സ്ത്രീശക്തീകരണരംഗത്തു നാം പല നാഴികക്കല്ലുകൾ പിന്നിട്ടെങ്കിലും ലിംഗസമത്വം എന്ന ലക്ഷ്യത്തിലെത്താൻ ഇനിയും വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതുകൊണ്ടു സ്ത്രീശക്തീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കണം.
ഇന്ന് അന്താരാഷ്ട്ര വനിതാദിനം. അന്താരാഷ്ട്ര വനിതാവർഷമായി 1975 ആചരിച്ചതിനെത്തുടർന്നാണ് എല്ലാ വർഷവും മാർച്ച് എട്ട് വനിതാദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്. ‘സുസ്ഥിരമായ ഒരു നാളെയ്ക്കുവേണ്ടി ലിംഗസമത്വം ഇന്ന്’എന്നതാണ് ഈ വർഷത്തെ വനിതാദിന ചർച്ചാവിഷയം. ലോകമെന്പാടുമുള്ള സ്ത്രീകളുടെ സാമൂഹികവും സാന്പത്തികവും രാഷ്ട്രീയവും സംസ്കാരികവുമായ നേട്ടങ്ങൾ ആഘോഷിക്കാനുള്ള അവസരമായും വനിതാദിനത്തെ കാണാവുന്നതാണ്. കാലാവസ്ഥാ വ്യതിയാനവും ലിംഗസമത്വവുമാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യ ആധാരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള രണ്ടു കാതൽവിഷയങ്ങൾ.
കാലാവസ്ഥാ മാറ്റങ്ങളും കാലാവസ്ഥാ ദുരന്തങ്ങളും മനുഷ്യജീവിതത്തെ കശക്കിയെറിയുന്പോൾ കൂടുതൽ ദുരിതമനുഭവിക്കേണ്ടിവരുന്നതു സ്ത്രീകൾക്കാണ്. ലോകത്തു ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 130 കോടി ആളുകളിൽ ഭൂരിപക്ഷവും സ്ത്രീകൾതന്നെ. സുസ്ഥിര വികസനം സാധ്യമാകാൻ ലിംഗസമത്വം ഉണ്ടാകണമെന്നാണിതു സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും പ്രധാന അധികാരപദവികൾ കൈയാളുന്ന സ്ത്രീകൾ ഇന്നു നിരവധിയുണ്ട്. പക്ഷേ വീടുകളിൽ പോലും തുല്യഅധികാരം ലഭിക്കാതെ അവഗണിക്കപ്പെടുന്ന സ്ത്രീകളാണു ഭൂരിപക്ഷവും. ലിംഗസമത്വം എന്നത് ഒരു വനിതാദിന പ്രചാരണ മുദ്രാവാക്യം എന്നതിനപ്പുറം പ്രായോഗിക യാഥാർഥ്യമാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണം.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകൾ പ്രാഗത്ഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അതിനുതക്ക അംഗീകാരം അവരിൽ പലർക്കും ലഭിക്കുന്നില്ല എന്നതും വാസ്തവം. നാട്ടിലും വിദേശത്തും ഉദ്യോഗം നേടിയും സംരംഭങ്ങൾ നടത്തി വിജയിച്ചും സാന്പത്തികസ്വാതന്ത്ര്യം കൈവരിച്ചു സ്ത്രീ കുടുംബത്തിന്റെ പ്രധാന താങ്ങായി മാറുന്ന വലിയ പരിവർത്തനത്തിനു സമൂഹം സാക്ഷ്യംവഹിച്ചുവരികയാണ്.
സാക്ഷരതയും വിദ്യാഭ്യാസവുമുള്ള സമൂഹങ്ങളിൽ സ്ത്രീകളുടെ തുല്യത ഇന്ന് എല്ലാ തലങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ സ്കൂൾ-സർവകലാശാലാ പരീക്ഷകളിലും വിവിധ മത്സരപരീക്ഷകളിലും പെൺകുട്ടികൾ നേടുന്ന മികച്ച വിജയങ്ങളും ഉദ്യോഗസ്ഥതലങ്ങളിലെ വർധിച്ച സ്ത്രീസാന്നിധ്യവും എല്ലാവരും കാണുന്നു. സംസ്ഥാനത്തു തദ്ദേശഭരണസ്ഥാപന ഭരണസമിതികളിൽ 50 ശതമാനം സ്ത്രീസംവരണം സ്ത്രീശക്തീകരണ രംഗത്തു നൽകിയ വിസ്മയകരമായ സംഭാവനങ്ങൾ നമുക്കു മുന്നിലുണ്ട്. ലിംഗസമത്വത്തിലൂന്നിയ സുസ്ഥിര വികസനം എന്ന ലക്ഷ്യം പ്രാപ്തമാകുന്നതിനു നിയമസഭകളിലും പാർലമെന്റിലുംകൂടി ഇതേ തോതിലുള്ള സ്ത്രീപ്രാതിനിധ്യം ആവശ്യമാണ്.
സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. കുടുംബത്തിന്റെ വിളക്കാണു സ്ത്രീ. സ്ത്രീകളെ ശക്തീകരിക്കുകയും മതിയായ വിഭവങ്ങൾ ലഭ്യമാക്കുകയും ചെയ്താൽ മുഴുവൻ കുടുംബത്തെയും ദാരിദ്ര്യത്തിൽനിന്നും സാമൂഹ്യമായ അനീതികളിൽനിന്നും കരകയറ്റാൻ അവർ ശ്രമിക്കും. ദാരിദ്ര്യരേഖയ്ക്കു താഴെയും അതിനു തൊട്ടുമുകളിലുമുള്ള പല കുടുംബങ്ങളെയും തകർച്ചയിൽപ്പെടാതെ താങ്ങിനിർത്തുന്നതു സ്ത്രീകളുടെ ത്യാഗപൂർണമായ കഠിനാധ്വാനമാണ്. പക്ഷേ അതിന്റെ പരിഗണനയോ അംഗീകാരമോ അവർക്കു ലഭിക്കുന്നില്ല. അടുക്കളഭരണം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണ് എന്ന മനോഭാവം ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ പ്രബലമാണ്. ഭാര്യയും ഭർത്താവും ജോലിക്കു പോകുന്നവരാണെങ്കിലും സ്ത്രീക്കു വീട്ടിലെ പണികൂടി ചെയ്യേണ്ടിവരുന്ന അവസ്ഥ മാറിയിട്ടില്ല. ഗൃഹജോലികൾ ചെയ്യുന്ന സ്ത്രീകളുടെ അധ്വാനത്തിന്റെ മൂല്യം വേണ്ടവിധം അംഗീകരിക്കുന്ന തരത്തിൽ സമൂഹമനോഭാവത്തിൽ മാറ്റം വരേണ്ടതുണ്ട്.
തുല്യതയും തുല്യനീതിയുമാണു മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനതത്ത്വം. സ്ത്രീകൾക്കു തുല്യതയും തുല്യനീതിയും ഉറപ്പാക്കാനായി നമ്മുടെ രാജ്യത്തു ചില പ്രത്യേക നിയമനിർമാണങ്ങൾ തന്നെ നടത്തിയിട്ടുണ്ട്. വീടുകളിലും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം സ്ത്രീകൾക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനും സ്ത്രീസുരക്ഷയ്ക്കുവേണ്ടിയുമാണ് ഈ നിയമങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. സ്ത്രീകളെ ഉപദ്രവിച്ചാൽ ശിക്ഷ കിട്ടുമെന്ന ബോധ്യം പലരെയും അതിക്രമങ്ങളിൽ നിന്നു പിന്തിരിപ്പിക്കും.
സ്ത്രീകളുടെ പരിരക്ഷയ്ക്കുവേണ്ടിയുള്ള നിയമങ്ങൾ ദുരുപയോഗിക്കുന്ന സംഭവങ്ങളും കൂടിവരുന്നുണ്ട് എന്നതും ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഇതും ആശാസ്യമായ പ്രവണതയല്ല. സ്ത്രീശക്തീകരണരംഗത്തു നാം പല നാഴികക്കല്ലുകൾ പിന്നിട്ടെങ്കിലും ലിംഗസമത്വം എന്ന ലക്ഷ്യത്തിലെത്താൻ ഇനിയും വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതുകൊണ്ടു സ്ത്രീശക്തീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കണം.
സ്ത്രീശക്തീകരണവും സുസ്ഥിരമായ നാളെയും
01:30 AM Mar 08, 2022 | Deepika.com