പാർട്ടിയണികളുടെയും വർഗബഹുജന സംഘടനകളുടെയും മാത്രമല്ല, കേരളത്തിലെ സാധാരണക്കാരുടെയും മധ്യവർഗങ്ങളുടെയും പിന്തുണ ആർജിച്ചാൽ മാത്രമേ ഇടതുമുന്നണി സർക്കാരിനു ഭരണത്തുടർച്ച നിലനിർത്തിക്കൊണ്ടുപോകാനാകൂ. അതിനനുസരിച്ചുള്ള നയംമാറ്റമാണു സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള നയരേഖയിലുള്ളത്.
പ്രത്യയശാസ്ത്രസംബന്ധമായ ചില വിഷയങ്ങളിൽ നയംമാറ്റത്തിനും നേതൃതലത്തിൽ തലമുറമാറ്റത്തിനും തുടക്കമിടുന്ന തീരുമാനങ്ങളാണു കൊച്ചിയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്. ഗുരുതരമായ രോഗവും കുടുംബാംഗങ്ങളുടെ പേരിൽ വിവാദങ്ങളും ഉണ്ടായപ്പോഴും സമചിത്തതയോടെ അതിനെയെല്ലാം അഭിമുഖീകരിച്ച കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടു.
സിപിഎം സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും പൊളിച്ചെഴുത്തുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ 75 വയസ് പിന്നിട്ട മുഴുവൻപേരും ഈ കമ്മിറ്റികളിൽനിന്ന് ഒഴിവാക്കപ്പെട്ടു. കേരളത്തിലെ സിപിഎമ്മിൽ പകരക്കാരനില്ലാത്ത നേതാവായി പിണറായി വിജയൻ മാറിയിരിക്കുന്നു എന്നതിന്റെ മറ്റൊരു സാക്ഷ്യപത്രംകൂടിയായി ഇതിനെ വിലയിരുത്താവുന്നതാണ്.
ഒന്നാം പിണറായി മന്ത്രിസഭ കാലാവധി പൂർത്തിയാക്കിയശേഷം ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ മുതിർന്ന മന്ത്രിമാരടക്കം പല പ്രമുഖരെയും മത്സരരംഗത്തുനിന്നു സിപിഎം മാറ്റിനിർത്തിയിരുന്നു. രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോൾ പുതുമുഖങ്ങളായിരുന്നു സിപിഎം മന്ത്രിമാരിൽ ഭൂരിഭാഗവും. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ പാർട്ടി പുനഃസംഘടനയിലും കാണുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മൂന്നു വനിതകൾ ഉൾപ്പെടെ 16 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ എട്ടുപേരാണു പുതുമുഖങ്ങൾ. മുൻമന്ത്രി ജി. സുധാകരനെപ്പോലെ ജനകീയനായ ഒരു നേതാവിനെ 75 വയസ് പിന്നിട്ടു എന്ന കാരണത്താൽ ക്ഷണിതാവാക്കുകപോലും ചെയ്യാതെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. അതേസമയം മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയും ഇപ്പോൾ ഒഴിവാക്കപ്പെട്ട വൈക്കം വിശ്വൻ, പി. കരുണാകരൻ, കെ.ജെ. തോമസ്, എം.എം. മണി, ആനത്തലവട്ടം ആനന്ദൻ എന്നിവരെയും പ്രത്യേക ക്ഷണിതാക്കളായി സംസ്ഥാന കമ്മിറ്റിയിൽ നിലനിർത്തുകയും ചെയ്തു. ചിലരെ നേതൃത്വതലങ്ങളിൽനിന്ന് ഒഴിവാക്കിയതിനു കാരണം പ്രായം മാത്രമല്ലെന്ന വിമർശനങ്ങളെ ശരിവയ്ക്കുന്ന കാര്യങ്ങളാണിതൊക്കെ. പ്രഗദ്ഭരായ പലരും വഴിമാറിയാലേ അത്ര തലയെടുപ്പില്ലാത്ത പലർക്കും അവിടങ്ങളിലേക്കു കടന്നുവരാൻ പറ്റൂ എന്നതും യാഥാർഥ്യം.
പുരോഗമന പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിൽപോലും നേതൃതലങ്ങളിൽ സ്ത്രീകൾക്കു മതിയായ പ്രാതിനിധ്യം ഇല്ലെന്ന വിമർശനം സമ്മേളനത്തിൽ ഉയർന്നതു ശ്രദ്ധിക്കപ്പെട്ടു. പാർട്ടിയിൽ വനിതാ നേതാക്കളോടു ചില പുരുഷനേതാക്കളുടെ സമീപനം ശരിയല്ലെന്നു മന്ത്രി ആർ. ബിന്ദു തുറന്നടിച്ചു. മോശം പെരുമാറ്റത്തിനെതിരേ പരാതിപ്പെട്ടാൽ നടപടിയില്ലെന്നു മാത്രമല്ല പരിഗണിക്കുന്നുപോലുമില്ലെന്ന് അവർ പരിഭവംപറഞ്ഞു.
ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതൽ വനിതകളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടത്തും പുരുഷാധിപത്യം നിലനിൽക്കുകയാണെന്നു ചർച്ചയിൽ പങ്കെടുത്ത മറ്റു ചില വനിതാംഗങ്ങളും ചൂണ്ടിക്കാട്ടി. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ അന്പതു ശതമാനം സ്ത്രീസംവരണമുണ്ടാകുമോയെന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, നിങ്ങൾ ഈ കമ്മിറ്റിയെ തകർക്കാൻ നോക്കുകയാണോ എന്ന തമാശരൂപേണയുള്ള മറുചോദ്യമാണു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിൽ നിന്നുണ്ടായത്. പാർട്ടിപദവികളിലെ സ്ത്രീതുല്യത ഒരു പരിധിക്കപ്പുറം പ്രായോഗികമല്ലെന്ന സൂചനയല്ലേ ഈ മറുപടിയിലുള്ളത്? സിപിഎമ്മിൽ ഇതാണു സ്ഥിതിയെങ്കിൽ മറ്റു പാർട്ടികളിലെ കാര്യം ഊഹിക്കാമല്ലോ. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ സ്ത്രീകൾക്കു കൂടുതൽ പ്രാതിനിധ്യം നൽകിയെങ്കിലും സെക്രട്ടേറിയറ്റിൽ പുതുതായി സ്ത്രീകളാരെയും ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം സദാചാരവിഷയവുമായി ബന്ധപ്പെട്ട് അച്ചടക്കനടപടി നേരിട്ട പി. ശശിയെ സംസ്ഥാന കമ്മിറ്റിയിൽ എടുത്തതും പൊതുചർച്ചയാകുന്നുണ്ട്. സ്ത്രീപക്ഷ കേരളം രൂപപ്പെടുത്തുന്നതിൽ പാർട്ടി മുൻകൈയെടുക്കണമെന്ന നിർദേശം വികസനരേഖയിൽ ഉൾപ്പെടുത്തിയാണ് ഇത്തരം വിമർശനങ്ങളുടെ മുനയൊടിക്കാൻ സിപിഎം ശ്രമിച്ചത്.
അഖിലേന്ത്യാ പാർട്ടിയായ സിപിഎമ്മിന് ഇന്നു കേരളത്തിൽ മാത്രമാണു ഭരണം. ശക്തികേന്ദ്രങ്ങളായിരുന്ന ബംഗാളിലും ത്രിപുരയിലും പാർട്ടിക്കു ഭരണം നഷ്ടപ്പെട്ടു എന്നു മാത്രമല്ല ആ സംസ്ഥാനങ്ങളിൽ ഇന്നു തീർത്തും ദുർബലാവസ്ഥയിലുമാണ്. അത്തരമൊരു സ്ഥിതി കേരളത്തിലുണ്ടാവരുതെന്നു പാർട്ടി ആഗ്രഹിക്കുന്നതു സ്വാഭാവികം. പാർട്ടിയണികളുടെയും വർഗബഹുജന സംഘടനകളുടെയും മാത്രമല്ല, കേരളത്തിലെ സാധാരണക്കാരുടെയും മധ്യവർഗങ്ങളുടെയും പിന്തുണ ആർജിച്ചാൽ മാത്രമേ ഇടതുമുന്നണി സർക്കാരിനു ഭരണത്തുടർച്ച നിലനിർത്തിക്കൊണ്ടുപോകാനാകൂ. അതിനനുസരിച്ചുള്ള നയംമാറ്റമാണു സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള നയരേഖയിലുള്ളത്.
കേരള മോഡൽ വികസനമാതൃക കാലഹരണപ്പെടാതെ പുതുക്കാനുള്ള നിർദേശങ്ങൾ പലതും അതിലുണ്ട്. നോക്കുകൂലിക്കെതിരേയും തൊഴിലാളി സംഘടനകളുടെ ഉത്തരവാദിത്വമില്ലായ്മക്കെതിരേയും നയരേഖയിലുള്ള പരാമർശങ്ങളെ വലിയ പ്രതീക്ഷയോടെയാണു പൊതുജനം കാണുന്നത്. ഈ നയരേഖ നടപ്പാക്കുന്നതിനു പാർട്ടിയിൽനിന്നുണ്ടായേക്കാവുന്ന തടസങ്ങൾ മറികടക്കാൻ നേതൃസമിതികളിലെ കൂടിയ പുതുമുഖ പ്രാതിനിധ്യം സഹായിക്കുമെന്നു പിണറായിയും കോടിയേരിയും കരുതുന്നുണ്ടാവും.
സിപിഎമ്മും പൊളിച്ചെഴുത്തും
01:36 AM Mar 07, 2022 | Deepika.com