്ലാം പ്രശ്നമാണ്. വേണ്ടത്ര വെള്ളം ലഭിച്ചില്ലെങ്കിൽ വാഴ, പച്ചക്കറി കൃഷികളെല്ലാം ഉണങ്ങി നശിച്ചുപോകും. കുരുമുളക്, ജാതി തുടങ്ങിയ നാണ്യവിളകൾക്കും കേടു വരും. ചൂടുകൂടുന്നതിനനുസരിച്ചു വൈദ്യുതി ഉപയോഗം വർധിക്കും. അതു വൈദ്യുതി ക്ഷാമത്തിനോ വൈദ്യുതി ചാർജ് വർധനയ്ക്കോ വഴിവയ്ക്കാം.
പ്രതികൂല കാലാവസ്ഥ വന്നാലും സാധാരണക്കാരന്റെ ജീവിതത്തെയാണ് അതു കൂടുതലായി ബാധിക്കുക. അതു ലഘൂകരിക്കാനുള്ള നടപടികൾ എടുക്കേണ്ടതു സർക്കാരാണ്. ആഗോളതാപനം കുറയ്ക്കുന്നതിനുള്ള പാരീസ് ഉടന്പടിയുടെ ഭാഗമായി ഇന്ത്യ കാർബൺ പുറന്തള്ളൽ 2070-ൽ പൂർണമായി ഇല്ലാതാക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം 2050-ൽത്തന്നെ ആ ലക്ഷ്യം കൈവരിക്കുമെന്നാണു പുതിയ സംസ്ഥാന ബജറ്റിലെ വാഗ്ദാനം. പ്രകൃതിയും കാലാവസ്ഥയും ആരുടെയും നിയന്ത്രണത്തിലല്ല. എന്നാൽ, വലിയ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഇടയാക്കുന്ന പ്രവർത്തനങ്ങൾ കുറയ്ക്കാൻ മനുഷ്യനു സാധിക്കും.
മനുഷ്യനെ പൊള്ളിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ
01:50 AM Mar 16, 2022 | Deepika.com