വിവിധ ജനവിഭാഗങ്ങളെ തൊട്ടുതലോടുന്ന ചില പ്രഖ്യാപനങ്ങള്‍ സംസ്ഥാന ബജറ്റിൽ ഉണ്ടെങ്കിലും സാധാരണക്കാരന്റെ ജീവിതഭാരം ലഘൂകരിക്കുന്ന ക്രിയാത്മക പദ്ധതികള്‍ കുറവാണ്.
ജനങ്ങള്‍ക്കു കാര്യമായ ബുദ്ധിമുട്ടുണ്ടാവുകയില്ലെന്നും വിലവര്‍ധന നേരിടാന്‍ സഹായിക്കുമെന്നും അവകാശപ്പെട്ടു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ജനപ്രിയ ലേബലിലുള്ളതല്ല.
വിവിധ ജനവിഭാഗങ്ങളെ തൊട്ടുതലോടുന്ന ചില പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കിലും സാധാരണക്കാരന്റെ ജീവിതഭാരം ലഘൂകരിക്കുന്ന ക്രിയാത്മക പദ്ധതികള്‍ കുറവാണ്. അതേസമയം, എല്ലാ ജില്ലകളിലും സ്കില്‍ പാര്‍ക്ക്, വിമാനത്താവളങ്ങള്‍ക്കു സമീപം സയന്‍സ് പാര്‍ക്ക്, നാലു പുതിയ ഐടി ഇടനാഴികൾ, 20 സാറ്റലൈറ്റ് ഐടി പാര്‍ക്കുകൾ തുടങ്ങി വിജ്ഞാനത്തിന്റെ സാധ്യതകളെ സമന്വയിപ്പിച്ചു വികസനമുന്നേറ്റം നടത്താനുള്ള ശ്രദ്ധേയമായ നിര്‍ദേശങ്ങൾ ബജറ്റിലുണ്ട്.
ഒരു ലക്ഷം തൊഴിൽസംരംഭങ്ങൾ സൃഷ്ടിക്കുമെന്നു പ്രഖ്യാപിച്ച ബജറ്റ് കാർഷികമേഖലയിലെ ആധുനികീകരണവും ലക്ഷ്യമിടുന്നു. കോവിഡ് പ്രതിസന്ധിക്കുശേഷം ജനജീവിതം സാധാരണ നിലയിലേക്കെത്തിയെന്നും ഇതു നികുതിവരുമാനത്തിലും സമ്പദ് വ്യവസ്ഥയിലും പ്രതിഫലിക്കുമെന്നും ചൂണ്ടിക്കാട്ടിയാണു ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍, അധിക വിഭവസമാഹരണത്തിനു മുന്നോട്ടുവച്ച നിര്‍ദേശങ്ങൾ പലതും സാധാരണക്കാരന്റെ ബുദ്ധിമുട്ട് വര്‍ധിപ്പിക്കുന്നതാണ്.
കടക്കെണിയില്‍ നട്ടംതിരിയുന്ന ഒരു സംസ്ഥാനത്തെ ധനമന്ത്രിക്കു ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്താനും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കാനും പരിമിതികളുണ്ട്. എങ്കിലും സാധ്യമായതു ചെയ്യാനുള്ള ശ്രമങ്ങള്‍ ബജറ്റിലുണ്ട് എന്നതു കാണാതിരുന്നുകൂടാ. വിലക്കയറ്റം തടയാന്‍ 2,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നു. ഇതിന്റെ പ്രയോജനം താഴെത്തട്ടിലുള്ള സാധാരണക്കാരനും ലഭിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണം. കാര്‍ഷിക മേഖലയെ സഹായിക്കാനുള്ള ചില പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. റബര്‍ സബ്സിഡിക്കായി 500 കോടി രൂപ മാറ്റിവച്ചത് റബര്‍ വില ഇനിയുമിടിഞ്ഞാല്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമാകും.
നെല്ലിന്റെ താങ്ങുവില കൂട്ടി 28.20 രൂപയാക്കിയതും നെല്‍കൃഷി വികസനത്തിന് 76 കോടി രൂപ അനുവദിച്ചതും കര്‍ഷകർക്കു ഗുണം ചെയ്യും. വിളനാശം തടയാന്‍ 51 കോടി അടക്കം കാര്‍ഷിക മേഖലയ്ക്കു മൊത്തം 851 കോടി രൂപനീക്കിവച്ചു. കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണത്തിന് 140 കോടി രൂപയും വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് 25 കോടി രൂപയും അനുവദിച്ചത് തങ്ങളുടെ കര്‍ഷക പ്രതിബദ്ധതയുടെ ഉദാഹരണമായി അവതരിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിയും.
ഭൂമിയുടെ ന്യായവില ഉയര്‍ത്തിയതും ഭൂനികുതി വര്‍ധിപ്പിച്ചതും സാധാരണക്കാരെ ബാധിക്കും. ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ ഇനി ഉയര്‍ന്ന സ്ലാബില്‍ നികുതി അടയ്ക്കണം. സംസ്ഥാനത്തെ ഭൂരിപക്ഷം കര്‍ഷകരും ഒരേക്കറിനും ഒരു ഹെക്ടറിനുമിടയില് ഭൂമിയുള്ള ചെറുകിട കര്‍ഷകരാണ്. പുതിയ നികുതിനിര്‍ദേശം അവർക്കാണു കൂടുതല്‍ ഭാരമാകുക. ഭൂമിയുടെ ന്യായവില വീണ്ടും ഉയര്‍ത്തിയതും ബുദ്ധിമുട്ടിലാക്കുക ചെറുകിടക്കാരെയാണ്. കടം വീട്ടാനോ മക്കളുടെ വിദ്യാഭ്യാസ - വിവാഹ ആവശ്യങ്ങള്‍ക്കോ ഒക്കെയായി തങ്ങളുടെ തുണ്ടുഭൂമി വില്‍ക്കേണ്ടിവരുന്ന സാധാരണക്കാര്‍ ഇതുമൂലം കൂടുതല്‍ തുക രജിസ്ട്രേഷന് ഫീസായി അടയ്ക്കേണ്ടിവരും.
ജിഎസ്ടി നടപ്പിലായതോടെ ഇന്ധനം, മദ്യം, വാഹനനികുതി, ഭൂമി- രജിസ്ട്രേഷന് തുടങ്ങിയ ഇനങ്ങളില്‍ മാത്രമാണു സംസ്ഥാന സര്‍ക്കാരിനു നികുതികൂട്ടി കാര്യമായ വിഭവസമാഹരണം നടത്താന്‍ കഴിയുക. ഇന്ധനനികുതി ഇനിയും കൂട്ടിയാല്‍ ജനവികാരം എതിരാകും. മദ്യനികുതിയും വാഹനനികുതിയും ഇപ്പോള്‍തന്നെ വളരെ ഉയര്‍ന്നതാണ്. അതാകണം സാധാരണക്കാരെ ബാധിക്കുന്ന ഭൂമി-രജിസ്ട്രേഷന് ഇനങ്ങളില്‍ വരുമാനം കൂട്ടാന്‍ ധനമന്ത്രി നിര്‍ബന്ധിതനായത്.
സാന്പത്തികരംഗം ഉണരണമെങ്കിൽ വിപണി ചലിക്കണം. എന്നാൽ, വിപണിയെ ചലിപ്പിക്കാന്‍ കഴിയുന്ന ഭാവനാപൂർണമായ നിര്‍ദേശങ്ങള്‍ ബജറ്റിലില്ലെന്നു പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. 1.34 ലക്ഷം കോടി രൂപ വരവും 1.57 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണു ധനമന്ത്രി അവതരിപ്പിച്ചത്. റവന്യൂ കമ്മി 16,000 കോടിയില്‍നിന്ന് 23,000 കോടിയായി വര്‍ധിച്ചു. മൊത്തം വരുമാനത്തിന്റെ 22 ശതമാനം കടമാണ്.
ഇങ്ങനെ ഭദ്രമല്ലാത്ത സാമ്പത്തികസ്ഥിതി ഉള്ളപ്പോഴും വലിയ ചെലവുവരുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയില്‍ 2,000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കിഫ്ബിയെ അമിതമായി ആശ്രയിക്കുന്ന സമീപനമാണ് ഈ ബജറ്റിലുമുള്ളത്. പാവപ്പെട്ട രോഗികളെ സഹായിക്കുന്ന കാരുണ്യ പദ്ധതിക്ക് 500 കോടി രൂപ ബജറ്റിൽ നീക്കിവച്ചെങ്കിലും ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാത്തതു നിരവധിപേരെ നിരാശരാക്കുന്നുണ്ട്.
തൊട്ടുതലോടലും ഭാരംചുമത്തലും
01:09 AM Mar 12, 2022 | Deepika.com