സാധാരണ വരുമാനക്കാരായ ജീവനക്കാർ പ്രതീക്ഷയോടെ ആശ്രയിച്ചിരുന്ന ഇപിഎഫ് പദ്ധതിയെ ദുർബലപ്പെടുത്തുന്ന സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകരുത്.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശനിരക്ക് 8.5 ശതമാനത്തിൽനിന്ന് 8.1 ശതമാനമായി കുറയ്ക്കാനുള്ള തീരുമാനം രാജ്യത്തു സംഘടിതമേഖലകളിൽ പണിയെടുക്കുന്ന ജീവനക്കാരിൽ നിരാശ പരത്തിയിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഇപിഎഫ് നിക്ഷേപങ്ങളിൽനിന്നുള്ള വരുമാനത്തിലുണ്ടായ ഇടിവ് ചൂണ്ടിക്കാട്ടിയാണു പലിശനിരക്കു വെട്ടിക്കുറയ്ക്കുന്നത്. ജീവിതത്തിലെ ഏക സന്പാദ്യമായി പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തെ കാണുന്ന പരിമിത വരുമാനക്കാരായ കോടിക്കണക്കിനു ജീവനക്കാരുടെ ഭാവിയെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായി ഈ നടപടി. വൻകിട കോർപറേറ്റ് മുതലാളിമാർക്കു കോവിഡ് കാലത്തും നഷ്ടമുണ്ടാകാതെ വൻ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ച കേന്ദ്രസർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അതേ കോവിഡ് കാലത്തെ വരുമാനക്കുറവിന്റെ പേരുപറഞ്ഞു പാവപ്പെട്ട തൊഴിലാളികളുടെ നിക്ഷേപത്തെ ഞെരുക്കുന്നു! നവ ഉദാരവത്കരണനയം പിന്തുടരുന്ന സർക്കാരിനു സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ വരുമാനനഷ്ടം പ്രശ്നമല്ലാതാകുന്നതിൽ അത്ഭുതപ്പെട്ടിട്ടു കാര്യമില്ല.
ഇപിഎഫ് നിക്ഷേപത്തിനു കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് ഇപ്പോൾ തീരുമാനിച്ച 8.1 ശതമാനം. കഴിഞ്ഞ രണ്ടു വർഷങ്ങളിലും 8.5 ശതമാനമായിരുന്നു പലിശ നിരക്ക്. 2013-14, 2014-15 സാന്പത്തിക വർഷങ്ങളിൽ ഇപിഎഫ് നിക്ഷേപത്തിന് 8.75 ശതമാനം പലിശ നൽകിയിരുന്നു. 2016-17ൽ അത് 8.65 ശതമാനമായും 2017-18ൽ 8.55 ശതമാനമായും കുറച്ചു. 2019-20ൽ 8.5 ശതമാനമാക്കി.
രാജ്യത്തെ സാന്പത്തികവളർച്ചയുടെ ഏറ്റക്കുറച്ചിലുകൾ ഇപിഎഫ് പലിശനിരക്കിലും പ്രതിഫലിക്കുന്നുണ്ട്. ഇപിഎഫ് പണത്തിന്റെ 85 ശതമാനം സർക്കാർ ബോണ്ടുകളിലും സെക്യൂരിറ്റികളിലുമായും 15 ശതമാനം ഓഹരികളിലുമായാണു നിക്ഷേപിക്കുന്നത്. ഇവയിൽനിന്നുള്ള വരുമാനം കുറഞ്ഞ പശ്ചാത്തലത്തിലാണു പലിശ കുറയ്ക്കുന്നതെന്നാണു സർക്കാർ പ്രതിനിധികളുടെ വിശദീകരണം. പൊതുമേഖലാ ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിനു നൽകുന്ന പലിശയേക്കാൾ കൂടിയ പലിശ ഇപിഎഫ് നിക്ഷേപത്തിനു നൽകുന്നുണ്ടെന്നു കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദ്ര യാദവും വിശദീകരിച്ചു. രാജ്യത്തിന്റെ സാന്പത്തികവളർച്ച മുരടിക്കുന്നതിനു സാധാരണക്കാരായ ജനങ്ങളും വലിയ വില നൽകേണ്ടിവരികയാണ്.
പ്രോവിഡന്റ് ഫണ്ട് പെൻഷന്റെ കുറഞ്ഞ നിരക്ക് വർധിപ്പിക്കണമെന്ന ജീവനക്കാരുടെ ദീർഘകാല ആവശ്യത്തിനും അനുകൂലതീരുമാനം ഉണ്ടായിട്ടില്ല. പെൻഷൻവർധന സംബന്ധിച്ചു സാധ്യമായ നടപടികൾ നിർദേശിക്കാൻ പ്രത്യേക ദൗത്യസംഘം രൂപീകരിക്കാനാണു തീരുമാനം. ഈ ദൗത്യസംഘം രൂപീകരിച്ച് അതിന്റെ ശിപാർശകൾ വരുന്പോഴേക്കും കാലം കുറേ കടന്നുപോയിരിക്കും. അതാവാം ഒരുപക്ഷേ സർക്കാർ ഉദ്ദേശിക്കുന്നത്. കുറഞ്ഞ പിഎഫ് പെൻഷൻ 1000 രൂപയിൽനിന്ന് 3000 രൂപയായി വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇപിഎഫ് പെൻഷൻ കണക്കാക്കാൻ ഇപ്പോൾ കണക്കാക്കുന്ന പരമാവധി ശന്പളം പ്രതിമാസം15,000 രൂപയാണ്. ഇതിൽകൂടുതൽ ശന്പളമുള്ളവർക്കു പുതിയ പെൻഷൻ സ്കീം നടപ്പാക്കണമെന്ന നിർദേശത്തിന്മേലും അന്തിമതീരുമാനമായിട്ടില്ല.
കഴിഞ്ഞ നവംബറിൽ ചേർന്ന ഇപിഎഫ് ട്രസ്റ്റ് ബോർഡ് യോഗം ഇപിഎഫ് പെൻഷൻ കാര്യക്ഷമമാക്കുന്നതിനു റിപ്പോർട്ട് സമർപ്പിക്കാൻ ഉപസമിതിയെ നിയോഗിച്ചിരുന്നു. ശന്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ കേന്ദ്രസർക്കാരും ഇപിഎഫ് ഓർഗനൈസേഷനും നൽകിയ ഹർജിയിൽ സുപ്രീം കോടതിയിൽ വാദം നടന്നുവരികയാണ്.
സംഘടിത മേഖലയിലെ ജീവനക്കാർക്കു മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന ഒരു ദീർഘകാല നിക്ഷേപ പദ്ധതിയും പെൻഷൻ പദ്ധതിയുമാണ് ഇപിഎഫ്. ഇരുപതോ അതിലധികമോ ജീവനക്കാർ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ ചേർക്കണമെന്നാണ് ഇന്ത്യയിലെ തൊഴിൽ നിയമം. അടിസ്ഥാനവേതനത്തിന്റെ 12 ശതമാനം തുകയാണു ജീവനക്കാർ ഇപിഎഫിൽ നിക്ഷേപിക്കേണ്ടത്. തത്തുല്യമായ തുക തൊഴിലുടമയും നൽകണം. ഉടമ നൽകുന്ന 12 ശതമാനം വിഹിതത്തിലെ 8.33 ശതമാനം എംപ്ലോയീസ് പെൻഷൻ സ്കീമിലേക്കാണു വരവുവയ്ക്കുക. ബാക്കി 3.67 ശതമാനവും ജീവനക്കാർ നൽകുന്ന 12 ശതമാനവുംകൂടി ഇപിഎഫിൽ നിക്ഷേപിക്കും.
മറ്റു നിക്ഷേപങ്ങളിൽനിന്നു വ്യത്യസ്തമായി അടയ്ക്കുന്ന വിഹിതം, ലഭിക്കുന്ന പലിശ, പിൻവലിക്കുന്ന തുക ഇവ മൂന്നും ആദായനികുതിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇപിഎഫ് പദ്ധതിയുടെ പ്രഥമിക ലക്ഷ്യങ്ങളിലൊന്നു ജീവനക്കാർക്കു സാമ്പത്തികസുരക്ഷ നൽകുക എന്നതാണ്. സാധാരണ വരുമാനക്കാരായ ജീവനക്കാർ പ്രതീക്ഷയോടെ ആശ്രയിച്ചിരുന്ന ഇപിഎഫ് പദ്ധതിയെ ദുർബലപ്പെടുത്തുന്ന സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകരുത്.
ഇപിഎഫ് പദ്ധതിയെ ദുർബലപ്പെടുത്തരുത്
01:06 AM Mar 14, 2022 | Deepika.com