യുവജനങ്ങളുടെ ഫാഷൻഭ്രമത്തെ മുതലെടുത്തു മയക്കുമരുന്നു കച്ചവടം ചെയ്യാനും ലൈംഗികാതിക്രമം നടത്താനും പലരും തയാറാകുന്നു എന്നതു വളരെ ആശങ്കാജനകമാണ്.
ഏഴുകോടി രൂപയുടെ മയക്കുമരുന്നുമായി ടാറ്റൂ ആർട്ടിസ്റ്റായ ഒരു മലയാളി യുവതി ഉൾപ്പെടെയുള്ളവർ ബംഗളുരുവിൽ അറസ്റ്റിലായ സംഭവം സമകാലികസമൂഹം അഭിമുഖീകരിക്കുന്ന ഭയാനകമായ ചില വിപത്തുകളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ഒരു കോട്ടയം സ്വദേശിനിയും സുഹൃത്തായ കോയന്പത്തൂർ സ്വദേശിനിയും ഇവരുടെ സഹായിയുമാണു മയക്കുമരുന്നു കേസിൽ അറസ്റ്റിലായത്. ബംഗളൂരുവിലെ കോളജിൽ ഒന്നിച്ചുപഠിച്ച യുവതികൾ അവിടെ വീടു വാടകയ്ക്കെടുത്തു ടാറ്റൂ ആർട്ടിസ്റ്റുകളായി പ്രവർത്തിച്ചുവരികയായിരുന്നു. ഇവരുടെ സഹായി ഹാഷിഷ് ഓയിലുമായി പിടിയിലായതിനെത്തുടർന്നു പോലീസ് നടത്തിയ പരിശോധനയിൽ യുവതികളുടെ താമസസ്ഥലത്തുനിന്നു 12 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു. രണ്ടുകൊല്ലമായി മയക്കുമരുന്നു ബിസിനസ് നടത്തിവരികയായിരുന്നത്രേ ഇവർ. അബദ്ധത്തിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടും മയക്കുമരുന്ന് കാരിയർമാരായ സ്ത്രീകളുടെ കഥകൾ മുന്പു കേട്ടിട്ടുണ്ടെങ്കിലും സ്ത്രീകൾ തന്നെ നേരിട്ടു മയക്കുമരുന്ന് കച്ചവടം നടത്തുന്ന സംഭവം പുതുമയുള്ളതാണ്. നമ്മുടെ നാട് എങ്ങോട്ടാണു പോകുന്നതെന്നതിന്റെ ചിത്രമല്ലേ ഇതു നല്കുന്നത്?
സഹസ്രകോടികളുടെ മയക്കുമരുന്നാണ് ഓരോവർഷവും രാജ്യത്തു വിറ്റഴിക്കപ്പെടുന്നത്. ഇതിന്റെ ഒരു ചെറിയ ശതമാനം പോലും പിടികൂടപ്പെടാറില്ല. മയക്കുമരുന്നു കച്ചവടക്കാരുടെ കണ്ണ് വൻ ലാഭത്തിലാകാം. പക്ഷേ എത്രയോ പേരുടെ ജീവിതമാണ് ഇവർ നശിപ്പിക്കുന്നത്. കലാപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും രാഷ്ട്രീയവുമൊക്കെ മറയാക്കി മയക്കുമരുന്നു കച്ചവടം നടത്തുന്നവരുണ്ട്. പിടികൂടപ്പെടുന്പോൾ മാത്രമാണു പലരുടെയും തനിനിറം തിരിച്ചറിയുന്നത്.
ടാറ്റൂവിന്റെ മറവിൽ മയക്കുമരുന്നു വിറ്റ രണ്ടുപേരെ 2021 ഓഗസ്റ്റിൽ കൊച്ചിയിൽ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്നുമായി ടാറ്റൂ കലാകാരനെ പിടികൂടിയ വാർത്ത മുന്പു ഗോവയിൽ നിന്നും വന്നിട്ടുണ്ട്. കഴിഞ്ഞവർഷം തൃശൂരിൽ അറസ്റ്റ്ചെയ്യപ്പെട്ട ടാറ്റൂ കലാകാരിക്കു നിരവധി പെൺകുട്ടികളുടെ ആത്മഹത്യയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണം ഉയർന്നിരുന്നു. മയക്കുമരുന്നു കടത്തിയ ഒരു മുൻ എസ്ഡിപിഐ പ്രവർത്തകൻ ഭാര്യയോടൊപ്പം കണ്ണൂരിൽ അറസ്റ്റിലായതു കഴിഞ്ഞദിവസമാണ്. ബംഗളുരുവിൽ കട നടത്തുകയായിരുന്ന ഇയാൾ മയക്കുമരുന്നുകടത്തു സംഘത്തിലെ കണ്ണി മാത്രമാണെന്നാണു പോലീസ് പറയുന്നത്.
ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കൊച്ചിയിൽ ടാറ്റൂ കലാകാരൻ അറസ്റ്റിലായത് ഏതാനുംദിവസം മുന്പാണ്. ഇയാൾക്കെതിരേ ആറു യുവതികളുടെ പരാതി ലഭിച്ചതോടെ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് ആറു കേസുകൾ രജിസ്റ്റർ ചെയ്തു. ടാറ്റൂ സ്റ്റുഡിയോയിലെ അടച്ചിട്ട മുറിയിൽ ടാറ്റൂ ചെയ്യുന്നതിനിടെ ചൂഷണം നേരിട്ടു എന്നാണു യുവതികളുടെ മൊഴി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിലെ മറ്റു ടാറ്റൂ സ്റ്റുഡിയോകളിലും പോലീസ് പരിശോധന നടത്തി.
കൊച്ചിയിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെതിരേ നിരവധി യുവതികൾ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയതും ഈയിടെയാണ്. സമാനരീതിയിൽ പ്രവർത്തിക്കുന്ന പലർക്കും ഇതെല്ലാം കണ്ടു പരിഭ്രമം തോന്നുന്നുണ്ടാവാം. ഇതിനൊരു മറുവശം കൂടിയില്ലേ എന്ന സംശയവും ഉയരാം. ലൈംഗികാതിക്രമമോ പീഡനമോ ഉണ്ടാകുന്പോൾ തന്നെ പരാതിപ്പെടുകയല്ലേ വേണ്ടത്? കാലം കുറെ കഴിഞ്ഞതിനുശേഷം പരാതിയുമായി വരുന്പോൾ അതിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടാം.
ശരീരത്തിൽ മായാത്ത മുദ്രയുണ്ടാക്കുന്ന ടാറ്റൂ അഥവാ പച്ചകുത്തൽ തങ്ങളുടെ ആകർഷകത്വം വർധിപ്പിക്കുമെന്നായിരിക്കുമല്ലോ അങ്ങനെ ചെയ്യുന്നവർ കരുതുന്നത്. പച്ചകുത്തലിലൂടെ ശരീരത്തെ വിരൂപമാക്കുകയാണു ചെയ്യുന്നതെന്ന അഭിപ്രായമുള്ള മറ്റുള്ളവരുമുണ്ടാകാം. സൗന്ദര്യം പലരുടെയും ദൃഷ്ടിയിൽ പലതരത്തിലാണല്ലോ. മറ്റുള്ളവർ കാണുന്ന ശരീരഭാഗങ്ങളിൽ മാത്രമല്ല രഹസ്യഭാഗങ്ങളിലും പച്ചകുത്തുന്നവരുണ്ടെന്നു പറയുന്നു. ഇതിലൂടെ ലഭിക്കുന്ന ആനന്ദം എന്താണെന്ന് അവർക്കുമാത്രമേ അറിയൂ. വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുന്പോൾ ഓരോരുത്തർക്കും തങ്ങളുടെ ശരീരം മോടിപിടിപ്പിക്കാൻ അവകാശമുണ്ട്.
സ്ത്രീ-പുരുഷ ഭേദമന്യേ ശരീരത്തിന്റെ പല ഭാഗങ്ങളിൽ കമ്മൽ ചാർത്തുന്നതും മറ്റൊരു ഫാഷനാണിന്ന്. മറ്റുള്ളവർക്ക് അറപ്പും വെറുപ്പും തോന്നുന്നവിധത്തിൽ ശരീരത്തിൽ മൊട്ടുസൂചികളുകളും മറ്റും കുത്തിപ്പിടിപ്പിക്കുന്നവരുമുണ്ട്. പാശ്ചാത്യനാടുകളിൽ അറുപതുകളിലും എഴുപതുകളിലുമുണ്ടായിരുന്ന ഹിപ്പി സംസ്കാരത്തിന്റെ തുടർച്ചയായാണ് ഇതൊക്കെ വന്നത്. അതിപ്പോൾ ഇന്ത്യയിലെ നഗരങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കുംവരെ പടർന്നിരിക്കുന്നു. യുവജനങ്ങളുടെ ഫാഷൻഭ്രമത്തെ മുതലെടുത്തു മയക്കുമരുന്നു കച്ചവടം ചെയ്യാനും ലൈംഗികാതിക്രമം നടത്താനും പലരും തയാറാകുന്നു എന്നതു വളരെ ആശങ്കാജനകമാണ്. പോലീസ് കേസുകൾ കൊണ്ടോ കോടതി വിധികൾ കൊണ്ടോ മാത്രം ഇത്തരം അതിക്രമങ്ങൾക്ക് അറുതിയുണ്ടാകില്ല. മൂല്യബോധത്തിൽ സംഭവിച്ച അപഭ്രംശങ്ങൾ തിരുത്താൻ സമൂഹം തയാറാവുകയും വേണം.
മയക്കുമരുന്നും പച്ചകുത്തലും
02:08 AM Mar 10, 2022 | Deepika.com