പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി നേതൃത്വത്തിനും വളരെ ആഹ്ലാദവും ആത്മവിശ്വാസവും പകരുന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങൾ. കോൺഗ്രസ് നേതൃത്വം ഇനിയെങ്കിലും ആത്മപരിശോധനയ്ക്കും തെറ്റുതിരുത്തലിനും തയാറായില്ലെങ്കിൽ പാർട്ടിയുടെ ഭാവി
കൂടുതൽ അനിശ്ചിതത്വത്തിലാകും.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയുടെ പ്രതാപകാലം തുടരുമെന്നതിന്റെ വ്യക്തമായ സൂചന നല്കുന്നതാണ് അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം. അതേസമയം ഇന്ത്യയിലെ ഗ്രാൻഡ് ഓൾഡ് പാർട്ടിയായ കോൺഗ്രസ് കൂടുതൽ തകർച്ചയിലേക്കാണു നീങ്ങുന്നതെന്നും ഇലക്ഷൻ ഫലങ്ങൾ വ്യക്തമാക്കുന്നു.
അധികാരത്തിലിരുന്ന നാലു സംസ്ഥാനങ്ങളിലും ബിജെപി ഭരണം നിലനിർത്തുമെന്ന് ഉറപ്പായി. അതേസമയം കൈയിലുണ്ടായിരുന്ന പഞ്ചാബ് സംസ്ഥാനം കോൺഗ്രസിനു നഷ്ടപ്പെട്ടു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പുരിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി ഭരണത്തുടർച്ച നേടിയപ്പോൾ ഗോവയിൽ അവർ ഏറ്റവും വലിയ കക്ഷിയായി. പഞ്ചാബിൽ കോൺഗ്രസിനെയും അകാലിദളിനെയും ബിജെപിയെയും തൂത്തെറിഞ്ഞ് ആം ആദ്മി പാർട്ടി അധികാരം പിടിച്ചത് സമ്മതിദായകരുടെ മാറിവരുന്ന മനോഭാവത്തിന്റെ പ്രതിഫലനമാണ്. രാജ്യത്തെ ഭിന്നിച്ചുനിൽക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെല്ലാം ശക്തമായ മുന്നറിയിപ്പ് നല്കുന്നതാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പുഫലം.
അധികാരത്തിലിരിക്കുന്ന പാർട്ടികൾക്കെല്ലാം തലവേദനയാകാറുള്ള ഭരണവിരുദ്ധവികാരത്തെ മറികടന്നാണു ബിജെപി നാലു സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തുന്നത് എന്നതു ശ്രദ്ധേയമാണ്. ഇതിൽ ഉത്തർപ്രദേശിലെ വിജയമാണ് ഏറ്റവും തിളക്കമാർന്നത്. കഴിഞ്ഞ തവണത്തെ അത്ര സീറ്റുകൾ നേടാനായില്ലെങ്കിലും പ്രതികൂല ഘടകങ്ങൾ പലതിനെയും മറികടന്നാണ് ഈ വിജയം. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദമായ മൂന്നു കാർഷിക നിയമങ്ങൾക്കെതിരേ കർഷകസംഘടനകളുടെ ശക്തമായ പ്രതിഷേധം ഉത്തർപ്രദേശിലും അലയടിച്ചിരുന്നു. കർഷകരോഷം തെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടിയാകുമെന്നു പലരും കരുതി.
കോവിഡ് കാലത്തെ കൊടിയ ദുരിതങ്ങളും ഹത്രാസ് മാനഭംഗ സംഭവവുമൊക്കെ യോഗി ആദിത്യനാഥ് സർക്കാരിനെതിരേ വിധിയെഴുതാൻ ജനങ്ങളെ പ്രേരിപ്പിക്കുമെന്നു വിലയിരുത്തലുകളുണ്ടായി. എന്നാൽ, കർഷക മേഖലകളിലും ഹത്രാസ് പ്രദേശത്തുമെല്ലാം ബിജെപി മികച്ച വിജയമാണു നേടിയത്. പ്രതിപക്ഷത്തിന്റെ മാനം കാത്തത് അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി നടത്തിയ തകർപ്പൻ പ്രകടനമാണ്. ദേശീയ പ്രതിപക്ഷനേതൃനിരയിൽ അഖിലേഷിന്റെ സ്ഥാനം മെച്ചപ്പെടും. അതേസമയം മായാവതിയുടെ ബിഎസ്പിയുടെയും കോൺഗ്രസിന്റെയും ദുർബല പ്രകടനം തീർത്തും നിരാശപ്പെടുത്തി. പ്രിയങ്ക ഗാന്ധി നേരിട്ടു രംഗത്തിറങ്ങിയിട്ടും റായ്ബറേലി, അമേഠി അടക്കമുള്ള പരന്പരാഗത മേഖലകളിൽപോലും കോൺഗ്രസ് പിന്നോക്കംപോയി.
പഞ്ചാബിൽ കോൺഗ്രസിനു നേരിട്ട തിരിച്ചടിയാണു ദയനീയം. സ്വയംകൃതാനർഥം എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. സംസ്ഥാനത്തു കോൺഗ്രസിന്റെ ജനകീയ മുഖമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മാറ്റി ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയതിന്റെ ഫലമാണു പാർട്ടി അവിടെ അനുഭവിക്കുന്നത്. ബിജെപിയിൽനിന്നെത്തിയ മുൻ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദുവിന്റെ ശാഠ്യത്തിനു വഴങ്ങി മുഖ്യമന്ത്രിയെ മാറ്റുന്നതു തിരിച്ചടിയുണ്ടാക്കുമെന്നു പലരും പറഞ്ഞെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് ചെവിക്കൊണ്ടില്ല.
കോൺഗ്രസ് വിട്ടു സ്വന്തം പാർട്ടി രൂപീകരിച്ച അമരീന്ദർസിംഗ് ബിജെപിയുമായി തെരഞ്ഞെടുപ്പു ധാരണയുമുണ്ടാക്കി. ചന്നിയും സിദ്ദുവും അമരീന്ദറുമെല്ലാം തെരഞ്ഞെടുപ്പിൽ തോറ്റു. കോൺഗ്രസ് വോട്ടുകൾ വിഭജിക്കപ്പെട്ടപ്പോൾ ആം ആദ്മി പാർട്ടി നേട്ടമുണ്ടാക്കി. ബിജെപി ബന്ധം ഉപേക്ഷിച്ച അകാലിദളിന്റെ തകർച്ചയും കണക്കുകൂട്ടലിനപ്പുറമാണ്. വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഏറ്റവും ശക്തമായ പ്രതിഷേധമുണ്ടായ സംസ്ഥാനമാണു പഞ്ചാബ്. ഈ അനുകൂല സാഹചര്യം മുതലെടുക്കാൻ കോൺഗ്രസിനു കഴിയാതെ പോയതു ഹൈക്കമാൻഡിന്റെ അപക്വമായ തീരുമാനങ്ങളും സ്ഥിരതയില്ലാത്ത നിലപാടുകളും മൂലമാണ്.
2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായി തീർന്നിട്ടും കോൺഗ്രസിനു സർക്കാരുണ്ടാക്കാൻ കഴിയാതെ പോയ രണ്ടു സംസ്ഥാനങ്ങളായിരുന്നു ഗോവയും മണിപ്പൂരും. ത്വരിത രാഷ്ട്രീയ നീക്കങ്ങളിലൂടെ ഭൂരിപക്ഷമുറപ്പിച്ച് ബിജെപി അവിടങ്ങളിൽ സർക്കാരുണ്ടാക്കുകയായിരുന്നു. രണ്ടിടത്തും ഇത്തവണ ബിജെപിയാണു വലിയ കക്ഷി. ഗോവയിൽ ഇതിനകംതന്നെ ചില സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്.
മണിപ്പൂരിലും അവർ തന്നെ മന്ത്രിസഭയുണ്ടാക്കുമെന്നു തീർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി നേതൃത്വത്തിനും വളരെ ആഹ്ലാദവും ആത്മവിശ്വാസവും പകരുന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങൾ. മോദിസർക്കാർ കൂടുതൽ രഹസ്യ അജൻഡകൾ ഇനി പുറത്തെടുക്കുമോയെന്ന സംശയം അസ്ഥാനത്തല്ല. തീർത്തും ദുർബലമായ പ്രതിപക്ഷത്തിനു സർക്കാർനീക്കങ്ങളെ ചോദ്യംചെയ്യാനുള്ള കരുത്തു ചോരുന്നതു ജനാധിപത്യത്തിനു നല്ലതല്ല. കോൺഗ്രസ് നേതൃത്വം ഇനിയെങ്കിലും ആത്മപരിശോധനയ്ക്കും തെറ്റുതിരുത്തലിനും തയാറായില്ലെങ്കിൽ പാർട്ടിയുടെ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലാകും.
ബിജെപിക്കു വൻ മുന്നേറ്റം, കോൺഗ്രസിനു തിരിച്ചടി
12:20 AM Mar 11, 2022 | Deepika.com